കഥാസാരം
പതിനാറാമത്തെ ജയിൽ ശിക്ഷയും കഴിഞ്ഞ് വെളിയിൽ വന്ന കേഡി കൃഷ്ണൻ നല്ലവനായി ജീവിക്കുവാൻ ജയിലർ നൽകിയ ഉപദേശത്തെ മാനിച്ചു ജീവിത രീതിക്കു മാറ്റം വരുത്തുവാൻ ഒരു ശ്രമം നടത്തി. പക്ഷേ കേഡി കൃഷ്ണനെ നല്ലവനായി അംഗീകരിക്കുവാൻ നാട്ടുകാർ തയ്യാറായില്ല. ഒരാൾ മാത്രം കുട്ടിക്കാലം തൊട്ട് കണ്ടു പഴകിയ കൃഷ്ണൻ ചേട്ടനോട് കൂലിവേല ചെയ്തു ജീവിക്കുന്ന തന്റേടക്കാരിയായ പൊന്നമ്മയ്ക്ക് മനസ്സിൽ നിന്നും മായിച്ചാൽ മായാത്ത സ്നേഹമുണ്ടായിരുന്നു.കൃഷ്ണനിലെ നന്മയും തിന്മയും തമ്മിൽ നടന്ന പോരാട്ടത്തിനിടയിൽ ജീവിതാവശ്യങ്ങൾ ശ്വാസം മുട്ടിച്ചപ്പോൾ കൃഷ്ണൻ വീണ്ടും പഴയ കൃഷ്ണനായി.അങ്ങനെ കുറ്റവാളിയായ അവൻ പോലീസിൽ നിന്നും രക്ഷപ്പെടുന്നതിനു ഒരു വീട്ടിൽ അഭയം തേടി. ഒരു കുട്ടിയും അതിന്റെ മാതാവും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.അവനെക്കണ്ടു ഭയന്നു ശബ്ദമുണ്ടാക്കുവാൻ തുടങ്ങിയ ആ സ്ത്രീയുടെ വായ പൊത്തിയ കൃഷ്ണൻ പോലീസ് പോയിക്കഴിഞ്ഞാണു വായ് എടുത്തത്. അതിനുള്ളിൽ ആ സാധു സ്ത്രീയുടെ ജീവൻ പോയിക്കഴിഞ്ഞിരുന്നു.ഉള്ളിൽ നന്മയുടെ അംശം ഉള്ള കൃഷ്ണൻ അനാഥയായി കരയുന്ന കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടു. ആ കൊച്ചു പെൺകുട്ടിയെ വളർത്തുവാൻ പൊന്നമ്മയുടെ സഹായം തേടി.കൃഷ്ണൻ ചേട്ടനു വേണ്ടി പൊന്നമ്മ വഴങ്ങി. പക്ഷേ കുട്ടിയോട് കൃഷ്ണൻ കാട്ടുന്ന സ്നേഹക്കൂടുതലിൽ അവമാനിതയായ പൊന്നമ്മ ആ കൊച്ചിനെ വെറുത്തു. ഈ വിവരം മനസ്സിലാക്കിയ കൃഷ്ണൻ കുട്ടിയെയും കൊണ്ട് നാടു വിട്ടു.കൃഷ്ണൻ മദ്രാസിൽ എത്തി മോട്ടോർ മെക്കാനിക്കായി – ഉടമയായി- വലിയ പണക്കാരനായി. ഇപ്പോൾ മാന്യനും നല്ലവനുമായ കൃഷ്ണൻ ശങ്കർ എന്ന പേരിൽ ശാന്തയെന്ന മകളോടൊത്തു സസുഖം വാഴുന്നു.ഇതിനിടയിൽ കൃഷ്ണന്റെ രഹസ്യം അറിയാവുന്ന കേഡി കേശവൻ കൃഷ്ണനെ ദ്രോഹിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കൃഷ്ണൻ ചേട്ടന്റെ നന്മക്കു വേണ്ടി പൊന്നമ്മ അവനെ വിവാഹം കഴിക്കേണ്ടി വന്നു.പൊന്നമ്മയെ കൂട്ടിക്കൊണ്ടു പോകുവാൻ കൃഷ്ണൻ നാട്ടിലെത്തുമ്പോഴേക്കും അവൾ കേശവന്റെ ഭാര്യയായി കഴിഞ്ഞിരുന്നു.കാലം കടന്നു പോയി.ശാന്ത ഇന്നു സൗന്ദര്യവതിയായ ഒരു യുവതിയായി വളർന്നു കഴിഞ്ഞു. അവളുടെ ഹൃദയവും പ്രേമഗാനം പാടിത്തുടങ്ങിയിരുന്നു. അവളുടെ മനം കവർന്ന യുവകോമളനായ സുരേഷിനെക്കൊണ്ടു തന്നെ അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ കൃഷ്ണൻ തീരുമാനിച്ചു. കേഡി കേശവൻ പല പ്രാവശ്യം കൃഷ്ണനെ സമീപിച്ച് രഹസ്യം വെളിപ്പെടുത്തുമെന്ന് ഭയപ്പെടുത്തി പണം അപഹരിച്ചു വന്നിരുന്നു. പൊറുതി മുട്ടിയ ശങ്കർ ഒരു ദിവസം തന്റെ പഴയ വേഷത്തിൽ അവനെ ഹോട്ടലിൽ ചെന്നു കണ്ടു. ഭയപ്പെട്ട കേശവൻ ഒതുങ്ങി. പക്ഷേ ശാന്തയുടെ വിവാഹം നിശ്ചയിക്കപ്പെട്ടപ്പോൾ അതു മുടക്കുവാൻ കേശവൻ വീണ്ടും ശ്രമം ആരംഭിച്ചു.ഈ വിവരമറിഞ്ഞു പൊന്നമ്മ അവിടെയെത്തി.കേശവൻ കൊല്ലപ്പെട്ടു. പൊന്നമ്മ കുറ്റവാളിയായി ലോക്കപ്പിലുമായി . പക്ഷേ കേശവനെക്കൊന്നത് താനാണെന്നവകാശപ്പെട്ടു കൊണ്ട് മാന്യനായ ശങ്കർ ( കൃഷ്ണൻ ) അവിടെ എത്തുന്നു. ആരാണു കുറ്റവാളി എന്ന ചോദ്യം കാഴ്ചക്കാരോട് ചോദിച്ചു കൊണ്ട് ചിത്രം അവസാനിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്