കഥാസാരം
പ്ലാന്റർ ശ്രീധറിന്റെ ഇളയ പുത്രി മീനയും ചിത്രകാരനും ഗായകനും ധനികനുമായ യുവകോമളൻ രാജേന്ദ്രനും വാനമ്പാടികളെപ്പോലെ ആരാമതുല്യമായ ആ മലയോരപ്രദേശത്ത് പാടിയും ഹൃദയരഹസ്യം അന്യോന്യം പറഞ്ഞുല്ലസിച്ചും കഴിഞ്ഞു വന്നു .മീനയുടെ മൂത്ത സഹോദരി കമല തിരക്കേറിയ ബാരിസ്റ്റർ അശോകന്റെ ഭാര്യയാണ്. ഭർത്താവിനു സമയം കിട്ടായ്കയാൽ തന്റെ കുട്ടികളായ ബാബുവിനെയും ഡാളിയെയും കൂട്ടി പിതൃഗൃഹത്തിലെത്തുന്നു.സുന്ദരിയായ മീനയുടെ കാമുകനെക്കണ്ട കമല അവരുടെ വിവാഹം നടത്തുന്നതിനു അച്ഛനുമായി സംസാരിക്കുവാൻ ഇടം കിട്ടുന്നതിനു മുൻപ് ഗോവണിപ്പടിയിൽ നിന്നും താഴെ വീണു മൃതിയടഞ്ഞു.പറക്കപറ്റാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണയെക്കരുതി അച്ഛന്റെ ഹൃദയഭേദകമായ അഭ്യർത്ഥന അനുസരിച്ച് മീന തന്റെ കാമുകനെ പരിത്യജിച്ച് സഹോദരീ ഭർത്താവിനെ പരിണയിക്കേണ്ടി വന്നു.അനാർഭാടമായി നടന്ന ആ വിവാഹച്ചടങ്ങിനു ശേഷം അശോകുമൊത്ത് മീന മദ്രാസിനു തിരിച്ചു.ആ കുഞ്ഞുങ്ങളോടൊത്തു കുടുംബജീവിതവുമായി ഇടപഴകിയപ്പോൾ പ്രണയവും കാമുകനും മീനയിൽ വെറും സ്മരണകളായി അവശേഷിച്ചു. ഒരാദർശ കുടുംബിനിയായി അവൾ കഴിഞ്ഞു.അച്ഛന്റെ അറുപതാം പിറന്നാൾ ആഘോഷപൂർവം കൊണ്ടാടുന്നതിൽ സംബന്ധിക്കുവാൻ തിരക്ക് ഒരിക്കലും ഒഴിയാത്ത അഭിഭാഷകനായ ഭർത്താവിനെ വിട്ടു കുഞ്ഞുങ്ങളുമായി മീന പിതൃഗൃഹത്തിലെത്തി.രാജേന്ദ്രനെ അഭിമുഖീകരിക്കുന്നതിൽ നിന്നും ഒഴിവാകുന്നതിനു വേണ്ടി അവർ വീടു വിട്ടു വെളിയിൽ പോയിരുന്നതേയില്ല.ജന്മദിനാഘോഷ ദിവസം അശോക് എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നെത്തിയില്ല. ശ്രീധറിന്റെ ക്ഷണമനുസരിച്ച് അവിടെ വന്നിരുന്ന രാജേന്ദ്രൻ ആ സദസ്സിൽ ചില ഗാനങ്ങൾ ആലപിച്ചു. അവർ വീണ്ടും കണ്ടു മുട്ടി.മീനയെ മറക്കാനാവാതെ നിത്യനിരാശയിൽ കഴിയുന്ന പ്രേമഗായകനെക്കണ്ട് മീന പൊട്ടിക്കരഞ്ഞു പോയി.രാജേന്ദ്രന്റെ തീരാശോകത്തിനു തെല്ലൊരു ശാന്തിയരുളാൻ അവന്റെ ക്ഷണം സ്വീകരിച്ച് മീന രാജേന്ദ്രന്റെ ചിത്രശാലയിൽ പോയി.പിന്നീടും ആ സന്ദർശനങ്ങളും സംഭാഷണങ്ങളും ആവർത്തിച്ചു. ഒരു ദിവസം രാജേന്ദ്രനെ സന്ദർശിച്ചു തിരിച്ചു വന്നപ്പോൾ തന്നെ കാത്തു നിൽക്കുന്ന ഭർത്താവിനെക്കണ്ട് അവൾ ഞെട്ടി. തന്റെ രഹസ്യ സമാഗമം അദ്ദേഹം കണ്ടു കാണുമെന്ന് ഭയന്ന് ഒരു അപരാധിനിയെപ്പോലെ നിന്ന മീനയോട് അശോക് പ്രേമപൂർവം സംസാരിച്ച് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് അറിയിച്ചു കൊണ്ട് ഒരു വജ്രമോതിരം അവളുടെ വിരലിൽ അണിയിച്ചു. ആ മോതിരം നഷ്ടപ്പെട്ടാൽ അന്നു മീനയുടെ ഹൃദയത്തിൽ നിന്നും താൻ നഷ്ടപ്പെട്ടതായി കണക്കാക്കുമെന്നും അയാൾ മീനയോടു പറഞ്ഞു.രാജേന്ദ്രനെ പരിചയപ്പെട്ട അശോക് അയാളുടെ ചിത്രകലാ വൈഭവം പൊതുജന ദൃഷ്ടിയിൽ പെടുത്തുവാൻ മദ്രാസിൽ വന്നാൽ സൗകര്യമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. മീനയും അശോകും കുട്ടികളും മദ്രാസിലേക്കു മടങ്ങി. അധികനാൾ കഴിയുന്നതിനു മുൻപേ രവീന്ദ്രനും അവിടെയെത്തി. കാമുകന്റെ ദയനീയമായ അഭ്യർത്ഥന നിരസിക്കുവാനാകാതെ മീന രഹസ്യമായി അവനെ ഹോട്ടലിൽ പോയി സന്ദർശിച്ചു വന്നു. മീനയുടെ രഹസ്യം കണ്ടു പിടിച്ച ഒരു യുവതി രവീന്ദ്രന്റെ ഭാര്യയാണു താൻ എന്നവകാശപ്പെട്ടു കൊണ്ട് ഈ ഒളിച്ചുകളിൽ അശോകിനെ അറിയിക്കുമെന്ന് പറഞ്ഞ് അമിതമായി പണം മീനയിൽ നിന്നും അപഹരിച്ചു വന്നു. രവീന്ദ്രന്റെ ചതിവിനെപ്പറ്റി അയാളോട് സംസാരിക്കാൻ ചെന്ന മീനയെ വീണ്ടും മറ്റവൾ പിടി കൂടി. പണം കൈവശമില്ലാതായപ്പോൾ വജ്രമോതിരം ആ മായക്കാരി അപഹരിച്ചു.മീനയുടെ വിരലിൽ മോതിരം കാണാതായപ്പോൾ അശോക് വിവരമന്വേഷിച്ചു.ക്ലീൻ ചെയ്യാൻ കൊടുത്തിരിക്കുന്നുവെന്നും അടുത്ത ദിവസം കിട്ടുമെന്നും പറഞ്ഞ് രക്ഷപ്പെട്ടു.സമയത്തിനു പണം കൊടുത്തു മോതിരം തിരിയെ വാങ്ങാൻ ആ സ്ത്രീയെ തേടിയ മീന അവളെ വഴിയിൽ കണ്ടു മുട്ടി പിൻ തുടർന്നു.പല വഴിയിൽ കൂടി മറയാൻ ശ്രമിച്ച അവളെ പിൻ തുടർന്നു ചെന്ന മീന അവസാനം ചെന്നു പെട്ടത് അശോകിന്റെ ആഫീസിൽ ആണ്.അശോകും ആ സ്ത്രീയും തമ്മിൽ സംസാരിക്കുന്നതും മീന കണ്ടു.തന്റെ ജീവിതം അവസാനിപ്പിച്ച് ഈ വീർപ്പുമുട്ടലിൽ നിന്നും നിർവൃതി നേടുവാൻ മീന വിഷം കഴിക്കുവാൻ തുടങ്ങിയപ്പോൾ അശോക് അവളെ തടഞ്ഞു. മീനയുടെ ഹൃദയരഹസ്യം അയാൾ നേരത്തെ അറിഞ്ഞിരുന്നു എന്നും പണം അപഹരിക്കുവാൻ മീനയുടെ പുറകേ കൂടിയ ലീല തന്റെ നിർദ്ദേശപ്രകാരം മാത്രം പ്രവർത്തിച്ച സെക്രട്ടറിയാണെന്നും ഒരു ഭാര്യക്ക് കഴിഞ്ഞ കാല കാമുകനെ മറക്കാനേ പറ്റൂ എന്നും ഉത്തമ കുടുംബിനിയുടെ ജീവിത ലക്ഷ്യം ഭർത്തൃപരിചരണമാണെന്ന സത്യവും അശോക് അറിയിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ മീന അശോകന്റെ പാദങ്ങളിൽ വീണു.തെറ്റിദ്ധാരണകൾ നീക്കാനായി കാമുകിയെ തേടിയെത്തിയ രാജേന്ദ്രന്റെ മുൻപിൽ വാതിലുകൾ അടയപ്പെടുന്നതോടെ ചിത്രം അവസാനിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്