"വസന്ത മുല്ലയും മല്ലികയും ........ " - "ഓർ ഇരവ് " (1950 - തമിഴ് ) ലെ നൃത്തരംഗത്തിൽക്കൂടി സിനിമാ ലോകത്തേക്ക് കടന്നു വന്ന അനശ്വര കലാകാരി, മലയാള സിനിമാപ്രേമികളുടെ സ്വന്തം സുകുമാരി ചേച്ചി, കഴിഞ്ഞ മാർച്ച് 26 നു് കാലയവനികക്കുള്ളിൽ മറഞ്ഞു . 6 ദശകങ്ങൾ കടന്ന സജീവ സാന്നിദ്ധ്യം - എത്രയെത്ര നൃത്തരംഗങ്ങൾ ? എത്രയെത്ര അനശ്വര കഥാപാത്രങ്ങൾ ? തമിഴ്, തെലുങ്ക്, കന്നടം, ഒറിയ, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചു - നൃത്തം ചെയ്തും കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും.
1940 ഒക്ടോബർ 6 നു ജനനം. കലാവാസന ജന്മസിദ്ധം. കലാപാരമ്പര്യം ഉള്ള "തിരുവിതാംകൂർ സഹോദരിമാർ " - ലളിത, പത്മിനി, രാഗിണി - മാരുടെ മാതുല പുത്രി. ബാല്യകാലം ഈ ചേച്ചിമാരുടെ കൂടെ മദ്രാസിൽ.
ലളിത നായികയായി അഭിനയിച്ച "ഓർ ഇരവു്" (1950) എന്ന തമിഴ് ചിത്രത്തിൽ നായികയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് സുകുമാരി സിനിമയുടെ മാസ്മര ലോകത്തേക്ക് കടന്നു വന്നതു്. ഏതാനും സെക്കൻഡുകൾ മാത്രം നൃത്തച്ചുവടുകൾ വെച്ചു കൊണ്ടുള്ള ഭാഗം.. സുകുമാരിയുടെ നൃത്തച്ചുവടുകൾ തുടരുന്നതു് പ്രായപൂർത്തി വന്ന നായിക ലളിത. നാഗേശ്വര റാവു നായകനായ ചിത്രം സൂപ്പർ ഹിറ്റ്.
നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സുകുമാരി നൃത്തരംഗങ്ങളിൽ അഭിനയിച്ചു. അക്കാലത്തു് തിരുവിതാംകൂർ സഹോദരിമാർ കഥാപാത്രങ്ങളെ അവതരിപ്പിക്കാത്ത ചിത്രങ്ങളിലും അവരുടെ നൃത്തങ്ങൾ ഉൾപ്പെടുത്തുക പതിവായിരുന്നു. അങ്ങനെയുള്ള ചിത്രങ്ങളിൽ സുകുമാരിക്കും അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. ലളിതക്കൻ, പപ്പി അക്കൻ, രാകി അക്കൻ - (അങ്ങനെയായിരുന്നു സുകുമാരി ചേച്ചി തിരുവിതാംകൂർ സഹോദരിമാരെ വിളിച്ചിരുന്നത്) ഇവരുടെ കൂടെ നൃത്തം അഭ്യസിച്ചിരുന്ന സുകുമാരി അവർ അഭിനയിച്ചിരുന്ന, നൃത്തം ചെയ്തിരുന്ന ചിത്രങ്ങളിൽ അവസരം ലഭിക്കുന്നതനുസരിച്ചു ഗാന, നൃത്ത രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് മുന്നേറി .
തിരുവിതാംകൂർ സഹോദരിമാരുടെ കൂടെ അവരിൽ ഒരാളായി സുകുമാരി മദ്രാസിൽ വളർന്നു. ശോഭനയുടെ പിതാവ് ചന്ദ്രകുമാർ തിരുവിതാംകൂർ സഹോദരിമാരുടെ അനിയൻ ആയിരുന്നു.
ബന്ധു ആയ നടി അംബികയും (സീനിയർ) ഇവരോടൊപ്പം മദ്രാസിൽ ഉണ്ടായിരുന്നു. മദ്രാസിലെ "പാർവ്വതി " എന്ന ബംഗ്ലാവിലായിരുന്നു എല്ലാവരും താമസം.
1956 ൽ റിലീസ് ആയ "രാജാ റാണി" എന്ന തമിഴ് ചിത്രത്തിൽ സുകുമാരിയുടെ നൃത്തം ഉണ്ടായിരുന്നു. ഭീംസിങ്ങ് ആയിരുന്നു സംവിധായകൻ. പിൽക്കാലത്തു് സുകുമാരിയുടെ ഭർത്താവ്.
1957 ലെ "ചക്രവർത്തി തിരുമകൾ " എന്ന തമിഴ് ചിത്രത്തിലെ ഒരു സംഘ നൃത്തത്തിൽ സുകുമാരിയെ ഒരു പ്രധാന നർത്തകി ആയി കാണിച്ചിരുന്നു. മുഖം തിരിച്ചറിയും വിധത്തിൽ. 1958 ൽ പുറത്തു വന്ന "സമ്പൂർണ്ണ രാമായണം" എന്ന തമിഴ് ചിത്രത്തിൽ "കല്യാണ സീത" ആയി വന്നത് സുകുമാരി. സ്വയംവര രംഗത്തിലെ സീത. അക്കാലത്തെ മാഗസിനുകളിൽ "കല്യാണ സീത " എന്ന വിശേഷണത്തോടെ സുകുമാരിയുടെ ചിത്രം വന്നിരുന്നു. ചിത്രത്തിൽ സീതാദേവി ആയി അഭിനയിച്ചത് പത്മിനി. ഇവിടെയും തന്റെ പപ്പി അക്കന്റെ ചെറുപ്രായം സുകുമാരി അവതരിപ്പിച്ചു.
1956 ൽ റിലീസ് ആയ "രാജാ റാണി" എന്ന തമിഴ് ചിത്രത്തിൽ സുകുമാരിയുടെ നൃത്തം ഉണ്ടായിരുന്നു. ഭീംസിങ്ങ് ആയിരുന്നു സംവിധായകൻ. പിൽക്കാലത്തു് സുകുമാരിയുടെ ഭർത്താവ്. 1957 ലെ "ചക്രവർത്തി തിരുമകൾ " എന്ന തമിഴ് ചിത്രത്തിലെ ഒരു സംഘ നൃത്തത്തിൽ സുകുമാരിയെ ഒരു പ്രധാന നർത്തകി ആയി കാണിച്ചിരുന്നു. മുഖം തിരിച്ചറിയും വിധത്തിൽ. 1958 ൽ പുറത്തു വന്ന "സമ്പൂർണ്ണ രാമായണം" എന്ന തമിഴ് ചിത്രത്തിൽ "കല്യാണ സീത" ആയി വന്നത് സുകുമാരി. സ്വയംവര രംഗത്തിലെ സീത. അക്കാലത്തെ മാഗസിനുകളിൽ "കല്യാണ സീത " എന്ന വിശേഷണത്തോടെ സുകുമാരിയുടെ ചിത്രം വന്നിരുന്നു. ചിത്രത്തിൽ സീതാദേവി ആയി അഭിനയിച്ചത് പത്മിനി. ഇവിടെയും തന്റെ പപ്പി അക്കന്റെ ചെറുപ്രായം സുകുമാരി അവതരിപ്പിച്ചു.
1956 ലെ MGR ചിത്രം "മധുരൈ വീരൻ" ൽ ആയിരുന്നു സുകുമാരിയുടെ മുഖം വളരെ വ്യക്തം ആയി പ്രേക്ഷകർ കാണുന്നത്. നായികയുടെ തോഴിമാർ നായകൻ എം ജി ആറിനെ കളിയാക്കി നൃത്തം ചെയ്യുന്ന രംഗത്തിൽ, നായകൻ സുകുമാരിയെ വില്ലിന്റെ അറ്റത്ത് തല കോർത്ത് ആടുന്ന രംഗത്തിൽ.
1959 ലെ സൂപ്പർ ഹിറ്റ് ശിവാജി ഗണേശൻ ചിത്രം "വീര പാണ്ടിയ കട്ടബൊമ്മൻ " എന്ന തമിഴ് ചിത്രത്തിലെ "ജക്കമ്മ ....... " എന്നു തുടങ്ങുന്ന നൃത്ത ഗാന രംഗത്തിൽ മുഖ്യ നർത്തകി സുകുമാരി ആയിരുന്നു. ഭീംസിങ്ങ് സംവിധാനം ചെയ്ത സർവ്വകാല ഹിറ്റ് "പാശ മലർ "(1961) എന്ന തമിഴ് ചിത്രത്തിലെ വിവാഹ രംഗത്തിലെ "വാരായോ തോഴി വാരായോ...... " എന്ന ഗാനരംഗത്തിലെ മുഖ്യ നർത്തകിയും സുകുമാരിതന്നെ ആയിരുന്നു.
1957 ൽ റിലീസ് ആയ "തസ്കരവീരൻ " എന്ന മലയാള ചിത്രത്തിൽ വില്ലൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജോഡി ആയി അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ പ്രവേശം. സുകുമാരി നായികയായി, കേന്ദ്ര കഥാപാത്രം അല്ല, നായികാ സങ്കല്പം അനുസരിച്ചുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയം. എന്നാൽ സുകുമാരിയുടെ ചില കഥാപാത്രങ്ങൾ ഒരു കേന്ദ്ര കഥാപാത്രം ആയി നമുക്ക് അനുഭവപ്പെടുന്ന ചിത്രങ്ങൾ നിരവധി. ഉദാഹരണത്തിനു് "പൂച്ചക്കൊരു മൂക്കുത്തി" - അതിലെ രേവതി തന്നെ അല്ലേ നായികാസങ്കല്പം അനുസരിച്ചുള്ള മേനകയെക്കാൾ പ്രേക്ഷകർ ശ്രദ്ധിച്ചതും ഇഷ്ടപ്പെട്ടതും ?
1942 ലെ "ഭരത് മിലാപ് " (ഹിന്ദി) ലെ കൈകേയി ആയി ദുർഗ്ഗ ഖോട്ടെ , 1957 ലെ "മദർ ഇന്ത്യ " (ഹിന്ദി) ലെ രാധ ആയി നർഗ്ഗീസ് ദത്ത് , 1962 ലെ "സാഹിബ് ബിബി ഓര് ഗുലാം " (ഹിന്ദി) ലെ "ഛോട്ടി ബഹു" ആയി മീനാ കുമാരി, 1957 ലെ ഗുരുദത്ത് ക്ലാസ്സിക് "പ്യാസ" യിലെ അഭിസാരിക ഗുലാബു ആയി വഹീദ റഹ്മാൻ, ഇവരെ അല്ലാതെ വേറെ അഭിനേത്രികളെ സങ്കല്പിക്കാൻ പറ്റുമോ പ്രേക്ഷകർക്ക് ? ഇല്ല തന്നെ. കാരണം ഈ കഥാപാത്രങ്ങൾ അത്രയ്ക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു അവരുമായിട്ടു്. അതു പോലെ എത്ര എത്ര കഥാപാത്രങ്ങൾ സുകുമാരിയുടെ മുദ്ര പതിഞ്ഞു കിടക്കുന്നു പ്രേക്ഷക മനസ്സുകളിൽ ?
1967 ലെ "നഗരമേ നന്ദി " എന്ന മലയാള ചിത്രത്തിൽ ദുഷ്ട കഥാപാത്രം മിസ്സിസ് മുതലിയാർ, സുകുമാരിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു ആരംഭ കാല ചിത്രങ്ങളിലെ കഥാപാത്രം ആണ്. അതേ വർഷം ഇറങ്ങിയ "ഭാഗ്യമുദ്ര" എന്ന ചിത്രത്തിൽ കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നായകൻ പ്രേം നസീറിനൊപ്പം
മാമ്പഴക്കൂട്ടത്തിൽ മൽഗോവ ആണു് നീ.... എന്ന ഗാനരംഗത്തിൽ നിത്യഹരിത നായകനോടൊപ്പം നൃത്തം ചെയ്തു കോമഡി രംഗങ്ങളിലും അഭിനയിക്കാനുള്ള കഴിവുതെളിയിച്ചു സുകുമരി. കോമഡി രംഗങ്ങളിൽ അടൂർ ഭാസിയോടൊപ്പം എത്രയെത്ര ചിത്രങ്ങൾ ?
ചട്ടക്കാരി (1974) ലെ മാർഗരറ്റ്, "ബോയിംഗ് ബോയിംഗ് " (1985) ലെ ഡിക്ക് അമ്മായി, "ദശരഥം" (1989 ) ലെ മാഗ്ഗി, "സ്നേഹമുള്ള സിംഹം"(1986 ) ലെ കമലമ്മ എന്ന LIC ഏജന്റ്, "ഉള്ളടക്കം" (1991) ലെ മാനസിക രോഗിണി, "മിഴികൾ സാക്ഷി" (2008 ) ലെ കൂനിയമ്മ, "തേന്മാവിൻ കൊമ്പത്ത് " (1994 ) ലെ ഗിനജ കൂട ഗാന്ധാരി , അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. മേല്പറഞ്ഞ കഥാപാത്രങ്ങൾ എല്ലാം തന്നെ സുകുമാരി എന്ന അഭിനയ പ്രതിഭയുടെ മുദ്ര പതിഞ്ഞ കഥാപാത്രങ്ങൾ തന്നെ. അപ്രധാനം ആയി തോന്നിയേക്കാവുന്ന ചില കഥാപാത്രങ്ങളെ പോലും സുകുമാരി അനശ്വരം ആക്കി. അല്പം മധുരത്തിനും ഒരു കഷ്ണം ശർക്കരക്കും വേണ്ടി കൊതിക്കുന്ന, ഭ്രാന്തി ആയി ലോകം മുദ്ര കുത്തിയ "മിഥ്യ " (1990) യിലെ മാളു അമ്മയെ ആ ചിത്രം കണ്ട ആർക്കെങ്കിലും മറക്കാൻ പറ്റുമോ?
"ആൾകൂട്ടത്തിൽ തനിയെ" (1984 ) യിലെ ചീരു എന്ന വേലക്കാരി പോലും സുകുമാരിയുടെ അഭിനയ മികവു കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
സുകുമാരിയുടെ ആദ്യത്തെ അമ്മ വേഷം - "പട്ടിക്കാട പട്ടണമാ" (1972 ) എന്ന തമിഴ് ചിത്രത്തിൽ നായിക ജയലളിതയുടെ അമ്മ ആയി അഭിനയിച്ചു കൊണ്ട്. 1980 കൾ മുതൽ ഒരു പ്രധാന അമ്മ വേഷക്കാരി ആയി സുകുമരി. കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, ശാന്താ ദേവി തുടങ്ങിയവർക്കൊപ്പം സുകുമാരിയും തിളങ്ങി അമ്മ വേഷങ്ങളിൽ. സ്നേഹമുള്ള അമ്മയും ദുഷ്ടയായ അമ്മായിഅമ്മ ആയും സുകുമാരി സിനിമാ രംഗം അടക്കി വാണു. സ്നേഹമുള്ള അമ്മയ്ക്ക് ഉദാഹരണങ്ങൾ ഏറെ. ദുഷ്ടയായ അമ്മായിഅമ്മ ആയി വിലസിയ "അധികാരം" (1980 ) ആർക്കാണു് മറക്കാൻ സാധിക്കുക? പൂർണ്ണ ഗർഭിണിയായ മരുമകളെ ചവിട്ടുന്ന അമ്മായി അമ്മ - എങ്ങനെ സുകുമാരിക്ക് ഈ കഥാപാത്രത്തെ വിജയിപ്പിക്കാൻ കഴിഞ്ഞു എന്ന് സുകുമാരിയുടെ സ്നേഹമയി ആയ അമ്മയെയും അമ്മായി അമ്മയെയും ചേട്ടത്തി അമ്മയെയും കണ്ട പ്രേക്ഷകർ ആശ്ചര്യപ്പെട്ടു .
മലയാള സിനിമ സ്വന്തം ആക്കിയതു കൊണ്ടായിരിക്കാം സുകുമാരി തമിഴ്, തെലുങ്ക് തുടങ്ങിയ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടുതൽ അഭിനയിക്കാൻ ശ്രമിക്കാതിരുന്നതു്. 1964 ലെ "വീരാങ്കനൈ " എന്ന തമിഴ് വീര സാഹസിക ചിത്രത്തിൽ സുകുമാരി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
തമിഴ് സിനിമയിൽ മനോരമയ്ക്കുള്ള സ്ഥാനം തന്നെയാണ് സുകുമാരിക്ക് മലയാളത്തിൽ എന്നു് പറയാം . മനോരമ "കൊഞ്ചും കുമാരി" (1963 ) എന്ന തമിഴ് ചിത്രത്തിൽ മാത്രമേ നായിക ആയി അഭിനയിച്ചിട്ടുള്ളൂ എന്നാണ് മനസ്സിലാകുന്നതു്. ആച്ചി എന്ന് ബഹുമാന പുരസ്സരം തമിഴ് മക്കൾ വിളിക്കുന്ന മനോരമ തമിഴ് മക്കളുടെ സ്നേഹം നേടിയത് സിനിമയിൽ അവതരിപ്പിച്ച അമ്മ, അമ്മായി അമ്മ, മുത്തശ്ശി വേഷങ്ങളിൽക്കൂടിയും കോമഡി വേഷങ്ങളിൽക്കൂടിയും. ഇനിയുമുണ്ട് രണ്ടു അമ്മ വേഷക്കാരികൾ തമ്മിൽ സാമ്യം, സമാനത. MGR, NTR, ജയലളിത എന്നീ മൂന്നു മുഖ്യ മന്ത്രിമാരുടെ കൂടെ അഭിനയിച്ചിരിക്കുന്നു രണ്ടു അമ്മ വേഷക്കാരികളും. മാത്രമല്ല രണ്ടു പേരും തമിഴിലെ പേരു കേട്ട നാടക സംഘങ്ങളുടെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പ്രധാനമായിട്ടു "ചൊ" രാമസ്വാമിയുടെ നാടക സമിതിയിൽ.
നൂറ്റ് കണക്കിന് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു പേരും പെരുമയും നേടുന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രേക്ഷകരുടെ സ്നേഹവും ആദരവും പേരും പെരുമയും നേടിയിരിക്കുന്നു സുകുമാരി ചേച്ചി . 2011 ൽ ഏറ്റവും നല്ല സഹനടിക്കുള്ള ദേശീയ അവാർഡ് നേടിയ അനുഗ്രഹീത കലാകാരിക്കു വേണ്ടി ഭാവി കാലം ഫാൽകെ അവാർഡ് വരെ കരുതി വെച്ചിരുന്നു എന്ന് വിശ്വസിക്കുന്നു സുകുമാരിയുടെ പ്രേക്ഷക മക്കൾ. അതിനെയെല്ലാം നഷ്ട സ്വപ്നം ആക്കി ഇത്ര വേഗം ഈ ചേച്ചിയെ, ഈ അമ്മയെ, ഈ മുത്തശ്ശിയെ അങ്ങ് തിരിച്ചു വിളിക്കേണ്ടിയിരുന്നോ സർവ്വേശ്വരാ? വിധിവിഹിതം വിധാതാവിനുമപ്പുറം എന്നു് സമാധാനിക്കാം.
മലയാള സിനിമയുടെ സ്നേഹം നിറഞ്ഞ അമ്മ നടിക്കു് MSI യുടെ ബാഷ്പാഞ്ജലി.
വാൽക്കഷ്ണം - സുകുമാരിയുടെ പേരു് പത്മശ്രീ ബഹുമതിക്കായി നിർദ്ദേശിച്ചതു് തമിഴ് നാട് സർക്കാർ. മുഖ്യമന്ത്രി ജയലളിത കലാകാരിയെ ചെന്നു കണ്ടു പൊള്ളൽ ഏറ്റു് ആശുപത്രിയിൽ കിടന്നപ്പോൾ. ആശ്വസിപ്പിച്ചു, ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തു. നമ്മൾ എന്തു ചെയ്തു? സുകുമാരി ചേച്ചി മാപ്പ് !!! സ്നേഹമയിയായ, മലയാള സിനിമയേയും മലയാള സിനിമാ പ്രേക്ഷകരേയും അളവറ്റു സ്നേഹിക്കുന്ന അവിടുന്നു് തെറ്റുകൾക്കു്, വന്ന വീഴ്ച്ചകൾക്കു് പൊറുക്കുക.
ബി വിജയകുമാർ
|