ഛായാഗ്രഹണകലയുടെ തമ്പുരാൻ ആയിരുന്നു ശ്രീ മങ്കട രവിവർമ്മ. വെളുപ്പിന്റെയും കറുപ്പിന്റെയും ചാരുതയും വർണ്ണങ്ങളുടെ വശ്യതയും ഒരു ചിത്രകാരന്റെ കരവിരുതോടെ ക്യാമറയിൽ ഒപ്പിയെടുത്തു് സെല്ലുലോയിഡിൽ പകർത്തിയ അതുല്യനായ ഒരു കലാകാരൻ. തന്റെ ലെൻസിലൂടെ, അനുഭവസാന്ദ്രവും അതിസങ്കീർണ്ണവുമായ ജീവിതങ്ങളെ അതേ തീവ്രതയിൽ പകര്‍ത്താന്‍ കഴിഞ്ഞിരുന്ന അപൂർവ്വം ഛായാഗ്രാഹകരിൽ ഒരാൾ.
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ വളപുരം ഗ്രാമത്തിലെ കാവില്‍ അവിഞ്ഞിക്കാട്ടു് പരമേശ്വരന് ഭട്ടതിരിപ്പാടിന്റെയും മങ്കട കോവിലകത്തു് കുഞ്ഞിക്കാവു തമ്പുരാട്ടിയുടെയും ഒമ്പതു മക്കളില്‍ അഞ്ചാമനായി 1926 ൽ ജൂണ്‍ 4നാണു് എം.സി. രവിവർമ്മ രാജയെന്ന മങ്കട രവിവർമ്മയുടെ ജനനം. ബാല്യം മുതല്ക്കേ ഫോട്ടോഗ്രഫിയില്‍, അതിന്റെ സാങ്കേതികവശങ്ങളിൽ പ്രത്യേകിച്ചു്, അതീവതല്പരനായിരുന്നു രവിവർമ്മ. ജ്യേഷ്ഠസഹോദരൻ ശ്രീ കെ.വി. രാജരവിവർമ്മയുടെ അളവറ്റ പ്രോത്സാഹനം ഇതിൽ ലഭിച്ചിരുന്നു. പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം, തന്റെ താല്പര്യവിഷയമായ മോഷൺ പിക്ചര്‍ ഫോട്ടോഗ്രഫി (ചലച്ചിത്രഛായാഗ്രഹണം) പഠിക്കുവാന്‍ 1948ൽ മദ്രാസ് പോളിടെക്നിക്കിലെ ‘സിനിമോട്ടോഗ്രാഫി ആന്റ് സൗണ്ട് എന്‍ജിനീയറിംഗ്’ ഡിപ്ലോമാ കോഴ്സിനു് ചേർന്നു. മദ്രാസ് പോളിടെക്നിക്കിൽ ഈ ഡിപ്ലോമാ കോഴ്സ് നടത്തിയിരുന്ന വകുപ്പാണു് പിന്നീടു് 1960-61ൽ ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിലിം ടെക്നോളജി’ എന്ന പേരിൽ രൂപാന്തരം പ്രാപിച്ചതു്.
മദ്രാസ് പോളിടെക്നിക്കിൽ നിന്നു് ഛായാഗ്രഹണശബ്ദലേഖന എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കി. അക്കാലത്തു്, സിനിമയിലല്ലാതെ മറ്റു സ്ഥലങ്ങളിൽ ഛായാഗ്രാഹകർക്കു് ജോലി ലഭിക്കുക എന്നതു് ശ്രമകരമായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തിനു് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫിലിംസ് ഡിവിഷനിൽ ആറുമാസം നീളുന്ന ഒരു പരിശീലനപദ്ധതിയിൽ പ്രവേശനം ലഭിച്ചു. അതിനുശേഷം 1954 ൽ ഫിലിംസ് ഡിവിഷനില്‍ തന്നെ ബോംബെ കേന്ദ്രമാക്കി അസിസ്റ്റന്റ് ക്യാമറാമാനായി അഞ്ചു വർഷം പ്രവർത്തിച്ചു. അക്കാലത്തു് ഫിലിംസ് ഡിവിഷൻ പുറത്തിറക്കിയിരുന്ന നിരവധി ഡോക്യുമെന്ററികളുടെയും, ഹ്രസ്വചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളിയായി. അതിന്റെ ഭാഗമായി ഹിമാലയത്തിലും അനേകം പുണ്യസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലും ചരിത്രസ്മാരകങ്ങളിലുമൊക്കെയായി ഇന്ത്യ മുഴുവനും യാത്ര ചെയ്യുവാനും അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ആദ്യ അവാർഡും ആ സമയത്താണു് ലഭിച്ചതു് - ഹിമാലയത്തിനെപ്പറ്റിയുള്ള ഒരു ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു്.
ശാരീരികമായി വളരെ ശ്രമകരമായിരുന്ന ഈ ജോലിയിൽ നിന്നുള്ള ഒരു മാറ്റമായിട്ടും, സ്വതന്ത്രഛായാഗ്രഹകനാകണം എന്ന മുഖ്യ ആഗ്രഹത്താലും അഞ്ചു വർഷത്തിനുശേഷം ഫിലിംസ് ഡിവിഷനിലെ ജോലി ഉപേക്ഷിച്ചു് അദ്ദേഹം മദിരാശിയിൽ എത്തിച്ചേർന്നു. മദിരാശി ആയിരുന്നു അന്നു് ദക്ഷിണേന്ത്യയിലെ പ്രധാനസിനിമാനിർമ്മാണകേന്ദ്രം. സിനിമകളിൽ ഛായാഗ്രാഹകനാകുക എന്നതായിരുന്നു ലക്ഷ്യം. എങ്കിലും അടുത്ത അഞ്ചുവർഷം സിനിമകളിൽ അവസരം ഒന്നും ലഭിച്ചില്ല. ആ കാലയളവിൽ ബി.ബി.സി. തുടങ്ങിയ വിദേശവാർത്താമാദ്ധ്യമങ്ങൾക്കു വേണ്ടി കുറേ ഹ്രസ്വചിത്രങ്ങളും വാർത്താചിത്രങ്ങളും ചെയ്തു. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ ശ്രീ. അസീസ് സംവിധാനം ചെയ്ത ‘അവള്’ എന്ന ചിത്രത്തിലൂടെയാണു് ഒരു സ്വതന്ത്ര ഛായാഗ്രഹകനായി ശ്രീ രവിവർമ്മ ആദ്യമായി ക്യാമറ ചലിപ്പിക്കുന്നതു്. 1966ലായിരുന്നു അതിന്റെ നിർമ്മാണം. 1967-ൽ ചിത്രം പ്രദർശനത്തിനെത്തി. അതിനു ശേഷം 1970ൽ പി.എൻ.മേനോന്റെ ‘ഓളവും തീരവും‘ എന്ന ചിത്രം ചെയ്തു. എം.ടിയുടെയായിരുന്നു ഇതിന്റെ തിരക്കഥ. പൂര്‍ണ്ണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന നിലയ്ക്കു് മലയാള സിനിമയുടെ ചരിത്രത്തിലെയും ശ്രീ രവിവര്‍മ്മയുടെ ജീവിതത്തിലെയും ഒരു നാഴികക്കല്ലായി ഈ ചിത്രം. ‘ലഭ്യമായ വെളിച്ചം ഉപയോഗിച്ചു്, കറുപ്പിലും വെളുപ്പിലും കിട്ടാവുന്ന എല്ലാ ടോണുകളും ഉൾക്കൊള്ളിച്ചായിരുന്നു ഈ ചിത്രത്തിലെ ഫ്രെയിമുകൾ രൂപകല്പന ചെയ്തതും ചിത്രീകരിച്ചതും’എന്നാണു് അദ്ദേഹം ഈ ചിത്രത്തിന്റെ ചിത്രീകരണത്തെപ്പറ്റി പറയുന്നതു്. നല്ല ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന അവാര്‍ഡ് ശ്രീ രവിവർമ്മയ്ക്കു് ആദ്യമായി നേടിക്കൊടുത്തതു് ‘ഓളവും തീരവും‘ ആണു്.
ഇതേ കാലയളവിലാണു് ശ്രീ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹവുമായി സൌഹൃദം സ്ഥാപിക്കുന്നതു്. എം.ഗോവിന്ദന്റെ ‘സമീക്ഷ’യിൽ രവിവർമ്മ എഴുതിയ ഒരു ലേഖനം വായിച്ചതിൽ നിന്നായിരുന്നു ആ സൌഹൃദത്തിന്റെ തുടക്കം. അന്നു് ശ്രീ അടൂർ പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. വളരെക്കാലം നീണ്ടുനിന്ന ഒരു ചലച്ചിത്രകൂട്ടായ്മയുടെ തുടക്കത്തിനു് അതു നിമിത്തമായി എന്നതു് പിൽക്കാലചരിത്രം. മലയാളസിനിമയെ ലോകചലച്ചിത്രഭൂപടത്തിൽ എത്തിക്കുന്നതിൽ അതിപ്രധാനമായ പങ്കു വഹിച്ച ഒരു ഒത്തുചേരൽ ആയിരുന്നു അതു്. മലയാളത്തിലെ ചലച്ചിത്രനിർമ്മാണമണ്ഡലത്തിൽ വഴിത്തിരിവുകൾ സൃഷ്ടിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ മുതല്‍ ‘നിഴൽക്കുത്തു’വരെയുള്ള സിനിമകളിലൂടെ മങ്കട രവിവര്‍മ്മ എന്ന ഛായാഗ്രാഹകനിലെ വൈവിദ്ധ്യമുഖങ്ങൾ, അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മികവിന്റെ വ്യത്യസ്തങ്ങളായ തലങ്ങൾ ലോകചലച്ചിത്രലോകം കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ എറ്റവും നല്ല ഛായാഗ്രാഹകനുള്ള പുരസ്കാരം ഉൾപ്പെടെ നാലു് ദേശീയപുരസ്കാരങ്ങളങ്ങളാണു് ‘സ്വയംവരം’ മലയാളത്തിനു് സമ്മാനിച്ചതു്. അന്തർദ്ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ‘സ്വയംവര’ത്തിനു ശേഷം ‘കൊടിയേറ്റം’, ‘മുഖാമുഖം’, ‘എലിപ്പത്തായം’, ‘മതിലുകൾ’, ‘വിധേയൻ’, കഥാപുരുഷന്, നിഴല്‍ക്കുത്തു് തുടങ്ങി അടൂരിന്റെ പിന്നീടു വന്ന ഒമ്പതു സിനിമകള്‍ക്കും ഏഴു ഡോക്യുമെന്ററികള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. 2002-ലെ അടൂരിന്റെ ‘നിഴല്ക്കുത്താ‘ണു് അടൂരിനു വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ച അവസാനചലച്ചിത്രം. അസീസിനെയും പി എന്‍ മേനോനെയും അടൂരിനെയും കൂടാതെ 1973ൽ അരവിന്ദന്റെ “ഉത്തരായണ”ത്തിലും, അതേ വർഷം തന്നെ തമിഴിൽ സംഗീതം ശ്രീനിവാസറാവുവുമൊത്തു് “ദിക്കറ്റ പാർവ്വതി”യിലും ഛായാഗ്രഹണം നിർവ്വഹിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
1984 ലാണു് മങ്കട രവി വർമ്മ സിനിമാസംവിധായകനാകുന്നതു് - എം. ഗോവിന്ദന്റെ കവിതയെയും തിരക്കഥയെയും ആസ്പദമാക്കി ‘നോക്കുകുത്തി’ എന്ന ചിത്രത്തിലൂടെ. 1989ല്‍ ‘കുഞ്ഞിക്കൂനൻ’ എന്ന കുട്ടികളുടെ ചിത്രവും സംവിധാനം ചെയ്തു. 1992ല്‍ മങ്കടയുടെ നാലു ഡോക്യുമെന്ററികൾ - അരുണാഞ്ജലി, മേഘാഞ്ജലി, മണിപ്പൂര്‍ ഗാഥ, ആന്‍ ഓഡ് റ്റു ലെറ്റേഴ്സ് എന്നിവ ഫിലിംസ് ഡിവിഷന് പുറത്തിറക്കിയിരുന്നു. ഫിലിംസ് ഡിവിഷനുവേണ്ടി സംവിധാനം ചെയ്ത സോപാന സംഗീത വിദ്വാന് ഞെരളത്ത് രാമപ്പൊതുവാളിനെക്കുറിച്ചുള്ള 'ദിവ്യത്വത്തിലേക്കുള്ള പടവുകള്‍‘ (സ്റ്റെപ്സ് ടു ഡിവൈനിറ്റി ) എന്ന ഡോക്യുമെന്ററി വളരെ ശ്രദ്ധ നേടി.
ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ടു്. ഹിമാലയത്തിനെപ്പറ്റിയുള്ള ഫിലിംസ് ഡിവിഷൻ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു് അറുപതുകളിൽ കിട്ടിയ അവാർഡായിരുന്നു തുടക്കം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് (ഓളവും തീരവും - 1971), മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം (സ്വയംവരം - 1972) എന്നിവയിൽ തുടങ്ങി ഉത്തരായണം (1974), എലിപ്പത്തായം (1981), നോക്കുകുത്തി (1984), മുഖാമുഖം (1984), നിഴല്‍ക്കുത്തു് (2002) എന്നിവയിലൂടെ സംസ്ഥാനപുരസ്കാരങ്ങള്‍.
‘എലിപ്പത്തായ’ത്തിന്റെ ഛായാഗ്രഹണരീതി ലോകശ്രദ്ധ നേടി. ചലച്ചിത്രവിദ്യാർത്ഥികൾക്കു് ഒരു പാഠപുസ്തകം തന്നെയാണു് ആ ചിത്രം. ഛായാഗ്രഹണകലയെ സമഗ്രമായി പരിചയപ്പെടുത്തുന്ന 'ചിത്രം ചലച്ചിത്രം' എന്ന ഗ്രന്ഥവുമെഴുതി അദ്ദേഹം. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിനു ലഭിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്കാരം 2007-ൽ ലഭിച്ചു.
ശ്രീ മങ്കട രവിവർമ്മ അവിവാഹിതനായിരുന്നു. മൂത്ത സഹോദരി തങ്കമണി തമ്പുരാട്ടിയുടെയും കുടുംബത്തിനുമൊപ്പം ചെന്നൈയിലെ രാഘവേന്ദ്ര റെഡ്ഡി കോളനിയിലെ ശ്രീനികേതത്തിലായിരുന്നു താമസം. ക്യാമറകൊണ്ടു് വിസ്മയം തീർത്ത അതുല്യനായ ഈ
ചലച്ചിത്രപ്രതിഭ മറവിരോഗം ബാധിച്ചു് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2010 നവംബർ 22- നു് എൺപത്തിനാലാമത്തെ വയസ്സിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
Rediff.com
Wikipedia
Various internet portals