1959 നവമ്പർ മാസത്തെ ഒരു തമിഴ് സിനിമാ പ്രസിദ്ധീകരണത്തിൽ തന്നോടൊപ്പം തമിഴിൽ അഭിനയിച്ച നായികമാരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നസീർ എഴുതിയ ഒരു ലേഖനം വായനക്കാരെ അത്യന്തം ആകർഷിച്ചു. യാതൊരു സങ്കോചവും കൂടാതെ മനസ്സു തുറന്നു് എഴുതിയ ലേഖനം. പ്രധാനമായും ലളിത, ഇ വി സരോജ, എം എൻ രാജം, രാഗിണി, ശൌകാർ ജാനകി, താംബരം ലളിത (എന്ന ലളിത) എന്നീ നായികമാരെക്കുറിച്ചായിരുന്നു ലേഖനം.
വിജയകുമാരി, രാജം, പണ്ടരീഭായി, മൈനാവതി - മുഖ്യ നായികമാർ
ഒരു "മുൻകൂർ ജാമ്യം " എടുത്തു കൊണ്ടുള്ള ലേഖനം - ഈ ലേഖനം വായിക്കുന്ന എന്റെ നായികമാർ എന്നോട് ദേഷ്യ പ്പെടുകയോ, വിരോധിക്കുകയോ ചെയ്യാതിരുന്നാൽ അത് തന്നെ അവർ എനിക്കു നൽകുന്ന പാരിതോഷികം, എന്നു പറഞ്ഞു കൊണ്ടൊരു മുൻകൂർ ജാമ്യാപേക്ഷ !!
"പൊൻ കതിർ " (തമിഴിൽ "ഇരുളുക്ക് പിൻ ") എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച "തിരുവിതാംകൂർ സഹോദരിമാർ" ൽ മൂത്ത സഹോദരി ലളിതയെക്കുറിച്ചുള്ള ഓർമ്മകളോടെ ലേഖനം തുടങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ നൃത്തം ചെയ്തും നായിക/ഉപനായിക വേഷങ്ങളിലും തിളങ്ങിയ പ്രഗൽഭ താരം. നസീർ അത്യന്തം സങ്കോചത്തോടെയായിരുന്നത്രേ ചിത്രത്തിൽ അഭിനയിച്ചതു്. "ഇതാണോ അഭിനയം ? " എന്നു ചോദിച്ചു് നസീറിനോട് ദേഷ്യപ്പെടുമായിരുന്നത്രേ ലളിത. നായിക ഇല്ലാത്ത രംഗങ്ങളിൽ അഭിനയിക്കുമ്പോൾ പോലും ലളിതയെ സെറ്റിൽ കണ്ടാൽ നസീറിനു പരിഭ്രമം !! "സഭാ കമ്പം " പോലെ നസീറിനു "സ്റ്റുഡിയോ കമ്പം" ഉണ്ടാക്കി ലളിതയുടെ സാന്നിദ്ധ്യം എന്നു് വേണമെങ്കിൽ പറയാം. അത്തരം സന്ദർഭങ്ങളിൽ സെറ്റിൽ നിന്നും മാറി നിൽക്കാൻ നസീർ ആവശ്യപ്പെടുമായിരുന്നത്രേ ലളിതയോട് !! മെറിലാൻഡ് സ്റ്റുഡിയോവിൽ ആയിരുന്നു ഷൂട്ടിംഗ്. മാന്തോപ്പുകൾ കൊണ്ട് സമ്പന്നമായിരുന്നു മെറി ലാൻഡ് സ്റ്റുഡിയോ. ലളിതയാണെങ്കിലോ മാമ്പഴപ്രിയയും. മാമ്പഴം പറിച്ചു തരാമെങ്കിൽ സെറ്റിൽ നിന്നും ദൂരെ മാറാമെന്ന നിബന്ധനയിൽ പ്രശ്നപരിഹാരം. ലളിതക്ക് മാമ്പഴം പറിച്ചു കൊടുക്കുമായിരുന്നത്രേ നസീർ. ഇതേ ലളിത, "ഒരേ വഴി" (1959) യിലെ നസീറിന്റെ അഭിനയത്തെ അത്യന്തം പ്രശംസിച്ചും നസീറിനോട് സംസാരിച്ചിരുന്നതായും നിത്യഹരിത നായകൻ ഓർമ്മകൾ അയവിറക്കുന്നു ലേഖനത്തിൽ.
"അച്ഛൻ" (തമിഴിൽ "തന്തൈ ") എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ബി എസ് സരോജ തന്നെ സംബോധന ചെയ്തിരുന്നതു് "തമ്പി" (അനിയൻ ) എന്നായിരുന്നത്രേ. അഭിനയത്തിൽ സംഭവിക്കുന്ന പിഴവുകൾ ചൂണ്ടിക്കാണിച്ചു് തിരുത്തുമായിരുന്നത്രേ സരോജ. ഒരു മൂത്ത സഹോദരിയെപ്പോലെ ബഹുമാനിച്ചിരുന്നു സരോജയെ നസീർ. മലയാളം സംസാരിക്കുന്നതിൽ സ്ഫുടതയില്ലായിരുന്ന സരോജ സംഭാഷണം പല പ്രാവശ്യം പറഞ്ഞു പരിശീലിക്കുമായിരുന്നു എന്നും നസീർ ഓർത്തെടുക്കുന്നു ലേഖനത്തിൽ.
മിസ്സ് കുമാരി - "സി ഐ ഡി ", " മന്ത്രവാദി " (തമിഴിലും അതേ പേരുകൾ ) എന്നീ ചിത്രങ്ങളിൽ തന്നോടൊപ്പം അഭിനയിച്ച മിസ്സ് കുമാരിയെപ്പറ്റിയാണ് അടുത്ത പരാമർശം. "ഡിപ്ലോമാറ്റിക് ഗേൾ " (Diplomatic Girl ) എന്നാണ് കുമാരിയെ വിശേഷിപ്പിച്ചിരിക്കുന്നതു്. ഒരു രാഷ്ട്രീയ നേതാവിനെപ്പോലെ സന്ദർഭാനുസരണം പറയുകയും പെരുമാറുകയും ചെയ്യുമായിരുന്നത്രേ കുമാരി. സംഭാഷണം ഹൃദിസ്ഥം ആക്കുമായിരുന്നു. സംഭാഷണത്തിൽ നസീറിനു വരുന്ന തെറ്റുകളും ചൂണ്ടിക്കാണിക്കുമായിരുന്നു മിസ്സ് കുമാരി എന്നു് നന്ദിപൂർവ്വം സ്മരിക്കുന്നു പ്രേം നസീർ. "വിശപ്പിന്റെ വിളി " (തമിഴിൽ "പശിയിൻ കൊടു മൈ ") യിൽ നായികയായി അഭിനയിച്ച കുമാരി തങ്കത്തെ കുറിച്ചാണു് അടുത്തതു്. മനസ്സിലുള്ളതു് തുറന്നടിച്ചു മുഖത്തുനോക്കി പറയുന്ന കുമാരി തങ്കത്തെ നസീർ അത്യന്തം ബഹുമാനിക്കുന്നു ലേഖനത്തിൽ. നസീറിന്റെ അഭിനയത്തെ വിമർശിക്കുകയും പിഴവുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുകയും ചെയ്യുമായിരുന്നു കുമാരി തങ്കം.
തമിഴിൽ പല ചിത്രങ്ങളിൽ തന്നോടൊപ്പം അഭിനയിച്ച രാജസുലോചനയെക്കുറിച്ചാണു് അടുത്ത പരാമർശം. തമിഴിൽ അഭിനയിക്കുന്നതിനു വളരെ മുമ്പ് 1954 ലെ "മനസാക്ഷി " എന്ന മലയാള ചിത്രത്തിൽ നസീറിന്റെ നായിക ആയിരുന്നു രാജസുലോചന. തമിഴിൽ ആദ്യ ചിത്രമായ "തൈ പിറന്താൽ വഴി പിറക്കും" ൽ രാജസുലോചന ആയിരുന്നു ജോഡി. അല്പം മുൻകോപക്കാരി ആയിരുന്ന രാജസുലോചന നസീറിന്റെ ഭാര്യയുടെ ഇഷ്ടപ്പെട്ട സ്നേഹിതയും കൂടി ആയിരുന്നു എന്ന് നസീർ എഴുതിയിരിക്കുന്നു. തനിക്കു് ഇഷ്ടമല്ലാത്ത വിഷയം സംഭാഷണത്തിനിടയ്ക്കു വന്നാൽ കുപിതയാകുമായിരുന്നത്രേ രാജസുലോചന. എന്നാൽ ഈ മുൻകോപം സഹിക്കുകയേ വഴിയുണ്ടായിരുന്നു എന്നു് നർമ്മത്തോടെ അനുസ്മരിക്കുന്നു നസീർ, കാരണം പത്നിയുടെ ഉറ്റ തോഴിയാണല്ലോ ഈ "മുൻ കോപക്കാരി".
ആദ്യ ചിത്രത്തിലെ "വില്ലി " ആയിരുന്നു പിന്നീട് പല ചിത്രങ്ങളിൽ നായിക ആയി വേഷമിട്ട എം എൻ രാജം. "തമിഴ് വചനങ്ങൾ " പേശുന്നതിൽ ശിവാജി ഗണേശനെ പോലെ സമർത്ഥ ആയിരുന്നത്രെ രാജം. എം എൻ രാജത്തെ നസീർ "ഡയലോഗ് ഭാഗവതർ " എന്നു് ബഹുമാനത്തോടെ വിശേഷിപ്പിക്കുമായിരുന്നു. തമിഴ് വചനങ്ങൾ പേശാൻ രാജം നിത്യ ഹരിത നായകനു് പരിശീലനം നൽകിയിരുന്നതായും നസീർ നന്ദിപൂർവ്വം സ്മരിക്കുന്നു.
നിരവധി മലയാള ചിത്രങ്ങളിൽ തന്നോടൊപ്പം അഭിനയിച്ച രാഗിണിയെ കുറിച്ചാണു് അടുത്തതായി എഴുതിയിരിക്കുന്നതു്. തമാശ പറഞ്ഞും അല്പം "കോമാളിത്തരങ്ങൾ " കൊണ്ടും എല്ലാവരെയും രസിപ്പിക്കുമായിരുന്നു രാഗിണി. നടീനടന്മാരെയും മറ്റും മിമിക്രി കാണിച്ചും എല്ലാവരെയും ചിരിപ്പിക്കുമായിരുന്നു. ശോകരംഗങ്ങളിൽ അഭിനയിക്കുമ്പോൾ ചിരിച്ചു പോകുമോ എന്നു് സങ്കോചപ്പെട്ടിരുന്ന സന്ദർഭങ്ങളിൽ ഷൂറ്റിങ്ങിനു സ്റ്റുഡിയോവിൽ തന്നെ അകമ്പടി സേവിച്ചിരുന്ന സുകുമാരിയോടു (നടി സുകുമാരി ബന്ധു ആണല്ലോ) നുള്ളി നോവിക്കാൻ പറയുമായിരുന്നു രാഗിണി എന്നു് നസീർ ലേഖനത്തിൽ എഴുതിയിരിക്കുന്നു.
"വണ്ണക്കിളി "യിൽ ജോഡി ആയി അഭിനയിച്ച മൈനാവതിയെക്കുറിച്ചാണു് അടുത്തതു്. ഒരു "ചിട്ടുക്കുരുവി" യെപ്പോലെ സെറ്റിൽ ഓടി നടന്നു് ഉല്ലസിച്ചിരുന്നു മൈനാവതി.
നടി പണ്ടരി ബായിയുടെ ഇളയ സഹോദരി. കല്യാണത്തിനു ശേഷം തികഞ്ഞ അച്ചടക്കമുള്ള ഒരു കുടുംബനായികയെപ്പോലെ ഒതുക്കത്തോടെ ആയിരുന്നു മൈനാവതിയുടെ പെരുമാറ്റം എന്ന് നസീർ കുറിക്കുന്നു.
"ഉലകം ശിരിക്കിറത് " ൽ നസീറിന്റെ നായിക ഷൗകാർ ജാനകി. പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങളും പെരുമാറ്റവും. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവു്. അഭിനയത്തിൽ പ്രാവീണ്യം.ഈ നായികയെ അത്യന്തം ബഹുമാനിക്കുന്നു നസീർ.
"ഉഴവുക്കും തൊഴിലുക്കും വന്ദനൈ ശൈ വോം" ൽ നസീറിന്റെ നായിക ഇ വി സരോജ. നല്ല ഒരു നർത്തകി കൂടി ആയിരുന്നു ഇ വി സരോജ. അഭിനയ മികവും കൊണ്ട് അനുഗ്രഹീത യായിരുന്ന സരോജയുടെ കൂടെയുള്ള അഭിനയ മുഹൂർത്തങ്ങൾ നല്ല ഒരു അനുഭവം എന്ന് സ്മരിക്കുന്നു നസീർ. സെറ്റിൽ മിതഭാഷിണി ആയിരുന്ന സരോജക്കു് ആരോടും പരാതി ഇല്ല, പരിഭവമില്ല.
ലേഖനം എഴുതിക്കൊണ്ടിരുന്ന സമയത്തെ നിർമ്മാണത്തിലിരുന്ന ചിത്രങ്ങളിലെ നസീറിന്റെ നായികമാർ ആയിരുന്ന ദേവിക (നടി കനകയുടെ അമ്മ), എൽ വിജയലക്ഷ്മി, "തങ്കം മനസ്സ് തങ്കം" ലെ നായിക വിജയകുമാരി, എന്നിവരെക്കുറിച്ചും നല്ല മധുരിക്കുന്ന ഓർമ്മകൾ.
ലേഖനം എഴുതിക്കൊണ്ടിരുന്ന നാളുകളിൽ തന്നോടൊപ്പം അഭിനയിച്ചു കൊണ്ടിരുന്ന താമ്പരം ലളിത (എൻ ലളിത - 1979 ലെ "പശി" എന്ന ചിത്രത്തിൽ ശോഭയുടെ അമ്മയായി അഭിനയിച്ച പിൽക്കാല സ്വഭാവ നടി ) യെക്കുറിച്ച് പറഞ്ഞു കൊണ്ട് ലേഖനത്തിനു വിരാമം ഇടുന്നു നിത്യഹരിത നായകൻ - അലങ്കാര ഭാഷയിൽ ഇങ്ങനെ പറഞ്ഞു കൊണ്ട് - തിരുവിതാംകൂർ സഹോദരിമാരിലെ ലളിതയെ പരാമർശിച്ചു കൊണ്ട് തുടങ്ങിയ ഈ ലേഖനം താമ്പരം ലളിതയെക്കുറിച്ചു പറഞ്ഞു കൊണ്ടു് നിർത്തുന്നു.
പ്രേം നസീർ ഈ ലേഖനത്തിൽ പരാമർശിക്കാത്ത ചില തമിഴ് / മലയാള സിനിമാനായികമാരുടെ ചിത്രങ്ങളും ഈ ലേഖനത്തോടൊപ്പം വായനക്കാർക്കായി ചേർക്കുന്നു.
പ്രേം നസീറിനെക്കുറിച്ചുള്ള വിശേഷങ്ങളും, വിശേഷണങ്ങളുമായി ഇനി അടുത്ത ലേഖനത്തിൽ.
വാൽക്കഷ്ണം - സഹനടന്മാരോടും തന്നോടൊപ്പം അഭിനയിച്ച നായികമാരോടും നസീറിനുണ്ടായിരുന്ന ബഹുമാനത്തെയും സൌഹൃദ മനോഭാവത്തെയും ഒരു മാതൃക ആക്കട്ടെ ഇന്നത്തെ നടീ നടന്മാർ .
ബി വിജയകുമാർ
|