തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 നു് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയാബീവിയുടെയും പുത്രനായി ജനിച്ചു. മൂന്നു സഹോദരിമാരും, രണ്ടു് സഹോദരന്മാരുടെയും ഇടയിൽ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആര്യനാടു് ഗവണ്മന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ വലപ്പാടു് പോളിടെക്നികിൽ ചേർന്നു. അതിനുശേഷം തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തുടർന്നു പഠിച്ചു. പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ശ്രീ ഖാദറിനെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്തു തന്നെ കവിതകൾ എഴുതി കൈയെഴുത്തു മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടു് ധാരാളം നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.
1972 -ൽ ‘കവിത’ എന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണു് ചലച്ചിത്രരംഗത്തെത്തുന്നതു്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രം ‘കാറ്റുവിതച്ചവൻ’ ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ‘ചുഴി’ ആണു്. ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിലെ ‘ നീ എന്റെ പ്രാർത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് കവിത കിനിയുന്ന ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു വീണു. സിനിമാഗാനങ്ങൾക്കു പുറമെ, വളരെ ശ്രദ്ധിക്കപ്പെട്ട, ഇന്നും എല്ലാവരും പാടിനടക്കുന്ന ധാരാളം ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണു്. ധാരാളം ആൽബം ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ടു്.
ഇദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളിൽ ചിലതു്. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് (ചാമരം- 1980 ), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (ലളിതഗാന ശാഖ - 2006 ), ഓള് കേരള മാപ്പിള സംഗീത അക്കാദമിയുടെ 'പി ഭാസ്കരന്' പുരസ്കാരം (2008) തുടങ്ങിയവ.
ശ്രീ പൂവച്ചൽ ഖാദറിന്റെ 'കളിവീണ', 'പാടുവാന്‍ പഠിക്കുവാന്‍' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായുണ്ടു്.
ഭാര്യ അമീന. മക്കൾ തുഷാര, പ്രസൂന
2021 ജൂൺ 22 ന് കോവിഡ് മഹാമാരിയിലെ മറ്റൊരു ഇരയായി ശ്രീ ഖാദർ നമ്മോട് വിട പറഞ്ഞു
തയ്യാറാക്കിയതു് - കല്യാണി
References :
Various Interviews
മലയാളസംഗീതം- Malayalam Music & Movie Encyclopedia