മെലഡികളുടെ ഭാവാത്മകതകൊണ്ടു് ഗാനാസ്വാദകരെ കോരിത്തരിപ്പിച്ച, 'ബോംബെ രവി' എന്നു് മലയാള ചലച്ചിത്ര ഗാനരംഗത്തു് അറിയപ്പെട്ടിരുന്ന, രവിശങ്കര്‍ ശര്‍മ്മ എന്ന പ്രസിദ്ധനായ സംഗീതസംവിധായകന് 1926 മാര്‍ച്ച് 3-നു് ഡല്‍ഹിയില്‍ ജനിച്ചു. തന്റെ അച്ഛന് പാടിയിരുന്ന ഭജന്‍സ് കേട്ടുകൊണ്ടാണു് വളരെ ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയതു്. നന്നായി പാടുകയും ഗാനരചനയിൽ താല്പര്യം കാണിക്കുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തികമായി വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഒരു കുടുംബം ആയിരുന്നതുകൊണ്ടു് തന്റെ സംഗീതസപര്യയെ പരിപോഷിപ്പിക്കുവാനുതകുന്ന ഒന്നും തന്നെ ചെയ്യുവാനാകാതെ കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി ഒരു ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു. പക്ഷെ അടങ്ങാത്ത സംഗീതപ്രേമത്താല് അധികം താമസിയാതെതന്നെ അദ്ദേഹം ആ ജോലി ഉപേക്ഷിക്കുകയും തന്റെ സംഗീതഭാഗ്യാന്വേഷണത്തിനായി ബോംബെയിലേക്കു പുറപ്പെട്ടുകയും ചെയ്തു. 1950ലായിരുന്നു ഇതു്. പ്രൊഫഷണല്‍ നിലവാരത്തില്‍ പാടുമായിരുന്നെങ്കിലും ആ രംഗത്തു്
പ്രതീക്ഷിച്ചതുപോലെയുള്ള അവസരങ്ങള്‍ ലഭിച്ചില്ല. ബോംബെയിൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചിട്ടാണെങ്കിലും പ്രശസ്തഗായകനും സംഗീതസംവിധായകനുമായിരുന്ന ശ്രീ. ഹേമന്ത്കുമാറിന്റെ അസിസ്റ്റന്റായി കൂടി. അദ്ദേഹത്തിന്റെ സംഗീതസദസ്സുകളിൽ തബല വായിക്കുവാനും പോയിരുന്നു. ചില ഗാനരചനാസന്ദർഭങ്ങളിൽ അദ്ദേഹത്തെ സഹായിക്കുവാനും
രവിശങ്കറിനു സാധിച്ചു.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 1952-ൽ ശ്രീ. ഹേമന്ത് കുമാർ ‘ആനന്ദ് മഠ് ’എന്ന ഹിന്ദിസിനിമയില്‍ വന്ദേമാതരം ഗാനത്തിന്റെ കോറസ് പാടുവാൻ ഒരവസരം കൊടുത്തു. ചെറുപ്പത്തിലേ ഹാർമോണിയം ഉൾപ്പെടെയുള്ള പല സംഗീതോപകരണങ്ങളും സ്വയം
അഭ്യസിച്ചിരുന്ന അദ്ദേഹം, പിന്നീടു് ‘നാഗിൻ’ എന്ന സിനിമയിൽ മകുടിയുടെ ഈണം ഹാർമോണിയത്തിൽ വായിച്ചു് ഒരു സംഗീതവിസ്മയം തന്നെ സൃഷ്ടിച്ചു. ആ ഒരു സന്ദർഭമാണു് സംഗീതസംവിധാനരംഗത്തേക്കുള്ള അരങ്ങേറ്റത്തിനു് നിമിത്തമായിത്തീർന്നതു്.
1954-ൽ പുറത്തിറങ്ങിയ 'വചന്’ എന്ന ചിത്രത്തിലൂടെയാണു് ശ്രീ. രവിശങ്കർ ശര്‍മ്മ സിനിമാസംഗീതസംവിധാനത്തിലേക്കുള്ള ആദ്യ ചുവടു വെച്ചതു്. പിന്നീടു് അദ്ദേഹത്തിനു് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചൗധ്വി കാ ചാന്ദ് (1960), ഗുംറാ (1963), ദോ ബദൻ (1966),
ഹംരാസ് (1967), ആംഖേൻ (1968), വക്ത് (1965), നീല്‍ കമൽ (1968), ആദ്മി സടക് കാ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ വൻ ഹിറ്റുകളിലുൾപ്പെടുന്നു. 1950-60കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവസാന്നിദ്ധ്യത്തിനുശേഷം രവി 1975 മുതൽ 1982 വരെ അത്രത്തോളം സജീവമായിരുന്നില്ല. പിന്നീടു് അദ്ദേഹം 1982 ൽ ചെയ്ത ‘നിക്കാഹ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പ്രശസ്തഗായകരായ ആശാ ഭോൺസ്ലെയുടെയും, മഹേന്ദ്രകപൂറിന്റെയും ഗായകജീവിതത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ സ്ഥാനമായിരുന്നു ശ്രീ രവിക്കുണ്ടായിരുന്നതു്.
1986-ൽ ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിനു് സംഗീതസംവിധാനം ചെയ്തുകൊണ്ടാണു് ‘ബോംബെ രവി’ എന്ന പേരിൽ മലയാള ചലച്ചിത്രരംഗത്തേക്കു് കടന്നുവരുന്നതു്. രവിയുടെ സംഗീതത്തിന്റെ വലിയ ആരാധകരായിരുന്ന മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ശ്രീ. എം.ടി. വാസുദേവൻ നായരുടേയും, സംവിധായകൻ ശ്രീ. ഹരിഹരന്റേയും ക്ഷണം സ്വീകരിച്ചാണു് മലയാള
സിനിമാസംഗീതരംഗത്തേക്കുള്ള രംഗപ്രവേശം.
‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലെ 'മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബോംബെ രവി, പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, സർഗ്ഗം, ഗസല്‍, പാഥേയം,സുകൃതം, വിദ്യാരംഭം, പരിണയം, മയൂഖം തുടങ്ങിയ പതിനാലു മലയാളസിനിമകളിൽ രാഗഭാവവൈവിദ്ധ്യതയാൽ ശ്രദ്ധേയമായ അതിമനോഹരങ്ങളായ ഗാനങ്ങള്‍ ഒരുക്കി. മോഹനത്തിലും കല്യാണിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സംഗീതജ്ഞൻ എന്നൊരു വിശേഷണമാണു് അദ്ദേഹവുമായി ഒന്നിച്ചു മലയാളസിനിമയിൽ പ്രവർത്തിച്ചവർ പറയാറു്. അദ്ദേഹത്തിന്റെ ഗാനങ്ങൾ രാഗഭാവചാരുത കൊണ്ടോ ഈണങ്ങളുടെ ഹൃദ്യത കൊണ്ടോ മാത്രമല്ല ശ്രദ്ധിക്കപ്പെട്ടിരുന്നതു്. ഗാനങ്ങളുടെ ഓര്‍ക്കസ്ട്രേഷനിലും അതീവ ശ്രദ്ധാലു ആയിരുന്നു അദ്ദേഹം. പല്ലവിയുടെയും ചരണങ്ങളുടേയും ഇടയിൽ വരുന്ന ഓര്ക്കസ്ട്രേഷനുകൾക്കു് അതിമനോഹരങ്ങളായ ഈണങ്ങൾ നൽകുവാനും ഗാനസാഹിത്യത്തിനും അതിന്റെ ഭാവത്തിനും ചേർന്നു നിൽക്കുന്ന ഓര്ക്കസ്ട്രേഷന് സ്കോറുകൾ ചെയ്യുവാനും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. മറ്റൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്യഭാഷാസംഗീതജ്ഞർ സംഗീതം ചെയ്യുമ്പോൾ സാധാരണരീതിയിൽ ഈണം ആദ്യം ഇടുകയും അതനുസരിച്ചു് ഗാനരചയിതാക്കൾ വരികൾ എഴുതുകയും ആണു് പതിവു്. പക്ഷെ സംഗീതവും സാഹിത്യവും ഒരു പോലെ നിറഞ്ഞിരുന്ന ഒരു മനസ്സുണ്ടായിരുന്നതുകൊണ്ടു് ഗാനസാഹിത്യം കേട്ടു് അതിന്റെ അർത്ഥം മനസ്സിലാക്കി ഈണം ഇടുന്ന രീതിയോടായിരുന്നു അദ്ദേഹത്തിനു താൽപര്യം.
അദ്ദേഹം മലയാളത്തിൽ അവസാനമായി രാഗവും ഈണവും നൽകിയതു് 2005 - ൽ പുറത്തിങ്ങിയ ‘മയൂഖം’ എന്ന ചിത്രത്തിലെ ഗാനങ്ങള്ക്കാണു്. 1997 -ൽ ‘ആവണിക്കനവു്’ എന്ന മലയാളം ആൽബത്തിലെ ഗാനങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ടു്. കെ.എസ്. ചിത്രയ്ക്കു് രണ്ടു തവണ ദേശീയ അംഗീകാരം ലഭിച്ചതു് ബോംബെ രവിയുടെ ഗാനങ്ങളിലൂടെയാണു് - മഞ്ഞള്‍ പ്രസാദവും..(നഖക്ഷതങ്ങള്‍), ഇന്ദുപുഷ്പം ചൂടിനിൽക്കും...(വൈശാലി) എന്ന ഗാനങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റിഅന്പതിലേറെ ചലച്ചിത്രങ്ങള്‍ക്കു് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ടു്. 1971ല്‍ പത്മശ്രീ പുരസ്കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. ഫിലിം ഫെയർ അവാർഡുകളും, ഇതരസംസ്ഥാനങ്ങളിലെ അവാർഡുകളും ലഭിച്ചിട്ടുണ്ടു്.
ബോംബെയിൽ അന്ധേരിക്കടുത്തു് സാന്താക്രൂസ് വെസ്റ്റിലെ 14th മീരാബാഗ് 'വചനിൽ’ ആയിരുന്നു താമസം. ഭാര്യ കാന്തി 1986-ല്‍ നിര്യാതയായി. മകന് അജയ് ശര്‍മ്മ ഉള്‍പ്പെടെ മൂന്നു മക്കള്‍. മരുമകള്‍ വര്‍ഷ ഉസ്ഗോങ്കര്‍ പ്രസിദ്ധ മറാഠി-ഹിന്ദി നടിയാണു്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ദീർഘകാലമായി ചിത്സയിലായിരുന്ന ഈ മഹാപ്രതിഭ 2012 മാർച്ചു് 7- നു് തന്റെ
എൺപത്തിയാറാമത്തെ വയസ്സിൽ നമ്മെ വിട്ടുപിരിഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
Cine basti- Home of Indian movies & clebs
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia