പ്രേംനസീര്‍, സത്യൻ, കൊട്ടാരക്കര ശ്രീധരന് നായര്‍, അടൂര്‍ഭാസി, എസ്. പി. പിള്ള, മണവാളൻ ജോസഫ്, ഗോവിന്ദന്‍കുട്ടി, ആലുംമൂടു്, എസ്.ജെ. ദേവു്, ഖാന്, ശാരദ, ഷീല, ഉഷാ കുമാരി, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരാണു് മുഖ്യ താരങ്ങള്‍.
കഥാസാരം
പുരാതനമായ ഇലഞ്ഞിക്കല്‍ തറവാട്ടിലെ കാരണവരാണു് രാമക്കുറുപ്പു്. അദ്ദേഹത്തിനു് ഒരു പുത്രനും മൂന്നു പുത്രിമാരും ഉണ്ടു്. അപ്പുക്കുട്ടന്, ലക്ഷ്മിക്കുട്ടി, സരസ്വതി, ശ്യാമള. കുറുപ്പിന്റെ സഹോദരി കാര്‍ത്ത്യായനിപ്പിള്ള അവരോടൊത്തു കഴിയുന്നു.
അപ്പുക്കുട്ടന് ഒരു പുരോഗമനവാദിയാണു്. താന്‍ സ്നേഹിച്ച ഒരു പുലയിപ്പെണ്ണിനെ അയാള്‍ വിവാഹം ചെയ്തു. അക്കാരണത്താല്‍ അപ്പുക്കുട്ടനെ കുറുപ്പു് വീട്ടില്‍ നിന്നും പുറത്താക്കി. അപ്പുക്കുട്ടനു് ഒരു കുട്ടിയുമുണ്ടു്.
കുടുംബം ഭിന്നിച്ചുപോകാതിരിക്കുവാന് വേണ്ടി രാമക്കുറുപ്പു് ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. തന്റെ ഇളയമകളായ ശ്യാമളയെ കാര്ത്ത്യായനിപ്പിള്ളയുടെ പുത്രനായ രാധാകൃഷ്ണക്കുറുപ്പിനെക്കൊണ്ടു് വിവാഹം കഴിപ്പിക്കുക. ഒരു കെട്ടിനകത്തുതന്നെ ചെറുപ്പം മുതലേ കളിച്ചുവളര്ന്നുവന്ന രാധാകൃഷ്ണനും ശ്യാമളക്കും ആനന്ദമായി. കുടുംബത്തിന്റെ പ്രതാപം നിലനിര്‍ത്തുവാന്‍ വേണ്ടി രാധാകൃഷ്ണനെ ഒരു എന്‍ജിനീയര്‍ ആക്കണമെന്നുകൂടി കുറുപ്പിനു താല്‍പ്പര്യമുണ്ടായി. അതിനായി അവനെ കോളേജില്‍ അയച്ചു പഠിപ്പിച്ചു.
രാധാകൃഷ്ണന്റെ അവസാനപരീക്ഷയുടെ കാലമായപ്പോള്‍ കൃഷിനാശം മൂലം രാമകുറുപ്പിനു വലിയ നഷ്ടമുണ്ടായി. രാധാകൃഷ്ണന്റെ പഠിപ്പുമുടക്കാതെ പൂര്‍ത്തിയാക്കുന്നതിനു് ശ്യാമളയെ ഒരു കലാസമിതിയില്‍ അംഗമാക്കി. അവരുടെ പരിപാടികളില്‍ പങ്കെടുത്തു കിട്ടുന്ന വരുമാനത്തില്‍നിന്നും രാധാകൃഷ്ണൻ പഠിപ്പുപൂര്ത്തിയാക്കി ബിരുദമെടുത്തു.
കലാകാരികളായ പെണ്കുട്ടികളെപ്പറ്റി ആഭാസകരമായ രീതിയില്‍ പ്രചരണം നടത്തി ലൈംഗിക വൈകൃതങ്ങള്‍ വരച്ചുകാട്ടി കാശുണ്ടാക്കുന്ന ഒരുകൂട്ടം മൂന്നാംകിട പത്രങ്ങള്‍ ശ്യാമളയേയും വെറുതേ വിട്ടില്ല. അവര്‍ പലതും എഴുതിക്കൂട്ടി. ബിരുദമെടുത്തു മടങ്ങിവന്ന രാധാകൃഷ്ണൻ അങ്ങനെയാണു് ശ്യാമള ഒരു നാടകക്കാരി ആയിക്കഴിഞ്ഞു എന്നുള്ള വസ്തുതയും മറ്റും മനസ്സിലാക്കുന്നതു്. - ഒരു എന്‍ജിനീയര്‍ ഒരു നാടകക്കാരിയുടെ ഭര്‍ത്താവാകുക - രാധാകൃഷ്ണൻ ഒരു മാനസിക സംഘട്ടനത്തിലായി.
പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്താല്‍ എന്തും നേടാമെന്ന പ്രമാണക്കാരനാണു് ബസ്സുമുതലാളി വേലായുധന് പിള്ള. അയാളും ഒരു പത്രം തുടങ്ങി. വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടു ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ കഴിഞ്ഞുപോന്ന അപ്പുക്കുട്ടന്, വേലായുധന് പിള്ളയുടെ പത്രത്തില്‍ പത്രാധിപരായി ജോലി സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായി. ആ പത്രത്തില്‍പ്പോലും ശ്യാമളയെപ്പറ്റി ആഭാസകരമായ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി.
വേലായുധന് പിള്ളയ്ക്കു് രാധിക എന്നു പേരായ ഒരു മകളുണ്ടു്. അവള്‍ക്കു് ഒരു നല്ല ഭര്‍ത്താവിനെ നേടിക്കൊടുക്കുക എന്നതാണയാളുടെ ലക്ഷ്യം. അസ്വസ്ഥനായി കഴിഞ്ഞിരുന്ന തന്നെ ഉപരി പഠനാർത്ഥം അമേരിക്കയിലേക്കയക്കാമെന്ന ഉറപ്പുമായി അയാള്‍ രാധാകൃഷ്ണനെ സമീപിച്ചു. വലിയവനാകാനുള്ള ആശ ആ യുവാവിനെ വഴിതെറ്റിച്ചു. അയാള്‍ രാധികയെ വിവാഹം കഴിച്ചു.
അമേരിക്കയിലേക്കു യാത്രയുമായി.
ലക്ഷ്മിക്കുട്ടിയെ ഒരു ഉണ്ണിത്താനും, സരസ്വതിയെ ഗോവിന്ദന് നായരുമാണു് വിവാഹം ചെയ്തിരുന്നതു്. ജീവിക്കുവാന്‍ ആരുടേയും കാലുതിരുമ്മാന്‍ മടിയില്ലാത്ത ഉണ്ണിത്താന്റെ മുഖ്യ തൊഴില്‍ സന്താനോല്പ്പാദനമാണു്. ഗോവിന്ദന് നായര്‍ ഒരു മുരടന്‍ കൃഷിക്കാരനാണു്. സരസ്വതി എല്ലാ വേദനയും തിന്നുകൊണ്ടു് ഭര്‍ത്താവിനെ അനുസരിക്കുന്ന ഒരു സാധുവാണു്.
ജീവിക്കുവാനുള്ള എല്ലാ പരിശ്രമവും പരാജയപ്പെട്ട ഗോവിന്ദന് നായര്‍, സരസ്വതിയെയും കുട്ടികളേയും കൂട്ടി പൂമുഖവും, കളരിയുമായി മാത്രം അവശേഷിച്ച ഇലഞ്ഞിക്കല്‍ തറവാട്ടിൽ ചെന്നുകയറി. രാമക്കുറുപ്പു് നിസ്സഹായനാണു്. വലിയ കാരണവന്മാരുടെ ആവാസസ്ഥാനമായ കളരിയില്‍ കള്ളുവാറ്റുമായി ഗോവിന്ദന് നായര്‍ പൊറുതി ഉറപ്പിച്ചു.
ശ്യാമളയുടെ മാംസത്തിനു വിലപറഞ്ഞ വേലായുധന് പിള്ളയുടെ ക്രൂരത രാമക്കുറുപ്പിന്റെ കണ്ണുകള്‍ തുറപ്പിച്ചു. തന്റെ തെറ്റുകള്‍ മനസ്സിലാക്കിയ അപ്പുക്കുട്ടനും കൃഷിക്കാരുടെ ഇടയിലേക്കു മടങ്ങി.
പുലയിയെ വിവാഹം കഴിച്ചു എന്ന അപരാധത്തിനു് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അപ്പുക്കുട്ടന്റെ മകനെക്കൊണ്ടു് രാമക്കുറുപ്പു് ഇലഞ്ഞിക്കലെ കളരിയില്‍ വിളക്കു കൊളുത്തിച്ചു് ഒരു കൂട്ടുകുടുംബത്തിനു് അടിത്തറയിട്ടു.
ഈ ചിത്രം 18 -11-1969 -ലാണു് പ്രദര്‍ശനം ആരംഭിച്ചതു്. തിരുവിതാംകൂര്‍ ഭാഗത്തു് എക്സല്‍ പ്രൊഡൿഷൻസും, കൊച്ചി- മലബാര്‍ പ്രദേശത്തു് തിരുമേനി പിൿച്ചേഴ്സുമാണു് ചിത്രത്തിന്റെ വിതരണം നടത്തിയതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍