നടുക്കടലിൽ കൂടി രത്നങ്ങൾ നിറച്ച ബെൽറ്റുമായി സാബു അതിവേഗത്തിൽ നീന്തി വന്ന് കരയ്ക്കു നിർത്തിയിരുന്ന മോട്ടോർ സൈക്കിളിൽ കയറവേ നിറതോക്കുമായി സി ഐ ഡി ഓഫീസർ സതീഷ് നിൽക്കയാണ്. അയാൾ ഞെട്ടിപ്പോയി.മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവേ സതീഷിന്റെ തോക്കിൽ നിന്നും ഉണ്ടകൾ തുരുതുരാ വർഷിച്ചു കൊണ്ടിരുന്നു.രത്നങ്ങൾ നിറച്ച ബെൽറ്റ് ഉപേക്ഷിച്ചിട്ട് അയാൾ രക്തമൊലിക്കുന്ന കയ്യോടെ ഒരു വിധം ഓടി രക്ഷപ്പെട്ടു.
അസ്പഷ്ടാനന്ദ സ്വാമികൾ സാബു പറഞ്ഞ വിവരങ്ങൾ വിശ്വസിച്ചില്ല.അയാൾ തന്റെ രത്നങ്ങൾ മനപൂർവം കൈയ്യടക്കിക്കൊണ്ട് കള്ളം പറയുകയാണെന്നയാൾ വിശ്വസിച്ചു. അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്ക് ഘടിപ്പിച്ച യോഗദണ്ഡ് ഉപയോഗിച്ചു സാബുവിനെ വെടി വെച്ചു വീഴ്ത്തി. സാബുവിന്റെ വീടു മുഴുവൻ പരിശോധിച്ചു. ഒരു കാര്യം അയാൾക്ക് വ്യക്തമായി. സാബുവിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ല. സാബു രത്നങ്ങൾ ഭാര്യയുടെ കൈയ്യിൽ കൊടുത്തവളെ പറഞ്ഞയച്ചതായിരിക്കണം. തീർച്ചയായും അവളെ കണ്ടു പിടിക്കണം. അത്രയ്ക്ക് വിലയുള്ളതാണു ആ രത്നങ്ങൾ.
അസ്പഷ്ടാനന്ദസ്വാമി വേഷം മാറി ശേഖർ ആയി.അയാൾ അവളെപ്പറ്റിയുള്ള അന്വേഷണം തുടർന്നു. ഇൻഡ്യയിലുള്ള എല്ലാ ഹോട്ടലുകളിലും അയാൾ കയറിയിറങ്ങുന്നു. എമിലി എന്ന നിശാനർത്തകിയെ അയാൾ കണ്ടില്ല. അയാളുടെ ശ്രമം തുടർന്നു കൊണ്ടേയിരുന്നു.അവസാനം അയാൾ ഹോട്ടൽ പഞ്ചവടിയിൽ വന്നെത്തി.
അതാ……. അവിടെ എമിലി എന്ന സുന്ദരിയുടെ നൃത്തം നടക്കുന്നു.അയാൾക്ക് ആകെ സന്തോഷമായി.അയാൾ പൊട്ടിച്ചിരിച്ചു. ഉച്ചത്തിൽ.. അത്യുച്ചത്തിൽ…. ആ ചിരിയുടെ മാറ്റൊലിയിൽ എമിലി അയാളെ കണ്ടു. ഒരു നിമിഷം ഓർക്കസ്ട്രായുടെ ശബ്ദം നിലച്ചു. കാണികളുടെ ഉൽകണ്ഠ നിറഞ്ഞ നോട്ടം.എമിലി…. എമിലി ജീവച്ഛവം കണക്കെ നില്പ്പാണ്.
അയാൾ അവളെ ഭീഷണിപ്പെടുത്തി. അവൾക്കാ രത്നങ്ങളെപ്പറ്റി ഒന്നും അറിയില്ലായെന്ന് പറഞ്ഞു. പക്ഷേ അതയാൾ വിശ്വസിച്ചില്ല. ഒടുവിൽ ഹോട്ടൽ പഞ്ചവടി അയാൾ വിലക്കു വാങ്ങി.എമിലി കൂടുതൽ അസ്വസ്ഥയായി.
പ്രസിദ്ധ കള്ളക്കടത്തുകാരനായ അസ്പഷ്ടാനന്ദസ്വാമി
ഈ പട്ടണത്തിൽ ഉണ്ടെന്നറിഞ്ഞു സി ഐ ഡി ഓഫീസർ സതീഷും അസിസ്റ്റന്റ് സാമും വരുന്നു. അവർ എച്ച് സി കുഴപ്പം കേശവപിള്ളയുടെയും പോലീസ് വിശാലാക്ഷിയുടെയും സഹായത്തോടെ അന്വേഷണം തുടരുന്നു. അതിനിടയിൽ സതീഷ് നളിനി എന്ന സുന്ദരിയുമായി പരിചയപ്പെടുന്നു.
സംഭവബഹുലമായ ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ…
കടപ്പാട് : പാട്ടുപുസ്തകം