മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ കുടിയേറിപ്പാർക്കാൻ തുടങ്ങുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ വനങ്ങളിൽ മൃഗതുല്യരായി ജീവിക്കുന്ന ഈ മനുഷ്യരെ യഥാർത്ഥ മനുഷ്യരാക്കാൻ നമ്മുടെ ഗവണ്മെന്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ മലകളിൽ താമസിക്കുന്ന ആദിവാസികളിൽ ഒട്ടേറെ അവനതര വിഭാഗങ്ങളുണ്ട്.മുഡുഗർ , ഇരുളർ , കുറുമ്പർ , തോടർ എന്നിങ്ങനെ പല വർഗ്ഗക്കാർ. ഇവർ പരസ്പരം കലഹിച്ചു കഴിയുന്നവരുമാണ്. ഈ കൂട്ടരുടെ ജീവിതം ശരിക്കു പഠിച്ച ശേഷം മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ കഥയാണു പൊന്നി.
മുഡുഗവർഗ്ഗത്തിൽ പെട്ട ഒരു യുവതിയായ പൊന്നിയുടെയും (ലക്ഷ്മി ) ഇരുളരിൽ പെട്ട മാരന്റെയും (കമലഹാസൻ ) പ്രേമകഥയാണിത്.അതോടൊപ്പം നമ്മുടെ മലവർഗ്ഗക്കാരുടെ ജീവിതവും ആചാരങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഈ കഥ വെളിച്ചത്തു കൊണ്ടു വരുന്നു.
പട്ടണത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നൃത്ത വേദിയിൽ വെച്ചാണ് മാരനും പൊന്നിയും ആദ്യം കാണുന്നത്. ഇരുവരുടെയും നൃത്താഭ്യാസങ്ങൾ അവരെ പരസ്പരം ആകർഷിച്ചു. മാരൻ പൊന്നിയോട് പേരു ചോദിച്ചതു പോലും പൊന്നിയുടേ അപ്പൻ നഞ്ചനു (ശങ്കരാടി) ഇഷ്ടപ്പെട്ടില്ല.അവൻ ഇരുളനാണ്.അവനോട് മിണ്ടിക്കൂടാ.മല്ലീശ്വരൻ കോപിക്കും.
ഒരു പത്ര പ്രവർത്തകൻ മാരനെയും പൊന്നിയെയും കൂടി നിറുത്തി ഒരു ഫോട്ടോ എടുത്തു.ആ ചിത്രം പത്രത്തിൽ വന്നത് അധികാരിയും കോൽക്കാരനും കൂടി (ബഹദൂറും കുഞ്ചനും ) ഒരു മുഡുഗനു കൊടുത്തു.ആ പത്രം മുഡുഗ ഊരിൽ കോലാഹലം സൃഷ്ടിച്ചു.ആ പത്രം , ഊരു മൂപ്പന്റെയും (മുതുകുളം ) ഹനുമാന്റെയും (ഭരതൻ ) ശങ്കരന്റെയും ( മണവാളൻ ) കുപ്പന്റെയും (സാം ) ചിക്കിയുടെയും (ലളിത ) ചെല്ലിയുടെയും (പാലാ തങ്കം ) ചെല്ലന്റെയും (സോമൻ ) - ഇവരെല്ലാം ഊരിലെ പ്രമാണികളാണ് – മറ്റും നേതൃത്വത്തിൽ ഊരുമുറ്റത്തെ തീക്കുണ്ഡത്തിലിട്ടു കത്തിച്ചു കളഞ്ഞു.
ചെല്ലനു (സോമൻ ) അതിൽ പ്രത്യേകം സംതൃപ്തിയുണ്ടായി. കാരണം അയാൾ പൊന്നിയെ പ്രേമിച്ചു നടക്കുകയാണ്.
പൊന്നിയ്ക്ക് സങ്കടമായിപ്പോയി. അവൾ അവളുടെ കൂരക്കകത്ത് മാരനെത്തന്നെ ഓർത്തു കൊണ്ടിരുന്നു. മറ്റെന്തു ചെയ്യും . അവനെ കാണാൻ കൂടി സാദ്ധ്യതയില്ല. അവളാ വേദന കൂട്ടുകാരി മാശിയോട് (രാജകുമാരി) മാത്രം പറഞ്ഞു.
പക്ഷേ യാദൃശ്ചികമായി കാട്ടിൽ വെച്ച് അവർ കണ്ടു മുട്ടി.മാരൻ ഒരു മരത്തിലിരുന്ന് തേനെടുക്കുകയായിരുന്നു.പൊന്നി കാട്ടുകിഴങ്ങുകൾ തേടി പോവുകയായിരുന്നു.അവനവളെ വിളിച്ചു. അവൻ മരത്തിൽ നിന്നിറങ്ങി.അവൾക്ക് തേൻ കൊടുത്തു.മറ്റൊരു ദിവസം മാരൻ ഒരു മാനിനെ വേട്ടയാടുകയായിരുന്നു.പൊന്നി അവനെ കണ്ടു. മാൻ രക്ഷപ്പെട്ടു.പക്ഷേ അവൻ പരഞ്ഞു എനിക്കു മറ്റൊരു മാനിനെ കിട്ടി. അങ്ങനെ അവരുടെ പ്രേമബന്ധം ദൃഢമായി.
ഈ കാലഘട്ടത്തിൽ മുഡുഗർ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു.നാട്ടിൻ പുറത്തെ ജന്മികൾ അതിനെതിരാണ്.അവർക്ക് ഇവരെ അടിമകളായി ഉപയോഗിക്കണമല്ലോ. ജന്മികൾ ഹനുമാനെ കരുവാക്കി. ഹനുമാൻ ഊരിലെ മന്ത്രവാദിയും കാണപ്പെട്ട ദൈവവുമായ ബൊമ്മനെ (അടൂർ ഭാസി) പോയിക്കണ്ടു. ബൊമ്മൻ തുള്ളി ഉറഞ്ഞ് ഊരുമുറ്റത്തെത്തി. വെളിപാടുണ്ടായി “ കാട് മല്ലീശ്വരൻ ജഡ. കാട് ആരും വെട്ടി നശിപ്പിക്കരുത് “ ഈ പ്രഖ്യാപനത്തോട് സംശയം പ്രകടിപ്പിച്ച പൊന്നിയെ ഹനുമാനും ബൊമ്മനും അന്നേ നോട്ടമിട്ടു വെയ്ക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ മാരൻ മുഡുഗരുടെ സ്ഥലത്തു വെച്ച് ഒരു മാനിനെ പിടിച്ചു. ചെല്ലനും മറ്റും മാനിനെ കൊടുക്കില്ലെന്നായി.ഉഗ്രമായ സംഘട്ടനം.മാരൻ എല്ലാവരെയും ഓടിച്ചെങ്കിലും ചെല്ലൻ ഒളിച്ചിരുന്നു അവനെ അടിച്ചു വീഴ്ത്തി.മരത്തിൽ വരിഞ്ഞു കെട്ടി നിറുത്തിയിട്ട് മാനിനെയും കൊണ്ടു പോയി. രാത്രി മാനിറച്ചി തിന്ന് ആഹ്ലാദ തിമിർപ്പോടെ നൃത്തം ചെയ്യുന്നതിനിറ്റയിൽ പൊന്നിയോട് ചിന്നൻ (പ്രതാപൻ ) പറഞ്ഞു – മാരനെ കെട്ടിയിട്ടിരിക്കുന്ന വിവരം.അവൾ ആ രാത്രിയിൽ വനത്തിലൂടേ ഓടിച്ചെന്നു മാരനെ അഴിച്ചു വിട്ടു.അതോടെ അവരുടെ ബന്ധം ഒരിക്കലും അറ്റു പോകാത്തതായി തീർന്നു.കൂടെക്കൂടേ കണ്ടു മുട്ടാൻ അവരൊരു രഹസ്യ സങ്കേതവും നിശ്ചയിച്ചു.
പൊങ്കൽ വന്നു. ഊരിൽ ആഹ്ലാദതിമർപ്പ്.പൊന്നി അന്നു രാത്രിയിലും അവളുടെ കാമുകനോടൊത്ത് കഴിഞ്ഞു.ഈ ആനന്ദം അധിക നാൾ നീണ്ടു നിന്നില്ല. ഒരു രാത്രിയിൽ മാരനും പൊന്നിയും കൂടി ഒരുമിച്ചു കഴിയുന്നത് ചെല്ലൻ കണ്ടു പിടിച്ചു. അവനത് ഊരുമൂപ്പനെ കാട്ടിക്കൊടുത്തു.
ഊരു നടുങ്ങിയ സംഭവം ! മൂപ്പൻ ഊരുക്കൂട്ടം വിളിച്ചു. ഹനുമാൻ ഈ അവസരം ശരിക്കും വിനിയോഗിച്ചു. ചെല്ലൻ പൊന്നിയെ കല്യാണം കഴിക്കണമെന്ന് ഊരുക്കൂട്ടം തീരുമാനിച്ചത് പൊന്നി നിഷേധിച്ചത് മറ്റൊരു പൊട്ടിത്തെറിയായി.ബൊമ്മൻ വന്നു. ജക്കമ്മാ അടയാളം കാട്ടി ! പൊന്നി അപ്പനോട് സത്യം ചെയ്തു . മാരനെ ഇനി കാണില്ല.
പക്ഷേ അവൾക്ക് കാണേണ്ടി വന്നു. ചെല്ലൻ പോലീസിനെക്കൊണ്ട് പിടിപ്പിച്ച മാരനെ രക്ഷിക്കാൻ അവൻ ശ്രമിച്ചു.
ഇതിനു അന്ധവിശ്വാസത്തിൽ മുങ്ങിക്കിടക്കുന്ന ഊരുമൂപ്പനും കൂട്ടരും മാപ്പു കൊടുക്കുമോ ? ബൊമ്മൻ സഹിക്കുമോ ? ഊരുദൈവങ്ങൾ മാപ്പു കൊടുക്കുമോ ?
ഊരിൽ കൊടുങ്കാറ്റുണ്ടായി. ഇടിമുഴക്കം. ഇടിമിന്നൽ.ജക്കമ്മാ കോപിച്ചോ ?
എന്താണു പ്രതിവിധി?
ബൊമ്മൻ തുള്ളിയുറഞ്ഞു. വീണ്ടും വെളിപാട് !!! കുരുതി !!!
കടപ്പാട് : പാട്ടുപുസ്തകം