ശ്രീ. മാണി ചാക്കോയുടെയും ശ്രീമതി ഏലിയാമ്മയുടെയും പുത്രനായി 1912-ൽ പുളിങ്കുന്നിൽ ജനിച്ചു. ഇന്റർമീഡിയറ്റു പാസ്സായ ശേഷം വ്യവസായി എന്ന നിലയിൽ ആലപ്പുഴയിൽ എത്തി. ഉദയാ സ്റ്റുഡിയോ നിർമ്മിക്കുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിച്ചു. 1947-ലാണു് ശ്രീ. കുഞ്ചാക്കോ സിനിമാ മണ്ഡലവുമായി ബന്ധപ്പെടുന്നതു്.
ആദ്യചിത്രം ‘വെള്ളിനക്ഷത്രം’. വിമർശകരുടെ ശരശതങ്ങളെ അവഗണിച്ചുകൊണ്ടു് ബഹുജനങ്ങളുടെ അഭിരുചിക്കൊത്തവണ്ണം വൈവിദ്ധ്യം നിറഞ്ഞ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഇദ്ദേഹം നിർമ്മാതാവ് എന്നതിനു പുറമെ സംവിധായകൻ കൂടിയാണു്. ശ്രീ. കുഞ്ചാക്കോ സംവിധാനം ചെയ്ത പ്രഥമചിത്രമാണു് ‘ഉമ്മ’. ‘ഒതേനന്റെ മകൻ’ ഉൾപ്പെടെ എല്ലാ ഉദയാചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ടു്. ഇന്നത്തെ പല പ്രമുഖ നടീനടന്മാരേയും സാങ്കേതികവിദഗ്ധന്മാരേയും രംഗത്തു കണ്ടുവന്നതു് ഇദ്ദേഹമാണു്. ശ്രീ കുഞ്ചാക്കോ തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലും അദ്ദേഹത്തിന്റെ ചില
മലയാളചിത്രങ്ങൾ മലയാളിതാരങ്ങളെ അണിനിരത്തി നിർമ്മിച്ചിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി അന്നമ്മ ചാക്കോ ഒരു അഡ്വക്കേറ്റും സാമൂഹ്യപ്രവർത്തകയുമാണു്. ഒരാണും മൂന്നു പെണ്ണുമുൾപ്പെടെ നാലു സന്താനങ്ങളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
------------------------------------------------------------------------------
അര നൂറ്റാണ്ടു് (1947) മുന്‍പ് പാതിരപ്പള്ളിയില്‍ ഉദയാ സ്റ്റുഡിയോ തുടങ്ങിയ ആളാണു് കുഞ്ചാക്കോ. മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും പുത്രനായി 1912ല്‍ പുളിങ്കുന്നില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം ആലപ്പുഴയിലെത്തി ഉദയാസ്റ്റുഡിയോ നിര്‍മ്മിച്ചു. ആദ്യകാലത്തു് കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി കോശിയുമായി ചേര്‍ന്നാണു് ചിത്രങ്ങള്‍ നിര്‍മ്മിച്ചതു്. വെള്ളി നക്ഷത്രം, നല്ല തങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങള്‍. ഇതില്‍ നാലു ഭാഷകളില്‍ നിര്‍മ്മിച്ച ജീവിതനൗക 250 ദിവസം പ്രദര്‍ശിപ്പിച്ചു. അച്ഛന് എന്ന ചിത്രത്തിന്റെ നിര്മ്മാണഘട്ടത്തിലാണു് കോശിയും കുഞ്ചാക്കോയും പിരിഞ്ഞതു്. തുടര്‍ന്നു് കോശി ഫിലിംകോയുടെ ബാനറിലും കുഞ്ചാക്കോ ഉദയായുടെ പേരിലും ചിത്രനിര്‍മ്മാണം തുടങ്ങി.
അച്ഛന്, അവന് വരുന്നു, കിടപ്പാടം എന്നിവ അക്കാലത്തു് ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ചിത്രങ്ങളാണു്. കിടപ്പാടത്തിന്റെ പരാജയത്തോടെ പൂട്ടിയ ഉദയാ കുഞ്ചാക്കോയുടെ സുഹൃത്തും മന്ത്രിയുമായിരുന്ന ടി വി തോമസ്സിന്റെ സഹായത്താലാണു് വീണ്ടും തുറന്നതു്. 1960ലാണു് ഉമ്മ സംവിധാനം ചെയ്തുകൊണ്ടു് കുഞ്ചാക്കോ സംവിധാനരംഗത്തു് പ്രവേശിച്ചതു്. പല തിയേറ്ററുകളിലും ഈ ചിത്രം ആഴ്ചകളോളം ഓടി. അതേ വര്‍ഷം തന്നെ നീലി സാലിയും, സീതയും സംവിധാനം ചെയ്തു ഹാട്രിക്ക് വിജയം നേടി. പുരാണ ചിത്രങ്ങള്‍, വടക്കന്‍ പാട്ടു ചിത്രങ്ങള്‍, തമാശ ചിത്രങ്ങള്‍, സാമൂഹിക ചിത്രങ്ങള്‍ തുടങ്ങി നാനാ തരത്തിലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കുഞ്ചാക്കോ നിര്‍മ്മിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ടു്.
കഥ തിരഞ്ഞെടുക്കുന്നതു് മുതല്‍ ഗാനം, റെക്കാര്‍ഡിംഗ്, എഡിറ്റിംഗ് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ കുഞ്ചാക്കോ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മല്ലനും മാതേവനും എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യാന്‍ കെ രാഘവനുമൊത്തു് മദ്രാസില്‍ പോയ അവസരത്തിലാണു് ഹൃദ്രോഗം മൂലം അന്തരിച്ചതു്.
ഉദയായുടെ എഴുപത്തിയഞ്ചാമത്തെ ചിത്രമായ കണ്ണപ്പനുണ്ണിയാണു് കുഞ്ചാക്കോ അവസാനം സംവിധാനം ചെയ്തതു്. ഉദയായുടെ നെടുംതൂണായിരുന്ന അപ്പച്ചന് കുഞ്ചാക്കോയുടെ സഹോദരനാണു്. കുഞ്ചാക്കോയുടെ മരണശേഷം ഉദയായില്‍ നിന്നു് വേര്‍പിരിഞ്ഞു് നവോദയ സ്റ്റുഡിയോ ആരംഭിച്ചു.
ഭാര്യ അന്നമ്മ ചാക്കോ. ബോബന് കുഞ്ചാക്കോ ഉള്‍പ്പെടെ നാലു മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010