‘പുന്നെല്ലു കൊയ്തല്ലോ’ എന്ന പി.ബി.ശ്രീനിവാസൻ-എസ്.ജാനകി ഗാനത്തിനു കർഷകർ ചുവടുവെയ്ക്കുന്ന നൃത്തത്തോടെയാണു ഈ സിനിമ തുടങ്ങുന്നതു്.
മാധവൻ (തിക്കുറിശ്ശി) നായരുടെ ചിറ്റമ്മ മരണസമയത്തു അവരുടെ മകൻ ഗോപിയെ മാധവൻനായരുടെ ഭാര്യ ലക്ഷ്മി (അംബിക) യെ ഏൽപ്പിക്കുന്നു.
പിന്നീടു ലക്ഷ്മിക്കു ഒരു കുട്ടി ജനിക്കുന്നതോടെ ആ വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ഗോപിക്കു ലക്ഷ്മി നൽകിയ ഭൂമിയുടെ അതിരിനെ സംബന്ധിച്ച് ഒരു തർക്കം ഉണ്ടാകുന്നു.
അതിൽ ക്ഷോഭിച്ച ഗോപി മുത്തശ്ശിയുടെ (ലക്ഷ്മിയുടെ അമ്മ) നേരേ എറിഞ്ഞ കല്ലു ലക്ഷ്മിയുടെ നെറ്റിക്കു കൊള്ളുന്നു. ലക്ഷ്മിയെ ചികിത്സിപ്പിക്കാൻ ഗോപി തന്നെ ഡോക്ടറെ കൊണ്ടുവരുന്നു. പിന്നീട് രോഗശയ്യയിൽ നിന്നിറങ്ങി വന്നു ലക്ഷ്മി വേലി പൊളിച്ചു കളയുന്നു. വളർത്തമ്മയും വളർത്തുപുത്രനും ലക്ഷ്മിയുടെ മകനും എല്ലാം ഒരുമിച്ചുചേരുന്നിടത്താണു കഥ അവസാനിക്കുന്നതു്.
പി ഭാസ്കരൻ-വിജയഭാസ്കർ ടീമിന്റെ മനോഹരഗാനങ്ങൾ ഈ സിനിമ നൽകിയ നല്ല അനുഭവം ആയിരുന്നു. വിജയഭാസ്കറിന്റെ ആദ്യ മലയാളചിത്രം ആണുകുസൃതികുട്ടൻ.
ഈ സിനിമയെ പറ്റി വായിച്ച ഒരു ലേഖനത്തിൽ (ചേലങ്ങാടു ഗോപാലകൃഷ്ണൻ എഴുതിയത്) ‘അമ്മയെ കളിപ്പിക്കാൻ’ എന്ന ഗാനത്തെ കുറിച്ചു ഇങ്ങനെ പറയുന്നു “എന്നാൽഈ പാട്ടുതന്നെ 4 പ്രാവശ്യം പാടി കേട്ടപ്പോൾ അരോചകമായി തോന്നി”.
ഇതിനെ കുറിച്ച് സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെ എഴുതി. എസ്. ജാനകിയും വസന്തയും കൂടിപാടിയ “അമ്മയെ കളിപ്പിക്കാൻ” എന്ന പാട്ട്കരുണരസവും വാത്സല്യസുഖവും കലർന്നതത്രെ. എന്നാൽ, ആ പാട്ടു 4 തവണ ആവർത്തിച്ച പ്പോഴേക്കും, സഹിഷ്ണുക്കളായ ശ്രോതാക്കളുടെ പോലും ക്ഷമ നശിച്ചിരിക്കണം. അധികമായാൽ അമൃതും വിഷമെന്നു ഇവർക്കോർമ്മയില്ലെ ആവോ?
ഈ സിനിമയെ കുറിച്ചും ഇങ്ങനെ ചോദിക്കാവുന്നതാണു്.
അതി ഭാവുകത്വം നിറഞ്ഞ ഒരു സിനിമയായിരുന്നു കുസൃതിക്കുട്ടൻ.
(സിനിക്ക് നിരൂപണ ഭാഗങ്ങൾക്കു ഇ ജി വസന്തനോടു കടപ്പാട്)