ആര്. ബി. എസ്. മണി കലാസംവിധാനവും, ഇ. മാധവന് നൃത്തസംവിധാനവും, സ്റ്റണ്ട് രംഗസംവിധാനം പാപ്പിയും ത്യാഗരാജനും നിര്‍വ്വഹിച്ചു. കൃഷ്ണന്‍കുട്ടി ഛായാഗ്രഹണവും, എ.ബി. രാജ് സംവിധാനവും ചെയ്ത കണ്ണൂര്‍ ഡീലക്സ് എഡിറ്റു ചെയ്തതു് റ്റി. ആര്. ശ്രീനിവാസലു ആണു്.
പ്രേംനസീര്‍, കെ.പി. ഉമ്മർ, ഷീല, ടി.ആർ. ഓമന, അടൂര്‍ ഭാസി, ശങ്കരാടി, ജോസ് പ്രകാശ്, ജി.കെ.പിള്ള, എന്‍.ഗോവിന്ദന്‍കുട്ടി, കോട്ടയം ചെല്ലപ്പൻ, എം. രാധാകൃഷ്ണന്, അബ്ബാസ്, കെ. രാധാകൃഷ്ണന്, നെല്ലിക്കോടു ഭാസ്ക്കരൻ, അമ്മിണി എന്നിവരാണു് ചിത്രത്തില്‍ അഭിനയിച്ചതു്.
കഥാസാരം
കെ. ബി.നായര്‍ തിരുവനന്തപുരത്തുള്ള ഒരു വലിയ കമ്പനിയുടമയാണു്. നായരുടെ ഏക പുത്രനാണു് വേണുഗോപാല്‍. നായര്‍ക്കു ബിസിനസ്സുകള്‍ പലതായിരുന്നു. കോഴിക്കോട്ടുകാരന് കെ. ബി. എസ്. നായരും, കൊയിലാണ്ടിക്കാരന് അബ്ദുള്‍ ഖാദറും, കെ. ബി.നായരുടെ പങ്കാളികളാണു്. പങ്കാളികള്‍ക്കുള്ള ലാഭവിഹിതം അവര്ക്കെത്തിച്ചുകൊടുക്കുകയാണു് നായര്‍ സാധാരണ ചെയ്യാറുള്ളതു്.
ഒരു അര്‍ദ്ധരാത്രിയില്‍ തെമ്മാടികളുടെ കൈയില്‍ അകപ്പെടാതെ ഓടിയ ജയശ്രീ എന്ന യുവതിയെ പോലീസുകാര്‍ കണ്ടുമുട്ടി. അവരില്‍നിന്നും രക്ഷപെടാനായി ജയശ്രീ അടുത്തുള്ള വലിയ ബംഗ്ലാവില്‍ കയറിക്കൂടി. കെ. ബി.നായരുടെ വസതിയായിരുന്നു അതു്.
രാത്രിയില്‍ അസമയത്തു് അവിടെ ചെന്നുകയറിയ ജയശ്രീയെ നായര്‍ ചോദ്യം ചെയ്തു. യുവതിയായ തന്നെ ഒരു വയസ്സനു വിവാഹംചെയ്തു കൊടുക്കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതിനാല്‍ വീടുവിട്ടിറങ്ങിയതാണു് എന്നവൾ സമാധാനം നല്കി. വേണുവിന്റേയും ഭാര്യയുടേയും അഭിപ്രായപ്രകാരം ജയശ്രീയെ നായര്‍ അന്നുരാത്രിയില്‍ അവിടെ കഴിച്ചുകൂട്ടുവാന്‍ അനുവദിച്ചു.
നായരുടെ ആഫീസില്‍ സ്ത്രീകളെ മാത്രമേ ജോലിക്കെടുക്കാറുള്ളു. ജയശ്രീയില്‍ കനിവുതോന്നിയ നായര്‍ അവളെ തന്റെ ആഫീസില്‍ നിയമിച്ചു. ആഫീസിലെ മറ്റുദ്യോഗസ്ഥകള് താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റലില്‍ അവളും താമസമാക്കി. ജയശ്രീയുടെ കാര്യശേഷിയിലും ചുറുചുറുക്കിലും നായര്‍ക്കു് അഭിമാനം തോന്നി.
തന്റെ പങ്കാളികള്‍ക്കു കൊടുക്കുവാനുള്ള 25,000/ - രൂപ ജയശ്രീയുടെ പക്കല്‍ കൊടുത്തയക്കുവാന്‍ നായര്‍ തീരുമാനിച്ചു. അന്നു പുറപ്പെടുന്ന കണ്ണൂര്‍ ഡീലക്സില്‍ അവള്‍ക്കായി ഒരു സീറ്റും റിസര്‍വു ചെയ്തു. രൂപ ഒരു ബാഗിലാക്കി ജയശ്രീയെ യാത്രയാക്കി. ബസ്സ് പുറപ്പെടുന്നതിനു മുൻപു് നായരുടെ മാനേജര്‍ എത്തി 25,000/ - രൂപ കൂടി ജയശ്രീയെ ഏല്‍പ്പിച്ചു.
വണ്ടി യാത്ര പുറപ്പെട്ടു കുറച്ചുകഴിഞ്ഞപ്പോള്‍ ജയശ്രീ തന്റെ ബാഗുതുറന്നു് എല്ലാം ഭദ്രമാണോയെന്നു് പരിശോധിച്ചു. കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ദൃഷ്ടിയില് രൂപാ നിറച്ച ബാഗുപെട്ടു.
വണ്ടി കൊല്ലത്തെത്തിയപ്പോള്‍ അയാള്‍ ഇറങ്ങി കടയില്‍ നിന്നും ജയശ്രീയുടേതുപോലെയുള്ള ഒരു ബാഗുവാങ്ങി. കൊല്ലത്തുനിന്നും കായംകുളത്തെത്തിയതിനുള്ളില് അയാള്‍ ബാഗു പരസ്പരം മാറി. ആലപ്പുഴയ്ക്കു ടിക്കറ്റെടുത്തിരുന്ന ആ മനുഷ്യന് കായംകുളത്തിറങ്ങി.
ബാഗും രൂപയും നഷ്ടപ്പെട്ടതു മനസ്സിലാക്കിയ ജയശ്രീ ബഹളം കൂട്ടി. ബുദ്ധിമാനായ കണ്ടക്ട്ടര് കണ്ണൂര്‍ എന്ന ബോർഡുമാറ്റി തിരുവനന്തപുരം എന്നു വെച്ചു് വണ്ടി തിരിച്ചു വിട്ടു. വഴിയില്‍ വെച്ചു് രൂപ മോഷ്ടിച്ച ആള് കൈ കാണിച്ചു. ആളിനെ മനസ്സിലാക്കിയ കണ്ടക്ട്ടര് ബസുനിര്ത്തി അയാളെക്കൂടി കയറ്റി വണ്ടി നേരേ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്‍സ്പെക്ടര്‍ അയാളെ കസ്റ്റഡിയിലെടുത്തു. ബാഗും രൂപയും ജയശ്രീയെ തിരിച്ചേല്‍പ്പിച്ചു. ഇതെല്ലാം നായരുടെ ദൂതനായി ജയശ്രീയെ പിന്തുടര്ന്നിരുന്ന ദിനേശ് നോക്കിക്കണ്ടിരുന്നു.
ഇന്‍സ്പെക്ടറുടെ ആവശ്യപ്രകാരം സ്റ്റേഷനിലുണ്ടായിരുന്ന ഒരു കിറുക്കന് നമ്പൂതിരിയേയും കാര്യസ്ഥന് ചന്തുവിനെയും കൂടി കയറ്റി ബസ്സ് പുറപ്പെട്ടു. നമ്പൂതിരി വണ്ടിയിൽ വെച്ചു് പല വിക്രിയകളും കാട്ടി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ വഴി ബസ് കോഴിക്കോട്ടെത്തി. ഇതിനിടയില്‍ ദിനേശ് വിവരങ്ങളെല്ലാം ഫോണ്‍ മുഖാന്തിരം കെ. ബി.നായരെ അറിയിച്ചു. കെ. ബി. എസ്. നായരെ കണ്ടുമുട്ടുന്നതിനു മുൻപു് ജയശ്രീയെ കൊന്നുകളയുവാന്‍ നായര്‍ നിര്‍ദ്ദേശം നല്കി.
കോഴിക്കോട്ടെത്തിയ ജയശ്രീ പറഞ്ഞതിന് പ്രകാരം അബ്ദുള്‍ ഖാദറെ തിരക്കി. കണ്ടില്ല. അവള് ടാക്സി എടുത്തു നേരേ കെ. ബി. എസ്.നായരുടെ വീട്ടിലേക്കു പോയി. പക്ഷെ, ടാക്സിയില്‍ ദിനേശും കടന്നുകൂടിയിരുന്നു. അവന് അവളെ ഒരു നിഗൂഢസ്ഥലത്തെത്തിച്ചു. നമ്പൂതിരിയും ചന്തുവും അവിടെയെത്തി അവളെ രക്ഷിച്ചു. തുടര്‍ന്നു ജയശ്രീ കെ. ബി. എസ്.നായരുടെ ബംഗ്ലാവിലെത്തി.പണം നായരേയും, ഖാദറേയും ഏല്‍പ്പിച്ചു. തത്സമയം തിരുവനന്തപുരത്തുനിന്നും കെ. ബി.നായരും അവിടെയെത്തി. നായര്‍ അവളെ ചോദ്യം ചെയ്തു. കൂടെയുള്ള നമ്പൂതിരിയും കാര്യസ്ഥനും ആരാണെന്നു് അയാള്‍ തിരക്കി. കുഴപ്പങ്ങളെന്തോ ഉണ്ടെന്നറിഞ്ഞു് ജയശ്രീയുടെ രക്ഷക്കെത്തിയ വേണുഗോപാലിനെയും ജശ്രീയെയും നായര്‍ ബന്ധനത്തിലാക്കി.
ഈ സമയം പോലീസ് അവിടെ എത്തി. കള്ളനോട്ടു് കയ്യില്‍ വെച്ചതിനു് എല്ലാവരെയും പോലീസ് അറസ്റ്റു ചെയ്തു. നായര്‍ കുറ്റമെല്ലാം ജയശ്രീയില്‍ ചുമത്തി ഒഴിഞ്ഞുമാറി. അവള് കുഴപ്പത്തിലായി.
ബസ്സില്‍ വന്ന നമ്പൂതിരിയും ചന്തുവും ഇന്‍സ്പെക്ടറും ഹെഡ് കോൺസ്റ്റബിളും ആണെന്നു തെളിയിക്കപ്പെട്ടു. ജയശ്രീയും അവളാരാണെന്നു് അറിയിക്കേണ്ടതായി വന്നു. ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയാണു് താന്‍ എന്നവൾ വെളിപ്പെടുത്തി. കെ. ബി.നായരുടെ കള്ളനോട്ടു വ്യാപാരത്തിന്റെ തെളിവുകളെല്ലാം അവള് ശേഖരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നായരും മറ്റു അനുചരരും കസ്റ്റടിയിലായി.
അസോഷിയേറ്റഡ് പിൿച്ചേഴ്സ് വിതരണം ചെയ്ത കണ്ണൂര്‍ ഡീലക്സ് 1969 മെയ് 16- നു് പ്രദര്‍ശനം തുടങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|