വലിയ സ്വത്തുക്കളുടെ ഉടമസ്ഥനാണു് രാഘവന്കര്ത്താവു്. അയാളുടെ ഒരേയൊരു മകളാണു് രാധ. രാധയുടെ കളിത്തോഴനാണു് വേണു. മാതാപിതക്കളില്ലാത്ത നിര്‍ദ്ധനനായ വേണു അമ്മാവനെ ആശ്രയിച്ചാണു് കഴിയുന്നതു്. പണത്തിലും വലുതായി അഭിമാനം കാത്തുസൂക്ഷിക്കുന്ന രാധയുടെ അമ്മ പൊന്നമ്മയ്ക്കു് ഒരു പാവപ്പെട്ടവനെ മരുമകനായി കിട്ടുന്നതില്‍ വിരോധമുണ്ടു്. എന്നുതന്നെയല്ല തന്റെ മകന് രഘുവിനെക്കൊണ്ടു് രാധയെ വിവാഹം കഴിപ്പിക്കണം എന്നുള്ള ആഗ്രഹത്തോടെ ഇരിക്കുകയായിരുന്നു പൊന്നമ്മയുടെ സഹോദരനും കര്‍ത്താവിന്റെ മാനേജറുമായ ശങ്കരപ്പിള്ള. ശങ്കരപ്പിള്ള രഘുവും ഒന്നു ചേര്‍ന്നു. പൊന്നമ്മ അവരുടെ കരുവായി മാറി.
വേണുവിന്റെ പൊന്നനുജത്തിയായിരുന്നു മൃദുല. പണക്കൊതിയനായ ഉണ്ണിത്താന് ഒരിക്കല്‍ നടത്താനൊരുങ്ങിയ വിവാഹത്തില്‍ നിന്നു് രക്ഷപെടുവാനായി ഒളിച്ചോടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അവളെ രഘു രക്ഷിച്ചു് വിവാഹം കഴിച്ചു. എന്നാല്‍ രാധയിലുള്ള അടങ്ങാത്ത ആവേശത്തില്‍ അയാള്‍ ക്രമേണ മൃദുലയെ മറന്നു. അവളെ പുറംതള്ളിയിട്ടു് രഘു സ്ഥലം വിട്ടു. അപമാനം സഹിക്കവയ്യാതായപ്പോള്‍ ഭര്‍ത്താവിനെ കണ്ടുപിടിക്കാനായി ഒരു നൃത്തസംഘം ഉണ്ടാക്കി മൃദുല നാടായ നാടു് മുഴുവന്‍ ചുറ്റിത്തിരിഞ്ഞു.
ഒരിക്കല്‍ ഒരു നൃത്തം കാണാന്‍ രാധയോടൊപ്പമെത്തിയ വേണു നര്‍ത്തകി മൃദുലയല്ലേ എന്നു സംശയിച്ചു. തന്റെ സംശയം ദൂരീകരിക്കുവാന്‍ അയാള്‍ അണിയറയില്‍ ചെന്നു. അവിടെവച്ചു് തന്റെ സംശയം ശരിയാണെന്നു് മനസിലാക്കിയ വേണുവിനു് കലികയറി. അനുജത്തി മരിച്ചിരിക്കും എന്നു് വിചാരിച്ചിരുന്ന വേണു തന്റെ സഹോദരിയെ ഈ നിലയില്‍ കണ്ടപ്പോള്‍ അവളെ കൊല്ലാന്‍ പോലും തോന്നിപ്പോയി. എന്നാല്‍ വാസ്തവസംഗതികള്‍ മനസിലാക്കിയ അയാളുടെ ഹൃദയം അലിഞ്ഞുപോയി. ദുഃഖാധിക്യത്താല്‍ അവര്‍ ആലിംഗനബദ്ധരായി.
ഈ നിലയിലാണു് തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചുവന്ന രാധ അവരെ കാണുന്നതു്. എന്തോ തെറ്റിദ്ധരിച്ച രാധ അവിടെ നിന്നും അവര്‍ കാണാതെതന്നെ സ്ഥലം വിട്ടു. രാധയുടെ മനസ്സില്‍ കടന്നുകൂടിയ സംശയങ്ങള്‍ക്കു് പിന്നെയും തെളിവുകള്‍ കിട്ടി. ആഫീസില്‍ നിന്നു് ആയിരം രൂപ വേണു എടുത്തുകൊണ്ടുപോയി എന്നവളറിഞ്ഞു. പക്ഷെ മാനേജരായ ശങ്കരപ്പിള്ളയായിരുന്നു രൂപയെടുത്തതു്.
രാധയുടെ സംശയങ്ങള്‍ നിശ്ചയങ്ങളായി. വേണു വീട്ടില്‍ നിന്നുപോലും പുറന്തള്ളപ്പെട്ടു. ശങ്കരപ്പിള്ളയ്ക്കു് സന്തോഷമായി. അയാള്‍ എസ്റ്റേറ്റിന്റെ ഭരണം തന്നെ ഏറ്റെടുത്തു. ഒരു ദിവസം രാത്രിയില്‍ ശേഖരപിള്ളയും രഘുവും കൂടി ആഫീസിലെത്തി. താഴു് കുത്തിപ്പൊളിച്ചു് അകത്തു് കടന്നു. സേഫു് തുറന്നു് നോട്ടുകളുടെ കെട്ടു് മകന് അച്ഛന്റെ കയ്യില്‍ എടുത്തുകൊടുത്തു. ഈ രംഗം ഒളിച്ചുനിന്നു് കണ്ട പട്ടാണി അതു് ഫിലിമില്‍ പകര്‍ത്തി. അവിടെ വച്ചു് തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പട്ടാണി ക്യാമറയും കൊണ്ടു് രക്ഷപെട്ടു.
ആ പട്ടാണി ശങ്കരപ്പിള്ളയുടെ എല്ലാ കുതന്ത്രങ്ങള്‍ക്കും വിരാമമിട്ടുതുടങ്ങി. ഒരിക്കല്‍ രാധയെ ആക്രമിച്ച ശേഖരപിള്ളയുടെ ഏതാനും അനുയായികളില്‍ നിന്നും പട്ടാണി അവളെ രക്ഷപെടുത്തി. ഇങ്ങനെ തന്നെ വളരെയധികം ശല്യപ്പെടുത്തിയ പട്ടാണിയെ നീക്കം ചെയ്യാന്‍ ഒരു സംഘം ഗുണ്ടകളെ ശങ്കരപ്പിള്ള അയച്ചു. പക്ഷെ പട്ടാണി രക്ഷപെട്ടു.
അവസാനം പട്ടാണി വേണുവാണെന്നു് തെളിഞ്ഞു. അയാളെടുത്ത ഫോട്ടോയുടെ അടിസ്ഥാനത്തില്‍ ശങ്കരപ്പിള്ളയും രഘുവും കസ്റ്റഡുയില് ആയി. രാധയുടെ തെറ്റിദ്ധാരണകള്‍ നീങ്ങി അവര്‍ ഒന്നായി തീര്‍ന്നു.
പ്രസാദു് ആര്‍ട്ടു് പിക്ചേഴ്സിനു വേണ്ടി ഈ കഥ എഴുതിയതു് സദാശിവബ്രഹ്മമാണു്. എ. വി. സുബ്ബറാവു ഹൈദ്രബാദിലെ സതേണ്‍ മൂവിടോണില് നിര്‍മ്മിച്ച ഈ ചിത്രം എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്തു. പി. കര്‍മ്മചന്ദ്രന്‍ സംഭാഷണം എഴുതി. പി. ഭാസ്ക്കരന്‍ രചിച്ചു് പരവൂര്‍ ദേവരാജന്‍ ഈണം പകര്‍ന്ന എട്ടു് ഗാനങ്ങള്‍ ജയചന്ദ്രന്, എ. എം. രാജ, എ. എല്‍. രാഘവന്, എസു്. ജാനകി, എല്‍. ആര്. ഈശ്വിരി എന്നിവര്‍ പിന്നണിയില്‍ പാടി.
പ്രേംനസീര്‍, മുത്തയ്യ, അടൂര്‍ ഭാസി, റ്റി. കെ. ബാലചന്ദ്രന്, ജി. കെ. പിള്ള, ബഹദൂര്‍, ഷീല, സുകുമാരി, ഫിലോമിന, പ്രേമലത, സുമതി, ശാന്ത എന്നിവര്‍ അഭിനയിച്ച കളിത്തോഴന്‍ 1966 ഫെബ്രുവരി 11നു് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
ജിയോ പിക്ചേഴു്സാണു് ഈ ചിത്രം വിതരണം ചെയ്തതു്
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|