തൃശ്ശൂര്‍ തെക്കേക്കാടകുറുപ്പത്തു് കൃഷ്ണന്‍കുട്ടി മേനോന്റെയും എറണാകുളം പൂരമ്പിള്ളി തറവാട്ടില്‍ മാധവി അമ്മയുടെയും മകനായി 1932ല്‍ പി രാമദാസ് ജനിച്ചു.
തൃശ്ശൂരില്‍ സി എം എസ് സ്ക്കൂളില്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തു തന്നെ രാമദാസിനു നാടകത്തില്‍ കമ്പമുണ്ടായിരുന്നു. നന്നെ ചെറുപ്പത്തില്‍ തന്നെ മഹാത്മജി സ്മാരക സംഘം എന്ന നാടക കലാസംഘടനയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. നാടകങ്ങള്‍ എഴുതുന്നതു് രാമദാസ് തന്നെ. താന്‍ എഴുതിയ നാടകം പരിശീലിക്കാന്‍ സുഹൃത്തുക്കളുമായി തൃശ്ശൂര്‍ തേക്കിന്കാടു് മൈതാനത്തു് ഒത്തുകൂടാണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് ബര്സാത്തു് സംവിധാനം ചെയ്ത രാജ്കപൂര്‍ ആണെന്നു് സുഹൃത്തുക്കള്‍ കൊണ്ടുവന്ന ഫിലിംഫെയര്‍ മാസികയില്‍ ഒരിക്കല്‍ വായിക്കാനിടയായി. അതിനേക്കാള്‍ ചെറുപ്പത്തില്‍ തനിക്കു് സിനിമാ സംവിധാകന് ആകണം എന്ന ആശ പ്രകടിപ്പിച്ച കൊച്ചു രാമദാസിന്റെ മനസ്സില്‍ ആ ചിന്ത ആഴത്തില്‍ വേരൂന്നി നിന്നു.
മനസ്സില്‍ മുളച്ചു വന്ന ആഗ്രഹം താലോലിച്ചുകൊണ്ടു് മൂന്നു് വര്‍ഷം കടന്നുപോയി. 1954ല്‍ തിരുവനന്തപുരത്തു് എം ജി കോളേജില്‍ പഠിക്കുന്ന കാലത്തു് വിദ്യാര്ത്ഥിസുഹൃത്തുക്കളായ എസ് പരമേശ്വരന് എന്‍ സുബ്രഹ്മണ്യം എന്നിവരുമായി രാമദാസ് തന്റെ മനോഗതം പങ്കിട്ടു. രാമദാസ് എഴുതിയ കമ്പോസിറ്റര്‍ എന്ന കഥയെ ആസ്പദമാക്കി വിദ്യാര്‍ത്ഥികളുടെ സംരംഭമായി ഒരു സിനിമ എടുക്കുവാന്‍ ആ മൂവര്‍ സംഘം തീരുമാനിച്ചു. കമ്പോസിറ്ററുടെ കഥ നേരത്തെ തന്നെ വിദ്യാര്‍ത്ഥി മാസികയായ മഹാത്മാ മലയാള മാസികയിലും മഹാത്മാ പബ്ലിഷിംഗ് ഹൗസിന്റെ തളിരുകള്‍ എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ രൂപഘടന, കഥ, തിരക്കഥ, ചിത്രസംയോജനം, അഭിനയം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രതിവാദിക്കുന്ന പുസ്തകള്‍ രാമദാസ് വായിച്ചു ഹൃദസ്തമാക്കി. പടം പിടിക്കുന്നതിനുള്ള മുന്നോടിയായി തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയില്‍ പോയി രണ്ടു ദിവസം സിനിമാ ഷൂട്ടിംഗ് നിരീക്ഷിച്ചു. തുടര്‍ന്നു് മദ്രാസ് മൂര്മാര്ക്കറ്റില് പോയി ഒരു 8 എം എം ക്യാമറ സ്വന്തമാക്കി. ക്യാമറ പരീക്ഷിക്കാനായി എടുത്ത രണ്ടു് ലഘു ചിത്രങ്ങളാണു് ലൈഫ് ഇസ് ഫൊര്‍ ലിവിംഗും, ഫുട്ട്പാത്തും. അതിനു ശേഷമാണു് ന്യൂസ്പേപ്പര്‍ ബോയി ചിത്രീകരിക്കുവാന്‍ തുടങ്ങുന്നതു്. മഹാത്മജി സ്മാരക സംഘത്തിന്റെ കലാവിഭാഗത്തിന്റെ പേരായ ആദര്‍ശ് കലാമന്ദിര്‍ എന്ന ബാനറില്‍ ആണു് ചിത്രങ്ങള്‍ നിര്‍മ്മിച്ചതു്.
ദിനപ്പത്രം വിതരണം ചെയ്യുന്ന പന്ത്രണ്ടു വയസ്സുകാരന് അപ്പുവിന്റെ ദൃഷ്ടിയിലൂടെ കഥയുടെ ചുരുള്‍ അഴിയുന്ന രീതിയിലാണു് ന്യൂസ്പേപ്പര്‍ ബോയുടെ തിരക്കഥ രാമദാസ് ചിട്ടപ്പെടുത്തിയതു്. ഈ സിനിമയ്ക്കുവേണ്ടി നാഗവള്ളി ആര് എസ് കുറുപ്പ് സംഭാഷണം എഴുതി. ഒരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. സ്ത്രീവേഷം അവതരിപ്പിച്ചതു് നെയ്യാറ്റിന്‍കര കോമളവും അടൂര്‍പങ്കജവും ആയിരുന്നു. അക്കാലം വരെ സിനിമാരംഗത്തു് നിലനിന്നിരുന്ന പാശ്ചാത്യ വേഷവിധാനങ്ങളും, ഇടിമുഴക്ക സംഭാഷണ ശൈലികളും, നാടകരീതിയിലെ ഫ്രെയിമുകളും, ചലിക്കാത്ത ക്യാമറയും, അമിതാഭിനയവും ഒഴിവാക്കിക്കൊണ്ടു് ജീവിതം സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ചിത്രീകരണ രീതിയായിരുന്നു ന്യൂസ്പേപ്പര്‍ ബോയില്‍ അവലംബിച്ചതു്. നാടകത്തിലെ രംഗവേദിക്കു പിന്നില്‍ മരങ്ങളും മലകളും മറ്റും വരച്ചിട്ട പിന്തിരശ്ശീലയ്ക്കു് പകരം ചലിക്കുന്ന വാതില്‍പ്പുറ കാഴ്ചകള്‍ ഈ സിനിമയില്‍ ഉപയോഗിക്കപ്പെട്ടു. പത്രത്താളുകളില്‍ എഴുതിക്കാണിച്ച ടൈറ്റില്‍സ്, റോഡിലൂടെ നടന്നു പോകുന്ന കുട്ടികള്‍, റോഡരികില്‍ പത്രം വില്ക്കാന് നടക്കുന്ന കുട്ടി, ഓടുന്ന തീവണ്ടിയുടെ ചിത്രീകരണം എന്നിവയെല്ലാം അക്കാലത്തു് സിനിമയില്‍ പുതുമയായിരുന്നു. ഓടുന്ന തീവണ്ടിയോടൊപ്പം ക്യാമറ ചലിപ്പിക്കാന്‍ തിരഞ്ഞെടുത്തതു് റെയില്‍പാളത്തിനു സമാന്തരമായി റോഡ് ഓടുന്ന എറണാകുളത്തെ റോഡും റെയില്‍പാളവും ആയിരുന്നു. ക്യാമറ ലോഡ് ചെയ്തിരുന്നതു് റോഡില്‍ ഓടുന്ന കാറിലും. പല ഇന്‍ഡോര്‍ രംഗങ്ങളില്‍ പോലും ക്യാമറയുടെ ആങ്കിള്‍ മാറിക്കൊണ്ടേ ഇരുന്നു.
നവീന ചിത്രമായ ന്യൂസ്പേപ്പര്‍ ബോയ് എന്ന സിനിമ സംവിധാനം ചെയ്തു് രാമദാസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി. ആദ്യത്തെ നിയോറിയലിസ്റ്റിക് ചലച്ചിത്രം എന്നു വിശേഷിക്കപ്പെടുന്ന സത്യജിത്ത് റേയുടെ പാഥേര്‍ പാഞ്ചാലി എന്ന ബംഗാളി ചിത്രം റിലീസാകുന്ന 1955 ആഗസ്റ്റു് 26നു മുന്‍പു് തന്നെ ന്യൂസ്പേപ്പര്ബോയുടെ എട്ടു് പ്രിന്റ് 1955 മേയ് 13നു് കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. ആര് എസ് പിക്ചേഴ്സ്, വെറൈറ്റി പിക്ചേഴ്സ് എന്നിവര്‍ക്കായിരുന്നു വിതരണാവകാശം. വിതരണക്കാരുടെ അഭിപ്രായത്തില്‍ പടം സാമ്പത്തികമായി നഷ്ടമായിരുന്നു. പക്ഷെ രാമദാസ് നേരിട്ടു് നിരീക്ഷിച്ച കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളിലെ പ്രദര്‍ശനകേന്ദ്രങ്ങളില്‍ നല്ല ആള് തിരക്കു് ഉണ്ടായിരുന്നതിനാല്‍ വിതരണക്കാരുടെ വാദം എത്രമാത്രം ശരിയായിരുന്നുവെന്നു് സംശയമായിരുന്നു. ന്യൂസ്പേപ്പര്‍ ബോയിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും വിദ്യാര്‍ത്ഥികളായിരുന്നു. പടത്തിന്റെ പ്രിന്റ് എടുക്കാനും പബ്ലിസിറ്റിക്കുമായി വിതരണക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നു. പടം റിലീസായ മേയ് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു് അവധി ആയിരുന്നതിനാല്‍ തുടക്കത്തില്‍ പടത്തിന്റെ ഓട്ടം നിരീക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു് സാധിക്കുമായിരുന്നെങ്കിലും ജൂണില്‍ കോളേജ് തുറന്നപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതിനാല്‍ കളക്ഷന്‍ നിരീക്ഷിക്കാന്‍ സാധിച്ചില്ല. മുടക്കിയ 50,000 രൂപയില്‍ 20,000 രൂപയേ കളക്റ്റ് ചെയ്തുള്ളുവെന്നും ബാക്കി 30,000 രുപ അവര്‍ക്കു് മടക്കിക്കൊടുക്കണം എന്നു് കരാറിന്റെ പിന്‍ബലത്തില്‍ വിതരണക്കാര്‍ ശഠിച്ചു. പടം ഓടി തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നെന്നു വിതരണക്കാര്‍ അവകാശപ്പെട്ടിരുന്ന തുക അതിന്റെ നിര്‍മ്മാതാക്കളും സംവിധായകനും ആയിരുന്ന രാമദാസും പരമേശ്വരനും ചേര്‍ന്നു് നികത്തേണ്ടതായി വന്നു. സത്യജിത്ത് റേയുടെ പടത്തിനു് ബംഗാള്‍ സര്‍ക്കാരിന്റെ വക സാമ്പത്തിക സഹായം ഉണ്ടായിരുന്നപ്പോള്‍ രാമദാസിന്റെ ന്യൂസ് പേപ്പര്‍ ബോയ് എന്ന പടത്തിനു് അന്നത്തെ കേരള സര്‍ക്കാരിന്റെ വക യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചിരുന്നില്ല. 22 വയസ്സിനു താഴെ പ്രായം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ പടത്തിന്റെ സാമ്പത്തിക ചിലവു് സ്വയം വഹിക്കേണ്ടതായി വന്നു. ഒന്നേകാല്‍ ഏക്കര്‍ പുരയിടവും ചേറൂര് കൊട്ടാരം എന്നറിയപ്പെട്ടിരുന്ന മാളികയും വിതരണക്കാര്ക്കു് തീറെഴുതി അവര്‍ക്കുണ്ടായ നഷ്ടം രാമദാസ് നികത്തി. പരമേശ്വരനാകട്ടെ വൈക്കത്തു് ഉണ്ടായിരുന്ന ഒരേക്കര്‍ തെങ്ങിന്‍പുരയിടം വിറ്റു.
പിന്നീടു് അഭിഭാഷകനായ പി രാമദാസ്, കാപ്ചര്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എസ് പരമേശ്വരന്, ഐ ജി ആയിരുന്ന എന്‍ സുബ്രഹ്മണ്യന് എന്നിവരായിരുന്നു നിര്‍മ്മാണത്തിനു പിന്നിലെ മൂന്നു ചെറുപ്പക്കാര്‍. മോനി എന്ന നാമത്തില്‍ ന്യൂസ്പേപ്പര്‍ ബോയ് ആയി അഭിനയിച്ച സി രാരായണപിള്ള കര്‍ണ്ണാടകയിലെ ബല്ഗാമില് ഇന്നും ജീവിച്ചിരിപ്പുണ്ടു്. അദ്ദേഹം അഭിനയിച്ച ഏക പടം ആണിതു്.
രാമദാസിന്റെ അഭിപ്രായത്തില്‍ സിനിമയ്ക്കു് സമൂഹത്തിന്റെ മേലുള്ള സ്വാധീനം വളരെ കൂടുതലായതിനാല്‍ തത്തുല്യ ഉത്തരവാദിത്തള്‍ അതിന്റെ സൃഷ്ടാക്കള്ക്കുണ്ടു്. സിനിമയുടെ നിര്‍മ്മാണം ഒരു ഏകവ്യക്തി സങ്കല്‍പ്പമാണെങ്കിലും അതു് പൂര്‍ണ്ണതയില്‍ എത്തുന്നതു് സംവിധായകന്റെ നേതൃത്വത്തില്‍ ഉള്ള സാങ്കേതികവിദഗ്ദ്ധരുടെ കൂട്ടായ്മയില്‍ നിന്നാണു്. അവനവന്റെ ആത്മാവില്‍ ഉണ്ടായ ആശയം മറ്റുള്ളവര്‍ക്കു് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പ്രകാശിപ്പിച്ചു കൊടുക്കുക എന്നതാവണം സിനിമയിലൂടെ സംവിധായകന് ചെയ്യേണ്ടതു്.
വിട്ടുവീഴ്ച ചെയ്യാന്‍ താല്‍പ്പര്യം ഇല്ലാത്ത തനിക്കു് സിനിമ ഒരു തൊഴില്‍ ആയി സ്വീകരിച്ചു് ഉപജീവനം നടത്താനാവില്ല എന്ന തിരിച്ചറിവു് രാമദാസിനെ ചെന്നെത്തിച്ചതു് അഭിഭാഷകവൃത്തിയില്‍ ആയിരുന്നു. ഡോക്ടര്‍ ആകാനായിരുന്നു മോഹമെങ്കിലും ശാസ്ത്രവിഷയം പഠിച്ചിട്ടില്ലായിരുന്നു എന്നതിനാല്‍ എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു നിയമ ബിരുദം സമ്പാദിച്ചു. തൃശ്ശൂരില്‍ പ്രാക്ടീസ് ചെയ്തിരുന്ന രാമദാസ് ഒരു നോട്ടറി കൂടി ആയിരുന്നു. ഒരു ഡോക്ടര്‍ ആകാന്‍ സാധിച്ചില്ലയെങ്കിലും ധാരാളം പുസ്തകം വായിച്ചും വൈദ്യസ്ഥാപനങ്ങളില് പഠിച്ചും സോറിയാസിസ് രോഗത്തിനു് ആയുര്‍വ്വേദവും ഹോമിയോപ്പതിയും ടിഷ്യൂമെഡിസിനും ഹെര്‍ബോ മിനറല്‍സും രാംദാസ് പഠിച്ചു് സൗജന്യമായി ഉപദേശം നല്കി ആവശ്യക്കാര്‍ക്കു് ആശ്വാസം പകര്‍ന്നു. വക്കീലായി ജോലി നോക്കുന്നതിനിടയില്‍ അബ്സ്ട്രാക്റ്റ് പെയിന്റിംഗ് ചെയ്തു് ലളിതകലാ അക്കാദമിയില്‍ പ്രദര്‍ശ്ശിപ്പിച്ചു പോന്നു. കോളാഷ് രീതിയിലെ ആര്‍ട്ടും സിനിമയുടെ എഡിറ്റിംഗ് രീതിയുമായി ചെറിയ സാമ്യം ഉണ്ടായിരുന്നു. വിജ്ഞാനഭാരതി എന്നും സംഹിത എന്നും ഉള്ള മാസികകള്‍ നടത്തിയിരുന്നതു് രാമദാസ് തന്നെ.
ആദ്യ സിനിമ സാമ്പത്തികമായ പരാജയം ആയിരുന്നെങ്കിലും സിനിമയുടെ കമ്പം രാമദാസ് ഉപേക്ഷിച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു് ശേഷം 1975ല്‍ എടുത്ത നിറമാലയെപ്പറ്റി ധാരാളം നല്ല അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടു്. 1977ല്‍ ഹൃദയബന്ധങ്ങള്‍, 1981ല്‍ വാടക വീട്ടിലെ അതിഥി എന്നിവയായിരുന്നു മറ്റു് ചിത്രങ്ങള്‍. കഥാനായകന് പാക്കനാര്‍ എന്നൊരു തിരക്കഥ എഴുതിയതിനു് ആവശ്യക്കാര്‍ ഇല്ലാതെ രാമദാസിന്റെ കൈവശം തന്നെ അവശേഷിച്ചു.
ഒസ്യത്ത് (ഡിക്ടറ്റീവ് നോവല്‍), വന്ദേ ഗുരും ചിന്മയ, പ്രഭുകാമാരന് (നോവല്‍), കിട്ടിയതില്‍ പാതി (നാടകം) എന്നവ രാമദാസിന്റെ മറ്റു കൃതികളാണു്.
പ്രദീപ് നായര്‍ സംവിധാനം ചെയ്ത ഒരു നിയോറിയലിസ്റ്റിക് സ്വപ്നം എന്ന ഹൃസ്വ ഡോക്യുമെന്ററി ചിത്രമാണു് ജീവിച്ചിരുന്ന കാലത്തു് രാമദാസിനു ലഭിച്ച ആദ്യത്തെ അംഗീകാരം. എന്‍ഡിടിവി പോലുള്ള ദേശീയ മാദ്ധ്യമങ്ങള്‍ ഈ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തു. ഡല്‍ഹി, തിരുവനന്തപും എന്നീ സ്ഥലങ്ങളില്‍ ചലച്ചിത്രമേളകളിലും ഇതു് പ്രദര്‍ശ്ശിപ്പിക്കപ്പെട്ടു. രാമദാസിന്റെ ജീവിതത്തിലേക്കും സിനിമകളിലേക്കും വെളിച്ചം വീശുന്ന ഈ ചിത്രം ശ്രദ്ധേയമായതിനു ശേഷമാണു് ചലച്ചിത്ര അക്കാദമി രാമദാസിനെ അംഗീകരിക്കുന്നതു്.
1992ല്‍ പ്രാബല്യത്തില്‍ വന്ന ജെ സി ഡാനിയല്‍ അവാര്‍ഡ് കേരള സര്‍ക്കാര്‍ രാമദാസിനു് നല്കി ആദരിക്കുന്നതു് അദ്ദേഹത്തിനു ശേഷം രംഗപ്രവേശം നടത്തിയ പല ചലച്ചിത്രപ്രതിഭകളുടെയും ഊഴം കഴിഞ്ഞു് വളരെ വൈകി 2007ല്‍ ആണു്.
കോട്ടയത്തു് സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ രോഗത്തിനു് ചികിത്സയിലിരിക്കേ 2014 മാര്‍ച്ചു് 27നു് രാവിലെ 09:30 മണിക്കു് രാമദാസ് ഇഹലോകവാസം വെടിഞ്ഞു.
കുടുംബം : കായംകുളം വടക്കൂട്ടു് കുടംബാംഗമായ രുഗ്മിണി ദേവിയായിരുന്നു ഭാര്യ. വി പ്രശാന്തന് (സീനിയര്‍ ഫിനാന്‍സ് മാനേജര്‍, മലയാള മനോരമ, കോട്ടയം), വി പ്രസാദ് (സര്‍ക്കുലേഷന്‍ ഡിവിഷന്, മലയാള മനോരമ, ആലപ്പുഴ) എന്നിവര്‍ മക്കളാണു്. ആലുവ തറമേല്‍ പുത്തന്മഠം മായ, കണ്ണൂര്‍ പെരിങ്ങോം പച്ചിലമാക്കില്‍ സീമ എന്നിവര്‍ മരുമക്കളാണു്.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : മലയാള മനോരമ, മാതൃഭൂമി, യൂ റ്റ്യൂബ് വീഡിയോ, വിക്കിപീഡിയ