ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിന്റെ തിളക്കം നാള് തോറും കൂടുകയേയുള്ളൂ. ഈ ഗാനത്തെ സ്മരിച്ചു കൊണ്ടാവണം തമ്പി ആദ്യം സംവിധാനം ചെയ്ത ചിത്രത്തിന് ചന്ദ്രകാന്തം എന്നു പേരിട്ടത്.
നാട്ടിന് പുറത്തുകാരി, പരിഷ്ക്കാരമില്ലാത്ത വാസന്തി ടീച്ചര്‍ സുരേഷിന്റെ ഭാര്യയാണു്. സ്വഭര്‍ത്താവിന്റെ പ്രശസ്തിയില്‍ അവര്ക്കഭിമാനമുണ്ടെങ്കിലും എങ്ങിനെയാണു് സുരേഷിനെ അതറിയിക്കുക എന്നവര്ക്കറിഞ്ഞുകൂടാ. സുരേഷിനാണെങ്കിൽ വാസന്തി ഹൃദയം തുറന്നു സ്നേഹിക്കുന്ന ഒരു ഭാര്യയല്ലെന്നാണു് പരാതി.
ശോഭയുടെ ഭര്‍ത്താവു് ഔദ്യോഗിക ജീവിതത്തില്‍ വലിയ തിക്കും തിരക്കുമുള്ള ആളാണു്. ഡോക്ടര്‍ പൊതുവാള് .അദ്ദേഹം ആത്മാർത്ഥമായി ശോഭയെ സ്നേഹിക്കുന്നുണ്ടു്. എങ്കിലും ഒരു ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ടതെല്ലാം തനിക്കു ലഭിക്കുന്നില്ലെന്ന പരാതിക്കാരിയാണു് ശോഭ. ഡോക്ടര്‍ ഉപരിപഠനാർത്ഥം അമേരിക്കയ്ക്കു പോകുകയാണു്. യാത്ര തിരിക്കുന്നതിനു മുമ്പു് അവരെല്ലാം ചേര്‍ന്നു് സുരേഷിനു് ഒരു വിരുന്നു നല്കി. ഈ അവസരം സുരേഷും ശോഭയും തമ്മില്‍ അടുക്കുന്നതിനിടയാക്കി. അടുപ്പം ക്രമേണ ഇരുവരേയും പ്രണയവലയത്തിലാക്കി. സുരേഷും ശോഭയും എപ്പോഴും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടുതുടങ്ങി.
പത്രദ്വാരാ വിവരങ്ങള്‍ അറിഞ്ഞ കൂട്ടുകാര്‍ വാസന്തി ടീച്ചറോടു് സംഭവവികാസങ്ങളെപ്പറ്റി പറഞ്ഞു. ഭര്‍ത്താവു തന്നെ ശ്രദ്ധിക്കുന്നില്ലെന്നു തന്നെയല്ല മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നു എന്നു കൂടി അറിഞ്ഞ വാസന്തിക്കു് അതു സഹിക്കുവാന്‍ കഴിഞ്ഞില്ല. ഒരു ദിവസം വീട്ടിലെത്തിയ സുരേഷിനെ വാസന്തി കണക്കറ്റു ശകാരിച്ചു. സുരേഷിന്റെ അമ്മ ദേവകിയമ്മയും മകനെ ഉപദേശിച്ചു. പക്ഷെ ഇതെല്ലാം സുരേഷിന്റെ ഹൃദയത്തില്‍ വാസന്തിയോടുള്ള വെറുപ്പിന്റെ കാഠിന്യം കൂട്ടുവാനേ ഉപകരിച്ചുള്ളൂ.
സുരേഷും ശോഭയും തമ്മിലുള്ള ബന്ധം പരസ്യമായിത്തന്നെ പ്രകടിതമായി. അവരുടെ അടുപ്പം ഉച്ചകോടിയിലെത്തിയപ്പോഴേക്കും ഡോക്ടര്‍ പൊതുവാള് അമേരിക്കയില്‍ നിന്നും മടങ്ങിയെത്തി. ഭര്‍ത്താവിനെ അന്വേഷിച്ചു നാട്ടിൻപുറത്തുകാരിയായ വാസന്തി ടീച്ചര്‍ മദ്രാസിലെത്തി. ശോഭയും സുരേഷും തമ്മില്‍ നടക്കുന്ന പരസ്യസല്ലാപങ്ങള് കണ്ടു മനം നൊന്ത ആ സാധു സ്ത്രീ ആത്മഹത്യ ചെയ്തു. പക്ഷെ അതു് ആത്മഹത്യയല്ലെന്നും ഒരു കൊലപാതകമാണെന്നും ധരിച്ച ശോഭ, സുരേഷിനെ തന്റെ ഭവനത്തില്‍ നിന്നും ആട്ടിയിറക്കി.
ശോഭയും സുരേഷുമായുള്ള പ്രേമവൃത്താന്തം ഡോക്ടര്‍ പൊതുവാള് അറിയാനിടയായി. ശോഭയുടെ അപേക്ഷകളും ക്ഷമാപണവും വകവെയ്ക്കാതെ അദ്ദേഹം അവളെ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി. തെരുവിലേക്കെറിയപ്പെട്ട ശോഭ, സുരേഷിനെ സമീപിച്ചു. പക്ഷെ അവളെ സ്വീകരിക്കുവാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. എന്നു മാത്രമല്ല അന്നു് അര്‍ദ്ധരാത്രിയില്‍ ഒരു കാറില്‍ക്കയറ്റി വിജനമായ ഒരു സ്ഥലത്തു് കൊണ്ടുവിടുകയാണു് അയാള്‍ ചെയ്തതു്.
ഒരുപറ്റം തെരുവു കാമുകന്മാരുടെ കൈയ്യില്‍പ്പെട്ട ശോഭയെ അവര്‍ മാനഭംഗപ്പെടുത്തി. അതോടെ അവള് ഒരു പ്രതികാര ദുര്‍ഗ്ഗയായി മാറി. തന്റെ ജീവിത പരാജയങ്ങള്‍ക്കു കാരണഭൂതനായ സുരേഷിനെ അവള് മനസ്സാ ശപിച്ചു. അയാളോടു് അവള്‍ക്കു തീരാത്ത പകയുണ്ടായി. നിവര്‍ത്തിപ്പിടിച്ച കത്തിയുമായി ശോഭ നേരേ സുരേഷിന്റെ മുറിയിലെത്തി അയാളെ വധിച്ചു.
പ്രേംനസീര്‍, ഷീല, കമലാദേവി, ടി.ആർ. ഓമന, കെ.പി. ഉമ്മർ, അമ്മിണി, അടൂര്‍ ഭാസി, പറവൂര്‍ ഭരതന്, ശങ്കരാടി, കമലം എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍