മലയാളചലച്ചിത്രത്തിന്റെ കൗമാരദശ എന്നു പറയാവുന്ന അറുപതുകളിൽ തിളങ്ങി നിന്ന പ്രശസ്ത നടി അംബിക തിരുവനന്തപുരത്താണു് ജനിച്ചതു്. അച്ഛന് ശ്രീ എം.രാജവര്മ്മരാജ, അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ. ‘തിരുവിതാംകൂര്‍ സഹോദരിമാര്‍’ എന്നറിയപ്പെട്ടിരുന്ന, സുപ്രസിദ്ധ അഭിനേതാക്കളും നർത്തകരുമായിരുന്ന, ലളിത-പത്മിനി-രാഗിണിമാരുടെ മാതാവു് സരസ്വതി അമ്മ, അംബികയുടെ മാതൃസഹോദരിയായിരുന്നു. ‘തിരുവിതാംകൂര്‍ സഹോദരിമാരുടെ’ തിളക്കമാർന്ന നൃത്തപ്രകടനങ്ങളും, അഭിനയവും ഒക്കെയാണു് അംബികയ്ക്കും നൃത്തം ചെയ്യുവാനും സിനിമയിൽ അഭിനയിക്കുവാനുമൊക്കെയുള്ള പ്രചോദനമായതു്. വളരെ ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിക്കുവാൻ ആരംഭിക്കുകയും, ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം പല വേദികളിലും നൃത്തപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ശ്രീ ഗുരുഗോപിനാഥിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴാണു് അംബികയ്ക്കു് ഒരു ചിത്രത്തിൽ നൃത്തം അവതരിപ്പിക്കുവാൻ ഉള്ള ക്ഷണം ലഭിക്കുന്നതു്. ശ്രീ കുഞ്ചാക്കോയുടെ ഉദയാസ്റ്റുഡിയോ നിർമ്മിച്ച ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിലേക്കായിരുന്നു ആ ക്ഷണം. അങ്ങിനെ 1952 -ൽ ആ ചിത്രത്തിൽ ഒരു നൃത്തം അവതരിപ്പിച്ചുകൊണ്ടു് അംബിക മലയാളചലച്ചിത്രരംഗത്തു് തന്റെ സാന്നിദ്ധ്യം കുറിച്ചു. പക്ഷേ ഒരു അഭിനേത്രിയായി ചലച്ചിത്രലോകത്തേക്കു പ്രവേശിച്ചതു് 1956-ൽ ‘കൂടപ്പിറപ്പു്’ എന്ന ചിത്രത്തിലൂടെയാണു്. ശ്രീ പ്രേംനസീറിന്റെ സഹോദരൻ നവാഗതനായ പ്രേംനവാസ് ആയിരുന്നു ആദ്യ നായകൻ. ആദ്യചിത്രത്തിൽത്തന്നെ തന്റെ അഭിനയ പാടവം തെളിയിച്ച അംബിക പിന്നീടു് സത്യൻ നായകനായുള്ള ചിത്രങ്ങളിലായിരുന്നു കൂടുതൽ പ്രത്യക്ഷപ്പെട്ടതെങ്കിലും പ്രേംനസീർ, മധു മുതലായ പ്രശസ്തരോടൊപ്പവും ധാരാളം സിനിമകളിൽ അഭിനയിച്ചു. തന്റെ നായകരോടൊപ്പം തുല്യപ്രാധാന്യമുള്ള ശക്തമായ നായികാകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടു് അക്കാലത്തെ മലയാളസിനിമയുടെ സജീവസാന്നിദ്ധ്യമായി അവർ തിളങ്ങി. നൃത്തവേദിയിൽ നിന്നു വന്നതുകൊണ്ടു് തനിക്കു ലഭിച്ച കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി അഭിനയിച്ചു ഫലിപ്പിക്കുവാൻ അനായാസമായി അവർക്കു സാധിച്ചു. പത്മിനി,രാഗിണി എന്നിവർക്കൊപ്പവും ചില ചിത്രങ്ങളിൽ അഭിനയിച്ചു. ഒട്ടേറെ സിനിമകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അംബികക്കു് പ്രേക്ഷകാംഗീകാരം ആവോളം ലഭിച്ചിരുന്നു. ‘ഉമ്മിണിത്തങ്ക’, ‘തച്ചോളി ഒതേനൻ’, ‘ആദ്യകിരണങ്ങൾ’, ‘സ്കൂൾ മാസ്റ്റർ’, ‘അമ്മു’, ‘ഓമനക്കുട്ടൻ’, 'കുടുംബിനി, 'നിത്യകന്യക, 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ‘ചേട്ടത്തി’, ‘കാത്തിരുന്ന നിക്കാഹ്’, ‘കായംകുളം കൊച്ചുണ്ണി’, ‘കടലമ്മ’, 'മൂടുപടം', 'നദി', 'മൂലധനം', 'അമ്മയെ കാണാന്‍', ‘ഒരാൾ കൂടി കള്ളനായി’, 'കുട്ടിക്കുപ്പായം' എന്നിങ്ങനെയുള്ള പഴയ ചിത്രങ്ങളിൽ അംബിക ഉജ്ജ്വലമാക്കിയ കഥാപാത്രങ്ങൾ അനവധിയാണു്. മലയാളസിനിമയിലെ ആദ്യ മുഴുനീള വർണ്ണചിത്രമായ 'കണ്ടം ബെച്ച കോട്ടി'ലും അവര്‍ തന്നെയായിരുന്നു നായിക. മലയാളത്തിനു പുറമെ ചില തമിഴ് ചിത്രങ്ങളിലും,ഒരു ഹിന്ദിചിത്രത്തിലും അംബിക അഭിനയിച്ചിട്ടുണ്ടു്.
സിനിമയിൽ ശോഭിച്ചുനിൽക്കുന്ന അവസരത്തിലാണു് അമേരിക്കയിൽ ഉദ്യോഗസ്ഥനായിരുന്നു ശ്രീ സുകുമാരനുമായി അംബിക വിവാഹിതയാകുന്നതും അഭിനേത്രിയുടെ വേഷം ഉപേക്ഷിക്കുന്നതും - 1972ൽ. കുടുംബജീവിതത്തിൽ പ്രവേശിച്ചതോടെ ചലച്ചിത്രജീവിതത്തോടു് വിട പറഞ്ഞു് അമേരിക്കയിൽ ഭർത്താവിനോടൊപ്പം താമസമാക്കി. പിന്നീടു് അമേരിക്കയിൽ ന്യൂജേഴ്സിയില്‍ 'അംബിക സ്കൂള്‍ ഓഫ് ഡാന്‍സ്' എന്ന പേരിൽ ഡാൻസ് സ്കൂൾ ആരംഭിക്കുകയും ഒരു നൃത്താദ്ധ്യാപികയായി തന്റെ കലാപ്രവർത്തനങ്ങളിൽ സജീവതയോടെ തുടരുകയും ചെയ്തു. കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ശ്രീമതി അംബിക, ഭർത്താവു് സുകുമാരനും, പ്രഭ, രമ എന്ന രണ്ടു പെൺ മക്കളും, അവരുടെ കുടുംബവുമായി അമേരിക്കയിലെ ന്യൂജേഴ്സിയിലും, ഹ്യൂസ്റ്റണിലുമായി സന്തുഷ്ടകുടുംബജീവിതം നയിക്കുന്നു.
‘തിരുവിതാംകൂര്‍ സഹോദരിമാർ’ കൂടാതെ മലയാളത്തിലെ പ്രിയപ്പെട്ട അഭിനേത്രികളായ പരേതയായ സുകുമാരിയമ്മ, നടിയും നർത്തകിയുമായ ശോഭന, നടന്മാരായ കൃഷ്ണ, വിനീത് ഇവരൊക്കെ അംബികയുടെ അടുത്ത ബന്ധുക്കളാണു്.
തയ്യാറാക്കിയതു് - കല്യാണി
References :
ഇന്നലത്തെ താരം- അമൃത ടി വി.
മലയാളസംഗീതം- Malayalam Music & Movie Encyclopaedia