Manivathoorile Aayiram Shivaraathrikal (1987)
|
|
|
നഗരത്തിലെ പേരെടുത്ത കാർഡിയോളജിസ്റ്റ് ആണ് വിനയൻ.ഗൗരവക്കാരനായ ഡോക്ടറെ ശാസിക്കാനും സ്നേഹിക്കാനും ഈ ഭൂമിയിൽ അവശേഷിക്കുന്നത് മകൾ വിനീത മാത്രം.ഒരിക്കൽ വിനീത ഒരു ആഗ്രഹം പറഞ്ഞു.എനിക്ക് ഊട്ടിയിലേയ്ക്ക് പോകണം.മമ്മിയുടെ നാട്ടിലേയ്ക്ക് എന്നെ കൊണ്ടു പോകുമോ പപ്പാ… അങ്ങനെ വിനീതയുമൊത്ത് അതേ ട്രെയിനിൽ വീണ്ടും വിനയൻ .ഓർമ്മകളിലേയ്ക്കാണു അയാളുടെ യാത്ര. പ്രണയത്തിന്റെയും മരണത്തിന്റ്രെയും ഓർമ്മ താഴ്വരകളിലേയ്ക്ക്.
ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലാത്ത ഒരാളുടെ കാതിലേയ്ക്ക് അയാളുടെ മനസ്സ് പറഞ്ഞു. ഞാൻ വീണ്ടും വരുന്നു നീന. മാറോടടുക്കിപ്പിടിച്ച് വളർത്തണമെന്ന് പറഞ്ഞു നീയെന്നെ ഏല്പിച്ച നമ്മുടെ പൊന്നുമോളുമായി നിന്നിലേയ്ക്ക്.നിന്റെ പ്രിയപ്പെട്ട ഊട്ടിയിലേയ്ക്ക്..ഓർമ്മകളിലേയ്ക്ക് ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ, ജനലോരത്തെ ഇരിപ്പിടത്തിലിരിക്കുന്ന വിനയനിൽ നിന്ന് ഇതാ വർഷങ്ങൾ കൊഴിഞ്ഞു പോകുന്നു…
ഊട്ടിയിൽ ട്രെയിനിറങ്ങുകയാണു ഡോ.വിനയൻ.ഇവിടെയുള്ള ആശുപത്രിയിൽ കാർഡിയോളജിസ്റ്റായി നിയമനം കിട്ടിയുള്ള വരവാണ്.ദൂരെ മണിവത്തൂരിലെ തറവാട്ടിൽ അമ്മ മാത്രം. അമ്മയെ വിട്ടു വന്നതിലുള്ള വിങ്ങലുണ്ട് വിനയനിൽ.ഏകാന്തതയും. തണുത്തു വിറച്ചു കൊണ്ടുള്ള ഒരു വൈകുന്നേര നടത്തത്തിനിടയിൽ കുളിരു കൊള്ളാതിരിക്കാനാണ് ആ ദേവാലയത്തിനുള്ളിലേയ്ക്ക് വിനയൻ ഓടിക്കയറിയത്.ആരാധന കഴിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങുന്ന നേരം. അവർക്കിടയിൽ ഡോ ജോസുമുണ്ട്.ആശുപത്രിയിൽ വിനയനോടൊപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ.ഡാഡിയെയും പെങ്ങൾ നീനയെയും ജോസ് വിനയനു പരിചയപ്പെടുത്തി.മറുനാട്ടിൽ ഒരു മലയാളിയെ പരിചയപ്പെട്ട സന്തോഷത്തിൽ വിനയനെ അവർ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു.അവരുടെ സന്തോഷ വർത്തമാനങ്ങൾക്കിടയിൽ ഡാഡി നീനയോടു കളിയായി പറഞ്ഞു: “വിനയന്റെ ബോറടി മാറ്റാൻ കൂട്ടിനായി നല്ലൊരു നായരു പെൺകുട്ടിയെ കണ്ടെത്തിക്കൊടുക്കണം “ നീന അതു കാര്യമായിട്ടെടുക്കുക തന്നെ ചെയ്തു.അങ്ങനെയങ്ങനെ നീനയും വിനയനും നല്ല സുഹൃത്തുക്കളായി.അവർ ഒരുമിച്ചു നടക്കാനിറങ്ങി.തമാശകൾ പറഞ്ഞു ചിരിച്ചു. ചോക്ലേറ്റുകളെയും കിളികളെയും കുട്ടികളെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു മോഡേൺ പെൺകുട്ടിയാണു നീന. എങ്കിലും നാട്ടിൻപുറത്തുകാരിയുടെ കുസൃതിയും പിണക്കവും പരിഭവവുമൊക്കെ അവളിലിലുണ്ട്.കഥകൾ കേൾക്കാൻ ഇഷ്ടമുള്ള നീന വിനയനൊരിക്കൽ സ്വർണ്ണച്ചിറകുള്ള ഒരു പക്ഷിയുടെ കഥ പറഞ്ഞു കൊടുത്തു .നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷി…
അവൾ പോലുമറിയാതെ വിനയൻ അവളെ പ്രണയിച്ചു തുടങ്ങുകയായി. അയാൾക്കു വിവാഹം ചെയ്യാൻ പെണ്ണിനെ തിരയുന്ന അവൾ കേൾക്കാതെ അയാൾ മനസ്സിൽ പറഞ്ഞു.ഞാനെന്റെ പെണ്ണിനെ കണ്ടു.വിനയൻ അമ്മയ്ക്കെഴുതി.ഇവിടെ കണ്ടുമുട്ടിയ ഒരു നസ്രാണിപ്പെണ്ണിനോട് എനിക്ക് പ്രണയം തോന്നുന്നു.അവളെ വിവാഹം ചെയ്യാൻ അമ്മ അനുവദിക്കണം.അമ്മ വിനയന്റെ ആഗ്രഹത്തിനെതിരു പറഞ്ഞില്ല.നീന കൂടി വിനയന്റെ പ്രണയം അറിയണ്ടേ.ഒടുവിൽ അതു പറയാൻ അവസരം വന്നെത്തി. ന്യൂ ഇയർ ആഘോഷം . താൻ തെരഞ്ഞെടുത്ത പെൺകിടാങ്ങളെ നീന വിനയനു കാണിച്ചു കൊടുക്കുമ്പോൾ വിനയൻ പറഞ്ഞു.ഏതെങ്കിലും ഒരു പെൺകുട്ടിയെ നീന തന്നെയങ്ങു തെരഞ്ഞെടുത്താൽ മതി. ഞാൻ അത് അംഗീകരിച്ചു കൊള്ളാം. പക്ഷേ ഒരപേക്ഷയുണ്ട്. നീന എനിക്കു വേണ്ടി തെരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെയായാൽ കൊള്ളാമെന്നുണ്ട്.
നീനയ്ക്ക് അതു ഞെട്ടലിന്റെ നിമിഷമായിരുന്നു.ഉള്ളിൽ പ്രണയം അലയടിച്ചുയരുന്നുണ്ടെങ്കിലും അവൾ ഒഴിഞ്ഞു മാറി.യാഥാസ്ഥിതികരായ ഡാഡിയും ജോസച്ചായനും സമ്മതിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു.പക്ഷേ എല്ലാ വിധ എതിർപ്പുകളെയും മറി കടന്ന് അവർ വിവാഹിതരായി.
ഊട്ടിയിൽ നിന്ന് മണിവത്തൂരിലേയ്ക്കുള്ള നീനയുടെ ആദ്യയാത്ര.മണിവത്തൂരിലെ മണപ്പുറത്ത് അവരൊരുമിച്ചിരിക്കുമ്പോൾ വിനയൻ പറഞ്ഞു.അമ്മയല്ലാതെ മറ്റാരും ഇല്ലാതിരുന്ന കുട്ടിക്കാലത്ത് ഈ മണപ്പുറമായിരുന്നു എനിക്കെല്ലാം..വർഷം തോറും ഈ മണപ്പുറത്തു നടക്കുന്ന എല്ലാ ശിവരാത്രികളിലും ഞാൻ പങ്കെടുക്കാറുണ്ട്. അപ്പോഴാണു നീന പറയുന്നത് എനിക്ക് വിനയേട്ടനുമായി ചേർന്ന് ഈ മണപ്പുറത്ത് ആയിരം ശിവരാത്രികൾ കൂടണം.ഈ മണപ്പുറത്തൊരു കൊച്ചു വീടു വെയ്ക്കണം..മരിച്ചു കഴിഞ്ഞാലും നമ്മെ അവിടെത്തന്നെ അടക്കണം.അവർക്കിടയിലേയ്ക്ക് മകളായി വിനീത കൂടി വന്നു ചേർന്നു…
ഊട്ടി വിട്ടു മണിവത്തൂരിൽ സ്ഥിര താമസമാക്കാൻ തീരുമാനിക്കുകയാണവർ.പക്ഷേ….. വിനയന്റെ അമ്മയ്ക്കു സമ്മാനം വാങ്ങാൻ രണ്ടു പേരും ചേർന്ന് യാത്ര തിരിച്ചൊരു ദിവസം. ഒരു കാറപകടത്തിൽ വിനയന്റെ കാൽ നഷ്ടമായി.നീനയുടെ ജീവനും .. നീന ആഗ്രഹിച്ചതു പോലെ ആ മണപ്പുറത്തേയ്ക്കു തന്നെ നീനയെ കൊണ്ടു പോയി. മകളെ മാറോടടുക്കിപ്പിടിച്ച് നീനയുടെ ചേതനയറ്റ ദേഹത്തിനരുകിൽ വിനയൻ ഇരുന്നു.
വർഷങ്ങൾക്കു ശേഷം ഊട്ടിയിലേയ്ക്കുള്ള ഈ മടങ്ങി വരവിൽ വിനീതയെ നീനയുടെ ഡാഡിയെ ഏല്പിക്കുകയാണു വിനയൻ.തനിച്ചു മണിവത്തൂരിലേയ്ക്ക് മടങ്ങുന്ന അയാൾ പാതി വഴിയെത്തിയപ്പോൾ വിനീതയുമായി മുന്നിൽ ജോസ്.വിനീതയെ വിനയന്റെ പക്കൽ തിരിച്ചേല്പ്പിക്കുന്നു.വിനയനെ കെട്ടിപ്പിടിച്ച് കരച്ചിലോടെ വിനീത പറഞ്ഞു.എനിക്കും വരണം മണിവത്തൂരിലേയ്ക്ക്.ആ മണപ്പുറത്ത് പപ്പയുടെയും മമ്മിയുടെയും കൂടെ എനിക്കും കാണണം ആയിരം ശിവരാത്രികൾ..
കടപ്പാട് :പ്രണയത്തിര ( ഹരികൃഷ്ണൻ ) |
Poster | Firoz,anoopadoor |
Promotions | Kalyani |
Reviews | ജിജ സുബ്രഹ്മണ്യൻ |
Movie Video | mollywoodmovies1 |
Lyrics Contributors | Ajay Menon,Jacob John,Jayalakshmi Ravindranath,Jija Subramanian,Sreedevi,Susie,nsalby,toolpost,vikasvenattu |
Video Contributors | ashaarif13,gaanasnehi,toolpost |
Youtube Audio | Madhu AM |
Karaoke Contributors | Manu |
Label Contributors | Sidhardh Ramesh |
This page was generated on April 18, 2024, 2:00 am IST | |