ഏറ്റവുമധികം ചിത്രങ്ങൾ നിർമ്മിച്ച മൂന്നു മലയാളചലച്ചിത്രനിർമ്മാതാക്കളിൽ ഒരാളാണു് ശ്രീ. ടി. ഇ. വാസുദേവൻ. തൃപ്പൂണിത്തുറ സ്വദേശിയാണു്. 1917 ജൂലായ് 16-നു ജനിച്ചു. പിതാവു് ശ്രീ. ശങ്കരമേനോനും, മാതാവു് ശ്രീമതി യശോദയമ്മയുമാണു്.
എസ്. എസ്. എൽ. സി പാസ്സായ ശേഷം 1938-ൽ എക്സിബിറ്ററായി സിനിമാരംഗത്തു പ്രവേശിച്ചു. 1941-ൽ ‘അസോസിയേറ്റഡ് പിക്ചേർസ്’ എന്ന ഫിലിംവിതരണക്കമ്പനി സ്ഥാപിച്ചു. 1950-ൽ ‘അസോസിയേറ്റഡ് പ്രൊഡ്യൂസേർസ്’ എന്ന ചിത്രനിർമ്മാണക്കമ്പനിയുടെ പാർട്ട്ണറായി മലയാളചിത്രനിർമ്മാണം ആരംഭിച്ചു. പ്രസ്തുതനാമത്തിൽ ഏഴു മലയാളചിത്രങ്ങളും ‘എങ്ക ശെൽവി’ എന്ന തമിഴുചിത്രവും നിർമ്മിച്ചു. 1951-ൽ നിർമ്മിച്ച ‘അമ്മ’യാണു് ആദ്യചിത്രം.
1962-ൽ ‘ജയ്മാരുതി പ്രൊഡക്ഷൻസ്’ എന്ന പേരിൽ സ്വന്തമായി ചിത്രനിർമ്മാണമാരംഭിച്ചു. ‘വിയർപ്പിന്റെ വില’ എന്ന ചിത്രം തുടങ്ങി നാല്പതോളം മലയാളചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
കേരളസർക്കാർ ഏർപ്പെടുത്തിയ സ്റ്റുഡിയോ എൻക്വയറി കമ്മിറ്റിയിലും മദ്രാസ് ഫിലിം ചേംബർ, ചലച്ചിത്രപരിഷത്ത് തുടങ്ങിയവയിലും പ്രമുഖസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടു്.
ശ്രീ. വള്ളംകുളം കൊച്ചുകുഞ്ഞുപണിക്കരുടെ പുത്രി ശ്രീമതി. എം. കെ രാധമ്മയാണു് ഭാര്യ. ഏകപുത്രി വത്സലയുടെ കലാസൃഷ്ടിയാണു് ‘പാടുന്ന പുഴ’ എന്ന ചിത്രത്തിന്റെ കഥ. ശ്രീ. വാസുദേവനും കുടുംബവും മരണം വരെ മദ്രാസിൽ താമസിച്ചിരുന്നു .2014 ഡിസംബർ 30 ന് തൊണ്ണൂറ്റി ഏഴാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു
ടി ഇ വാസുദേവന്‍ - ഏഷ്യാനെറ്റ് ഇന്റെര്‍വ്യൂ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍