ആലപിച്ച ഗാനങ്ങളുടെ മാധുര്യം കൊണ്ടു് സംഗീതാസ്വാദകരുടെയെല്ലാം മനം കവർന്ന കെ പി ഉദയഭാനു എന്ന ഗായകൻ ജനിച്ചതു് 1936 ജൂൺ 6 നു് പാലക്കാടു് ജില്ലയിലെ തരൂരിൽ ആണു്. അച്ഛൻ ശ്രീ എൻ.എസ്. വർമ്മ, അമ്മ അമ്മു നേത്യാരമ്മ. സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരും ആയ ശ്രീ കെ പി കേശവമേനോൻ അമ്മാവനാണു്.
ചെറുപ്പത്തിലേ സംഗീതവാസനയുള്ള കുട്ടിയായിരുന്നു ഉദയഭാനു. അച്ഛനു് സിംഗപ്പൂരിൽ ബിസിനസ്സ് ആയിരുന്നതിനാൽ കുട്ടിക്കാലം സിംഗപ്പൂരിൽ ആയിരുന്നു. ഏഴുവയസ്സായപ്പോൾ അമ്മയെ നഷ്ട്ടപ്പെട്ടു. അമ്മയുടെ മരണശേഷം 1944 ൽ സഹോദരങ്ങൾക്കൊപ്പം കേരളത്തിലേക്കു് തിരിച്ചുപോന്നു. പാലക്കാടു്, അമ്മാവൻ ശ്രീ കെ പി അപ്പുക്കുട്ടമേനോന്റെ ശിക്ഷണത്തിൽ ആണു് പിന്നീടു് കഴിഞ്ഞിരുന്നതു്. സംഗീതം പഠിക്കുന്നതിനു് താല്പര്യം പ്രകടിപ്പിച്ച ഉദയഭാനു, തന്റെ കുടുംബാഗങ്ങളുടേയുംകൂടി പ്രോത്സാഹനത്താൽ കല്പാത്തിയിലെ ത്യാഗരാജ വിദ്യാലയത്തിൽ ചേർന്നു. അവിടെ എം ഡി രാമനാഥൻ,ഫ്ലൂട്ട് കൃഷ്ണയ്യർ, പാലക്കാടു് മണി അയ്യർ തുടങ്ങിയ പ്രഗൽഭരുടെ കീഴിൽ സംഗീതം അഭ്യസിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. ഒന്നുരണ്ടു വർഷങ്ങൾ കൂടി എം ഡി രാമനാഥന്റെ കീഴിൽ സംഗീതം അഭ്യസിച്ചു് ക്ലാസ്സിക്കൽ സംഗീതം കൊണ്ടു് തന്റെ സംഗീത ജീവിതത്തിനു് അടിത്തറ പാകി.
1955-ൽ കോഴിക്കോടു് ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. ആകാശവാണിയിൽ വെച്ചു് പി ഭാസ്ക്കരൻ,കെ രാഘവൻ,തിക്കൊടിയൻ,ശാന്താ പി നായർ, കെ പത്മനാഭൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകളുമായി അടുത്തിടപഴകുവാനും സഹകരിച്ചു പ്രവർത്തിക്കുവാനുമുള്ള സാഹചര്യം ലഭിച്ചു. ഈ സൗഹൃദമാണു് ചലച്ചിത്രപിന്നണി ഗാനരംഗത്തേയ്ക്കു് ഉദയഭാനുവിനെ നയിച്ചതു്. 1958 ൽ ഭാസ്ക്കരൻ മാസ്റ്റർ രചിച്ചു് രാഘവൻ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച ‘നായരുപിടിച്ച പുലിവാലു്’ എന്നചിത്രത്തിൽ ‘എന്തിനിത്ര പഞ്ചസാര...’, പി ലീലയോടൊപ്പം ‘വെളുത്ത പെണ്ണേ....’ എന്നീ രണ്ടു് ഗാനങ്ങൾ ആലപിച്ചുകൊണ്ടാണു് സിനിമാസംഗീത രംഗത്തു് പ്രവേശിക്കുന്നതു്. ആദ്യഗാനങ്ങൾ തന്നെ ഹിറ്റായതോടെ ഉദയഭാനു എന്ന ഗായകൻ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ടു് സംഗീതാസ്വാദകരുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദമധുരിമയിൽക്കൂടി പിറന്നു. 'കാനനഛായയില്‍ ആടുമേയ്ക്കാന്‍...'(രമണൻ), ‘മനസ്സിനകത്തൊരു പെണ്ണു്...’(പാലാട്ടുകോമൻ), ‘യാത്രക്കാരാ വഴിയാത്രക്കാരാ..’(സുശീല), ‘അനുരാഗനാടകത്തിൻ....’(നിണമണിഞ്ഞ കാല്പാടുകൾ), 'പവനുരുക്കി..’(ലൈലാ മജ്നു), ‘പെണ്ണായിപ്പിറന്നെങ്കില്‍..’(അമ്മയെ കാണാൻ), ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി..’(രമണൻ), ‘പൊൻവളയില്ലെങ്കിലും...’(കുട്ടിക്കുപ്പായം), 'താരമേ താരമേ...'(ലൈലാ മജ്നു), 'ചപല വ്യാമോഹങ്ങള്‍...'(രമണൻ) തുടങ്ങിയവ ഇന്നും നിത്യഹരിതങ്ങളായി നിലകൊള്ളുന്ന ഗാങ്ങളിൽ ചിലതു മാത്രം.
സമസ്യ എന്നചിത്രത്തിലെ ഗാനങ്ങൾക്കു് സംഗീതസംവിധാനം ചെയ്തുകൊണ്ടു് സംഗീത സംവിധാനരംഗത്തേയ്ക്കും പ്രവേശിച്ചു. സമസ്യയിലെ ഒ എൻ വി കുറുപ്പു് രചിച്ചു് യേശുദാസ് പാടിയ ‘കിളിചിലച്ചു കിലുകിലെ...’ എന്ന ഗാനം എക്കാലത്തേയും ഹിറ്റ് ഗാനമാണു്. കൂടാതെ മറ്റു നാലഞ്ചു ചിത്രങ്ങൾക്കും, ധാരാളം ആൽബം ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ടു്. ശ്രദ്ധിക്കപ്പെട്ട അനവധി ദേശഭക്തിഗാനങ്ങൾക്കു് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ടു്.
ഇദ്ദേഹം 38 വർഷത്തോളം ആകാശവാണിയിൽ ജോലിചെയ്തിട്ടുണ്ടു്. ഊട്ടിയിലെ ലോറൻസ് സ്കൂളിൽ കുറച്ചുനാൾ സംഗീതാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ടു്. ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്തുനിന്നും അത്ര സജീവമാകാതെ പതുക്കെ പിൻവലിഞ്ഞ ശേഷം, 1984-ൽ, കാലത്തിന്റെ മറവിയിലേക്കു് പിന്തള്ളപ്പെട്ടുപോയ പഴയകാല ഗായകരേയും പുതിയ തലമുറയിലെ ഗായകരേയും ഒന്നിച്ചു് അണിനിരത്തിക്കൊണ്ടു് അദ്ദേഹം വിഭാവനം ചെയ്തു് ആരംഭിച്ച ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന സംരംഭവും, ഉദയഭാനു ഫൗണ്ടേഷനും മലയാളത്തിലെ കലാസാംസ്ക്കാരിക രംഗത്തു് സജീവമായിരുന്നു. തന്റെ ഗാനമേള ട്രൂപ്പുമായി ഗൾഫ് രാജ്യങ്ങൾ,അമേരിക്ക,സിങ്കപ്പൂർ, മറ്റു വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ സംഗീതപരിപാടികളുമായി ധാരാളം യാത്ര ചെയ്തിട്ടുണ്ടു്.
ശ്രീ ഉദയഭാനുവിനെ 2009-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.1981ൽ കേരള സർക്കാർ സംഗീത മേഖലയിൽ നൽകിയ സംഭാവനകൾക്ക് ഒരു പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 1987 ൽ കേരളസംഗീത നാടക അക്കാദമി അവാർഡ്, 1995 ൽ സംഗീതത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ദേശീയപുരസ്കാരം,1999ൽ കേരളത്തിലെ ബ്രോഡ്കാസ്റ്റിങ്ങ് രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആകാശവാണിയുടെ ദേശീയപുരസ്കാരം, ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയ പുരസ്കാരം-(സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിനു്) തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടു്.
ഇദ്ദേഹത്തിന്റെ പത്നി, ഒരു ഗായികയുംകൂടിയായിരുന്ന ശ്രീമതി വിജയലക്ഷ്മി 2007-ൽ മരിച്ചു. ഏകപുത്രൻ രാജീവു്, രാജീവിന്റെ ഭാര്യ സരിത, പേരക്കുട്ടി ഉണ്ണിക്കുട്ടൻ എന്നിവർക്കൊപ്പം തിരുവനന്തപുരത്തു താമസിച്ചുവന്നിരുന്ന ഇദ്ദേഹം ഒരു വർഷത്തോളമായി അസുഖമായി കിടപ്പിലായിരുന്നു. 2014 ജനുവരി 5 നു് ആ നാദം നിലച്ചു. ഉദയഭാനു എന്ന ശ്രേഷ്ഠഗായകൻ ഈ ലോകത്തോടു് വിട പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
K P Udayabhanu Foundation website
മലയാളസംഗീതം- Malayalam Music & Movie Encyclopedia
മലയാളം കൂടാതെ തമിഴിലും ശ്രീ ഉദയഭാനു പാടിയിട്ടുണ്ട്. ഒരേയൊരു ഗാനം . ആ ഗാനം താഴെ കേൾക്കാം
ഗാനം: കണ്മണിയെ ഉൻ ഇദയവീണയിൽ
രചന : ടി എൻ രാമയ്യ ദാസ്
സംഗീതം: ഘണ്ഠശാല
ചിത്രം: മനിതൻ മാറവില്ലൈ
സംവിധാനം: ചക്രപാണി
നായകർ : ജെമിനി ഗണേശൻ , അക്കിനേനി
കണ്മണിയെ ഉൻ ഇദയവീണയിൽ