കാട്ടരുവികളുടെ സംഗീതം കേട്ട് , കാട്ടുപൂക്കളുടെ സൗന്ദര്യം നുകർന്ന് ആ കമിതാക്കൾ ആ എസ്റ്റേറ്റ് മുഴുവൻ പാടിപ്പറന്നു നടന്നു. ധനികപുത്രനായ രവീന്ദ്രന്റെ ഹൃദയത്തിൽ പ്രേമത്തിന്റെ കൈത്തിരി കൊളുത്തി വെച്ചത് ആ എസ്റ്റേറ്റിലെ തന്നെ ഒരു ജീവനക്കാരന്റെ മകൾ രജനിയായിരുന്നു. അവർ വിവാഹിതരാകാനും തീരുമാനിച്ചു.
അഭിമാനിയായ രവീന്ദ്രന്റെ പിതാവ് ആ തീരുമാനം കേട്ട് ചൊടിച്ചു. അച്ഛന്റെ എതിർപ്പുകളുടെ മുന്നിൽ ആദർശവാദിയായ രവീന്ദ്രൻ തളർന്നില്ല. ഒടുവിൽ മകന്റെ ആഗ്രഹത്തിനു വഴങ്ങാൻ തന്നെ ആ പിതാവ് തയ്യാറായി. പക്ഷേ രജനിയുടെ ഒരു ബന്ധുവിനു ആ തീരുമാനം ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം അയാൾ രജനിയെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ രജനി ഒരു കുന്നിൻ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.
കാലം പിന്നെയും മുന്നോട്ടു പോയി.രവീന്ദ്രന്റെ ജീവിതത്തിലേക്ക് സുന്ദരിയായ സാവിത്രി കടന്നു വന്നു.ഭർത്താവിനോടൊപ്പം എസ്റ്റേറ്റിലെത്തിയ സാവിത്രിയിൽ രജനിയുടെ പ്രേതം ആവേശിച്ചു. ഈ വ്യതിയാനം സാവിത്രിയുടെ സഹോദരൻ ഡോ. വേണുഗോപാലൻ മനസ്സിലാക്കി.
രാത്രികാലങ്ങളിൽ രജനിയുടെ ശാന്തി ലഭിക്കാത്ത പ്രേതം ആത്മാവിൽ നിന്നും പുറപ്പെടുന്ന ഒരു ഗാനത്തിന്റെ ഈരടിയോടൊപ്പം അവിടമാകെ ഒഴുകി നടന്നു. അതോടെ രവീന്ദ്രന്റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.
ഒരു രാത്രി സാവിത്രിയിൽ പ്രവേശിച്ച രജനിയുടെ ആത്മാവ് രവീന്ദ്രനെ വീടിനു പുറത്തേക്കു ക്ഷണിച്ചു.പക്ഷേ ഡോ. വേണുഗോപാലൻ അവിടെ എത്തി അതു തടഞ്ഞു.
നിലാവിൽ കുളിച്ച ഒരു രാത്രി.രജനിയുടെ പ്രേതം ആരുമറിയാതെ രവീന്ദ്രനെയും വിളീച്ചിറക്കി കൊണ്ടു നടന്നു.അവൾ ആത്മഹത്യ ചെയ്ത ആ കുന്നിനു മുകളിലേക്ക്.പിന്നെ എന്തു സംഭവിച്ചു ? വെള്ളിത്തിര ഉത്തരം പറയും.
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : പാട്ടുപുസ്തകം