സിനിമയ്ക്കുള്ളിലെ കച്ചവടച്ചേരുവകളെ കണക്കിന് കളിയാക്കിയ 'സെക്സില്ല സ്റ്റണ്ടില്ല' പ്രദർശനത്തിനെത്തിയത് 1976 മെയ് 22 നാണ്. റ്റി ഇ വാസുദേവൻ നിർമ്മിച്ച് ബി എൻ പ്രകാശ് സംവിധാനം ചെയ്തു. കഥ വി ദേവൻ. സംഭാഷണം ജഗതി എൻ കെ ആചാരി.
സിനിമാ നിർമ്മാതാവിന് (ശങ്കരാടി) പുതിയ ചിത്രത്തിൽ സെക്സ് സീനുകളോ സ്റ്റണ്ട് രംഗങ്ങളോ വേണ്ട. തിരക്കഥാകൃത്തിന്റെ കൈയിൽ തൽക്കാലം ഉള്ള കഥയിൽ അന്ന് സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഇവ രണ്ടും വേണ്ടുവോളം ഉണ്ട്. എങ്കിലും കഥാകൃത്ത് കഥ സമർത്ഥമായി അവതരിപ്പിക്കുകയും ഗത്യന്തരമില്ലാതെ നിർമ്മാതാവ് വഴങ്ങുന്നതുമാണ് കഥ.
ജയഭാരതി അവതരിപ്പിക്കുന്ന നർത്തകിക്ക് ക്ളാസിക്കൽ നൃത്തമവതരിപ്പിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കേ അവർ കാബറെയിലേയ്ക്ക് തിരിയുന്നു. അവരുടെ മാദകനൃത്തം കാണുന്ന മുതലാളി ബലാൽസംഗത്തിന് മുതിരുന്നു (അതും അവിഭാജ്യഘടകം തന്നെ). ബലാൽക്കാരം നടക്കുന്നതിനിടെ പെണ്ണിനെ രക്ഷിക്കാനായി ആരെങ്കിലും വന്ന് തടയുന്നതും മറ്റൊരു അവിഭാജ്യ സീൻ. നർത്തകിയുടെ അച്ഛനാണ് ഈ രംഗത്ത് വന്ന് മുതലാളിയുമായി സ്റ്റണ്ട് നടത്തുന്നത്.
നായിക ആൺവേഷം കെട്ടി ഓടി രക്ഷപെടുന്നതിനിടയിൽ നായകനെ (വിൻസെന്റ്) കണ്ടുമുട്ടുന്നു. നായകൻ സ്വന്തം വീട്ടിൽ ആ 'പുരുഷന്' അഭയം കൊടുത്തു. പക്ഷെ ഒരു കുളിസീൻ പറ്റിച്ചല്ലോ! എന്തൊക്കെ വേണ്ടെന്ന് വച്ചുവോ അതൊക്കെ അവിഭാജ്യങ്ങളായി.
അങ്ങനെ ക്ളീൻ എന്റർടെയിനർ ഉദ്ദേശിച്ച് സിനിമ നിർമ്മിക്കാൻ പുറപ്പെട്ട നിർമ്മാതാവ് കച്ചവട താൽപര്യങ്ങൾക്ക് വഴങ്ങേണ്ടി വന്നു. നവസിനിമയുടെ വക്താവായി 'അഭിനയിക്കുന്ന' സംവിധായകനും, കച്ചവട ഫോർമുലകൾ അത്യന്താപേക്ഷിതമാണെന്ന വാദങ്ങൾ നിരത്തുന്ന സാങ്കേതിക പ്രവർത്തകരും നിർമാതാവിനെ അനുനയിപ്പിക്കാൻ വഴി തെറ്റിക്കാൻ സംഘമായി നിൽക്കുന്നു.
ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്റെ പാട്ടുകളിൽ കാബറേ, മരംചുറ്റി നമ്പറുകൾക്കായിരുന്നു പ്രാധാന്യം. എന്നെയും നിന്നെയും കണ്ട് നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു എന്നൊരു പാട്ടിൽ.