യഥാർത്ഥജീവിതത്തിന്റെ നേർക്കാഴ്ചകൾ പോലെ കരുത്തുറ്റതും പരുപരുത്തതുമായ പ്രമേയങ്ങൾ നിറഞ്ഞ കുറെ നോവലുകളും നാടകങ്ങളും ചെറുകഥകളും തിരക്കഥകളും മലയാളത്തിനു സംഭാവന ചെയ്ത ശക്തനായ സാഹിത്യകാരനാണു് വടശ്ശേരി തൈപ്പറമ്പിൽ നന്ദകുമാർ എന്ന വി ടി നന്ദകുമാർ. 1925 ജനുവരി 30 നു് കൊടുങ്ങല്ലൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛൻ കൊടുങ്ങല്ലൂർ രാജകുടുംബാംഗമായ കുഞ്ഞുണ്ണിത്തമ്പുരാൻ. അമ്മ വടശ്ശേരി തൈപ്പറമ്പിൽ മാധവി അമ്മ. സ്കൂൾ വിദ്യാഭ്യാസം കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിൽ. കലാലയവിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിൽ. അതിനുശേഷം ഉത്തരേന്ത്യയിലെ ചില സർവ്വകലാശാലകളിൽ പഠിച്ചു എങ്കിലും ബിരുദം എടുത്തില്ല. പിന്നീടു് ഇൻഡ്യയിൽത്തന്നെ പല സ്ഥലങ്ങളിലേക്കുമുള്ള യാത്രകളിലായിരുന്നു ശ്രദ്ധ. പിൽക്കാലത്തു് തന്റെ കഥാസങ്കല്പനങ്ങളിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ പലതും അദ്ദേഹം നേടിയതു് മുടങ്ങിപ്പോയ ബിരുദപഠനത്തിനുശേഷം ഇൻഡ്യ മുഴുവനും അദ്ദേഹത്തിനു നടത്താൻ കഴിഞ്ഞ ആ യാത്രകളിൽ നിന്നാണു്.
പിന്നീടു് നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം എംപ്ളോയീയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ ഉദ്യോഗം സ്വീകരിച്ചു. അവിടെ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ അദ്ദേഹം എഴുതിയ ഒരു നോവൽ, കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുവാൻ വേണ്ടി എഴുതപ്പെട്ടതാണു് എന്ന ഒരാരോപണം ഉണ്ടാവുകയും സർക്കാർ അദ്ദേഹത്തോടു് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.സർക്കാരിന്റെ ആ പ്രവൃത്തി എഴുത്തുകാരുടെ ആവിഷ്കരണ,ആശയപ്രചരണ,രചനാസ്വാതന്ത്ര്യങ്ങളിലുള്ള കൈകടത്തലായി അദ്ദേഹത്തിനു തോന്നി. തന്മൂലം ആ ജോലി രാജിവെച്ചു. തുടർന്നു് എറണാകുളത്തു നിന്നു് ‘യാത്ര’ എന്നൊരു വാരിക തുടങ്ങിയെങ്കിലും ആ ഉദ്യമം പലകാരണങ്ങളാലും പരാജയപ്പെട്ടു. അധികകാലം ആ പ്രസിദ്ധീകരണം തുടരുവാൻ സാധിച്ചില്ല.
നോവലുകളും നാടകങ്ങളും എഴുതുന്നതിൽ സജീവമായതോടെ സാഹിത്യരംഗത്തും അനുവാചകരുടെ ഇടയിലും അദ്ദേഹം ശ്രദ്ധേയനായി എങ്കിലും ചട്ടക്കൂടുകളോടു് അദ്ദേഹത്തിനുണ്ടായിരുന്ന വിമുഖത സാഹിത്യസംഘടനകളിൽ നിന്നകന്നു നിൽക്കുവാനും മാറിനടക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നു വേണം കരുതാൻ. മനഃപൂർവ്വവും നിസ്സംഗത നിറഞ്ഞതുമായ ഈ വഴിമാറിനടക്കൽ മൂലമാണു് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിദ്ധികൾക്കനുസൃതമായി ലഭിക്കേണ്ടിയിരുന്ന അംഗീകാരവും സ്വീകാര്യതയും ലഭിക്കാതെ പോയതു് എന്നു വിശ്വസിക്കുന്ന വളരെപ്പേരുണ്ടു്. കഥാസൃഷ്ടിയിലും രചനാവൈഭവത്തിലും പ്രമേയശക്തിയിലും അദ്ദേഹത്തേക്കാൾ എത്രയോ താഴെ നിന്നിരുന്ന എഴുത്തുകാർ അദ്ദേഹത്തെ മറികടന്നു് പ്രസിദ്ധിയുടെ ഉന്നതികളിൽ എത്തിയിരുന്നു. പക്ഷെ അതിൽ അദ്ദേഹത്തിനു് ഒരു വിഷമവും ഉണ്ടായിരുന്നില്ല എന്നാണു് അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകൾ സൂചിപ്പിക്കുന്നതു്. ഒരു പക്ഷെ ‘രണ്ടു പെൺകുട്ടികൾ’ പോലെ തന്റെ ചില നോവലുകൾ ചലച്ചിത്രം ആയപ്പോഴാണു് അദ്ദേഹത്തിനു് വ്യാപകമായ അംഗീകാരം ലഭിച്ചതു് എന്നതു് അമ്പരിപ്പിക്കുന്ന ഒരു സത്യം ആണു്.
അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ ആയ ദൈവത്തിന്റെ മരണം, രണ്ടു പെൺകുട്ടികൾ, നാളത്തെ മഴവില്ല്, രക്തമില്ലാത്ത മനുഷ്യൻ, ചാട്ടയും മാലയും എന്നിവ കൂടാതെ വണ്ടിപ്പറമ്പന്മാർ, ദേവഗീതം, തവവിരഹേ വനമാലീ, ഞാൻ-ഞാൻ മാത്രം, വീരഭദ്രൻ, സമാധി, ഇരട്ടമുഖങ്ങൾ, ഞാഞ്ഞൂൽ, സൈക്കിൾ, ആ ദേവത, രൂപങ്ങൾ, ഭ്രാന്താശുപത്രി തുടങ്ങിയ നോവലുകളും അദ്ദേഹത്തിന്റേതാണു്. ചെറുകഥാ സമാഹരങ്ങൾ പ്രേമത്തിന്റെ തീർത്ഥാടനം, സ്റ്റെപ്പിനി, കൂകാത്ത കുയിൽ, കൽപ്പടവുകൾ, ആശ എന്ന തേരോട്ടം, നീലാകാശവും കുറേ താരകളും, ഒരു നക്ഷത്രം കിഴക്കുദിച്ചു തുടങ്ങിയവ. നാടകങ്ങൾ - ഏഴുനിലമാളിക, കിങ്ങിണി കെട്ടിയ കാലുകൾ, മഴക്കാലത്തു മഴ പെയ്യും, സ്ത്രീ-അവളുടെ ഭംഗി എന്നിവയാണു്.
താഴെ കൊടുത്തിരിക്കുന്ന സിനിമകൾക്കുവേണ്ടിയാണു് ശ്രീ വി ടി നന്ദകുമാർ കഥ,തിരക്കഥ,സംഭാഷണം മുതലായവ നിർവ്വഹിച്ചിട്ടുള്ളതു്.
തീർത്ഥയാത്ര (1972- കഥ,തിരക്കഥ,സംഭാഷണം), ധർമ്മയുദ്ധം(1973 - കഥ,തിരക്കഥ,സംഭാഷണം), വിഷ്ണുവിജയം(1974 - കഥ,തിരക്കഥ,സംഭാഷണം), മോഹം(1974 - കഥ,തിരക്കഥ,സംഭാഷണം), അഗ്നിപുഷ്പം(1976 - കഥ,സംഭാഷണം), ലക്ഷ്മീ വിജയം(1976 - തിരക്കഥ,സംഭാഷണം), വീടു് ഒരു സ്വർഗ്ഗം(1977 - കഥ,തിരക്കഥ,സംഭാഷണം), അപരാധി (1977- തിരക്കഥ,സംഭാഷണം), വയനാടൻ തമ്പാൻ(1978 - കഥ,തിരക്കഥ,സംഭാഷണം), രണ്ടു പെൺകുട്ടികൾ(1978 -കഥ), വീരഭദ്രൻ(1979 - കഥ), രക്തമില്ലാത്ത മനുഷ്യൻ(1979 - കഥ), അശ്വരഥം(1980 - തിരക്കഥ,സംഭാഷണം), സ്വത്തു് (1980 - തിരക്കഥ).
കൊടുങ്ങല്ലൂരിനടുത്തു് പുല്ലൂറ്റ് കോയംപറമ്പത്തു് ലളിതയാണു് ശ്രീ നന്ദകുമാറിന്റെ ഭാര്യ.1961 ലായിരുന്നു ഇവരുടെ വിവാഹം. അദ്ദേഹത്തിന്റെ മകൻ ശ്രീജിത്തു് വിടി നന്ദകുമാർ എഴുത്തുകാരനും, പത്രപ്രവർത്തകനും എന്നതു കൂടാതെ ഒരു നല്ല സംഗീതകാരനും ആണു്.
ശ്രീ വി ടി നന്ദകുമാർ തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ ഏതാണ്ടു് ആദ്ധ്യാത്മികം എന്നു പറയാവുന്ന അവസ്ഥയിലേയ്ക്കു് എത്തിയിരുന്നു. ആരോടും പരിഭവമില്ലാതെ തന്നിലേക്കു തന്നെ കൂടുതൽ ഉൾവലിഞ്ഞു. അതുവരെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് വിശ്വാസങ്ങളോടും മുഖം തിരിച്ചു. എഴുത്തിലും വായനയിലും ക്ഷേത്രപുനരുദ്ധാരണശ്രമങ്ങളിലും ഒക്കെ ആയിരുന്നു കൂടുതൽ ശ്രദ്ധ. ആറു വാള്യങ്ങളിൽ ആറായിരം പുറം വരുന്ന കൃതി എന്ന സങ്കല്പത്തിൽ ‘കർണ്ണൻ’ എന്ന ബൃഹത്തായ ഒരു നോവലിന്റെ പണിപ്പുരയിൽ ആയിരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഈ നോവൽ പൂർത്തീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 2000 ഏപ്രിൽ 30നു് ആയിരുന്നു ഈ മഹാപ്രതിഭ ലോകത്തോടു വിടപറഞ്ഞതു്.
തയ്യാറാക്കിയതു് - കല്യാണി
References :
Courtesy: Prof.S K Vasanthan-( taken from a biographical sketch on VT Nandakumar done by Prof. S K Vasanthan- as part of a compilation done for Kerala Sahithya Academy.)
Courtesy: Sreejith VT Nandakumar
മലയാളസംഗീതം- Malayalam Music & Movie Encyclopedia