കഥാസാരം
ആയിരം വർഷങ്ങൾക്കു മുൻപ് ഈഴത്തു നാട്ടിലെ രാജാവ് ചേരമാൻ പെരുമാളിന്റെ ആവശ്യപ്രകാരം കേരളത്തിലേയ്ക്കയച്ചു കൊടുത്ത കലാവിരുതൊത്ത ഏഴു ചേകവരുടെ പിൻഗാമികൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി കളരികൾ സ്ഥാപിച്ചു. അങ്ങനെ വലിയ ഗുരുക്കന്മാരും കുടുംബക്കാരുമായി മാറിയ അക്കൂട്ടരിൽപെട്ട പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മക്കളാണ് ആരോമലും ഉണ്ണിക്കണ്ണനും ഉണ്ണിയാർച്ചയും.കണ്ണപ്പച്ചേകവരുടെ അനന്തിരവനാണ് ചന്തു. ചന്തുവിനെ പെറ്റിട്ട ഉടനെ തന്നെ അവന്റെ മാതാപിതാക്കൾ മരിച്ചു. പിന്നീട് ആരോമലോടൊപ്പം കണ്ണപ്പൻ ചന്തുവിനെയും വളർത്തി.ചന്തുവും ഉണ്ണിയാർച്ചയും വളർന്നു വലുതായപ്പോൾ ആർച്ചയിൽ ചന്തുവിനെന്തെന്നില്ലാത്ത കമ്പം കൂമ്പി വന്നു.കണ്ണിൽ കൊതിയും ഉള്ളിൽ ചതിയുമുള്ള ചന്തുവിണോട് സ്വാഭാവികമായും ആർച്ച വിരസത ഭാവിച്ചു. ആരോമലിനും ചന്തുവിനോട് വെറുപ്പുണ്ടായി.കണ്ണപ്പച്ചേകവർക്ക് ചന്തുവിൽ ഒരു കുറ്റവും കാണുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല മകൾ ഉണ്ണിയാർച്ചയെ ചന്തുവിനേ കൊടുക്കൂ എന്ന ദുശ്ശാഠ്യവുമുണ്ടായി.
ഉണ്ണിയാർച്ചയും തോഴിമാരും കൂടി കാവിലെ പൂജയ്ക്കു പോയ വഴി ആറ്റുംമണമ്മേൽ കുഞ്ഞുരാമനെ കണ്ടു മുട്ടി.അവരുടെ കണ്ണുകൾ ഇടഞ്ഞു.കുഞ്ഞുരാമൻ ഇംഗിതം അച്ഛനെ അറിയിച്ചു. ഉണിക്കണ്ട ചേകവർ മകനു വേണ്ടി പുത്തൂരം വീട്ടിൽ വിവാഹാലോചനയ്ക്കു ചെന്നു.
ചന്തു ഒരു ദിവസം ആർച്ചയുടെ കിടക്കറയിൽ കയറി പ്രേമാഭ്യർത്ഥനകൾ നടത്തി. അതിനു അവനു കിട്ടിയ പ്രതിഫലം മുറ്റമടിക്കുന്ന ചൂലായിരുന്നു. കോപാക്രാന്തനായ ചന്തു ആർച്ചയെ കടന്നു പിടിച്ചു. ആ രംഗത്തേയ്ക്കു വന്ന ആരോമൽ ചന്തുവുമായി ഏറ്റുമുട്ടി. കണ്ണപ്പച്ചേകവർ വന്ന് രണ്ടുപേരെയും ശാന്തരാക്കി.ചന്തു തനിക്ക് ഒരു ആങ്ങള മാത്രമാണെന്ന് ആർച്ചയിൽ നിന്നും കേട്ട കണ്ണപ്പൻ ചന്തുവിന്റെ എതിർപ്പിനെ വിഗണിച്ച് ഉണ്ണിയാർച്ചയെ കുഞ്ഞുരാമനു തന്നെ വിവാഹം ചെയ്തു കൊടുത്തു.
ഭർത്തൃഗൃഹമായ ആറ്റും മണമ്മേൽ താമസമാക്കിയ ഉണ്ണിയാർച്ച അല്ലിമലർക്കാവിൽ കൂത്തു കാണാൻ പോകണമെന്ന് സ്വപ്നം കണ്ടു. കുഞ്ഞുരാമനും മാതാപിതാക്കളും വിസമ്മതിച്ചു.അല്ലിമലർക്കാവിൽ പോകേണ്ടത് നാദാപുരത്തങ്ങാടിയിൽ കൂടിയാണ്.അതിലേ പോകുന്ന നല്ല പെണ്ണുങ്ങളെ നാദാപുരത്തങ്ങാടിയിലുള്ള തെമ്മാടികൾ പിടിച്ച് അവരുടെ മൂപ്പനു കാഴ്ച വെയ്ക്കുമെന്നും കുഞ്ഞുരാമനിൽ നിന്നറിഞ്ഞ ആർച്ചയുടെ ശരീരം വിറച്ചു. അല്ലിമലർക്കാവിലെ കൂത്തല്ല കാണേണ്ടതെന്നും നാദാപുരത്തെ തെമ്മാടികളുടെ പുളപ്പൊന്നു കണ്ടിട്ടു തന്നെ കാര്യമെന്നും ഉണ്ണിയാർച്ച പ്രഖ്യാപിച്ചു ഉറുമിയെടുത്ത് അരയിൽ ചുറ്റി നാദാപുരത്തങ്ങാടിയിൽ എത്തിയ ഉണ്ണിയാർച്ചയെ തെമ്മാടികൾ പിടികൂടി.അങ്ങാടി ഒരു കുരുക്ഷേത്രമായി മാറി.ആയിരത്തില്‍പ്പരം തെമ്മാടികൾ ആർച്ചയുടെ ഉറുമിയ്ക്കിരയായി.ആരോമൽ സമയത്തെത്തി ആർച്ചയെ തിരിയെ കൂട്ടിക്കൊണ്ടു പോയി.
തന്റെ രണ്ടു സഹോദരികൾക്ക് ഒരേ സമയത്തു ജനിച്ചു എന്നു തർക്കമുള്ള ഉണിക്കോനാർ നായരെയും ഉണിച്ചന്ത്രോർ നായരെയും ബാക്കിയിട്ട് കുറവിലങ്ങാട്ട് ദേശത്തെ വാഴുന്നോർ അന്തരിച്ചു.ശേഷകാര്യങ്ങൾ മൂത്തയാൾ നടത്തണമെന്നുള്ള കീഴ്വഴക്കം മൂലം അമ്മാവന്റെ അസ്ഥിയെടുക്കുന്ന കർമ്മം ഇവർ തമ്മിലുള്ള ലഹളയ്ക്കു കാരണമായി.നാട്ടാചാരമനുസരിച്ച് രണ്ട് അങ്കച്ചേകവന്മാരെ വരുത്തി അങ്കം വെട്ടി ജയിപ്പിച്ച് തർക്കം അവസാനിപ്പിക്കുവാൻ നാടുവാഴി കല്പിച്ചു.ഉണിചന്ത്രോർ ഏറ്റവും കൃത്രിമിയെന്ന് പ്രസിദ്ധി ആർജ്ജിച്ച അരിങ്ങോടനെ തന്റെ അങ്കച്ചേകവനായി തെരഞ്ഞെടുത്തു. ഉണിക്കോനാർ ആരോമൽ ചേകവരെയും.പുത്തരിയങ്കം പോലും വെട്ടിയിട്ടില്ലാത്ത തന്റെ മകനെ അരിങ്ങോടനും ആയി അങ്കം വെട്ടിക്കുന്ന കാര്യമോർത്തു കണ്ണപ്പച്ചേകവർ വിഷമിച്ചു.അങ്കച്ചുരിക കടയിക്കാൻ വീട്ടിലുള്ള സകലരുടെയും എതിർപ്പിനെ വിഗണിച്ച് ചന്തുവിനെ ഏർപ്പെടുത്തി.ചുരിക കടയിക്കാൻ കൊല്ലക്കുടിയിലേയ്ക്ക് പോകേണ്ടത് അരിങ്ങോടന്റെ മുറ്റത്തുകൂടെയാണെന്നും അവന്റെ രണ്ടു പെൺമക്കളെ സൂക്ഷിച്ചു കൊള്ളണമെന്നും ഉപദേശിച്ച് കണ്ണപ്പൻ എല്ലാവിധ അനുഗ്രഹാശിസ്സുകളോടു കൂടി ചന്തുവിനെ യാത്രയാക്കി.
അരിങ്ങോടന്റെ മക്കൾ കുട്ടിമാണിയും ഉണ്ണുനീലിയും കൂടി ചുരിക കറ്റയിക്കുവാൻ പോയ ചന്തുവിനെ വശത്താക്കി.അരിങ്ങോടൻ ആരോമൽച്ചേകവരുടെ ചുരികപ്പൊതി ചന്തുവിൽ നിന്നും കൈക്കലാക്കി.കൊല്ലനെക്കൊണ്ടു ചുരികയിൽ കുരുക്കുകൾ ചെയ്യിച്ചു.കളങ്കരഹിതനായ ആരോമൽക്കു ചന്തു തന്നെ കൊല്ലന്റെ കൈയ്യിൽ നിന്നും ചുരിക ഏറ്റുവാങ്ങിക്കൊടുത്തു.അങ്കത്തട്ടിൽ ആരോമലും അരിങ്ങോടരും തമ്മിലേറ്റുമുട്ടി. ആരോമലിന്റെ ചുരിക ഒടിഞ്ഞു.മറ്റൊരായുധം എടുക്കുവാൻ അരിങ്ങോടർ സമ്മതിച്ചില്ല. ആയുധമില്ലാതെ നിൽക്കുന്ന ആരോമലിന്റെ നേരേ അരിങ്ങോടർ ചീറിയടുത്തു. കുലദൈവങ്ങളെ ഉള്ളിൽ ധ്യാനിച്ച് ആരോമൽ മുറിച്ചുരിക തൊടുത്ത് അരിങ്ങോടരുടെ തലയറ്റു താഴെ വീഴ്ത്തി.ക്ഷീണിതനായ ആരോമൽ അങ്കത്തട്ടിൽ ചന്തുവിന്റെ മടിയിൽ തെല്ലൊന്നു മയങ്ങി. പ്രതികാരേച്ഛുവായ ചതിയൻ ചന്തു കിട്ടിയ സന്ദർഭം പാഴാക്കിയില്ല. കുത്തുവിളക്കെടുത്തു ആരോമലിന്റെ വക്ഷസ്സിൽ കുത്തിയിട്ട് അവൻ അങ്കത്തട്ടിനു പുറത്തു ചാടി.
സാഹസികനായ ആരോമൽ തന്റെ ജീവൻ നിണമണിഞ്ഞ കച്ചയിൽ കെട്ടി നിർത്തി.പൊന്നുപെങ്ങളെയും വീട്ടുകാരെയും ഒരു നോക്കു കൂടി കാണുവാൻ ആരോമൽ വീട്ടിലെത്തി.ഗർഭിണികളായ ആർച്ചയോടും തന്റെ സ്നേഹദാരം കുഞ്ഞുണ്ണൂലിയോടും ആരോമൽ ആവശ്യപ്പെട്ടു. “ നിങ്ങളുടെ വയറ്റിൽ കിടക്കും കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവരുടെ അമ്മാവനെ, അച്ഛനെ ചതിച്ചു കൊന്ന ചന്തുവിനെ നിണനീരിൽ മുക്കി കൊല്ലുവാൻ മറക്കരുതേ “ എന്ന്. ആരോമൽ മരിച്ചു വീണു.ഉണ്ണിയാർച്ചയിലെ പ്രതികാരദുർഗ്ഗ പിടഞ്ഞെണീറ്റു. വാൾ ആരോമലിന്റെ രക്തത്തിൽ മുക്കി ചതിയൻ ചന്തുവിന്റെ തലയറുക്കാതെ തന്റെ മുടിയിനി കെട്ടുകയില്ല എന്ന് അവൾ ശപഥം ചെയ്തു.ഉണ്ണിയാർച്ചയും കുഞ്ഞുണ്ണൂലിയും പ്രസവിച്ചു. ആരോമുണ്ണി,കണ്ണപ്പുണ്ണി എന്ന പേരിൽ കുട്ടികൾ വളർന്നു. കുഞ്ഞിലെ തന്നെ പ്രതികാര വിഷം അവരിൽ കുത്തി വെയ്ക്കുവാൻ ആ അമ്മമാർ മറന്നില്ല. കളരിയിൽ പയറ്റി എല്ലാ അടവുകളും പഠിച്ച യോദ്ധാക്കളായി അവർ വളർന്നു വലുതായി.തന്റെ ശപഥത്തെക്കുറിച്ച് ഉണ്ണിയാർച്ച ആരോമുണ്ണിയെ വിശദമായി ധരിപ്പിച്ചു. ചന്തിയനും തന്റെ അമ്മാവന്റെ കൊലയാളിയുമായ ചന്തുവിനെത്തേടി ആരോമുണ്ണി പുറപ്പെട്ടു. ചന്തുവിനെ കണ്ടെത്തി അവനുമായി ഏറ്റുമുട്ടി.ചന്തുവിന്റെ തല കൊയ്തു അവനെ കാലനൂർക്കയച്ചു.സന്തോഷവതിയായിത്തീർന്ന ഉണ്ണിയാർച്ച അഴിച്ചിട്ടിരുന്ന അവളുടെ മുടി കെട്ടി.
സത്യൻ, രാഗിണി, തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേം നസീർ, കോട്ട്ം ചെല്ലപ്പൻ, റീത്ത, കാഞ്ചന, എൽ പൊന്നമ്മ, എസ് പി പിള്ള, ബഹദൂർ, സണ്ണി, മണവാളൻ ജോസഫ്, ജോൺസൺ, ഗോപാലകൃഷ്ണൻ,പി ബി പിള്ള, എസ് ജെ ദേവ്, നാണുക്കുട്ട്, എൻ ബി അമ്മിണി, കുണ്ടറ ഭാസി, എൻ കെ ആചാരി, മണി, രാജൻ, ഹരി, ബോബൻ എന്നിവരഭിനയിച്ച ഉണ്ണിയാർച്ച 17.7.1961 ൽ റിലീസായി.എക്സൽ പ്രൊഡക്ഷൻസ് ആണു ചിത്രം കേരളത്തിൽ വിതരണം നടത്തിയത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
അടിക്കുറിപ്പ്
പത്തു വര്‍ഷങ്ങളുടെ അകലത്തില്‍ ഇറങ്ങിയ ഉദയായുടെ രണ്ടു് പടങ്ങള്‍ .
1. ഉണ്ണിയാര്‍ച്ച . 1961 . ഈ സിനിമയുടെ സംഗീത സംവിധാനം കെ രാഘവന് മാസ്റ്റര്‍
2. ആരോമലുണ്ണി . 1972 . ഈ സിനിമയുടെ സംഗീത സംവിധാനം ദേവരാജന്‍ മാസ്റ്റര്‍
രണ്ടു് വീഡിയോയിലും ഒരേ പാട്ടു് - ഒരേ ട്യൂണ്‍ - ഒരേ വരികള്‍ - "പാടാം പാടാം ആരോമല്‍ ചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍ "
പ്രശ്നം - ഉണ്ണിയാര്‍ച്ചയുടെ വീഡിയോയില്‍ -
a) വീഡിയോവില്‍ ഈ പാട്ടു് ഉണ്ടു്. ആരോമലുണ്ണിയിലെ അതേ പാട്ടു്, അനുപല്ലവിയിലെ വരികള്‍ ഒഴിവാക്കി, പാട്ടിന്റെ അവസാനത്തെ രണ്ടു വരികള്‍ മുറിച്ചു രണ്ടാക്കി രണ്ടു് വെത്യസ്ത സീനുകളിലാക്കി.
b) അതേ ഗായകര്‍ .
c) ഉണ്ണിയാര്‍ച്ചയുടെ ടൈട്ടില്സു് നോക്കു.
പാടിയവര്‍ - പി ലീല, പി സുശീല, ജാനകി, എ എം രാജ, പി ബി ശ്രീനിവാസു്, മെഹബൂബു്.
യേശുദാസിന്റെയും ജയചന്ദ്രന്റെയും പേരില്ല!!
d) യേശുദാസു് സിനിമയ്ക്കു് പാടാന്‍ തുടങ്ങിയതു് 1962 ല്‍. ജയചന്ദ്രന് സിനിമയ്ക്കു് പാടാന്‍ തുടങ്ങിയതു് 1966 ല്‍. ഉണ്ണിയാര്‍ച്ച ഇറങ്ങിയതു് 1961 ല്‍ !!
e) "ഉടവാളേ പടവാളേ" എന്ന പാട്ടും "പോരിങ്കല്‍ ജയമല്ലോ" എന്ന പാട്ടും ഉണ്ണിയാര്‍ച്ചയുടെ സിഡിയില്‍ കാണുന്നില്ല!
അപ്പോള്‍ നാം കാണുന്ന ഉണ്ണിയാര്‍ച്ച സിനിമയുടെ വീഡിയോയില്‍ കേള്‍ക്കുന്ന പാട്ടു് ഏതാണു്? രാഘവന് മാസ്റ്റര്‍ സംഗീത സംവിധാനം ചെയ്തു, പി ബി ശ്രീനിവാസന് പാടിയ പാട്ടു് ഈ വീഡിയോവില്‍ നിന്നു് എങ്ങിനെ പോയി? പത്തു വര്‍ഷത്തിനു ശേഷം ഇറങ്ങിയ ആരോമലുണ്ണി എന്ന പടത്തിലെ പാട്ടു് എങ്ങിനെ ഉണ്ണിയാര്‍ച്ച സിനിമയുടെ വീഡിയോവില്‍ വന്നു?
ഉത്തരം: 1961 ലെ ഉണ്ണിയാര്‍ച്ച 1983 ല്‍ പുതിയ പ്രിന്റ് എടുത്തു് വീണ്ടും റിലീസായപ്പോള്‍ വന്ന മാറ്റങ്ങള്‍ ആണിതു്. രണ്ടാമതു് റിലീസായതിന്റെ സെന്‍സര്‍ സര്ട്ടിഫിക്കറ്റാണിതിനു തെളിവായിട്ടുള്ളതു്. ഈ പ്രിന്റു് ആണു് സിഡി ആയി ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തിയതു്.
എന്തു് കൊണ്ടു് പാട്ടുകള്‍ക്കു് മാറ്റം വന്നതു്? ഉദയായുടെ ഉണ്ണിയാര്‍ച്ചയുടെ ക്യാമറാമാന് ശ്രീ റ്റി എന്‍ കൃഷ്ണന്‍കുട്ടി നായരോടു് തന്നെ ചോദിക്കുക തന്നെ.
ഇവിടെ
അദ്ദേഹം പറയുന്നു. "പണ്ടു് പടം പിടിക്കുമ്പോള്‍ പിക്ചര്‍ ഒരു ഫിലിമിലും ഓഡിയോ വേറേ ഫിലിമിലും ആയിട്ടാണു് നെഗറ്റീവു് തയ്യാറാക്കുന്നതു്. നെഗറ്റീവില്‍ നിന്നും പ്രിന്റു് എടുക്കുന്ന അവസരത്തിലാണു് രണ്ടും കൂടി ചേര്ത്തെടുക്കുന്നതു്. അന്നൊന്നും ഇന്നത്തെ പോലെ ഫിലിം സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു് ചില ഭാഗങ്ങളില്‍ വീഡിയോയും മറ്റു ചില ഭാഗങ്ങളില്‍ ഓഡിയോയും നഷ്ടപ്പെട്ടിരിക്കാം. രാഘവന് മാസ്റ്റര്‍ സംവിധാനം ചെയ്തു് പി ബി ശ്രീനിവാസന് പാടിയ ഗാനത്തിന്റെ ഓഡിയോ മാത്രമായി നഷ്ടപ്പെട്ട ഭാഗങ്ങളിലെ വീഡിയോ നില നിര്‍ത്താന്‍ വേണ്ടി ആ ഭാഗത്തു് ആരോമലുണ്ണിയ്ക്കു വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ സംവിധാനം ചെയ്തു് യേശുദാസും ജയചന്ദ്രനും പാടിയ പാട്ടു് ചേര്‍ത്തതാവാം. "
"പടത്തിന്റെ അവസാന ഭാഗത്തു് ചന്തുവുമായുള്ള കുട്ടികളുടെ യുദ്ധം വരുന്ന ഭാഗം വീഡിയോ സീഡിയിലില്ല. ആ ഭാഗം വീഡിയോ നഷ്ടപ്പെട്ടു പോയിരിക്കാം. ചന്തുവിന്റെ തല വെട്ടുന്ന ഭാഗം വീഡിയോ കേടില്ലാതിരുന്ന ഭാഗത്തു് ആരോമലുണ്ണിയിലെ പാട്ടിന്റെ അവസാന വരികള്‍ ചേര്‍ത്തതും പടം നഷ്ടപ്പെടാതിരിക്കാനായിരുന്നിരിക്കണം"
അവശേഷിക്കുന്ന ചോദ്യങ്ങള്‍
1. ആദ്യം രാഘവന് മാസ്റ്റര്‍ ഈ സീനിനു വേണ്ടി സംവിധാനം ചെയ്ത പാട്ടു് ഏതാണു്? ആ പാട്ടു് എവിടെയെങ്കിലും ഉണ്ടോ? വീഡിയോയുടെ ഒപ്പമോ അല്ലാതേയോ?
2. "ഉടവാളേ പടവാളേ", "ജയഭേരി ജയഭേരി", "പോരിങ്കല്‍ ജയമല്ലോ" എന്നീ പാട്ടുകളുടെ ഉണ്ണിയാര്‍ച്ച 1961 സിനിമയിലെ സന്ദര്‍ഭം ഏതാണു്?