സത്യൻ, പ്രേംനസീര്‍ , കെ.പി. ഉമ്മർ, അടൂര്‍ഭാസി, ശങ്കരാടി, മണവാളൻ ജോസഫ്, കോട്ടയം ചെല്ലപ്പൻ, എഡ്ഡി, സി.എ. ബാലൻ, ഭരതൻ, കെടാമംഗലം അലി, നമ്പ്യാര്‍, മാസ്റ്റര്‍ പ്രമോദ്, ശാരദ, അംബിക, ജയഭാരതി, ശ്രീലത, സായി, സുശീല എന്നിവരാണു് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചതു്.
ജിയോ പിൿച്ചേഴ്സ് (കോട്ടയം) വിതരണം ചെയ്ത മൂലധനം15- 8 -1969 - ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
ദിവാന് ദുര്‍ഭരണത്തിന്റെ കെടുതിയില്‍ നിന്നു് തിരുവിതാംകൂറിനെ മോചിപ്പിക്കുവാന്‍ ചൂഷിതര്ക്കു് ആഹ്വാനം നല്കിയ രവിയ്ക്കു് അവരെ അക്രമികളില്‍നിന്നും തക്കസമയം രക്ഷിക്കാന്‍ പറ്റിയില്ല. നിരപരാധികളായ രവിയേയും മമ്മുട്ടിയേയും പ്രതികളാക്കി സര്‍ക്കാര്‍ കേസ്സെടുത്തു. രവിയെ പിടിച്ചുകൊടുക്കുന്നവര്ക്കു് അയ്യായിരം രൂപാ സമ്മാനം കൊടുക്കാമെന്നു് വിളംബരം ചെയ്യുന്നതോടെ രവിയ്ക്കു് ഭാര്യയേയും മക്കളേയും വിട്ടു് ഒളിവില്‍ പോകേണ്ടി വന്നു. മധുവിധുവിന്റെ ചൂടു മാറിയിട്ടില്ലാത്ത മമ്മൂട്ടിക്കും നബീസയെപ്പിരിഞ്ഞു് ' അണ്ടര്‍ ഗ്രൌണ്ടില്' പോകുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു. രവിക്കും മമ്മൂട്ടിക്കും അഭയം നല്കുന്നതു് ശിക്ഷാര്‍ഹമായി പ്രഖ്യാപിച്ചിരുന്നു. ഒരു മലഞ്ചെരുവിൽ വെച്ചു് നബീസയുമായി സംസാരിച്ചുകൊണ്ടുനിന്ന മമ്മൂട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. രവിയാകട്ടെ, തന്റെ ഉത്തമ സുഹൃത്തും ദിവാന് ഭരണത്തിനു് അനുകൂലിയുമായ മധു എന്ന 'വികാരജീവി'യെ സമീപിക്കുന്നു. പക്ഷെ മധു അയാള്‍ക്കു് അഭയം നല്‍കുന്നില്ല. എന്നുമാത്രമല്ല പ്രേമാഭ്യർത്ഥനയുമായി രവിയുടെ ഭാര്യ ശാരദയെ പലവുരു സമീപിക്കുകയും ചെയ്യുന്നു. ഒളിവില്‍ പോയ രവിയുടേതെല്ലാം കണ്ടുകെട്ടുന്നു. ശാരദയെ പോലീസ് അറസ്റ്റു ചെയ്യുന്നു. അവരുടെ മക്കള്‍, അപ്പുവും, അമ്മിണിയും തെരുവുതെണ്ടികളായി അലയുന്നു.
രവി, ട്യൂ ഷൻ മാസ്റ്ററായി ഒരു റിട്ടയർഡ് മജിസ്രേട്ടായ നാരായണപിള്ളയുടെ വീട്ടില്‍ കഴിയുന്നു. വിശന്നുവലഞ്ഞ അപ്പുവും അമ്മിണിയും ആ വീട്ടില്‍ത്തന്നെ വരുന്നു. അമ്മിണി അവിടുത്തെ വേലക്കാരിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ മധു ശാരദയെ ജാമ്യത്തില്‍ ഇറക്കുന്നു. കുഞ്ഞുങ്ങളെ കാണാതായ ആ മാതൃഹൃദയം വിഭ്രാന്തമായിത്തീരുന്നു. അലഞ്ഞുനടന്ന അപ്പുവിനെ പോലീസുകാര്‍ പിടിച്ചപ്പോള്‍ അതില്‍നിന്നു് അവനെ വിമുക്തനാക്കാന്‍ വേണ്ടി മറ്റുപോംവഴിയില്ലെന്നുകണ്ടു് സ്വശരീരം മാംസക്കൊതിയനായ മധുവിനു് ശാരദ അടിയറ വെയ്ക്കുന്നു.
സോമന് എന്ന തൂലികാനാമം വച്ചെഴുതിയ പളുങ്കു് എന്ന തന്റെ നോവല്‍ പ്രസിദ്ധീകരിക്കുവാന്‍ രവി, മധുവിനെ എല്പിച്ചിരുന്നതാണു്. അതു് സ്വന്തം പേരില്‍ പുറത്തിറക്കി, ആ നോവലിനു നേടാനിടയായ അവാര്‍ഡു വാങ്ങാന്‍ പോലും മധു ശ്രമിച്ചു. പുസ്തകഭ്രാന്തിയായ മാലതി -(നാരായണപിള്ളയുടെ മകള്‍) പളുങ്കിന്റെ ഗ്രന്ഥകര്‍ത്താവു് മധുവാണെന്നുകരുതി അയാളെ ആരാധിക്കുന്നു. അയാളുടെ ഫോട്ടോയെ അപമാനിക്കുന്ന അമ്മിണിയെ രവി കാൺകെ അടിച്ചുപുറത്താക്കുന്നു. ജ്വരം പിടിപെട്ട അമ്മിണിയേയും കപ്പലണ്ടി വിറ്റുനടക്കുന്ന അപ്പുവിനേയും സംരക്ഷിക്കാന്‍ നബീസു പാടുപെടുന്നു.
മാലതിയുടെ വീട്ടിലെ സ്വീകരണവേളയില്‍ മധുവും രവിയും കണ്ടുമുട്ടുന്നു. രവിയെ മനസ്സിലാക്കുന്നതോടെ നാരായണപിള്ള പോലീസില്‍ അറിവുകൊടുത്തു് അവനെ ജയിലിലാക്കുന്നു. പക്ഷെ അയാള്‍ മമ്മൂട്ടിയോടൊപ്പം വിമോചിതനായി തിരിച്ചെത്തുന്നു. ശാരദ ചീത്തയാണെന്നറിഞ്ഞു് ദുഃഖിക്കുന്നു. അവസാനം രവി അവളുടെ സ്വഭാവമാഹാത്മ്യത്തിന്റെ അടിയൊഴുക്കറിയുന്നതോടെ എല്ലാം മറന്നു് ഒന്നിച്ചുചേരുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |