പഴയകാല നാടകനടനും സിനിമാനടനുമായിരുന്ന ജെ.എ.ആര്. ആനന്ദ് എന്ന അബ്ദു റഹ്മാന് ജനിച്ചതു് കൊച്ചിയിൽ മട്ടാഞ്ചേരിയിലാണു്. ശ്രീ ജാക്കൂബിന്റെയും ഹലീമാ ഉമ്മയുടെയും മൂത്തപുത്രൻ. രണ്ടു സഹോദരിമാരും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. ജനിച്ചുവളർന്ന സാഹചര്യങ്ങളിൽ പല കാരണങ്ങൾ കൊണ്ടും സ്കൂൾവിദ്യാഭ്യാസം പോലും നേടാൻ കഴിഞ്ഞില്ല.എങ്കിലും കഴിവേറെയുണ്ടായിരുന്ന അബ്ദു എന്ന ജെ.എ.ആര്. ആനന്ദ് പിന്നീടു് സ്വന്തം പരിശ്രമത്താൽ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. പിൽക്കാലത്തു് ഹിന്ദി,ഗുജറാത്തി,ഉറുദു,തമിഴ്,ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കാനും പഠിച്ചെടുത്തു. ഏഴാമത്തെ വയസ്സുമുതൽ ആരംഭിച്ചതാണു് കലാജീവിതം. ചവിട്ടുനാടകങ്ങൾ ആയിരുന്നു ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തു് പ്രചാരത്തിൽ ഉണ്ടായിരുന്നതു്. പഴയകാലത്തിന്റെ ദൃക്സാക്ഷിയായ ഇദ്ദേഹം കേരളത്തിൽ ആദ്യമായി റിലീസായ സംസാരിക്കാത്ത ചിത്രവും, പിന്നീടു് ആദ്യത്തെ സംസാരിക്കുന്ന ചിത്രവും കാണുവാനുള്ള ഭാഗ്യം സിദ്ധിച്ച വ്യക്തിയാണു്.
കെ എച്ച് സുലൈമാൻ എഴുതിയ ‘പച്ചക്കൊടി’ എന്ന നാടകത്തിലാണു് ആദ്യമായി അഭിനയിച്ചതു്. നാടകരംഗം വഴി തനിക്കു് ഏറ്റവും ആത്മസംതൃപ്തി നൽകുന്ന കലാജീവിതത്തിലേക്കു് ആനയിച്ചതും കൈപിടിച്ചു നടത്തിയതും കെ എച്ച് സുലൈമാനും, റ്റി എസ് മുത്തയ്യയുമാണു്. മലയാളനാടകങ്ങൾ കൂടാതെ തമിഴ്,ഹിന്ദി,ഗുജറാത്തി മുതലായ ഭാഷകളിലും നാടകങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങളും ലഭിച്ചു. അക്കാലത്തു് കുറെയധികം അമച്വർ നാടകങ്ങളിൽ വിവിധകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു ഇദ്ദേഹം.
നാടകങ്ങളിൽ അഭിനയിച്ചുള്ള അനുഭവസമ്പത്തും മറ്റു കലാകാരന്മാരുമായുള്ള സുഹൃത്ബന്ധവും വെച്ചു് സിനിമാക്കമ്പം മൂത്തു് പിന്നീടു് മദ്രാസിൽ കോടമ്പാക്കത്തു് എത്തിച്ചേർന്നു. മലയാളസിനിമയുടെ സുവർണ്ണകാലത്തിന്െറ തുടക്ക സമയമായിരുന്നു അതു്. സിനിമയ്ക്കുവേണ്ടിയാണു് അബ്ദു റഹ്മാന് എന്ന പേരുമാറ്റി ജെ.എ.ആര്. ആനന്ദ് എന്ന പേരു് സ്വീകരിച്ചതു്. 1954 ൽ നീലക്കുയിലിൽ അഭിനയിച്ചുകൊണ്ടായിരുന്നു ആനന്ദിന്റെ തുടക്കം.നായികാ കഥാപാത്രമായിരുന്ന നീലിയുടെ അച്ഛന് ചാത്തുപ്പുലയനായി അഭിനയ സാദ്ധ്യത ഏറെയുള്ള വ്യക്തിത്വമുള്ള ശക്തനായ ഒരു കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ആദ്യം തന്നെ സിദ്ധിച്ചു. ആ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ആ കാലത്തെ മികച്ച നടനാക്കി എല്ലാവരും ഈ നടനെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. ‘മുടിയനായ പുത്രൻ’, ‘ഡോക്ടർ’,‘രാജമല്ലി’,‘നെല്ല്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു് ചെകുത്താന്റെകോട്ടയിലെ ചെകുത്താന്റെ വേഷമാണു്. കോട്ടും സൂട്ടുമണിഞ്ഞ് ഭീകര മുഖവുമായി ആ ചിത്രത്തില്‍ ആനന്ദ് അവതരിപ്പിച്ച പ്രേതവേഷം അക്കാലത്തു് പ്രേക്ഷകരെ തീയേറ്ററുകളിൽ നടുക്കിയിരുന്നു. തന്റെ ഘനഗംഭീരമായ ശബ്ദം തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾക്കു് അനുയോജ്യമായി മെരുക്കിയെടുക്കുവാനുള്ള അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നു. വലുതും ചെറുതുമായ ധാരാളം വേഷങ്ങൾ ആനന്ദിനെ തേടിയെത്തി. ‘സ്നേഹസീമ’യിലെ കള്ളസാക്ഷി, ‘രാരിച്ചന്‍ എന്ന പൗരനി’ലെ രാരിച്ചന്െറ അച്ഛന്, ‘രണ്ടിടങ്ങഴി’യിലെ കാളിപ്പറയന്‍, ‘ചെമ്മീനി’ലെ രാമന് മൂപ്പന് അങ്ങനെ പോകുന്നു വിജയകരമായി അവതരിപ്പിച്ച ആ വേഷങ്ങൾ.1986 ൽ ഭദ്രൻ സംവിധാനം ചെയ്ത ‘പൂമുഖപ്പടിയിൽ നിന്നെയും കാത്തു്’ ആണു് അവസാനമായി അഭിനയിച്ച ചിത്രം.
സിനിമയുടെ വർണ്ണപ്പൊലിമകളിൽ ആകൃഷ്ടനായി മദ്രാസിലെത്തിയ ഈ കഴിവുറ്റ കലാകാരൻ ഒട്ടനവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടും തുടക്കം മുതൽ ജീവിതാവസാനം വരെ നിരന്തരമായ ദാരിദ്ര്യത്തിന്‍െറയും ജീവിതപ്രശ്നങ്ങളുടെയും നടുവിലായിരുന്നു. സാമ്പത്തികഭദ്രതയില്ലാത്ത ഒരു ജീവിതസാഹചര്യമാണു് കലാജീവിതം ഇദ്ദേഹത്തിനു് സമ്മാനിച്ചതു്. ഭാര്യ ആലപ്പുഴസ്വദേശി ഖദീജയും പതിനൊന്നു മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു ആനന്ദിന്റേതു്. മകൾ സബിതാ ആനന്ദ് ചെറുപ്പം മുതലേ അഭിനയത്തിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവർ സിനിമകളിലും സീരിയലുകളിലും ഒക്കെ അഭിനയിക്കുന്ന ഒരു മികച്ച അഭിനേത്രിയാണു്.
കലകൊണ്ടുമാത്രമേ ജീവിക്കൂ എന്നു് ദൃഢനിശ്ചയമെടുത്തു്, കലാരംഗം വിട്ടൊരു ജീവിത തട്ടകം ഒരിക്കലും മോഹിച്ചിട്ടില്ലാത്ത, ആയുസ്സിന്റെ മുഴുവൻ ഭാഗവും കലയെ സേവിച്ചുതന്നെ കാലം കഴിച്ച ഈ കലാകാരൻ തന്റെ എല്ലാ ദുരിതങ്ങളോടും ദുഃഖങ്ങളോടും യാത്രപറഞ്ഞു് 1992 ൽ ചെന്നൈയിൽ വെച്ചു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
മലയാളസംഗീതം- Malayalam Music & Movie Encyclopedia