R Nambiath
Actors
ആദ്യകാല ചലച്ചിത്ര നിർമ്മാതാവും,നടനും,ഗാനരചയിതാവും, എഴുത്തുകാരനും ഒക്കെയായിരുന്ന ശ്രീ രാമൻ നമ്പിയത്തു് 1924 ൽ തൃശൂർ ജില്ലയിലെ കണ്ടശ്ശാംകടവു് എന്ന സ്ഥലത്തു് ജനിച്ചു. അച്ഛൻ - നമ്പിയത്തു് രാവുണ്ണി, അമ്മ - പണിക്കശ്ശേരി ഇമ്പിയെന്ന കാളി. സ്കുള് വിദ്യാഭ്യാസം കണ്ടശ്ശാംകടവിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്നിന്നാണു് ഇന്റര്‍മീഡിയറ്റ് പാസായതു്. തികഞ്ഞ ഒരു ഗാന്ധി ഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ കവിതാരചന മഹാത്മാഗാന്ധിയെക്കുറിച്ചായിരുന്നു. അഭിനയത്തോടു് വളരെ താല്പര്യമുണ്ടായിരുന്ന നമ്പിയത്ത് സ്വന്തമായി രചിച്ച നാടകങ്ങളിലും മറ്റു പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിക്കുമായിരുന്നു. പൊതുരംഗത്തും സജീവമായിരുന്നു.
ശ്രീ യേശുദാസിനെ ചലച്ചിത്രലോകത്തിനു് പരിചയപ്പെടുത്തിയ ‘കാല്പാടുകൾ’ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണു് രാമൻ നമ്പിയത്തു്. ശ്രീ കെ എസ് ആന്റണി സംവിധാനവും നമ്പിയത്ത് നിർമ്മാണപങ്കാളിത്തവും നിർവ്വഹിച്ച 1962 ൽ പുറത്തിറങ്ങിയ ‘കാല്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേതം മതദ്വേഷം..’ എന്നു തുടങ്ങുന്ന നാലുവരി ഗുരുസൂക്തം ആലപിച്ചുകൊണ്ടാണു് ഗാനഗന്ധർവ്വൻ യേശുദാസ് ചലച്ചിത്ര പിന്നണി സംഗീതരംഗത്തു് അരങ്ങേറ്റം കുറിക്കുന്നതു്. അങ്ങനെ 1961 നവംബർ 14നു് യേശുദാസിന്റെ ശബ്ദം ഒരു സിമയ്ക്കുവേണ്ടി ആദ്യമായി സ്റ്റുഡിയോയിൽ റെക്കോർഡുചെയ്യപ്പെടുന്നതു് രാമൻ നമ്പിയത്ത് എന്ന ആ സിനിമയുടെ നിർമ്മാതാവിന്റെ ദൃഡമായ നിശ്ചയദാർഢ്യപ്രകാരമായിരുന്നു. ശ്രീ എം ബി ശ്രീനിവാസനായിരുന്നു കാല്പാടുകളുടെസംഗീത സംവിധായകൻ. ഈ സിനിമയിൽത്തന്നെ യേശുദാസ് ശാന്താ പി. നായര്‍ക്കൊപ്പം പി ഭാസ്ക്കരന്റെ രചനയിലുള്ള ‘അറ്റന്ഷന് പെണ്ണേ...’ എന്ന യുഗ്മഗാനവും, കുമാരനാശാന്റെ ‘പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ...’എന്നു തുടങ്ങുന്ന വരികളും ആലപിച്ചിട്ടുണ്ടു്. നമ്പിയത്തു് ഈ ചിത്രത്തിലെ നാലു ഗാനങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ടു്. കാല്പാടുകൾ എന്ന സിനിമയിൽ ഒരു വേഷം അഭിനയിച്ചതു കൂടാതെ നിണമണിഞ്ഞ കാല്പാടുകൾ, കാപാലിക, നിറമാല തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ടു്. സ്മാരകശിലകൾ, കൂത്തു്,സത്ഗമയ,കാത്തിരുന്ന കാലം,തുഞ്ചത്താചാര്യൻ,അരിവാളും നക്ഷത്രവും തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടു് ഇദ്ദേഹം.
എഴുത്തും,നാടകാഭിനയവും,രാഷ്ട്രീയവുമായി നടന്നിരുന്ന നമ്പിയത്തിനെ ഒരു മികച്ച പ്രൊഫഷണൽ നാടകനടനും സിനിമാനിർമ്മാതാവും സിനിമാനടനുമൊക്കെയാക്കി മാറ്റിയതു് കെ എസ് ആന്റണി ആണു്. ശ്രീനാരായണഗുരുദർശനങ്ങളെ ആസ്പദമാക്കി നിർമ്മിച്ച കാല്പാടുകൾ സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒരു സിനിമയാണു്. ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന പ്രാദേശികഭാഷാചിത്രത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ഈ സിനിമയ്ക്കു് ലഭിച്ചിരുന്നു. പിന്നീടു് സിനിമ നിർമ്മിച്ചില്ലെങ്കിലും ഈ ഒറ്റ സിനിമയെടുത്തതുവഴി നമ്പിയത്തിനു് വമ്പിച്ച തോതിൽ സാമ്പത്തിക നഷ്ടം ഉണ്ടായി. ‘കാല്പാടുകളുടെ മുറിപ്പാടുകൾ’ എന്ന പേരിൽ ഇദ്ദേഹം എഴുതിയ ആത്മകഥയിൽ താൻ നേരിട്ട കൈയ്പ്പേറിയ അനുഭവങ്ങൾ വിവരിച്ചിട്ടുണ്ടു്. നടന്, എഴുത്തുകാരന്, പൊതുപ്രവര്ത്തകന് തുടങ്ങിയ മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിനു് സിനിമാനിർമ്മാണം വരുത്തിവെച്ച സാമ്പത്തിക ബാധ്യതയാൽ ജന്മനാടു് ഉപേക്ഷിക്കേണ്ടി വരുകയും അവിടെയുണ്ടായിരുന്ന വസ്തുവകകൾ ഒക്കെ വിറ്റു് കടം തീർത്തു് ഭാര്യാപിതാവിന്റെ സ്വദേശമായ ഒറ്റപ്പാലം അനങ്ങനടിയിൽ പത്തംകുളം എന്ന ഗ്രാമത്തിൽ 1968 മുതൽ താമസമാരംഭിക്കുകയും ചെയ്തു. അനങ്ങന്മലയുടെ താഴ്വാര ഗ്രാമത്തില്‍ സാഹിത്യരചനയും കാര്‍ഷികവൃത്തിയുമായി തന്റെ ജീവിതയാത്ര തുടർന്നു. ഇവിടെവെച്ചു് നിരവധി നാടകങ്ങളും,കഥകളും, കവിതകളും ഒക്കെ എഴുതിയിട്ടുണ്ടു്. ഒരു മികച്ച കർഷകനുമായിരുന്നു. ഭാര്യ - പരേതയായ പത്മാവതി. മക്കള്‍ - ബിന്ദു, ബീന, രഞ്ജിത്ത്. മക്കളോടും അവരുടെ കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിച്ചുവന്നിരുന്ന ശ്രീ രാമൻ നമ്പിയത്തു് 2014 ഫെബ്രുവരി 26 നു് തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ നിര്യാതനായി.
തയ്യാറാക്കിയതു് - കല്യാണി
References :
Various Articles
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 4
Available Web Series : 0
Available Short Movies : 0