വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാലസഖി " എന്ന നോവലിന്റെ 2014 ലെ സിനിമ ആവിഷ്കാരം ഒരു ആഘോഷമായി കൊണ്ടാടുകയാണല്ലോ. ചിത്രത്തിന്റെ ഓഡിയോ സി ഡി യുടെ കൂടെ നോവലിന്റെ ഒരു "സിനിമ പതിപ്പും" സൗജന്യമായി നൽകിക്കൊണ്ടായിരുന്നു ആഘോഷം.
സിനിമ പതിപ്പിൽ എവിടെയും 1967 ൽ ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "ബാല്യകാലസഖി" യെക്കുറിച്ചുള്ള പരാമർശം - പുസ്തകം തിരിച്ചും മറിച്ചും നോക്കിയിട്ടും കണ്ടെത്താനായില്ല. ഇങ്ങനെ ഒരു ചിത്രം വന്നിരുന്നതായി പുതിയ "ബാല്യകാലസഖി" യുടെ അണിയറ പ്രവർത്തകർക്കു് അറിയില്ലേ? ഇല്ല എന്നു വേണം കരുതാൻ, അല്ലെങ്കിൽ അറിയാമെങ്കിലും അതു് അറിയില്ല എന്നു് ഭാവിക്കുന്നു. എന്തിനു വേണ്ടി?
1967 ൽ പുറത്തിറങ്ങിയ "കലാലയ പ്രൊഡൿഷൻസ് " ന്റെ ചിത്രത്തിനു് തിരക്കഥയും സംഭാഷണവും എഴുതിയത് ആരാണെന്ന് അറിയാമോ? സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ തന്നെ. മജീദായി "നിത്യ ഹരിത നായകൻ " പ്രേം നസീറും, ബാല്യകാലസഖി സുഹറ യായി ഷീലയും. ചിത്രം സാമ്പത്തിക പരാജയം ഏറ്റു വാങ്ങിയതായിട്ടാണു് അറിയപ്പെടുന്നത്. ജനപ്രീതിനേടിയ പല സാഹിത്യ കൃതികളുടെയും ചലച്ചിത്രാവിഷ്കാരം പരാജയം ഏറ്റു വാങ്ങിയ ചരിത്രം ആണ് മലയാള സിനിമയ്ക്ക് പറയാനുള്ളതു്. ഉദാഹരണത്തിനു് പെരുമ്പടവം ശ്രീധരന്റെ "അഭയം", " അഷ്ടപദി ", കാട്ടാക്കട ദിവാകരന്റെ "അനന്ത ശയനം ", എം ടി യുടെ "അസുരവിത്ത് ", വി ടി നന്ദകുമാറിന്റെ "ദൈവത്തിന്റെ മരണം " (തീർത്ഥയാത്ര - എന്ന പേരിൽ) എന്നീ നോവലുകളുടെ ചലച്ചിത്ര രൂപങ്ങൾ പരാജയങ്ങളോ ശരാശരി വിജയങ്ങളോ ആയിരുന്നു. സാഹിത്യ കൃതികൾക്ക് വായനക്കാരിൽ പതിപ്പിക്കാൻ കഴിഞ്ഞ സ്വാധീനം ഈ ചിത്രങ്ങൾക്ക് ലഭിക്കാതെ പോയതിന് കാരണങ്ങൾ പലതാണ്. സിനിമ എന്ന ദൃശ്യ മാധ്യമം - രണ്ടു മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെ ദൈർഘ്യത്തിൽ വെള്ളിത്തിരയിൽ ഫലപ്രദമായി അവതരിപ്പിക്കാൻ അസാധ്യമായതായിരിക്കാം സാഹിത്യ കൃതിയുടെ കഥാ തന്തു. സംവിധാനത്തിലുള്ള പോരായ്മയോ, അഭിനേതാക്കളുടെ പിഴവോ ആകണമെന്നില്ല. ഇതിനു മറ്റൊരു ഉദാഹരണമാണ് ശ്യാമപ്രസാദിന്റെ " അഗ്നി സാക്ഷി". ലളിതാംബിക അന്തർജനത്തിന്റെ നോവലിന്റെ വൈകാരിക ഭാവം നൽകുന്നതിൽ ചലച്ചിത്രം ഏറെക്കുറെ വിജയിച്ചു എന്നേ പറയാവൂ. അന്തർജനത്തിന്റെ ഭാവനയിൽ രൂപം കൊണ്ട, അക്കാലത്തെ സാമുദായിക വ്യവസ്ഥിതിക്കു ബലിയാടാകേണ്ടി വന്ന, "ഭ്രാന്തി ചെറിയമ്മ" യെ പോലെയുള്ള ശക്തമായ കഥാപാത്രങ്ങൾ ചലച്ചിത്രത്തിൽ ശ്രദ്ധിക്കപെടാതെ പോയി. ശ്രീവിദ്യയും, ശോഭനയും മറ്റും വിജയിച്ചോ അന്തർജനത്തിന്റെ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെ അതേ വികാര തീവ്രതയോടെ അവതരിപ്പിക്കുന്നതിൽ ? അതെ എന്നു് പറയാൻ കഴിയില്ല. ഇനി "അഗ്നിസാക്ഷി" യുടെ മറ്റൊരു ചലച്ചിത്രരൂപം ഉണ്ടായാലും ശ്യാമപ്രസാദിന്റെ ചലച്ചിത്ര സൃഷ്ടിയെ മറക്കാനാകുമോ? അങ്ങനെ ചെയ്യുന്നതു് അനീതിയല്ലേ?
“ബാല്യകാലസഖി"യുടെ സിനിമ പതിപ്പ് പുസ്തകത്തിലേക്ക് തിരിച്ചു വരാം.
പുസ്തകത്തിലെ ചില പരാമർശങ്ങൾ -
"ഒരു സിനിമയുടെ പ്രചരണാർത്ഥം ഒരു പുസ്തകത്തിന്റെ പ്രത്യേക പതിപ്പ് ഇറക്കുക എന്നത് മലയാളത്തിൽ ആദ്യമാണു് " - ശരിയായിരിക്കാം.1944 ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവലിന്റെ 36 മത്തെ പതിപ്പാണ് ഈ "സിനിമ പതിപ്പ് " ബഷീർ തന്നെ 1967 ലെ ചിത്രത്തിന് വേണ്ടി രചിച്ച തിരക്കഥയും സംഭാഷണവും പുതിയ ചിത്രത്തിനായും അവലംബിക്കുന്നതായിരുന്നില്ലേ ഉചിതം? അത് പോട്ടെ, അതേ തിരക്കഥ വീണ്ടും സിനിമയാക്കാൻ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ആണങ്കിൽ, ആ തിരക്കഥ പുസ്തക രൂപത്തിൽ, ഒരു പ്രത്യേക സമ്മാനം ആയി ഇറക്കാമായിരുന്നില്ലേ? 1967 ലെ ചിത്രത്തിന്റെ വി സി ഡി പ്രചാരത്തിൽ ഉള്ളതായി അറിവില്ല. ചിത്രം സമീപകാലത്തു് ടി വി ചാനലുകളിൽ കാണിച്ചതായും അറിവില്ല. അങ്ങനെയിരിക്കെ ബഷീർ തന്നെ തിരക്കഥയും താൻ സൃഷ്ടിച്ച മജീദ്, സുഹറ പ്രണയിതാക്കൾക്ക് വേണ്ടി എഴുതിയ സംഭാഷണവും പുസ്തകരൂപത്തിൽ "സിനിമ പതിപ്പ്" ആയിട്ടെങ്കിലും വെളിച്ചത്തു് കൊണ്ടുവരുന്നതായിരുന്നില്ലേ അഭികാമ്യം?
സിനിമ പതിപ്പിൽ അണിയറപ്രവർത്തകരും മറ്റും എഴുതിയ കുറിപ്പുകൾ വിരൽ ചൂണ്ടുന്നത് 1967 ലെ ചലച്ചിത്രത്തെക്കുറിച്ച് ഇവർക്ക് അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും ആ ചിത്രത്തെ പിന്തള്ളുകയാണു് ചെയ്യുന്നതു് എന്നാണു്. ബാല്യകാലസഖിയിലെ മജീദിനെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത് മലയാള സിനിമയുടെ അഭിമാനമായ, ദിവംഗതനായ "നിത്യ ഹരിത നായകൻ " പ്രേം നസീർ ആയിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൊണ്ടുള്ള "ബാല്യകാലസഖി" യുടെ സിനിമ പതിപ്പു് സിനിമ പ്രേമികൾക്ക് മാനസിക വിഷമം ഉണ്ടാക്കുന്നു.
എന്തായാലും മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമയുടെതന്നെ അഭിമാനമായ മമ്മൂട്ടി അഭിനയിച്ച "ബാല്യകാലസഖി" ക്കു് എല്ലാ ഭാവുകങ്ങളും വിജയാശംസകളും.
വാൽക്കഷ്ണം - ഇത്ര ആഘോഷമായി ഒരു "സിനിമ പതിപ്പ് " ഇറക്കുന്നതിനോടൊപ്പം പഴയ മാതൃകയിൽ ഒരു "പാട്ടു് പുസ്തക"വും ഇറക്കാമായിരുന്നു. സിനിമ പതിപ്പിൽ കഥാപാത്രങ്ങളുടെ അവതാരകരുടെ പേരു വിവരങ്ങൾ കാണിച്ചിട്ടുമില്ല.
|