1934 ഫെബ്രുവരി 15-ന് കോഴിക്കോട് ജില്ലയിലെ കോട്ടപ്പറമ്പിലാണ് ജനനം. പിതാവ് പുറത്തൂർ ആന്റണി, മാതാവ് റോസമ്മ ആന്റണി.
ആഹ്വാൻ സെബാസ്റ്റ്യൻ മലബാറിലെ നാടകചരിത്രത്തിൽ പല തലത്തിലുണ്ട് പ്രസക്തി. നടൻ, ഗായകൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം സജീവമായിരുന്നു. 1958-ൽ ‘മ്യൂസിക്കൽ തിയേറ്റേഴ്സ്‘ എന്ന പേരിൽ സ്വന്തമായി പ്രൊഫഷണൽ നാടകഗ്രൂപ്പിന് രൂപം നൽകി. വാസു പ്രദീപ് രചിച്ച ‘കടലാസ്സു് വിമാനം’ ആയിരുന്നു ആദ്യനാടകം. പല പ്രത്യേകതകളുള്ള രണ്ടാമത്തെ നാടകമായ ‘വഴിയമ്പലം‘ രചിച്ചത് തിക്കോടിയൻ,കെ ടി മുഹമ്മദ്, ടി ദാമോദരൻ,എം ടി വാസുദേവൻ നായർ എന്നിവർ ചേർന്നായിരുന്നു. അതു സംവിധാനം ചെയ്തതാകട്ടെ കുഞ്ഞാണ്ടിയും ബേബിയും. തുടർന്നു മാണിക്യം വിഴുങ്ങിയ കണാരൻ (യു എ ഖാദർ), കാഫർ (കെ ടി മുഹമ്മദ്), വിലങ്ങ് (തിക്കോടിയൻ), സൂര്യനുദിക്കാത്ത രാജ്യം (സുന്ദരൻ കല്ലായി) മുതലായ നാടകങ്ങൾ മ്യൂസിക്കൽ തിയേറ്റേഴ്സ് അരങ്ങിലെത്തിച്ചു. മൂന്നു തവണ മാസങ്ങൾ നീണ്ട ഉത്തരേന്ത്യൻ പര്യടനവും സമിതി നടത്തി. മൊത്തം 26 നാടകങ്ങൾ വേദിയിലെത്തിച്ചു. 1982-ൽ അവതരിപ്പിച്ച ‘കബന്ധങ്ങൾ’ ആണ് അവസാന നാടകം. മുഴുവൻ മലബാറുകാരെ ഉൾപ്പെടുത്തി തുടങ്ങിയ ആദ്യ പ്രൊഫഷണൽ നാടകസമിതി കൂടിയാണിത്.
എ കെ പുതിയങ്ങാടിയുടെ യു.ഡി.എ യിലൂടെ സെബാസ്റ്റ്യൻ സംഗീതലോകത്തും സജീവമായി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉസ്താദായിരുന്ന വിൻസന്റ് മാഷ് യു.ഡി.എ യിൽ പഠിപ്പിക്കാനെത്തിയപ്പോഴാണ് ആഹ്വാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. പി. എം. കാസിം തുടങ്ങിയ ‘ആഹ്വാൻ ആർട്ട്സ് ക്ലബി‘ലെ നായകൻ സമിതി വിട്ടുപോയപ്പോൾ സെബാസ്റ്റ്യൻ അവരുടെ നാടകത്തിൽ നായകനായി അരങ്ങിലെത്തി. വാസു പ്രദീപ് രചിച്ച ‘ഭ്രാന്താലയം’ ആയിരുന്നു ആ നാടകം. പിന്നീട് ‘ആഹ്വാനം’ എന്ന നാടകത്തിൽ അഭിനയിച്ചു. അതിനിടെ നല്ല ഗായകൻ എന്ന നിലയിലും സെബാസ്റ്റ്യൻ പേരെടുത്തു. ‘കോഴിക്കോട് ഈവ്നിങ് മ്യൂസിക് ക്ലബ്’ രൂപീകരിച്ചു. കോഴിക്കോട് വൈ. എം. സി. എ ഹാളിൽ നടത്തിയ ഗാനമേള വൻവിജയമായിരുന്നു. പിന്നീട് കല്യാണവീടുകളിൽ സെബാസ്റ്റ്യന്റെ ഗാനമേള പതിവായി. അതിനിടെ വാസു പ്രദീപിന്റെ ‘ദാഹിക്കുന്ന രാത്രി’ എന്ന പരീക്ഷണനാടകത്തിൽ സെബാസ്റ്റ്യൻ സംഗീതസംവിധായകനായി. പിന്നീട് വാസു പ്രദീപിന്റെ തന്നെ നിശബ്ദനാടകത്തിന് അർത്ഥവത്തായ സംഗീതം നൽകി. ‘കണ്ണില്ലാത്ത ഭാഗ്യവാൻ’ ആയിരുന്നു അടുത്ത നാടകം. വാസു പ്രദീപ്, ബാലൻ കെ നായർ,കുഞ്ഞാണ്ടി,സെല്ലിന തുടങ്ങിയവർ അഭിനയിച്ച നാടകങ്ങളായിരുന്നു അവ.
കോഴിക്കോട്ടെ ‘ആഹ്വാൻ ആർട്ട്സ് ക്ലബി’ലെ പ്രധാനനടൻ എന്ന നിലയ്ക്കാണ് ‘ആഹ്വാൻ സെബാസ്റ്റ്യൻ’ എന്ന പേര് വന്നത്. ആഹ്വാനം, ഭാന്താലയം,ഉപാസന, മാണിക്യം വിഴുങ്ങിയ കണാരൻ എന്നീ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1975-ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘ലൌ മാര്യേജ്’ എന്ന ചിത്രത്തിൽ ആറു ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചുകൊണ്ട് മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. 1981-ൽ തന്റെ തന്നെ ‘ഉപാസന’ എന്ന നാടകം ‘കലോപാസന’ എന്ന പേരിൽ സിനിമയാക്കുകയും അതു സംവിധാനം ചെയ്യുകയും ചെയ്തു. ആ ചിത്രം ദയനീയമായി പരാജയപ്പെട്ടു.
ഉപാസന, ദേവസൂത്രം, ബ്രഹ്മാസുരൻ, ചൂഷകമന്ത്രം, അനശ്വരമന്ത്രം, കബന്ധങ്ങൾ എന്നിവയാണ് അഹ്വാൻ സെബാസ്റ്റ്യൻ രചിച്ച നാടകങ്ങൾ. ‘ചക്രവർത്തി’ എന്ന പേരിൽ നാടകപഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആനറാഞ്ചിപ്പക്ഷികൾ’ എന്ന ടെലെസീരിയലും നിർമ്മിച്ചിട്ടുണ്ട്.
ഭാര്യ മെറീന സെബാസ്റ്റ്യൻ, പി എസ് റോയ്സൺ ഉൾപ്പെടെ അഞ്ചുമക്കളുണ്ട്. മരുമകൾ മേരി റോയ്സൺ. 2011 മാർച്ച് 2-നു കോഴിക്കോട് വെച്ച് 77 മത്തെ വയസ്സിൽ അന്തരിച്ചു.
അവലംബം : മാതൃഭൂമി
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥൻ