നിർദ്ധനരായ അമ്മയ്ക്കും സഹോദരിക്കും താനൊരു ഭാരമായി തീരരുതെന്ന് കരുതി നന്നേ ചെറുപ്പത്തിലെ രാജശേഖരൻ നാടു വിടുന്നു.സ്വപ്രയത്നത്താൽ എന്നെങ്കിലും ഒരു നാൾ അമ്മയുടെയും സഹോദരിയുടെയും ദുരിതങ്ങൾക്കറുതി വരുത്താൻ കഴിയുമെന്ന മോഹനസങ്കല്പങ്ങളുമായാണ് രാജൻ നാടു വിടുന്നത്.ഉപജീവനത്തിനു വഴിയില്ലാതെ അവൻ വളരെ കഷ്ടപ്പെട്ടു. മരം കോച്ചുന്ന തണുപ്പുള്ള ഒരു പ്രഭാതത്തിൽ തെരുവു വിളക്കിനടിയിലിരുന്നു പഠിക്കുന്ന രാജനെ മഹാമനസ്കനും സമ്പന്നനുമായ ഡോക്ടർ കേശവൻ നായർ കാണാനിടയാകുന്നു.അനാഥനാണെന്നറിഞ്ഞ രാജനെ കേശവൻ നായർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.തന്റെ മക്കളിലൊരാളായി കരുതി അവനെ വളർത്തി വിദ്യാഭ്യാസവും നൽകുന്നു.കേശവൻ നായർക്ക് മുരളിയെന്ന ഒരു മകനും സുധയെന്ന ഒരു മകളും മാത്രമേയുള്ളൂ.ദിവസങ്ങൾക്കു ശേഷം രാജൻ സ്വന്തം അമ്മയെയും സഹോദരിയെയും കാണുവാനായി നാട്ടിലേക്ക് ചെന്നപ്പോഴാണു അമ്മ മരിച്ച വിവരവും അനിയത്തി തന്നെ അന്വേഷിച്ച് നാടു വിട്ട വിവരവും അറിയുന്നത്. ഈ വിവരമെല്ലാം മനസ്സിലാക്കിയ കേശവൻ നായർ അവനെ ആശ്വസിപ്പിക്കുന്നു.സ്നേഹസമ്പന്നനായ ഡോകടറുടെയും ഭാര്യ ജാനകിയമ്മയുടെയും പരിരക്ഷണം അവനു ആത്മവിശ്വാസം നേടിക്കൊടുത്തു.
വർഷങ്ങൾ പലത് പിന്നിട്ടു. രാജൻ ബി എ ഒന്നാം റാങ്കോടെ പാസ്സായി.കേശവൻ നായർ രാജനെ ഉപരിപഠനാർത്ഥം ലോ കോളേജിൽ അയക്കുന്നു. അവിടെ വെച്ച് രാജൻ രേഖയുമായി പരിചയപ്പെടുന്നു.രാജന്റെ എളിമയും സത്സ്വഭാവവും മനസ്സിലാക്കിയ രേഖയാകട്ടെ താനൊരു ധനികന്റെ മകളാണെന്ന കാര്യം രാജനിൽ നിന്നും മറച്ചു വെക്കുന്നു.
രാജന്റെ സഹോദരി സീതക്ക് വർഷങ്ങൾക്കു മുൻപു തന്നെ ഗോവിന്ദനെന്ന ചുമട്ടു തൊഴിലാളി അഭയം നൽകുന്നു.അവൻ അവളെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിച്ചു വളർത്തുന്നു.വളരെ കഷ്ടപ്പെട്ടാണെങ്കിലും അവളെ കോളേജിലയച്ചു പഠിപ്പിക്കുന്നു.
കേശവൻ നായരുടെ പുത്രൻ മുരളി ചെറുപ്പം മുതലേ ധൂർത്തനും കുബുദ്ധിയുമായാണു വളർന്നത്. വിദ്യാഭ്യാസത്തിനിടയിൽ കൂട്ടുകാരുമൊത്തുള്ള അവന്റെ കുത്തഴിഞ്ഞ ജീവിതം ധാരാളം കടം വരുത്തി വെയ്ക്കുന്നു. അവൻ വരുത്തി വെച്ച കടങ്ങൾ പിരിച്ചെടുക്കാനായി കടക്കാർ ഡോക്ടർ കേശവൻ നായരെ സമീപിക്കുന്നു. മകൻ വരുത്തി വെച്ച അപകീർത്തിയുടെ ആഘാതം കേശവൻ നായരെ ഒരു പക്ഷവാത രോഗിയാക്കി മാറ്റുന്നു.സ്വത്തുക്കളെല്ലാം വിറ്റ് മകന്റെ കടങ്ങളെല്ലാം തീർത്ത് കേശവൻ നായരും കുടുംബവും ഒരു കൊച്ചു വാടകവീട്ടിലേക്ക് താമസം മാറ്റുന്നു.വിവരമറിഞ്ഞെത്തിയ രാജൻ അതീവ ദുഃഖിതനാകുന്നു.നിർദ്ധനരായ മാതാപിതാക്കളോടൊത്തു ജീവിക്കാൻ മുരളി തയ്യാറായില്ല. അവൻ ആ വീടു വിട്ടിറങ്ങി.കേശവൻ നായരുടെ പതനം , നിശ്ചയിച്ചുറപ്പിച്ച സുധയുടെ വിവാഹം മുടക്കി. അവരെ ആ ദുഃഖത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി രാജൻ ധനാഢ്യനായ പത്മനാഭൻ തമ്പിയുടെ അന്ധയായ മകൾ ശാന്തയെ വിവാഹം ചെയ്യാൻ തയ്യാറാകുന്നു.അതനുസരിച്ച് തമ്പി നൽകിയ പണം കൊണ്ട് രാജൻ സുധയുടെ കല്യാണം നടത്തുന്നു.
ശാന്തയുമായുള്ള തന്റെ വിവാഹ ദിവസമാണു സഹപാഠിയായിരുന്ന രേഖ ശാന്തയുടെ അനിയത്തിയാണ് എന്ന വിവരം മനസ്സിലാക്കുന്നത്.രാജന്റെ ത്യാഗത്തിന്റെ പിന്നിലുള്ള കഥയറിയാത്ത രേഖയാകട്ടെ രാജനെ തെറ്റിദ്ധരിക്കുകയാണു ചെയ്തത്.പഠിത്തം മതിയാക്കിയ രാജൻ വിവാഹശേഷം ജോലിയന്വേഷിക്കുന്നു.താമസിയാതെ രാജനു പോലീസ് വകുപ്പിൽ ഒരു കുറ്റാന്വേഷകന്റെ ജോലി ലഭിക്കുന്നു.പുറമേക്ക് മാന്യരാണെന്ന് തോന്നിക്കുന്ന കുറേ സാമൂഹ്യദ്രോഹികളുടെ സംഘത്തിലാണ് വീടു വിട്ടിറങ്ങിയ മുരളി ചെന്നു ചേരുന്നത്.
കണ്ണില്ലാത്ത ഭാര്യയെ രാജൻ ആത്മാർത്ഥമായി സ്നേഹിച്ചെങ്കിലും രേഖയുടെ വൈരാഗ്യത്തോടെയുള്ള ഏകാന്ത ജീവിതം അവനെ ചിന്താവിഷ്ടനാക്കി.രേഖയും രാജനും കാമുകീകാമുകന്മാരായിരുന്നെന്ന കാര്യം ശാന്തയ്ക്കും പത്മനാഭൻ തമ്പിക്കും അജ്ഞാതമായിരുന്നു.ആ രഹസ്യം അവരറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് രാജനു സങ്കല്പിക്കാവുന്നതായിരുന്നില്ല.ഒരു കള്ളനോട്ട് കേസന്വേഷണത്തിൽ സംശയത്തിന്റെ പേരിൽ രാജൻ റിക്ഷാക്കാരൻ ഗോവിന്ദനെ അറസ്റ്റു ചെയ്യുന്നു. ഗോവിന്ദൻ നിരപരാധിയായിരിക്കാൻ ഇടയുണ്ടെന്നറിഞ്ഞും തെളിവുകളുടെ വെളിച്ചത്തിൽ രാജനു ഗോവിന്ദനെ ജയിലിലയക്കേണ്ടി വന്നു.എങ്കിലും ഗോവിന്ദൻ ജയിലിൽ നിന്നു തിരിച്ചു വരുന്നതു വരെ സീതയെ നോക്കാമെന്ന് രാജൻ ഏൽക്കുന്നു.വർഷങ്ങൾക്കു മുൻപ് തന്നെ പിരിഞ്ഞു പോയ സഹോദരിയാണ് സീതയെന്ന കാര്യം രാജനറിഞ്ഞില്ല.സീതയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മുരളി സീതയെ പ്രാപിക്കുവാൻ മാർഗ്ഗമാരായുന്നു.കൂട്ടുകാരുടെ സഹായത്തൊടെ മുരളി അതു സാധിക്കുന്നു.എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ തകർന്ന മനസ്സുമായി തിരിച്ചെത്തുന്ന സീതയെ കണ്ട് ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തു വന്ന ഗോവിന്ദൻ പതറുന്നു.സംഭവബഹുലമായ ശേഷം ഭാഗം വെള്ളിത്തിരയിൽ !
|