പാപനാശിനിയിൽ പിണ്ഡമൊഴുക്കാനുള്ള അമ്മയുടെ അന്തിമാഭിലാഷം നിറവേറ്റാൻ ഇറങ്ങിത്തിരിച്ച സഞ്ചാരിയായ രാഘവൻ നായർക്ക് കുലീനയായ സാവിത്രി വാരസ്യാർ ആതിഥ്യം നൽകുന്നു. അദ്ദേഹം ആ നാടും ജീവിതവും കാണുന്നു. അതിലിണങ്ങിച്ചേരുന്നതിനേക്കാൾ അകന്നു നിന്നു കാണുന്നതിലാണ് രാഘവൻ നായർ താല്പര്യം കാണിച്ചത്.
ആലസ്യത്തിലാണ്ടു കിടക്കുന്ന വിഷകന്യകയായ കൃഷി ഭൂമി.തപസ്സിരിക്കുന്ന നീലമലകൾ.നിത്യഹരിതമായ സൗന്ദര്യത്തിനു എന്നും കാവൽ നിൽക്കുന്ന ഋതുക്കൾ. ബ്രഹ്മഗിരിയുടെ തൃക്കാൽക്കലിൽ അന്തരിച്ചു വീണ ആദിവാസികൾക്കു വേണ്ടി അടിയർ നടത്തുന്ന കാക്കപ്പുലയുടെ തുടി മേളം. രാഘവൻ നായർ പലതും കണ്ടു. മല്ലനെ വേട്ടയാടുന്ന മദാലസയും മാംസദാഹിയും മന്ത്രവാദിനിയുമായ കുറുമാട്ടി, ഒരു പിടി മണ്ണിനും മകൾ മാരയ്ക്ക് ഒരു വരനെയും അന്വേഷിച്ചു വന്ന ചുണ്ടെലിക്കുടുംബത്തിന്റെ ആഗമനം.മല്ലനും മാരയും തമ്മിലുള്ള നിഷ്കളങ്ക പ്രേമത്തിനു സമൂഹത്തിന്റെ അന്ധവിശ്വാസങ്ങൾ നൽകുന്ന വിലങ്ങുതടികൾ.ദുർബലമെങ്കിലും ചിരപുരാതനമായ സാമൂഹ്യനീതികൾ പടുത്തുയർത്തിയ നീതി ദണ്ഡനകൾ മനുഷ്യജീവിതത്തെ ചതച്ചെറിയുന്ന ചിത്രങ്ങൾ- തന്റെ മാന്ത്രികശക്തിയുടെ മുന്നിൽ നിസ്സഹായനായി മരിച്ചു വീഴുന്ന തപാൽ നാണു. കന്നിമണ്ണിന്റെ പെണ്ണിനു കളങ്കം ചാർത്താനെത്തിയ നഗരത്തിന്റെ സന്തതി- രാഘവൻ നായർ പലതും കാണുന്നു ; ഉൾക്കൊള്ളുന്നു.ശാശ്വതമായ ദുഃഖത്തിന്റെ തമസ്സിൽ ഒരു മിന്നൽ പിണരാവാൻ ശ്രമിക്കുന്ന രാഘവൻ നായർ ഇനി എങ്ങോട്ടു പോകുന്നു ??
കടപ്പാട് : പാട്ടുപുസ്തകം