പ്രേംനസീര്‍, ഷീല, ജി.കെ.പിള്ള, അടൂര്‍ ഭാസി, ടി.ആർ. ഓമന, മധുബാല, കടുവാക്കുളം ആന്റണി, നാരായണന്, പി. ആര്. മേനോന് എന്നിവരാണു് മൂടല്‍മഞ്ഞിലെ അഭിനേതാക്കള്‍.
എറണാകുളം ജോസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 4 -1- 1970- ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
ഉഷയും രാജേഷും കോളേജില്‍ സഹപാഠികളായിരുന്നു. ഒരു കലാകാരന് കൂടിയായിരുന്ന രാജേഷ് ഉഷയില്‍ അനുരക്തനായി.
ഒരുദിവസം കോളേജിലെ പരീക്ഷണശാലയില്‍ ഉണ്ടായ ഒരു പൊട്ടിത്തെറിയില്‍ പരിക്കേറ്റു് രാജേഷ് ആശുപത്രിയിലായി. പൊള്ളി വികൃതവും ഭീഭത്സവുമായി കഴിഞ്ഞിരുന്ന രാജേഷിന്റെ മുഖം കണ്ടു് ഉഷ പിന്തിരിഞ്ഞു് ഓടി. ഭയചകിതയായി ഓടിപ്പോയ ഉഷ ഒരഗാധഗര്ത്തത്തില് വീണു മൃതിയടഞ്ഞു.
ഉഷയെ കൊന്ന കുറ്റം ചുമത്തി രാജേഷ് ജയിലിലായി. ശിക്ഷാകാലാവധിക്കു ശേഷം പുറത്തുവന്ന രാജേഷ് പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായി തന്റെ സൌകുമാര്യം വീണ്ടെടുത്തു.
ഒരുനാള്‍ ഒരു നിശാശാലയില്ചെന്ന രാജേഷ് ഗീതയെന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഉഷ തന്റെ ഹൃദയത്തില്‍ നട്ടുവളര്‍ത്തിയ പ്രേമവല്ലരിയുടെ പൂക്കള്‍ അയാള്‍ ഗീതയുടെ പാദങ്ങളില്‍ അര്‍പ്പിച്ചു. അവള് ഒരു ഞൊണ്ടിയായിരുന്നു എന്നതു് രാജേഷിനു് ഒരു പ്രശ്നമേ ആയിരുന്നില്ല.
ഗീതയുടെ വേലക്കാരനായ ലോനപ്പനു് താന്‍ രാജേഷിനെ എവിടെയോവെച്ചു കണ്ടിട്ടുള്ളതായി ഒരു സംശയം ജനിച്ചു. അയാള്‍ ചിന്തിച്ചു. ലോനപ്പനും ഒരുകാലത്തു് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവനാണു്. അതേ ജയിലില്‍ വെച്ചുതന്നെ. അവന്റെ സംശയം നീങ്ങി.
രാജേഷ് കൊലപ്പുള്ളിയായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള വിവരം ഗീതയേയും അവളുടെ മാതാപിതാക്കന്മാരായ ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖരന് നായരേയും മാധവിയമ്മയേയും ലോനപ്പന് അറിയിച്ചു. ഗീതയ്ക്കു് അതു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവള് വിശ്വസിച്ചുമില്ല.
പക്ഷെ തെളിവുകള്‍ നിരത്തിവെച്ച ലോനപ്പനെ രാജേഷിനു എതിര്‍ക്കുവാന്‍ സാധിച്ചില്ല.ഗീത രാജേഷിനെ വെറുത്തു തുടങ്ങി. താരും തളിരുമണിഞ്ഞുതുടങ്ങിയ രാജേഷിന്റെ പ്രണയവൃക്ഷം ഉണങ്ങിത്തുടങ്ങി. അവന് പലവിധത്തിലും ഗീതയെ സമാധാനപ്പെടുത്തുവാന്‍ പരിശ്രമിച്ചു. പക്ഷെ ഗീത ഒരുവിധത്തിലും അടുത്തില്ല.
നിരാശനായ രാജേഷ് ഒരുദിവസം ഗീതയെക്കൂട്ടി ഉഷ വീണു മരണമടഞ്ഞ സ്ഥലത്തെത്തി, കാര്യങ്ങള്‍ വിശദീകരിച്ചു. ഗീതയുടെ സംശയങ്ങളുടെ മൂടല്‍മഞ്ഞു നീങ്ങി. അവരിരുവരും ഒരുമിക്കുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍