'ശക്തിയുടെ' കവി എന്ന് അറിയപ്പെടുന്ന ഇടശ്ശേരി ഗോവിന്ദന് നായര്‍ 1906 ഡിസംബര്‍ 23 നു ശിപായി ആയിരുന്ന കൃഷ്ണകുറുപ്പിന്റെയും കുഞ്ഞിക്കുട്ടിയമ്മ യുടെയും മകനായി ജനിച്ചു .
കടുത്ത ദാരിദ്ര്യത്തെത്തുടര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതോടെ വക്കീല്‍ ഗുമസ്തനായി ജോലിക്ക് ചേര്‍ന്നു.
പൊന്നാനി കേന്ദ്രീകരിച്ചു ക്വിറ്റ് ഇന്‍ഡ്യാ സമരത്തിലും,സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തു .
പന്ത്രണ്ടാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി.രാമായണം നിത്യം പാരായണം ചെയ്തിരുന്ന അമ്മ ,പുരാണ കഥകള്‍ പറഞ്ഞുകൊടുത്ത ജ്യേഷ്ഠത്തി,പ്രാഥമികപാoശാല മലയാള അധ്യാപകനായിരുന്ന ശങ്കുണ്ണിമേനോന്‍ എന്നിവര്‍ ഇടശ്ശേരിയുടെ കവിതവാസനയെ വളര്‍ത്തിയവരാണ്. ആദ്യകാല കവിതകളില്‍ വള്ളത്തോളിന്റെ സ്വാധീനം കാണാമെങ്കിലും വളരെ പെട്ടന്നുതന്നെ സ്വന്തമായ കാവ്യ സരണി വെട്ടിത്തുറക്കുവാന്‍ കഴിഞ്ഞു.ഗ്രാമീണ കര്‍ഷകരുടെ ജീവിതം വള്ളുവനാടന്‍ ശൈലിയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു എന്നത് ഇടശ്ശേരിയുടെ പ്രത്യേകതയായി കാണാം.
'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍ ‘ എന്ന വരികള്‍ മലയാളക്കര ഏറെ ഏറ്റുപാടിയ സമര മുദ്രാവാക്യമാണ്. 'കൂട്ടുകൃഷി'ക്കും 'പുത്തന്‍കലവും അരിവാ‘ളിനും' മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡും 'ഒരു പിടി നെല്ലിക്ക' കേരള സാഹിത്യ അക്കാഡമി അവാര്‍ഡും, 'കാവിലെ പാട്ട് ' കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും നേടി.11 കവിതാ സമാഹാരങ്ങള്‍ 3 നാടകങ്ങള്‍ 3 ഏകാങ്ക നാടകങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
1974 ഒക്ടോബര്‍ 16 നു നിര്യാതനായി .കഥാകൃത്ത് ഇ. ഹരികുമാര്‍ മകനാണ് .
പ്രധാന കൃതികള്‍ : കറുത്ത ചെട്ടിച്ചികള് ,പുത്തന്‍കലവും അരിവാളും,
പൂതപ്പാട്ട്,ഒരു പിടി നെല്ലിക്ക ,കാവിലെ പാട്ട് ,തത്വ ശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ (കവിതകള്‍ )
നൂലാമാല ,കൂട്ട്കൃഷി ,ഞെട്ടില്‍ പടരാത്ത മുല്ല (നാടകങ്ങള്‍ )
മലയാളസിനിമയില്‍ ഇടശ്ശേരിയുടെ സ്ഥാനം ‘നിര്‍മ്മാല്യം’ എന്ന് ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്. പ്രശസ്തമായ ‘ശ്രീമഹാദേവന് തന്റെ’, സമയമായി’‘, മുണ്ടകന്‍ പാടത്തെ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. ‘മൂവന്തിപ്പൂക്കള്‍ ‘ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്ത കവിതയായ ‘പൂതപ്പാട്ട്’ ലെ വരികളും ചേര്‍ത്തിട്ടുണ്ട്.
തയ്യാറാക്കിയത് : ‘ജാലക’ത്തിന്റെ സഹായത്തോടെ ശ്രീദേവി പിള്ള
അവലംബം :ഇടശ്ശേരി ഗോവിന്ദന് നായര്‍ ലഘു ജീവചരിത്രം (പ്രൊ.കെ.ഗോപാലകൃഷ്ണന് )
1906 ഡിസംബർ 23 നു കുറ്റിപ്പുറത്തു ജനിച്ച ഇടശ്ശേരി ഗോവിന്ദൻ നായർ കവി , നാടകകൃത്ത് , സാമൂഹിക പ്രവർത്തകൻ , വക്കീൽ ഗുമസ്തൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.സ്വന്തം പരിശ്രമത്താൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം ആലപ്പുഴ, കോഴിക്കോട് , പൊന്നാനി എന്നീ സ്ഥലങ്ങളിൽ വക്കീൽ ഗുമസ്തനായി ജോലി നോക്കിയിട്ടുണ്ട്. ഉറൂബ് , കുട്ടിക്കൃഷ്ണ മരാർ എന്നിവരുമായുള്ള പരിചയം ഇടശ്ശേരിയുടെ സാഹിത്യാഭിരുചി വർദ്ധിപ്പിച്ചു.സാമൂഹിക , രാഷ്ട്രീയ , സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ച ഇടശ്ശേരി ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ തന്റെ കവിതകളിൽ ആവിഷ്കരിച്ചു. കർഷകരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ഒട്ടേറേ കവിതകൾ എഴുതിയ അദ്ദേഹത്തെ ശക്തിയുടെ കവി എന്നു വിശേഷിപ്പിക്കാറുണ്ട്.1970 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1971 ൽ കേരള സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ ഇടശ്ശേരിയുടെ പ്രധാന കൃതികൾ പൂതപ്പാട്ട് , അളകാവലി , കറുത്ത ചെട്ടിച്ചികൾ , കാവിലെ പാട്ട് , ഒരു പിടി നെല്ലിക്ക തത്വശാസ്ത്രമുറങ്ങുമ്പോൾ, പുത്തൻ കലയും അരിവാളും എന്നീ കാവ്യ സമാഹാരങ്ങളും കൂട്ടുകൃഷി , നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും , തൊടിയിൽ പടരാത്ത മുല്ല എന്നീ നാടകങ്ങളുമാണ്. 1974 ൽ ഒക്ടോബർ 16 നു ഇടശ്ശേരി അന്തരിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍