കഥാസാരം :
കോളേജില്‍ സഹപാഠികളായിരുന്നു രാജനും ഭാസിയും മാലതിയും. സമര്‍ത്ഥനും സഹൃദയനും കലാകാരനുമായിരുന്ന രാജന് സഹപാഠികളുടെ എല്ലാം സ്നേഹത്തിനു് പാത്രീഭൂതനായിരുന്നു. പ്രത്യേകിച്ചും ഭാസിക്കു് രാജനോടു് കൂടതല്‍ മമത ഉണ്ടായി.
സ്ത്രീകളുമായി ഇടപഴകുന്നതിനുള്ള ആഗ്രഹം രാജനെ മാലതിയുമായി കൂട്ടിമുട്ടിച്ചു. പക്ഷെ മാലതി കയര്‍ത്തു സംസാരിച്ചു. എങ്കിലും രാജന് പിന്മാരിയല്ല. ഗോപി എന്ന ഒരു അകന്ന ബന്ധുവുമായി തന്റെ വിവാഹം നിശ്ചിയിച്ചിരിക്കുകയാണെന്നു് മാലതി രാജനെ അറിയിച്ചു. എല്ലാം വെറും തമാശയ്ക്കു് വേണ്ടി മാത്രം ചെയ്തു പോരാറുണ്ടായിരുന്ന രാജന് യഥാര്‍ത്ഥത്തില്‍ മാലതിയെ പ്രേമിച്ചുപോയി.
പരീക്ഷ കഴിഞ്ഞു് വിദ്യാര്‍ത്ഥികള്‍ എല്ലാം അവരവരുടെ വീടുകളിലേയ്ക്കു് യാത്രയായി. താന്‍ എന്തെങ്കിലും തെറ്റു് ചെയ്തിട്ടുണ്ടെങ്കില്‍ തന്നോടു് ക്ഷമിക്കണമെന്നു് രാജന് മാലതിയോടപേക്ഷിച്ചു. കഴിഞ്ഞകാലങ്ങളുടെ മധുരസ്മരണയ്ക്കായി രാജന് അവളുടെ ഓട്ടോഗ്രൂഫു് വാങ്ങി.
കുറച്ചുനാള്‍ തന്റെ കൂടെ ചിലവഴിക്കുന്നതിനു് രാജന് ഭാസിയെ ക്ഷണിച്ചു. മീനാക്ഷിയമ്മ, രാജന്റെ മാതാവു്, സ്വന്തം പുത്രനെപ്പോലെതന്നെ ഭാസിയേയും കരുതി. അവസാനം ഭാസി യാത്രപറഞ്ഞു് പിരിഞ്ഞു.
മാലതിയെ തന്റെ ഹൃദയത്തില്‍ നിന്നും മായിച്ചുകളയുന്നതിനായി രാജന് ഉപരിപഠനം നടത്തുവാന്‍ തീരുമാനിച്ചു.
അവധി തീരുന്നതിനു് മുമ്പു് രാജനു് മാലതിയുടെ വിവാഹക്ഷണക്കത്തു് കിട്ടി. ഗോപി ഇന്നു് ഒരു സര്‍ക്കിള്‍ ഇന്സ്പെക്ടറാണു്. വിവാഹസമ്മാനമായി ഓട്ടോഗ്രാഫു് നോക്കി പെയിന്റുചെയ്ത മനോഹരമായ ഒരു ചിത്രമാണു് രാജന് മാലതിയ്ക്കു് കൊടുത്തതു്.
വര്‍ഷങ്ങള്‍ നീങ്ങി. വിധി ഭാസിയെ ഒരു ഹെഡു്കോണ്സ്റ്റബിളാക്കി. ഇന്നയാള് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപിയുടെ കീഴിലാണു്. ഒരു സുപ്രഭാതത്തില്‍ സ്റ്റേഷന് പിരിശോധനയ്ക്കായി പുതിയ ഡി. എസു്. പി. സ്ഥലത്തെത്തി. ഐ. പി. എസു്. മുദ്ര ധരിച്ച പുതിയ ഡി. എസു്. പി തന്റെ പഴയ സഹപാഠിയായ രാജനാണെന്നു് ഭാസിക്കു് പെട്ടെന്നു് മനസ്സിലായി.
മാലതിയുടേയും ഗോപിയുടേയും അരുമസന്താനമാണു് ആറു് വയസ്സുള്ള രഞ്ജി. അവരുടെ ദാമ്പത്യജീവിതം സുഖകരമായി മുന്നേറി.
യാദൃശ്ചികമായി ഡി. എസു്. പി. യുടെ ബംഗ്ലാവിലെത്തിയ ഗോപി മാലതിയുടെ ഓട്ടോഗ്രാഫോടുകൂടിയ 'മധുരസ്മരണകള് മാലതി' എന്നെഴുതിയ ഫോട്ടോ അവിടെ കാണുവാനിടയായി. കല്യാണരാത്രിയില്‍ നടന്ന ഒരു സംഭവവുമായി അതിനെ ബന്ധിപ്പിക്കുവാന്‍ ഗോപി ശ്രമിച്ചു. വിചാരവിക്ഷുബ്ധതയില് കുടുങ്ങിയ അയാള്‍ ഡി. എസു്. പി. യെ കാണാതെതന്നെ സ്വഭവനത്തിലേയ്ക്കു് തിരിച്ചു പോയി.
തന്നെ കാണുവാന്‍വന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു വാക്കുപോലും ഉരിയാടാതെ തിരിച്ചുപോയതറിഞ്ഞ രാജന് ഗോപിയെ ടെലിഫോണില്‍ വിളിച്ചു. മാലതിയാണെന്നറിയാതെ മിസ്സിസു് ഗോപിയുമായിട്ടാണദ്ദേഹം സംസാരിച്ചതു്. ഡി. എസു്. പി. യുമായി മാലതി ഫോണില്‍ സംസാരിക്കുന്നതാണു് വീട്ടില്‍ തിരിച്ചെത്തിയ ഗോപി കണ്ടതു്. പഴയ സഹപാഠിയായ രാജനുമായി മാലതി അവിഹിതബന്ധം പുലര്‍ത്തുകയാണെന്ന നിഗമനത്തില്‍ അയാള്‍ എത്തിച്ചേര്‍ന്നു. മനസ്സമാധാനം നഷ്ടപ്പെട്ട ഗോപി സ്വഭാര്യയെ വീട്ടിനു പുറത്താക്കി. അപമാനിതയായ മാലതി ആത്മഹത്യക്കൊരുങ്ങി. രാജന്റെ സാമര്‍ത്ഥ്യം അവളെ പാഞ്ഞടുക്കുന്ന തീവണ്ടിയുടെ ചക്രങ്ങളില്‍ നിന്നും രക്ഷപെടുത്തി. ഗോപിയെക്കൊണ്ടു് മാലതിയെ തിരിച്ചു് സ്വീകരിപ്പിക്കുവാന്‍ രാജന് ചെയ്ത സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പെള് അവളെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. മീനാക്ഷിയമ്മയും അതിനോടു് അനുകൂലിച്ചു. പക്ഷെ മാലതി വിവാഹത്തിനു് വിസമ്മതിക്കുക മാത്രമല്ല മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിക്കുവാന്‍ കൂടി സാദ്ധ്യമല്ല എന്നറിയിക്കുകയാണുണ്ടായതു്.
രാജന് ഭാസിയെ വരുത്തി. ഗോപിക്കു് ഒരെഴുത്തുമായി മാലതിയോടുകൂടി ഭാസിയെ അയച്ചു. എഴുത്തു് വായിച്ച ഗോപി വേഗം ടെലിഫോണിനടുത്തേക്കോടി. മറുഭാഗത്തു നിന്നും ഫോണ്‍ അടിക്കുന്ന ശബ്ദമല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല.
ഗോപി മാലതിയേയും ഭാസിയേയും കൂട്ടി ഡി. എസു്. പി. യുടെ ബംഗ്ലാവിലെത്തി. കിടപ്പുമുറിയില്‍ കടന്ന അവര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജന്റെ മൃതശരീരമാണു് കണ്ടതു്. ഗോപിക്കുള്ള എഴുത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ മാലതിയുടേയും ഗോപിയുടേയും പുനഃസമാഗമത്തിനുള്ള ഒരേയൊരു വഴിയെന്ന നിലയില്‍ രാജന് ആത്മാര്‍പ്പണം ചെയ്യുകയാണുണ്ടായതു്.
ചിതറിപ്പോയ രണ്ടു് ജീവിതങ്ങളെ ഒന്നിപ്പിച്ചു് അവര്‍ക്കു് ഒരു പുതുജീവിതം നല്കിയ തന്റെ മകനെ ചൊല്ലി മീനാക്ഷയമ്മ അഭിമാനം കൊണ്ടു.
ആര്. ബി. എസു്. മണി കലാസംവിധാനവും, റ്റി. ആര്. ശ്രീനിവാസലു ചിത്രസംയോജനവും, ഈ. മാധവന് നൃത്തസംവിധാനവും, എന്‍. എസു്. മണി ഛായാഗ്രഹണവും നിര്‍വ്വഹിച്ച അര്‍ച്ചനയില്‍ ശാരദ, മധു, കെ. പി. ഉമ്മര്‍, അടൂര്‍ ഭാസി, മുതുകുളം രാഘവന്‍പിള്ള, ആറന്മുള പൊന്നമ്മ, ബേബി കുമുദം എന്നിവരാണു് അഭിനയിച്ചതു്.
അസോഷിയേറ്റഡു് പിക്ചേഴ്സു് വിതരണം നടത്തിയ ഈ ചിത്രം 1966 മാര്‍ച്ചു് 19നു് പ്രദര്‍ശനം തുടങ്ങി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|