കഥാസാരം
വരിക്കമ്മൂടു കുടുംബത്തിലെ നായകനായി 20 വയസ്സുള്ള സുകുമാരൻ നായർ ഭരണമേറ്റപ്പോൾ കുടുംബസ്വത്തായി ഒന്നും അവശേഷിച്ചിരുന്നില്ല.വാർദ്ധക്യത്തിലേയ്ക്കു കാലൂന്നി തുടങ്ങിയിരുന്ന അമ്മ കല്യാണിയമ്മയെയും സഹോദരി സുമതിയെയും പോറ്റേണ്ട ചുമതല കരുണാകര കുറുപ്പിന്റെ വർക്കു ഷോപ്പിലെ ഒരു മെക്കാനിക്കായ സുകുമാരൻ നായരുടെ ചുമലിലായി.സുകുമാരൻ നായരുടെ അശ്രാന്ത പരിശ്രമവും കൃത്യ നിഷ്ഠയും സാമർഥ്യവും മൂലം 16 വർഷങ്ങൾ കൊണ്ട് ആ സ്ഥാപനം നാട്ടിലെ ഏറ്റവും വലിയ വർക്കു ഷോപ്പായി തീർന്നു. കരുണാകരക്കുറുപ്പ് അയാളെ അവിടുത്തെ ഫോർമാനാക്കി.ഇതിനിടയിൽ സ്നേഹനിധിയായ ഭാര്യയും (ശാന്ത ) അഞ്ചു വയസ്സായ മകനും (ഗോപി ) സുകുമാരൻ നായരുടെ കുടുംബത്തിലെ അംഗങ്ങളായി ഉണ്ടായി.സുമതി സ്കൂൾ ഫൈനൽ പാസ്സായി.ക്ലിപ്തമായ വരുമാനം കൊണ്ട് കുടുംബം പുലർത്തിപ്പോന്ന സുകുമാരൻ നായരോട് സുമതിയെ കോളേജിലയച്ചു പഠിപ്പിക്കണമെന്ന് അമ്മ നിർബന്ധിച്ചു പറഞ്ഞു. സുമതി കോളേജിൽ ചേർന്നു.സഹപാഠിയായ പ്രഭാകരനുമായി അവർ ഇഷ്ടത്തിലായി.സുമതിയും പ്രഭാകരനും തമ്മിലുള്ള വിവാഹം അനുയോജ്യമായിരിക്കയില്ലെന്നറിഞ്ഞിട്ടും അമ്മയുടെ നിർബന്ധം കാരണം സുകുമാരൻ നായർ അതു നടത്തികൊടുത്തു.കല്യാണച്ചെലവുകൾക്കുള്ള തുക കരുണാകരക്കുറുപ്പിനോട് കടം വാങ്ങി. തന്റെ ഉത്തരവാദിത്വത്തിൽ പ്രഭാകരനെ വർക്കു ഷോപ്പിലെ കാഷ്യറാക്കി.അങ്ങനെ അമ്മയുടെയും സഹോദരിയുടെയും സുഖസൗകര്യങ്ങൾ ലാക്കാക്കി താങ്ങാവുന്നതിലധികം ഭാരം സുകുമാരൻ നായർ ചുമലിലേറ്റി.സ്വ മാതാപിതാക്കളെ വേർപിരിഞ്ഞ് തന്റെ സുഖദുഃഖാദികളിൽ പങ്കു കൊള്ളാൻ ഇറങ്ങിത്തിരിച്ച ശാന്തയ്ക്കും തന്റെ കൊച്ചോമന മകൻ ഗോപിയ്ക്കും അവരുടേതായ മോഹങ്ങളും ആവശ്യങ്ങളും ഉണ്ടെന്നും അതു സാധിച്ചു കൊടുക്കേണ്ടത് ഭർത്താവും പിതാവുമായ തന്റെ കടമയാണെന്നും സുകുമാരനു അറിയാമായിരുന്നു. പക്ഷേ അവ പിന്നെയാകാം എന്നു കരുതി ആ പാവം നീട്ടിക്കൊണ്ടു പോയി.
ഇതിനിടയിൽ വർക്കുഷോപ്പിലെ പണം സ്വന്താവശ്യങ്ങൾക്കായി ധൂർത്തടിച്ച പ്രഭാകരനെ ജോലിയിൽ നിന്നും ഡിസ്മിസ് ചെയ്യുവാനും അയാളുടെ പേരിൽ കേസെടുക്കുവാനും കരുണാകരക്കുറുപ്പ് തീരുമാനിച്ചു. കുറവു വന്ന പണം താൻ തിരിച്ചടച്ചു കൊള്ളാമെന്നും പ്രഭാകരനെ ഒരു ക്ലാർക്കായി മാറ്റിയാൽ മതിയെന്നും സുകുമാരൻ കുറുപ്പിന്റെ കാൽക്കൽ വീണപേക്ഷിച്ചു. കുറുപ്പ് അതിനു സമ്മതിച്ചു. ഇത്രയുമായിട്ടും പ്രഭാകരൻ തന്റെ സ്വാർത്ഥതയും ധൂർത്തും അവസാനിപ്പിച്ചില്ല.എത്ര പണിയെടുത്താലും മടക്കി തീർക്കുവാൻ സാധിക്കാത്ത കടങ്ങൾ സുകുമാരന്റെ ചുമലിൽ കുമിഞ്ഞു കൂടി . തന്റെ ശമ്പളത്തിൽ നിന്നും കടം വീട്ടാൻ തുടങ്ങിയാൽ കുടുംബം പട്ടിണിയാകും . സുകുമാരൻ മറ്റൊരു പോംവഴി കണ്ടു. രാത്രികാലങ്ങളിൽ മറ്റെല്ലാവരും സുഖമായി ഉറങ്ങുമ്പോൾ സുകുമാരൻ മാത്രം ജോലിയെടുത്തു. ഓവർ റ്റൈം നേടുവാൻ വേണ്ടി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അത്യദ്ധ്വാനം മൂലം സുകുമാരന്റെ ശേഷിയും ആരോഗ്യവും നശിച്ചു തുടങ്ങി. അയാൾ ഇതാരെയും അറിയിച്ചില്ല. പക്ഷേ എല്ലാം സഹിച്ചു കഴിയുന്ന ശാന്തയിൽ നിന്നും മാത്രം അയാൾക്കതു മറച്ചു വെയ്ക്കുവാൻ കഴിഞ്ഞില്ല.ഭർത്താവിന്റെ അനാരോഗ്യ സ്ഥിതിയിൽ ഉൽകണ്ഠാകുലയായ ശാന്ത ആവശ്യമായ ചികിത്സ നടത്തുവാൻ സ്നേഹപൂർവം നിർബന്ധിച്ചിട്ടും സുകുമാരൻ മറ്റെല്ലാ കാര്യങ്ങൾ പോലെ ചികിത്സയും മറ്റൊരവസരത്തിലേക്കു നീട്ടി വെച്ചു.കാലം കാത്തു നിൽക്കുകയില്ലല്ലോ. കഠിനാദ്ധ്വാനവും ക്ഷീണവും കാരണം സുകുമാരൻ ക്ഷയരോഗ ബാധിതനായി. ഭാര്യയോടുള്ള കടമകൾ പിന്നേക്കു നീട്ടി വെച്ച ആ ഭർത്താവ് ഭാര്യക്കും മകനും വേണ്ടി ഒന്നും ചെയ്യാതെ ഈ ലോകത്തോടു യാത്ര പറഞ്ഞു.
ഈ ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ രചിച്ച ഏഴു ഗാനങ്ങളിൽ രണ്ടെണ്ണത്തിനു ബാബുരാജും അഞ്ചെണ്ണത്തിനു ദക്ഷിണാമൂർത്തിയും ഈണം നൽകി. ഉത്തമൻ , എ പി കോമള, എൽ ആർ ഈശ്വരി, യേശുദാസ്, പി ലീല, ഗോമതി എന്നീ പിന്നണിഗായകർ ശബ്ദം നൽകി. ആർ ബി എസ് മണി രംഗസംവിധാനവും ഇ മാധവൻ നൃത്ത സംവിധാനവും , ടി ആർ ശ്രീനിവാസലു ചിത്ര സംയോജനവും എൻ എസ് മണി ഛായാഗ്രഹണവും കൃഷ്ണൻ നായർ സംവിധാനവും നിർവഹിച്ച ഭർത്താവ് ശ്യാമള, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളിലാണ് നിർമ്മിക്കപ്പെട്ടത്. അസോഷിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 13.11.1964 ൽ പ്രദർശനം ആരംഭിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്