1940 നവംബർ ഒന്നാം തീയതി കോയിപ്പറമ്പിൽ ലാസറിന്റെയും കുഞ്ഞമ്മയുടെയും പത്താമത്തെ മകനായി ഫോർട്ട് കൊച്ചിയിൽ ജനിച്ചു. എൽ പി സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ വിദ്യാലയത്തിലെ കലാപാരിപാടികളിൽ പങ്കെടുത്ത് ശ്രദ്ധേയനായി. 1950-ൽ ജേഷ്ടനായ കെ ജോസഫ് എഴുതിയ മാനസാന്തരം എന്ന നാടകത്തിൽ ബാലനടനായി അഭിനയിച്ച് പൊതുജനശ്രദ്ധ നേടി. ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തിൽ ഉച്ചഭാഷിണി ഇല്ലാതെ ഉറക്കെ സംഭാഷങ്ങൾ വിളിച്ചു പറഞ്ഞ് നാടകം കളിക്കുന്ന കാലം. കുഞ്ഞുന്നാളിൽ തന്നെ നാടകം ഒരാവേശമായി മാറി. സാമൂഹ്യ നവോദ്ധാനത്തിന്റെയും അവകാശ പോരാട്ടങ്ങളുടെയും പടപ്പാട്ടുകളായി നാടക മലയാള വേദിയിൽ തിമിർത്ത് ആടിയപ്പോൾ ആന്റണിയുടെ കുഞ്ഞുമനസ്സിൽ നാടക കാഴ്ചകൾ ആവേശത്തിന്റെ തിരമാലകളായി ആർത്തുലച്ചുയർന്നു. ക്രിസ്തുമസ് കാലഘട്ടങ്ങളിൽ ഓരോ വീടുമുറ്റത്തും പപ്പാഞ്ഞി വേഷങ്ങൾ വർണ്ണാഭയമായി കോലം കെട്ടി ആടിയപ്പോൾ കുറെ കൊച്ചു കുട്ടികൾ ആന്റണി എഴുതിയ ചെറിയ നാടകങ്ങൾ മുളക്കമ്പുകളിൽ വെള്ളത്തുണി കെട്ടി തിരശ്ശീല ഉണ്ടാക്കി ഓരോ വീടുമുറ്റത്തും നാടകം കളിച്ചു.
1958-ൽ ആദ്യമായി ഇ എം എസ് സർക്കാർ യുവജനോത്സവം സംഘടിച്ചപ്പോൾ ആന്റണി എഴുതിയ 'ജീവിതം ആരംഭിക്കുന്നു' എന്ന നാടകം ഒന്നാം സമ്മാനത്തിന് അർഹമായി. കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലേയും സാംസ്ക്കാരിക വേദികളിലും ഉത്സവ വേദികളിലും നാടകം അഭിനയിച്ച് ശ്രദ്ധ നേടി. അപ്രഖ്യാപിതമായിട്ടാണെങ്കിലും ആന്റണി പഠിച്ച സാന്റക്രൂസ് സ്ക്കൂളിൽ നിന്നും ബാലനാടകവേദി രൂപം കൊണ്ടു. ഒട്ടേറെ ചെറിയ നാടകങ്ങൾ എഴുതി പല വേദികളിലും അഭിനയിച്ചു. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ കൊച്ചിൻ ടാഗൂർ കലാസദനം ആന്റണി എഴുതിയ 'കണ്ണുകൾ' എന്ന നാടകം രംഗത്തവതരിപ്പിച്ചു. അന്ന് കേരളത്തിലെ പ്രശസ്ത നാടക കലാകാരന്മാരായ പി സി സേവ്യർ, മരട് ജോസഫ്, ജയപാലൻ, മുഹമ്മദ് യൂസഫ്, പങ്കജവല്ലി, ആലപ്പി ബേബി, മാസ്റ്റർ വിനോദ്, ബേബി സിബിൾ എന്നിവർ അഭിനയിച്ചു. നെൽസൺ ഫെർനാണ്ടസ് എഴുതിയ ഗാനങ്ങൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകി.
സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞതും എക്സ്പെരിമെന്റലുമായ ഒട്ടേറെ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചു. അഖില കേരള അടിസ്ഥാനത്തിൽ നടത്തപ്പെട്ട നാടക മത്സരങ്ങളിൽ നിന്നും ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കി. എഴുതപ്പെട്ട പല നാടകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീകൃഷ്ണവിലാസം ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച 'മനുഷ്യപുത്രൻ' എന്ന നാടകം കേരള സർക്കാർ സ്ക്കൂൾ ലൈബ്രറിക്ക് വേണ്ടി അപ്രൂവ് ചെയ്യപ്പെട്ടു. പല കൃതികളും നിരവധി പതിപ്പുകളുണ്ടാക്കി 'കുരുതി' എന്ന നാടകം ഇരുപത്തിഅയ്യായിരത്തിലേറെ കോപ്പി പ്രസിദ്ധീകരണ രംഗത്ത് അത്യാപൂർവ്വത സൃഷ്ടിച്ചു. നാടകങ്ങളോടൊപ്പം തന്നെ 'മുത്തശ്ശി പറഞ്ഞ കഥ എന്ന ചെറുകഥാസമാഹാരം ഒട്ടേറെ കോപ്പികൾ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചു. കേരളത്തിലെ നിരവധി നാടക സംഘങ്ങൾക്ക് വേണ്ടി നാടകരചന നടത്തിയും സംവിധാനം ചെയ്തും, ഗാനങ്ങൾ എഴുതിയും അഭിനയിച്ചും ജനങ്ങളുടെ ശ്രദ്ധ നേടി. കെ എൽ ആന്റണിയുടെ നാടകങ്ങളെ അധികരിച്ച് സാഹിത്യ നിരൂപണനായ പള്ളിപ്പുറം മുരളി എഴുതിയ 'ആന്റണിയുടെ നാടകങ്ങൾ ഒരു പഠനം' എന്ന കൃതി ഒട്ടേറെ ശ്രദ്ധേയമായി.
കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും ഗുരുപൂജ അവാർഡ് ലഭിച്ചു. ആർട്ടിസ്റ്റ് കേശവൻ മമ്മോറിയൽ അവാർഡ്, ഡി കെ ചെല്ലപ്പൻ സ്മാരക അവാർഡ്, മലയാള പുരസ്ക്കാരം, മഹേഷിന്റെ പ്രതികാരം (സഹനടൻ), ചേർത്തല സംസ്കാരയുടെ സഹനടൻ അവാർഡ്.
നാടക നടിയും, സിനിമാതാരവും, സംഗീത നാടക അക്കാഡമി ജേതാവുമായ ലീന ആന്റണിയാണ് സഹധർമ്മിണി. അമ്പിളി, നാൻസി എന്നീ പെൺമക്കളെ കൂടാതെ തിരക്കഥാകൃത്തും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായി ലാസർ ഷൈൻ ഏക മകനാണ്.
സംസ്ഥാന ദേശീയ അവാർഡ് നേടിയ 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിൽ ഫോട്ടോഗ്രാഫർ ആയി അഭിനയിച്ച് സിനിമയിൽ കടന്നു വന്നു. തുർന്ന് ഒട്ടേറെ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.
വിവരങ്ങൾ തന്നത്.
കെ എൽ ആന്റണി
കോയിപ്പറമ്പിൽ
ഉളവൈപ്പ് പി ഒ
ചേർത്തല - 688526
ഫോൺ 9946436197
2018 ഡിസംബർ 20 ന് എഴുപത്തി ഏഴാമത്തെ വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു