രാജൻ മധുസൂദന എസ്റ്റേറ്റിന്റെ ഏകാവകാശിയാണ്. അവനും കൂട്ടുകാരും കൂടി വിനോദത്തിനു വേണ്ടി തോട്ടത്തിൽ എത്തിയതാണ്. നായാട്ട് അവരുടെ മുഖ്യപരിപാടികളിൽ ഒന്നാണ്. ഒരു ദിവസം അവർ പ്രതീക്ഷിച്ചത് സംഭവിച്ചു. കാട്ടാന രാജനെ മണത്തു പിടിച്ചു.ബഹളം കേട്ട് ഓടിയെത്തിയ ഒരു കാട്ടുപെണ്ണ് അത്ഭുതകരമായി രാജനെ രക്ഷപ്പെടുത്തി.നേരത്തെ കാട്ടിൽ വെച്ചു കണ്ടു മുട്ടിയപ്പോഴേ ആ ആശ്രമകന്യക രാജനെ ആകർഷിച്ചിരുന്നതാണ്.അവനു അവളോട് നിശബ്ദാനുരാഗവും ഉണ്ടായിരുന്നതാണ്.ആ ഹൃദയങ്ങൾ ഒന്നായി. രാജൻ ഒരു നെക്ലേസ് നീലിക്കു വേണ്ടി വാങ്ങി. ഒരു രാത്രി അതവളെ അണിയിക്കാൻ പുറപ്പെട്ടു.വഴിക്കു വെച്ച് നീലിയെയല്ല രാജൻ കണ്ടെത്തിയത്.കൊമ്പും തുമ്പിക്കയുമുള്ള ആ കറുത്ത മരണത്തെയാണ്.രാജൻ ഭയസംഭ്രമങ്ങളോടെ നീലിയുടെ വീട്ടിലേക്കോടി.അവളെ വിളിച്ചുണർത്തി മറ്റൊരു വഴിയിലൂടെ അവിടത്തെ അരുവിക്കരയിലെത്തി. ആ നെക്ലേസ് അവൻ അവളെ അണിയിച്ചു.അകലെ ഒരാർത്ത നാദമുയർന്നു…….ആനയുടെ കൊലവിളിയും……… ഞെട്ടിക്കുന്ന ഒരു രംഗത്താണവർ എത്തിയത്. നീലിയുടെ കുടിൽ ആന തകർത്തിരിക്കുന്നു.നീലിയുടെ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നു.അവളുടെ അനുജത്തി ഇച്ചിര മാത്രം മരിച്ചിട്ടില്ല. അനാഥരായ നീലിയെയുമിച്ചിരയെയും രാജൻ എസ്റ്റേറ്റിൽ താമസിപ്പിച്ചു. ആയിടയ്ക്ക് എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് കടന്നു വന്ന രാജന്റെ അച്ഛനെ ഈ വിവരം ഒന്നും അറിയിച്ചില്ല.അദ്ദേഹം പോയി.സ്വതന്ത്രരായ സന്തോഷത്തിൽ രാജനും കൂട്ടുകാരും മദ്യപിച്ചു.അവരിലെ മൃഗങ്ങൾ ഉണർന്നു.അവർ ആ രണ്ടനാഥ പെൺകുട്ടികളെയും ബലാത്സംഗം ചെയ്യാൻ മുതിർന്നു.രാജനും കൂട്ടുകാരും തമ്മിൽ തർക്കമായി അടിയായി. പരിഭ്രാന്തയായ നീലി മാളിക മുകളിൽ നിന്ന് താഴെ വീണ് രക്തത്തിൽ മുങ്ങിപ്പിടഞ്ഞു. അവൾ മരിച്ചു. ആ രാത്രി തന്നെ ആരോരുമറിയാതെ നീലിയുടെ ജഡം കൊക്കയിലേക്കെറിയപ്പെട്ടു. നനഞ്ഞ ചിറകുകളുമായി ദിവസങ്ങൾ പറന്നു നീങ്ങി.നീലിയെക്കുറിച്ചുള്ള ദുഃഖ സ്മരണകൾ രാജനെ അസ്വസ്ഥനാക്കി. അച്ഛൻ രാജന് വിവാഹാലോചന കൊണ്ടു വന്നു.വക്കീലിന്റെ മകൾ സുധയുമായി രാജന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു.അതു നടന്നു. സുധയും രാജനും മധുവിധുവിനു ഊട്ടിയിലെത്തി. സുധ സ്നേഹമുള്ളവളാണ്.സുന്ദരിയാണ്.ബുദ്ധിമതിയാണ്.അവൾ രാജന്റെ ഹൃദയം നീലിയിൽ നിന്ന് തന്നിലേക്ക് പറിച്ചു നട്ടു. രാജൻ മധുവിധുവിന്റെ മധുരാനുഭൂതികളിൽ മുഴുകി. ഊട്ടിയിലെ ഹോട്ടൽ മുറിയിൽ പെട്ടെന്നൊരു ദിവസം നീലി കടന്നു വന്നു !! മരിച്ച നീലിഒ !! രാജൻ അമ്പരന്നു. ചുഴികളും മലരികളും സൃഷ്ടിച്ചു കൊണ്ട് തേനരുവി ഒഴുകി. …….