തളിക്കുളം സംഭാഷനരചന നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ഇതിവൃത്തം ശക്തിയുള്ളതായില്ല. മുന്‍പും പിന്‍പും മലയാളത്തില്‍ പറയപ്പെട്ടുപോന്ന പുതുമ നശിച്ചൊരു കഥയായിരുന്നു അത്. വിഭാര്യനായ ഡോക്ടര്‍ സദാനന്ദനാണ് കഥാനായകന്. തന്റെ മക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നു കരുതി പുനര്‍വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയാനയാല്. വീട്ടില്‍ സഹായതിനെത്തുന്ന അമ്മിണി എന്ന യുവതി ഡോക്ടറുടെ മക്കളായ സുമയുടെയും ബാബുവിന്റെയും മനസ്സ് കവരുന്നു.
ഡോക്ടറെയും അമ്മിണിയും ബന്ധപ്പെടുത്തി അപവാദ കഥകള്‍ പ്രചരിക്കുന്നു. ഡോക്ടറുടെ അമ്മയുടെ നിര്‍ബന്ധം കൊണ്ട് അമ്മിണി അവിടം വിട്ടു പോകുന്നു. ഈ വേര്‍പാട് ബാബുവിനെ മാനസികമായി തകര്‍ക്കുന്നു. അമ്മിണി തിരിച്ചെത്തുകയും ഡോക്ടര്‍ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു.
സംഗീത സംവിധായകനായ ബാബുരാജ് രംഗപ്രവേശനം ചെയ്യുന്നത് മിന്നാമിനുങ്ങിലൂടെ ആണ്.
ദമയന്തി, സീത , പത്മം മേനോൻ , ശാന്താദേവി, മേരി എഡ്ഡി , മാഗി, വാസുദേവ് ചെറുവാരി, എഢി , വിപിൻ, ലത്തീഫ്, വക്കച്ചൻ, പ്രേംജി, മണവാളൻ ജോസഫ്,ഖാൻ, ബാലകൃഷ്ണമേനോൻ, ബാലകൃഷ്ണൻ, സാബു,പരമേശ്വരൻ നായർ, ബേബി, സീതാ പത്മൻ, ഉസ്മാൻ, പ്രേം എന്നിവരായിരുന്നു അഭിനേതാക്കൾ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് കേരളത്തിൽ വിതരണം ചെയ്തത് ചന്ദ്രതാരാ പിക്ചേഴ്സ് ആണ്.
കഥാസാരം
ഒരു ഗ്രാമപ്രദേശം. അവിടെയുള്ള എൽ എഫ് ഡിസ്പെൻസറിയിലെ ഡോക്ടർ ശുംഭനും പണക്കൊതിയനുമായിരുന്നു.ഗ്രാമത്തിലുള്ള അമ്മിണിയെന്ന യുവതിയുടെ അമ്മയ്ക്കു രോഗം കലശലായി.ആവശ്യമുള്ളത്ര തുക ഡോക്ടർക്കു കൊടുക്കുവാനില്ലാത്തതു കാരണം ശുശ്രൂഷ ലഭിക്കാതെ അവർ മരണമടഞ്ഞു.അമ്മിണി നിരാധാരയായി.നല്ലവരായ അയൽക്കാരൻ മത്തായിച്ചേട്ടനും ഭാര്യ താണ്ടമ്മയും അവളെ സഹായിക്കാനെത്തി.
ആശുപത്രിയ്ക്കു സമീപമുള്ള ആൽത്തറയിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഒരു സംഘമുണ്ട്.രാമായണം വായിച്ചു കേൾക്കാതെ ഉറക്കം വരാത്ത നിരക്ഷരനായ ശങ്കുമ്മാവൻ.അമ്മാവനു രാമായണം വായിച്ചു കൊടുത്തും മറ്റു ചില്ലറ ഇടപാടുകൾ കൊണ്ടും ജീവിതം കഴിച്ചു പോന്ന കുഞ്ചുനായർ, എന്നും എന്തെങ്കിലും ഹർജിയുമായി നടക്കുന്ന വാസു, ചുമയും സുഖക്കേടുമായി ജോലിയിൽ നിന്നും പിരിഞ്ഞു പോന്നു , ജീവിക്കാൻ വിഷമിക്കുന്ന പട്ടാളക്കാരൻ ഇങ്ങനെ പോകുന്നു സംഘാംഗങ്ങൾ.
അമ്മിണിയുടെ അമ്മയുടെ മരണത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സ്ഥലം മാറ്റി.പുതിയതായി എൽ എഫ് ഡിസ്പെൻസറിയിലേയ്ക്ക് ഡോക്ടർ സദാനന്ദൻ നിയമിതനായി.വിഭാര്യനായ ഡോക്ടർ , സുമ, ബാബു എന്ന രണ്ടു കുട്ടികളോടും അമ്മയോടും കൂടി ആശുപത്രിയിലെത്തി ചാർജ്ജെടുത്തു. തന്റെ കുട്ടികളെ ഓർത്താണ് ഡോക്ടർ സദാനന്ദൻ രണ്ടാം വിവാഹം ചെയ്യാതെ കഴിഞ്ഞു പോന്നത്.
കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരിയെക്കൂടി വീട്ടിൽ നിർത്തുവാൻ അമ്മ സദാനന്ദനെ നിർബന്ധിച്ചു. മത്തായിച്ചന്റെയും താണ്ടമ്മയുടെയും അപേക്ഷ പ്രകാരം അമ്മിണി ഡോക്ടറുടെ വീട്ടുവേലക്കാരിയായി.സുമയ്ക്കും ബാബുവിനും അവളെ നന്നേ പിടിച്ചു. കുട്ടികൾ രണ്ടും അമ്മിണിയെ വിട്ടു പിരിയാതെ അവളുടെ കൂടെ കൂടി.എഴുത്തും വായനയും അറിയാത്ത അമ്മിണിയെ എഴുതുവാനും വായിക്കുവാനും ബാബു പഠിപ്പിച്ചു. ഡോക്ടറെ പറ്റിയും നാട്ടുകാരുടെ ഇടയിൽ നല്ല മതിപ്പുണ്ടായി.കുട്ടികൾ അവരുടെ കണ്ണിലുണ്ണികളുമായി.ശങ്കുമ്മാവനെ രാമായണം വായിക്കുവാൻ പോലും ബാബു പഠിപ്പിച്ചെടുത്തു.
അമ്മിണിയ്ക്ക് ഒരു നാൾ ഒരു മുറിവുണ്ടായി. ഡോക്ടറുടെ സ്നേഹപൂർണ്ണമായ പരിചരണം കൊണ്ട് മുറിവു പെട്ടെന്ന് കരിഞ്ഞു. ആ അടുപ്പം അവരെ പ്രേമബദ്ധരാക്കി.
പക്ഷേ ഡോക്ടറെയും അമ്മിണിയെയും പറ്റി അപവാദങ്ങൾ ആ ഗ്രാമപ്രദേശത്തു പരന്നു തുടങ്ങി.മകന്റെ മാനം രക്ഷിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് അമ്മിണിയെ പറഞ്ഞയക്കുവാൻ അമ്മ സദാനന്ദനെ ഉപദേശിച്ചു.ഡോക്ടർ സമ്മതം മൂളി. അമ്മിണി അതിനു മുൻപു തന്നെ അവിടം വിടാൻ തീർച്ചയാക്കി.അവൾ ഡോക്ടറോടും അമ്മയോടും വിട വാങ്ങി.അമ്മിണി പോയതു മുതൽ സുമയും ബാബുവും ഊണും ഉറക്കവും ഇല്ലാതെയായി.കാണുന്നവരോടെല്ലാം അവർ അമ്മിണിയുടെ കാര്യം തിരക്കി.അവൾ ചത്തു പോയെന്ന് വാല്യക്കാരനായ കേശവൻ കുട്ടി പറഞ്ഞപ്പോൾ കുട്ടികൾ വല്ലാതെ നടുങ്ങി. അതോടു കൂടി ബാബു മാനസിക തകരാറു സംഭവിച്ചു കിടപ്പിലായി. അവൻ അമ്മീണിയെ മാത്രം വിളിച്ചു കരഞ്ഞു തുടങ്ങി.
ബാബു സുഖമില്ലാതെ കിടപ്പായ വിവരം അറിഞ്ഞ അമ്മിണി ഡോക്ടറുടെ വീട്ടിലേയ്ക്ക് ഓടിയെത്തി. അവളൊരിക്കലും അവിടെ നിന്നും പോകരുതെന്നായി ബാബു.അമ്മിണി ധർമ്മ സങ്കടത്തിലായി.
കുട്ടിയ്ക്ക് അമ്മിണിയെ വിട്ടു പിരിയാനുള്ള വൈമനസ്യവും അമ്മിണിയുടെ ധർമ്മസങ്കടവും സദാനന്ദന്റെ അമ്മയുടെ മനസ്സിനെ സ്പർശിച്ചു.” ബാബുവിന്റെ ദീനം പോയിട്ടേ അമ്മിണി പോകൂ “ സുമ ബാബുവിനെ സമാധാനപ്പെടുത്തി. “ ഇല്ല അവൾ ഇനി പോകയില്ല.അമ്മയില്ലാത്ത നിങ്ങൾക്ക് ഇനിയും അവളാണ് അമ്മ “ മുത്തശ്ശി കുട്ടികൾക്ക് ഉറപ്പു കൊടുത്തു.
അമ്മിണിയുടെ സാമീപ്യവും പരിചരണവും ബാബുവിനെ രോഗവിമുക്തനാക്കി.അമ്മൂമ്മയുടെ വാക്കുകളിൽ സന്തോഷത്താൽ സുമയും ബാബുവും തുള്ളിച്ചാടി.
സദാനന്ദൻ അമ്മിണിയെ വിവാഹം കഴിച്ചു. അതോടെ അയാൾക്ക് സ്ഥലം മാറ്റവും ലഭിച്ചു. ശങ്കുമ്മാവനോടും മറ്റു കൂട്ടുകാരോടും സുമയും ബാബുവും യാത്രാനുമതി ചോദിച്ചു. നിറകണ്ണുകളോടെ ഗ്രാമവാസികൾ നല്ലവനായ ഡോക്ടറെയും കുടുംബത്തേയും യാത്രയാക്കി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍