സെന്‍ട്രല്‍ പിൿച്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 26-4-1968 ൽ പ്രദർശനം ആരംഭിച്ചു.
കഥാസാരം
സർക്കിൾ ഇന്‍സ്പെക്ടര്‍ ശങ്കരപ്പിള്ളയുടെ ദ്വിതീയപുത്രന്‍ മോഹന്‍ നല്ലനിലയില്‍ നടത്തിവരുന്ന ഒരു മോട്ടോര്‍ വര്‍ക്ക്ഷോപ്പിന്റെ ഉടമസ്ഥനാണു്. സുന്ദരനും സമർത്ഥനുമായ മോഹനില് ഡോക്ടര്‍ പി.പി.പിള്ളയുടെ പുത്രി ചന്ദ്രിക അനുരക്തയാണു്. അവരുടെ ആഗ്രഹത്തിനു് രക്ഷകര്‍ത്താക്കള്‍ അനുമതി നല്‍കിയിരുന്നു.
വിക്രമൻ എന്ന കള്ളക്കടത്തുകാരന്റെ നേതൃത്വത്തില്‍ ‘ഹിൽ പാലസ് ’ എന്ന പേരിൽ ഒരു റിക്രിയേഷന്‍ ക്ലബ് നടത്തിയിരുന്നതു് സർക്കിൾ ഇന്‍സ്പെക്ടറുടെ മകനായിരുന്നതുകൊണ്ടും കാറോടിക്കുന്നതില്‍ അതീവവൈദഗ്ദ്ധ്യം നേടിയിരുന്നതുകൊണ്ടും വിക്രമന് മോഹനനെ തന്റെ തസ്ക്കരസംഘത്തിലേക്കു് പലവിധശ്രമങ്ങള്‍ നടത്തി ആകര്ഷിച്ചെടുത്തു.
തസ്ക്കരസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായിരുന്നതിനാല് കല്‍ക്കട്ടയില്‍ നിന്നും ഒരു കഴിവുറ്റ സി.ഐ.ഡി ഉദ്യോഗസ്ഥനെ അധികാരികള്‍ അന്വേഷണത്തിനു് നിയോഗിച്ചു. സി.ഐ.ഡി യുടെ ആഗമനം തങ്ങള്‍ക്കു ഹാനികരമായിരിക്കുമെന്നു വിശ്വസിച്ച ഗൂഢസംഘം അദ്ദേഹം വരുന്ന തീവണ്ടി അപകടപ്പെടുത്തുവാന്‍ മോഹന്റെ നേതൃത്വത്തില്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു.
അവസാനനിമിഷത്തിലാണു് പ്രസ്തുത ആഫീസര്‍ തന്റെ ജ്യേഷ്ഠസഹോദരനായ രാജനാണെന്നു് മോഹനനു മനസ്സിലാകുന്നതു്. ഇരമ്പിപ്പാഞ്ഞുവന്ന തീവണ്ടിയുടെ മുമ്പില്‍ ടോര്‍ച്ചുലൈറ്റ് കൊണ്ടു് ഉടുപ്പില്‍ പ്രകാശം പരത്തി മോഹനന് വണ്ടി നിര്‍ത്തി. അങ്ങിനെ സ്വസഹോദരന്റെയും മറ്റനേകം പേരുടേയും ജീവന് രക്ഷിച്ചു.
സംഹാരരുദ്രനായ വിക്രമനെ നേരിടുവാന്‍ മോഹനന് ഭയപ്പെട്ടു. എങ്കിലും രാജനില്‍ നിന്നും വിവരം ചോര്‍ത്തിയെടുക്കുവാന്‍ മോഹനന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന വിശ്വാസത്തില്‍ വിക്രമന് അയാളോടു് നയത്തിൽ സൌഹാര്ദ്ദപരമായിത്തന്നെ പെരുമാറി.
രാജന് തന്റെ കൃത്യനിര്‍വ്വഹണത്തില്‍ ഒരു തരത്തിലും അലസത കാട്ടാതെ പ്രവര്‍ത്തിച്ചുപോന്നു. ചന്ദ്രികയുടെ ജന്മദിനാഘോഷവേളയില് മോഹനന് അവള്‍ക്കു നല്കിയ രത്നഖചിതമായ നെൿലസ്സ് അപകടം സൃഷ്ടിച്ചു. കല്‍ക്കട്ടയില്‍ മോഷണം പോയ സാധനമായിരുന്നു അതു്. രാജന് മോഹനനെ അറസ്റ്റു ചെയ്തു. തന്റെ രഹസ്യങ്ങള്‍ വെളിവാകുമെന്നു ഭയന്ന വിക്രമന് അനുചരന്മാരുടെ സഹായത്തോടെ മോഹനനെ മോചിപ്പിച്ചു് സങ്കേതത്തിലെത്തിച്ചു. തസ്ക്കരസംഘത്തിലെ പ്രധാനിയാണു് തന്റെ കാമുകന് എന്നറിഞ്ഞപ്പോള്‍ ചന്ദ്രികയുടെ ഹൃദയകുസുമം വാടിക്കരിഞ്ഞുപോയി. മോഹനന് വിക്രമനെ എതിര്‍ത്തു രക്ഷപെടാന്‍ ഒരു ശ്രമം നടത്തി. അതോടെ അവന് വിക്രമന്റെ ഇരുട്ടറയ്ക്കുള്ളിലാക്കപ്പെട്ടു. ഇതിനിടയില്‍ രാജനേയും വിക്രമന്റെ സംഘക്കാര്‍ ബന്ധിച്ചു് അവിടെ കൊണ്ടുവന്നിരുന്നു. രാജന് പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ തടവുമുറിയില്‍ എത്തിയതുവരെയുള്ള വിവരങ്ങള്‍ നിഗൂഢമായി ശരീരത്തില്‍ ഒളിച്ചുവെച്ചിരുന്ന വയർ ലസ്സ് മുഖേന സർക്കിൾ ഇന്‍സ്പെക്ടറെ അറിയിച്ചിരുന്നു.
വൈദ്യുതക്കസേരയില്‍ ഇരുത്തി രാജന്റെ കഥകഴിക്കുവാനായിരുന്നു അവരുടെ പരിപാടി. പക്ഷെ, തക്കസമയത്തു് പോലീസ് പാര്‍ട്ടി അവിടെയെത്തി ഉഗ്രമായ സംഘട്ടനത്തിനു ശേഷം അക്രമികളെ ബന്ധനസ്ഥരാക്കിയതുകൊണ്ടു് രാജന് രക്ഷപെട്ടു.
മോഹനനു് സംഘട്ടനത്തിനിടയില്‍ വെടിയേറ്റു. എങ്കിലും അവന്റെ അച്ഛനായ ഇന്‍സ്പെക്ടര്‍ ശങ്കരപ്പിള്ള മകനെ അറസ്റ്റുചെയ്തു. നിരപരാധിത്വം തെളിഞ്ഞതോടെ മോഹനന് ജയില്‍ വിമുക്തനായി. ചന്ദ്രികയുടെ മനസ്സിലെ കാര്‍മുകില്‍ നീങ്ങി, ആ കാമുകീ കാമുകന്മാര് വീണ്ടും ഒത്തുചേര്‍ന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|