ഫിലിംകോ പ്രൊഡക്ഷൻസിന്റെ ആത്മാർപ്പണം 23.3.56 ൽ റിലീസ് ചെയ്തു.ശ്രീ ജി ആർ റാവു സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ സ്ക്രീൻ പ്ലേയും സംഭാഷണവും ശ്രീ. കെ പി കൊട്ടാരക്കര എഴുതിയതാണ്.അഭയദേവ് എഴുതിയ എട്ടു ഗാനങ്ങൾക്ക് ഈണം നൽകിയത് ദക്ഷിണാമൂർത്തി. നൃത്ത സംവിധാനം നടത്തിയത് ശ്രീ.സോഹൻ ലാൽ.എഡിറ്റിംഗ് ശ്രീ എം കെ രമണി നിർവഹിച്ചു.മെരിലാൻഡിൽ നിർമ്മിച്ച ഈ ചിത്രം വിതരണം നടത്തിയത് ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയാണ്.
വീര വിജയൻ (வீர விஜயன்) എന്ന പേരിൽ ഈ ചിത്രം തമിഴിൽ മൊഴിമാറ്റം നടത്തയിരുന്നു. ആ ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ മുകളിൽ കാണാം
കഥാസാരം
വാളിന്റെ മുനയിൽ കെട്ടിപ്പടുത്ത ഒരു സാമ്രാജ്യമായിരുന്നു കല്പകപുരം.അധികാര പ്രമത്തനായ ഉഗ്രവർമ്മ മഹാരാജാവിന്റെ ആജ്ഞാകാരന്മാരായ പ്രഭുക്കളുടെ ക്രൂരതയും മർദ്ദന ഭരണവും നാട്ടുകാരെ വീർപ്പുമുട്ടിച്ചിരുന്നു. താനാണ് ദൈവമെന്ന് രാജാവ് സ്വയം പ്രഖ്യാപിച്ചു.ജനങ്ങൾ സംഭ്രാന്തരായി.മനുഷ്യനെ ദൈവമായി അംഗീകരിക്കുവാൻ അവർ വിസമ്മതിച്ചു. ചെറിയ കുറ്റങ്ങൾക്ക് പോലും മരണശിക്ഷ നൽകി വന്നിരുന്ന ആ രാജ്യത്തെ രാജകല്പനയെ ധിക്കരിച്ച ഈശ്വരവിശ്വാസികളുടെ ചോര രാജവീഥികളിൽ തളം കെട്ടിക്കിടന്നു.വേദനിക്കുന്ന ജന സമൂഹത്തിനിടയിലേയ്ക്ക് അഹിംസയുടെ ദിവ്യ മന്ത്രവുമായി ഒരു അജ്ഞാതരൂപം പ്രത്യക്ഷപ്പെട്ടു,”ആരാധനാ സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ് “ വിജയനെന്ന ആ ധീരൻ ഉദ്ഘോഷിച്ചു.ജനങ്ങളതേറ്റു പറഞ്ഞു.അനീതിയോടും അക്രമത്തിനോടും പട വെട്ടാൻ ആ പ്രച്ഛന്ന വേഷധാരി ജനങ്ങളെ ആഹ്വാനം ചെയ്തു.
വിജയന്റെ സമരകാഹളം ഉഗ്രവർമ്മനെ ക്ഷുഭിതനാക്കി.ദൈവവിശ്വാസികളെ കൊന്നൊടുക്കുവാനും വിജയനെ പിടിച്ചു തടവിലാക്കുവാനും തന്റെ പ്രഭുക്കൾക്ക് ആജ്ഞ നൽകി.നിമിഷനേരം കൊണ്ട് നാടുനീളെ പടയാളികളുടെ അക്രമങ്ങൾ ആരംഭിച്ചു.ഭക്ത ജനങ്ങൾ മൗലികാവകാശങ്ങൾ നേടിയെടുക്കാൻ പട പൊരുതി ജീവത്യാഗം ചെയ്തു.എത്ര ശ്രമിച്ചിട്ടും വിജയനെ ബന്ധിക്കുവാൻ കഴിഞ്ഞില്ല.മഹാരാജാവിന്റെ അന്ത്യശാസനവുമായി സൈന്യാധിപനായ വിക്രമൻ സ്വർണ്ണഗിരിയിലേയ്ക്ക് പുറപ്പെട്ടു.
മഹാരാജാവിന്റെ പ്രതിപുരുഷനായ പ്രതാപരുദ്രന്റെ മകൾ നളിനി വിക്രമന്റെ നരവേട്ടയെ അപലപിച്ചു.പക്ഷേ വിക്രമൻ ആ യുവസുന്ദരിയുടെ ആകാരസുഷമയിൽ മയങ്ങി അവളെ ജീവിതസഖിയാക്കുവാൻ ആഗ്രഹിച്ചു. നളിനിയുടെ ഹൃദയവും വിക്രമന്റെ രൂപം വെച്ചു പൂജിക്കുന്ന ശ്രീകോവിലായി മാറി.നിർദ്ദയനായ പടത്തലവന്റെ മാനസിക പരിവർത്തനത്തിനു നളിനി ശ്രമിച്ചു.സാധുപ്രജകളെ അടിച്ചമർത്തി രാജാവു ദൈവമെന്ന് സമ്മതിപ്പിക്കുവാൻ വന്ന വിക്രമനും ഈശ്വരാരാധന നടത്തുന്ന ജനങ്ങൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാരായി നിൽക്കുന്ന നളിനിയും - ഇങ്ങനെ വിരുദ്ധ ചിന്താ സരണയിൽ സഞ്ചരിക്കുന്ന രണ്ടു പേരുടെ പ്രേമം എങ്ങനെ സഫലമാകും ? കർത്തവ്യ നിരതനായ വിക്രമനു ഒരു രാജദ്രോഹിയെ അല്ല താൻ സ്നേഹിച്ചതെന്ന് നളിനിയോട് പറഞ്ഞപ്പോൾ ജീവകാരുണ്യ പ്രതീകമായ നളിനി ഒരു മനുഷ്യവേട്ടക്കാരൻ കിരാതനെയല്ല താനും സ്നേഹിച്ചതെന്ന മറുപടി നൽകി.അവരുടെ പ്രേമസൗധത്തിന്റെ അടിത്തറ ഇളകുവാൻ തുടങ്ങി.
വിജയനെ പിടി കൂടുവാൻ വിക്രമൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമടഞ്ഞു.പല പ്രാവശ്യവും വലയിൽ വീണെങ്കിലും മിന്നല്‍പ്പിണർ പോലെ അപ്രത്യക്ഷനാവുന്ന വിജയൻ വിക്രമനൊരു തലവേദനയായി. വിജയനെ ബന്ധിക്കുവാൻ കഴിവില്ലാത്ത സേനാനിയുടെ ശിരച്ഛേദം നടത്താൻ മഹാരാജാവിന്റെ കല്പനയും എത്തി.
ഈ സന്ദർഭത്തിൽ വിജയനും നളിനിയുമായി കൂട്ടുകെട്ടുണ്ടെന്ന് വിക്രമന്റെ രഹസ്യാന്വേഷണസംഘം അറിവു നൽകി.വരണമാല്യമിടാൻ കൊതിച്ചു കഴിഞ്ഞ വിക്രമന്റെ കൈകൾ തന്നെ കാമുകിയുടെ കൈകളിൽ വിലങ്ങണിയിച്ചു.മരണ ദിവസം പ്രതീക്ഷിച്ചു കഴിയുന്ന വിക്രമന്റെ ഹൃദയം കാമുകിയുടെ നില കണ്ട് ആകെ തകർന്നു പോയി.
ഓമനപ്പുത്രിയെ രക്ഷിക്കുവാൻ പ്രതാപരുദ്രൻ ശ്രമം നടത്തി. അതിനു മുൻപു തന്നെ വിജയൻ നളിനിയെ രക്ഷിച്ചു കഴിഞ്ഞിരുന്നു.വിക്രമനെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ വിജയനു കഴിഞ്ഞു.മഹാരാജാവിന്റെ ദുർഭരണം അവസാനിപ്പിക്കുവാൻ കഴിഞ്ഞ ധീരയോദ്ധാവായ വിജയൻ മറ്റാരുമായിരുന്നില്ല.പ്രേമഗീതം പാടി നടന്ന നളിനി തന്നെ.വിക്രമനും നളിനിയു കണ്ട പൊൻ കിനാവുകൾ പാഴിലായില്ല.
തിക്കുറിശ്ശി സുകുമാരൻ നായർ, ബി എസ് സരോജ, പ്രേം നസീർ , കൊട്ടാരക്കര ശ്രീധരൻ നായർ , എസ് പി പിള്ള, ബഹദൂർ, മുട്ടത്തറ സോമൻ, മുത്തയ്യാ, വിജയം, എം ആർ തങ്കം എന്നിവർ അഭിനയിച്ചു.കുശലകുമാരിയും ബോംബേ മീനാക്ഷിയും കൂടി നൃത്തം ചെയ്തു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍