പ്രഭോത് ചന്ദ്ര ഡെ എന്ന മന്നാ ഡെ 1919 മെയ് 1നു് കൽക്കട്ടയിൽ ജനിച്ചു. അച്ഛന് പൂര്‍ണചന്ദ്ര ഡെ. അമ്മാവൻ കെ സി ഡെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. അച്ഛനു് പ്രഭോത് ചന്ദ്രയെ പഠിപ്പിച്ചു് ഒരു ബാരിസ്റ്റർ ആക്കാനായിരുന്നു താല്പര്യം. എന്നാൽ സംഗീതത്തെ മാത്രം സ്നേഹിച്ച പ്രഭോത് സംഗീതകാരനായിരുന്ന അമ്മാവനോടൊപ്പം ചെറിയ പ്രായത്തിൽത്തന്നെ മുംബൈയിലേക്കു് പോയി.
അമ്മ ശ്രീമതി മഹാമായ ഡെ. അമ്മാവൻ കെ സി ഡെയും ഉസ്താദ് ഡാബിർ ഖാനും ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരുക്കന്മാർ.
ഇന്ദു ബാബുർ പാഠശാല, സ്കോട്ടിഷ് ചർച്ച് കോളജിയറ്റ് സ്കൂൾ & സ്കോട്ടിഷ് ചർച്ച് കോളജ്, വിദ്യാസാഗർ കോളജ് എന്നിവടങ്ങളിലായിരുന്നു മന്നാ ഡേ യുടെ വിദ്യാഭ്യാസം.
കെ സി ഡെയുടെ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തന്റെ സംഗീതയാത്രയുടെ തുടക്കം. പിന്നീടു് എസ്.ഡി. ബര്‍മന്റെ സഹായിയായി പ്രവർത്തിച്ചു.ക്രമേണ പല പ്രമുഖസംഗീതസംവിധായകരുടെയും കൂടെയും. ഈ അവസരത്തിൽത്തന്നെ ഉസ്താദ് അമന് അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന് ഖാന്റെയും ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടു് പിന്നണിഗാനരംഗത്തേക്കു രംഗപ്രവേശം ചെയ്തു. തമന്നയിൽ സുരയ്യക്കൊപ്പം പാടിയ ഗാനമായിരുന്നു മന്നാ ഡെയുടെ ആദ്യ ഗാനം. 1950 ൽ റിലീസ് ചെയ്ത ‘മശാലി’ ലെ എസ്.ഡി. ബർമ്മൻ സംഗീതസംവിധാനം നിർവ്വഹിച്ച ‘ഊപ്പര്‍ ഗഗന് വിശാല്‍...’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തെ ഹിറ്റ് ഗാനം. പിന്നീടു് 1953 മുതൽ 1976 വരെ ഹിന്ദി ഗാനരംഗത്തു് സജീവമായി നിലകൊണ്ടു.
സ്വന്തമായ ഒരു ആലാപനശൈലികൊണ്ടു് അനുഗ്രഹീതനായ ഈ ഗായകൻ ഹിന്ദിക്കു പുറമേ ബംഗാളി, ഗുജറാത്തി,മലയാളം, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ടു്. ചെമ്മീനിലെ ‘മാനസമൈനേ വരൂ’ എന്ന ഒറ്റ ഗാനത്താൽ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി
ഈ മഹാഗായകൻ. ‘നെല്ല്’ എന്ന ചിത്രത്തിൽ പി ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ’ എന്ന ഗാനവും ആലപിച്ചിട്ടുണ്ടു്. ആത്മാവിനെ തൊടുന്ന ആകർഷകമായ ശബ്ദവും ആലാപനശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു.
1969,1971 വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഫിലിംഫെയർ അവാർഡുകൾ, മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്കര്‍ പുരസ്കാരം, കേരള സര്‍ക്കാരിന്റെ പുരസ്കാരങ്ങൾ, സ്വരലയയുടെ യേശുദാസ് അവാർഡ്, പശ്ചിമ ബംഗാൾ സര്‍ക്കാരിന്റെ ബംഗവിഭൂഷന് അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടു്.
1971ല്‍ പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷൺ നൽകിയും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാർഡു നല്‍കിയും രാഷ്ട്രം ശ്രീ മന്നാഡെയെ ആദരിച്ചു.
കണ്ണൂര്‍ സ്വദേശിയായ പരേതയായ സുലോചന കുമാരനായിരുന്നു ഭാര്യ. മക്കള്‍ - ഷുരോമ ഡേ, സുമിത ഡേ. ഭാര്യയുടെ മരണം 2012-ൽ ആയിരുന്നു. ജീവിതത്തിന്റെ അവസാനനാളുകളിൽ ബാംഗ്ലൂരിൽ മകളൊടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. അവസാന കാലങ്ങളിൽ പിന്നണിഗാനരംഗത്തുനിന്നും പിൻവലിഞ്ഞിരുന്നെങ്കിലും സ്റ്റേജ് ഷോകളിൽ പുതു തലമുറയിലെ ഗായകർക്കൊപ്പം സജീവമായി പാടിയിരുന്നു.
ശ്രുതിമധുരവും വികാരഭരിതവുമായ ഒട്ടനവധി ഗാനങ്ങൾ നമുക്കായി നൽകിയിട്ടു് ഈ മഹാഗായകൻ 2013 ഒക്ടോബർ 24 നു് തന്റെ തൊണ്ണൂറ്റി നാലാമത്തെ വയസ്സിൽ നമ്മോടു യാത്ര പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia