സംഗീതത്തെ ഒരു ആത്മോപാസന പോലെ മനസ്സിൽ കൊണ്ടു നടന്നിരുന്ന, മലയാളിക്കും മലയാളസിനിമയ്ക്കും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങൾക്കു് ജീവനും ആത്മാവും നൽകിയ പ്രശസ്ത സംഗീത സംവിധായകൻ. ഒരു കാലയളവിൽ സിനിമാ നിർമ്മാണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ‘ധന്യ’ ഫിലിംസിന്റെ പങ്കാളികളിലൊരാൾ, അതിനൊക്കെ ഉപരി മനസ്സിൽ നന്മ നിറഞ്ഞിരുന്ന ഒരു നല്ല മനുഷ്യൻ - ഇതൊക്കെ ആയിരുന്നു ശ്രീ രഘുകുമാർ. 1953 ജൂലൈ 13നു് കോഴിക്കോടു് ജില്ലയിൽ പ്രശസ്തമായ പൂതേരി തറവാട്ടിൽ ജനനം. സംഗീതം നിറഞ്ഞു നിന്നിരുന്നു ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേതു്. കുടുംബാംഗങ്ങൾ എല്ലാവരും തന്നെ സംഗീതപ്രേമികൾ. അദ്ദേഹവും ചെറിയ പ്രായത്തിൽ തന്നെ സംഗീതവാസന പ്രകടിപ്പിച്ചു. സഹോദരിയെ സംഗീതം പഠിപ്പിക്കാന്‍ വന്ന ഭാഗവതരില്‍ നിന്നു് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കി. ശ്രീ ഗുരുവായൂർ എസ് ശ്രീകൃഷ്ണന്റെ കീഴിൽ കുറേനാൾ കർണ്ണാടക സംഗീതം അഭ്യസിച്ചു. താളനിമഗ്നമായ മനസ്സുനിറയെ തബല വായനയോടു് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നതിനാൽ ആറുവയസ്സുമുതലേ അതും അഭ്യസിക്കുവാൻ തുടങ്ങിയിരുന്നു. തബലയിൽ ആദ്യഗുരു ദാസ് മാസ്റ്റർ ആയിരുന്നു. പിന്നീടു് ആകാശവാണിയിലെ ശ്രീ ബാലസുബ്രഹ്മണ്യൻ. ഹിന്ദുസ്ഥാനിസംഗീതത്തോടു് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു രഘുകുമാറിനു്. പണ്ഡിറ്റ് എം ജനാർദ്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ വിൻസെന്റ് മാഷ് എന്നിവരുടെ ശിക്ഷണത്തിൽ കുറച്ചുനാൾ സിത്താർ അഭ്യസിച്ചിരുന്നു. പതിനഞ്ചു വയസ്സായപ്പോഴേയ്ക്കും തബലവായനയിൽ അതിസമർത്ഥനായിത്തീർന്ന രഘുകുമാർ ഗാനമേളകളിൽ തബല വായിക്കുവാൻ സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. കോഴിക്കോടു് ആര്.ഇ.സിയില്‍ ശ്രീ ജയചന്ദ്രന്റെ ഗാനമേളയിൽ തബല വായിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീടു് യേശുദാസ് തുടങ്ങി മിക്ക പ്രസിദ്ധഗായകരുടെയും ഗാനമേളയ്ക്കു് തബല വായിക്കുവാൻ സ്റ്റേജിൽ ഉണ്ടാവുമായിരുന്നു. ഇതിനിടയിൽ ആകാശവാണിയിലെ ഓഡിഷൻ ടെസ്റ്റ് പാസ്സായി. അവിടുത്തെ സംഗീതവിഭാഗത്തിലെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരക്കുള്ള ഒരു സംഗീതജ്ഞനായി മാറി.
ചലച്ചിത്രസംഗീതത്തോടുള്ള ആവേശം അല്ലെങ്കിൽ സ്നേഹാധിക്യം - അതു് അദ്ദേഹത്തെ ചെന്നൈയിൽ എത്തിച്ചു. ഒരു കുടുംബ സുഹൃത്തുവഴി ആര്.കെ.ശേഖറിനെ പരിചയപ്പെട്ടു് അദ്ദേഹത്തിന്റെ സംഗീതസംവിധാന സഹായിയായി കൂടുകയും അങ്ങനെ സിനിമാസംഗീതത്തിന്റെ വഴികളിലേയ്ക്കു് എത്തിച്ചേരുകയും ചെയ്തു. പ്രമുഖരായ ഒട്ടുമിക്ക സംഗീതസംവിധായകർക്കുവേണ്ടിയും തബല വായിച്ചിട്ടുണ്ടു് രഘുകുമാർ. ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ സംഗീതസംഘത്തോടൊപ്പം ആണു് ഏറ്റവും കൂടുതൽ തബല വായിച്ചിട്ടുള്ളതു്. ഗുണസിങ്ങ്, ജനാർദ്ദനന്, ലക്ഷ്മണ് ധ്രുവന്, മംഗളമൂര്‍ത്തി, കെ.ജെ.ജോയ്, ശിവമണി മുതലായവർക്കൊപ്പവും ധാരാളമായി പ്രവര്‍ത്തിച്ചു. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പവും ഏതാനും ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ടു്.
1979 ൽ ‘ഈശ്വരാ ജഗദീശ്വരാ’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കു് സംഗീതം നൽകിക്കൊണ്ടാണു് സംഗീതസംവിധാനരംഗത്തു് അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീടു് 1981 ൽ ‘വിഷം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി ചലച്ചിത്രസംഗീതലോകത്തു് പ്രവേശിക്കുകയും അതോടേ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനുശേഷം മലയാളസിനിമയിൽ മധുരോദാരങ്ങളായ നിരവധി മെലഡികൾ രഘുകുമാർ സൃഷ്ടിച്ചു. ഏകദേശം മുപ്പതിൽപ്പരം സിനിമകൾക്കുവേണ്ടി ഗാനങ്ങളൊരുക്കി. താളവട്ടം,ഹലോ മൈ ഡിയർ റോങ്ങ് നമ്പർ,ശ്യാമ,ബോയിങ്ങ് ബോയിങ്ങ്,ചെപ്പു്,വീണ്ടും ലിസ,മായാമയൂരം,ആര്യൻ,കാണാക്കിനാവു്,സുഭദ്രം എന്നീ ചിത്രങ്ങളിലെ ജനപ്രീതിനേടിയ ഗാനങ്ങൾ പ്രസിദ്ധിയാർജ്ജിച്ചവയിൽ ചിലവ മാത്രം. 2011ൽ ‘കലക്ടർ’ ആണു് അദ്ദേഹം അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച ചലച്ചിത്രം. ഗാനപൌർണ്ണമി, സ്വീറ്റ് മെലഡീസ്, തുളസീ മാല, ചിത്രവസന്തം, വരുമോ വാസന്തം എന്നു തുടങ്ങി പത്തോളം ആൽബങ്ങൾക്കുവേണ്ടി എൺപതിൽ കൂടുതൽ ഗാനങ്ങൾക്കു് സംഗീതം നൽകിയിട്ടുണ്ടു്. ലിസ, ശംഖുപുഷ്പം,കാത്തിരുന്ന നിമിഷം,ധീര തുടങ്ങി ഒരുപിടി നല്ല മലയാളചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവുകൂടിയാണു്.
ശ്രീ രഘുകുമാർ അവസാന നാളുകളിൽ സിനിമാസംഗീതരംഗത്തു് അത്ര സജീവമായിരുന്നില്ലെങ്കിലും മറ്റുള്ള സംഗീത മേഖലകളിലെല്ലാം സജീവമായിരുന്നു. സിനിമാസംഗീതരംഗത്തേയ്ക്കു് തിരിച്ചുവരണമെന്നു് അതിയായി ആഗ്രഹവും ഉണ്ടായിരുന്നു. പ്രസിദ്ധ അഭിനേത്രി ഭവാനിയാണു് പത്നി. മക്കള്‍ - ഭാവന, ഭവിത. എന്നും ഓർമ്മിക്കുവാൻ ഒട്ടേറെ ഗാനങ്ങൾ സംഗീതാസ്വാദകർക്കു് നൽകിയിട്ടു് 2014 ഫെബ്രുവരി 20നു് അദ്ദേഹം ഈ ലോകത്തുനിന്നും യാത്രയായി.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia