ചലച്ചിത്രഗാനങ്ങളെ കാവ്യാലാപനങ്ങളുടെ വൈഡൂര്യരത്നഹാരങ്ങളാക്കി മാറ്റിയ അനുഗ്രഹീതഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷു് പുത്തഞ്ചേരി. രണ്ടു പതിറ്റാണ്ടു മാത്രം (1989-2010) നീണ്ടു നിന്ന തന്റെ ചലച്ചിത്രഗാനസപര്യയിൽ 340ൽ കൂടുതൽ ചിത്രങ്ങൾക്കു വേണ്ടി 1600ഓളം ഗാനങ്ങൾക്കു് അദ്ദേഹം ജീവൻ നൽകി. ജനപ്രിയത നിറഞ്ഞ ചലച്ചിത്രഗാനങ്ങൾക്കൊപ്പം അൻപതിലെറെ ആൽബങ്ങളിൽ 350ഓളം ഗാനങ്ങളും ഏതാനും ചലച്ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹം ഒരുക്കി. മലയാളികൾക്കു മറക്കാനാവാത്ത, അതിസുന്ദരങ്ങളായ ഗാനപുഷ്പങ്ങളെയും സൂര്യകിരീടങ്ങളെയും വാക്കുകളാൽ കോർത്തിണക്കിയ ഗിരീഷു്, പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1959 സെപ്റ്റംബർ 23 നു് കോഴിക്കോട്ടു ജില്ലയിലെ പുത്തഞ്ചേരിയിൽ ജനിച്ചു. അച്ഛൻ ജ്യോതിഷിയും വൈദ്യം,വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനുമായിരുന്നു. അമ്മ കർണ്ണാടകസംഗീതത്തിൽ ജ്ഞാനമുള്ള ഒരു വ്യക്തിയും.
പുത്തഞ്ചേരി ഗവണ്മെന്റ് എൽ.പി.സ്കൂൾ, മൊടക്കല്ലൂർ യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, കോഴിക്കോടു് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പം മുതൽ സംസ്കൃതത്തിലേയും മലയാളഭാഷയിലേയും രചനകളുമായി നല്ല അടുപ്പം പുലർത്തിയിരുന്നു. അസാധാരണമായ കാവ്യസിദ്ധി അന്നു മുതൽക്കേ പ്രദർശിപ്പിച്ചിരുന്നു. തന്റെ കാവ്യസിദ്ധിയുടെ അടിത്തറ ആഴമുള്ള തന്റെ വായന തന്നെ ആയിരുന്നു എന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കോഴിക്കോടു് ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടാണു് ഗാനരചനാരംഗത്തേക്കുള്ള ചുവടുവെയ്പ്പു് അദ്ദേഹം നടത്തിയതു്. തുടർന്നു് എച്ചു്.എം.വി., തരംഗിണി തുടങ്ങിയ കമ്പനികളുടെ കാസറ്റുകൾക്കു വേണ്ടി പാട്ടുകളെഴുതി. 1989ൽ "ചക്രവാളത്തിനപ്പുറം" എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ എഴുതിക്കൊണ്ടാണു് അദ്ദേഹം ചലച്ചിത്ര ഗാനരചനാരംഗത്തേക്കു് വരുന്നതു്. വളരെപ്പെട്ടെന്നു തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ രംഗത്തെ ഉയർച്ച. 1993 ആയപ്പോഴേക്കും 13 ചിത്രങ്ങൾക്കു വേണ്ടി ഗാനരചന നിർവ്വഹിച്ച അദ്ദേഹം 1997 ൽ മാത്രം 30ഓളം സിനിമകൾക്കു വേണ്ടി എഴുതിയതു് 190ഓളം പാട്ടുകളാണു്. മലയാളസിനിമാഗാനങ്ങളുടെ ഈ കാലഘട്ടം ഗിരീഷു് പുത്തഞ്ചേരിയുടേതായിരുന്നു, കൈതപ്രത്തിനോടൊപ്പംതന്നെ.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സാമ്പത്തികമായ പ്രശ്നങ്ങളാൽ കേരളത്തിനുപുറത്തു ജോലികൾ തേടിപ്പോകേണ്ടി വന്നപ്പോഴും കാവ്യസപര്യയാണു് തന്റെ ജീവിതം എന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണു് ഗിരീഷു് പുത്തഞ്ചേരി എന്ന പ്രസിദ്ധ ജനപ്രിയ ഗാനരചയിതാവിനെ സൃഷ്ടിച്ചതു് എന്നതാണു് സത്യം. ഒരു പക്ഷെ അമിതമായ ആത്മവിശ്വാസം എന്നു് വേറൊരാളിൽ തോന്നലുണ്ടാക്കുന്നത്ര ഗാഢമായിരുന്ന ആ വിശ്വാസം. അതിന്റെ പിന്നിൽ അദ്ദേഹത്തിലുണ്ടായിരുന്നതു് അസാധാരണമായ ഭാഷാ,പദസ്വാധീനങ്ങളായിരുന്നു. പി. ഭാസ്കരൻ മാഷിൽ തുടങ്ങി, വയലാർ, ഓ.എൻ.വി., ശ്രീകുമാരൻ തമ്പി എന്നിങ്ങനെ കൈതപ്രം വരെയെത്തിനിന്നിരുന്ന തന്റെ മുൻഗാമികളെ അനാദരിച്ചായിരുന്നില്ല, മറിച്ചു് അവരെ എന്നും തന്റെ ഓർമ്മകളിൽ ഉൾക്കൊള്ളിച്ചായിരുന്നു, അദ്ദേഹം തന്റെ യാത്ര തുടങ്ങിയതും തുടർന്നതും. ഒരു തലമുറയുടെ തന്നെ ചലച്ചിത്രസംഗീതാസ്വാദനത്തിനു് ജീവസ്സുറ്റ ഒരു പുതുമ നൽകിയ പ്രതിഭാധനന് ആയിരുന്നു അദ്ദേഹം. ഉള്ളിൽ ഉണ്ടായിരുന്ന സംഗീതബോധം അദ്ദേഹത്തിന്റെ വരികൾക്കു് സ്വാഭാവികമായ ഒരു താളം നല്കി.
കാശ്മീരം, മിന്നാരം, കാലാപാനി, ഈ പുഴയും കടന്ന്, പൂനിലാമഴ, ചന്ദ്രലേഖ, ഒരു യാത്രാമൊഴി, സമ്മര്‍ ഇന്‍ ബത്ലഹേം, കന്മദം, ഒരു മറവത്തൂര്‍ കനവു്, നിറം, രാക്കിളിപ്പാട്ടു്, ഗ്രാമഫോണ്‍, മീശമാധവന്, ബാലേട്ടന്, അച്ചുവിന്റെ അമ്മ, കഥപറയുമ്പോള്‍, വടക്കുന്നാഥന്, ബനാറസു് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധനേടി. സൂര്യകിരീടം വീണുടഞ്ഞു..., പിന്നെയും പിന്നെയും ആരോ...,ആരോ വിരല്‍ നീട്ടി..., കണ്ണുംനട്ട് കാത്തിരുന്നിട്ടും..., ആകാശദീപങ്ങള്‍ സാക്ഷി.., നിലാവിന്റെ നീലഭസ്മ..., അമ്മമഴക്കാറിനു്..., കളഭം തരാം..., ഹരിമുരളീരവം.., ഒരു രാത്രി കൂടി വിടവാങ്ങവേ....,പാതിരാപ്പുള്ളുണർന്നു..., ദേവകന്യക..,കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ... എന്നിങ്ങനെ അദ്ദേഹത്തിന്റെ ജനപ്രിയവും പ്രസിദ്ധവുമായ ഗാനങ്ങൾ നിരവധിയാണു്.
മലയാള ചലച്ചിത്രരംഗത്തെ എല്ലാ സംഗീതപ്രമുഖർക്കൊർപ്പവും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ ലതാമങ്കേഷ്കര്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, എ.ആര്. റഹ്മാന്, ഇളയരാജ, ബാപ്പി ലാഹിരി തുടങ്ങിയവരുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടു്. ഗാനരചനയ്ക്കു പുറമേ "മേലേപറമ്പിൽ ആൺവീടു്", “ഇക്കരയാണെന്റെ മാനസം“, “പല്ലാവൂർ ദേവനാരായണൻ“, "വടക്കുന്നാഥൻ" എന്നീ ചിത്രങ്ങൾക്കു് കഥയും, "വടക്കുന്നാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" എന്നീ ചിത്രങ്ങൾക്ക് തിരക്കഥാ,സംഭാഷണങ്ങളും അദ്ദേഹം നിർവ്വഹിച്ചു. കൂടാതെ കേരള കലാമണ്ഡലം ഭരണസമിതിയംഗം, കേരള ലളിതകലാ അക്കാദമി ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടു്. മലയാളം മറക്കാത്ത ചലച്ചിത്രഗാനങ്ങളുടെ സ്രഷ്ടാവു് എന്നതു കൂടാതെ ഒരു കവി എന്ന നിലയിലും തന്റേതായ ഒരിടം അദ്ദേഹം സൃഷ്ടിച്ചിരുന്നു. ‘ഷഡ്ജം’, ‘തനിച്ചല്ല’ എന്നീ കവിതാ സമാഹാരങ്ങൾ, കൂടാതെ പല ആനുകാലികങ്ങളിലുമായി ചിതറിക്കിടന്ന അദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിച്ചൊരുക്കിയ “ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകൾ” എന്ന സമാഹാരം, “എന്റെ പ്രിയപ്പെട്ട പാട്ടുകൾ”, “നീലാംബരി” തുടങ്ങിയവയാണു് അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രന്ഥകൃതികൾ.
'അഗ്നിദേവനി'ലെ ഗാനങ്ങൾക്കു് 1995-ല്‍ ലഭിച്ച ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ തുടങ്ങി അദ്ദേഹത്തിന്റെ ഗാനസപര്യയിൽ വന്നെത്തിയ പുരസ്കാരങ്ങൾ അനവധിയാണു്. ഏഴുതവണ (1995 അഗ്നിദേവൻ, 1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, 1999 പുനരധിവാസം, 2001 രാവണപ്രഭു, 2002 നന്ദനം, 2003 ഗൗരീശങ്കരം, 2004 കഥാവശേഷൻ) മികച്ച സിനിമാഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ടു്. കേരള കലാമണ്ഡലം ഭരണസമിതിയംഗം, കേരള ലളിതകലാ അക്കാദമി ഭരണസമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആകസ്മികമായാണു് 2010 ഫെബ്രുവരി 10-നു് സർഗ്ഗസൃഷ്ടിയുടെ നിറയൗവ്വനത്തിൽ നിന്നു് ആ സൂര്യകിടീരം മൃതിയുടെ ഇരുളിൽ വീണുടഞ്ഞതു്. ഭാര്യ: ബീന. മക്കള്‍: ജിതിന്‍കൃഷ്ണന്‍, ദിനനാഥു്.
തയ്യാറാക്കിയതു് - കല്യാണി
References :
Various Articles
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia