ഭാഗ്യം കടാക്ഷിക്കാതെ പോയ ഗതകാല പിന്നണി ഗായികമാർ !!
"എന്തിനായ് വിരിഞ്ഞിദം .... ", "കാറണി രാവിൽ .... "
റ്റി ആർ ഗജലക്ഷ്മി, ഹതഭാഗ്യയായ ഒരു പിന്നണി ഗായിക !!
കമല - കാറണി രാവു് തന്നെ ആയിരുന്നോ സിനിമാ സംഗീതത്തിൽ ?
1954 ൽ റിലീസ് ആയ "മനസ്സാക്ഷി " എന്ന മലയാള ചിത്രത്തിൽ പാടിയ റ്റി ആർ ഗജലക്ഷ്മി, പിന്നണിഗായികയായി രംഗപ്രവേശം ചെയ്തതു് 1950 ൽ റിലീസ് ആയ
"മോഡേണ് തിയെറ്റെഴ്സ് " ന്റെ "ദിഗംബര സാമിയാർ" എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു. ചിത്രത്തിൽ ബാലതാരം ലളിതയ്ക്കു വേണ്ടി ഗജലക്ഷ്മി പാടിയ "ഊശി പട്ടാസേ .... ", "അണ്ണാ ഒരു പൈത്തിയമാ..." എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയി. സംഗീതം - ജി രാമനാഥൻ. ഈ ഗാനങ്ങൾ കേരളത്തിലെ സിനിമാ സംഗീത പ്രേമികളും നെഞ്ചിലേറ്റി നടന്നു.
ഈ ഗാനങ്ങളുടെ ജനപ്രീതി ആയിരിക്കാം ഗായികയെ "മനസ്സാക്ഷി" യിൽ പാടാനായി ക്ഷണിക്കാൻ കാരണമായതു്. ഗായിക "ദിഗംബര സാമിയാർ " ൽ പാടിയ ആദ്യ ഗാനം "ഊശി പട്ടാസേ .... " 1949 ൽ റിലീസ് ആയ "പതംഗ " എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി സി രാമചന്ദ്ര ഈണം പകർന്ന"ഓ ദിൽവാലൊ ദിൽ ക ലഗാന...." (ശംശാദ് ബേഗം, ചിതൽകർ ) എന്ന ഗാനത്തിന്റെ അനുകരണം ആയിരുന്നു. തമിഴ് അനുകരണം ഒറിജിനൽ ഹിന്ദി ഗാനം പോലെ തന്നെ സൂപ്പർ ഹിറ്റ് ആയി. ഗായിക മലയാളത്തിൽ പാടിയ ആദ്യ ഗാനം "എന്തിനായ് വിരിഞ്ഞിദം ...." സി രാമചന്ദ്രയുടെ തന്നെ മറ്റൊരു ജനപ്രിയ ഈണത്തിന്റെ അനുകരണം. 1953 ലെ "അനാർകലി " എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടിയ "യെ ജിന്ദഗി ഉസീ കി ഹൈ... " എന്ന ഗാനത്തിന്റെ ഈണാനുകരണം. ഗജലക്ഷ്മിയുടെ ഈ അനുകരണ ഗാനത്തിനു് തരംഗങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഗായിക ചിത്രത്തിൽ പാടിയ മറ്റു ഗാനങ്ങളും ഹിറ്റ് ആയില്ല.
ചിത്രത്തിൽ ഗജലക്ഷ്മി പാടിയ ഗാനങ്ങൾ ഇവിടെ കാണാം
ഗായികയുടെ തമിഴ് ഹിറ്റുകൾ :
1. ഊശി പട്ടാസ്സെ .......... "ദിഗംബര സാമിയാർ"
2. അണ്ണാ ഒരു പൈത്തിയമാ..."ദിഗംബര സാമിയാർ"
3. വഞ്ചനൈ അറിയാ വാനമ്പാടി..."കോകില വാണി " (റ്റി പി രാമചന്ദ്രനുമായി )
4. കൈത്തല നിരൈകനി ....... "മുല്ലൈ വനം "
5. ഓടി വിളയാട് പാപ്പ ...."കപ്പലോട്ടിയ തമിഴൻ " (ശീർകാഴിയുമായി ചേർന്ന് )
ഗജലക്ഷ്മി തമിഴിൽ പാടിയ മറ്റു ചില ചിത്രങ്ങൾ : "നീതിപതി ", "വഞ്ചം "
"നല്ല ഇടത്തു് സംബന്ധം ", "നാൻ പെറ്റ ശെൽവം " തുടങ്ങിയവ. ഈ ചിത്രങ്ങളിലെല്ലാം സംഘഗാനങ്ങളിൽ ആയിരുന്നു ഗജലക്ഷ്മിയുടെ ആലാപനം.
ഊശി പട്ടാസേ - ജി രാമനാഥൻ , എസ് എം സുബ്ബയ്യ നായിഡു
അണ്ണാ ഒരു പൈതിയമായി - ജി രാമനാഥൻ , എസ് എം സുബ്ബയ്യ നായിഡു - ജി രാമനാഥൻ , എസ് എം സുബ്ബയ്യ നായിഡു
ഇനി ഗായികയുടെ ഒരു ചെറിയ ജീവചരിത്ര കുറിപ്പ് :
1934 ഓഗസ്റ്റ് 19 നു തമിഴ് നാട്ടിൽ മധുരയ്ക്കടുത്തുള്ള തിരുമണിയം പാളയത്തു് ജനനം. പിതാവ് രംഗ രാജു, മേട്ടൂർ അണക്കെട്ടിലെ ഒരു ജീവനക്കാരൻ ആയിരുന്നു.
സംഗീതത്തിലും അഭിനയത്തിലും അഭിരുചിയാർന്ന രംഗരാജു സംഗീത നാടകങ്ങളിൽ അഭിനയിച്ചിരുന്നു. താമസിയാതെ ജോലി ഉപേക്ഷിച്ചു പൂർണ്ണമായും കലാസേവനത്തിനായി ഇറങ്ങിത്തിരിച്ചു. കുടുംബസമേതം കോയമ്പത്തൂരിലേക്ക് താമസം മാറ്റി. ഗജലക്ഷ്മിയുടെ പിതൃസഹോദരിയുടെ മകൾ ലീല ബാലനടിയായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. (പിൽക്കാലത്ത് ലീല, സംഗീത സംവിധായകൻ കെ വി മഹാദേവന്റെ സഹധർമ്മിണിയായി ). നാടകങ്ങളിൽ ഗജലക്ഷ്മിയും അഭിനയിച്ചു പാടി. 4 വയസ്സുള്ളപ്പോൾ ആദ്യത്തെ നാടകാഭിനയവും പാട്ടും. പിൽക്കാലത്തു് സിനിമയാക്കപ്പെട്ട "ആയിരം തലൈ വാങ്കി അപൂർവ്വ ചിന്താമണി" യായിരുന്നു ആദ്യ നാടകാഭിനയവും പാട്ടും.
ഗജലക്ഷ്മി
തമിഴ് സിനിമയിൽ സംഘനൃത്തങ്ങൾ, കോലാട്ടം തുടങ്ങിയ നാടൻ നൃത്തരൂപങ്ങൾ - ഇവയ്ക്കായി നർത്തകിമാരെ ഏർപ്പാടാക്കുന്നതിലും വ്യാപൃതനായിരുന്നു രംഗരാജു.
മോഡേണ് തിയേറ്റെഴ്സ് ഉടമയും സംവിധായകനും ആയിരുന്ന റ്റി ആർ സുന്ദരവുമായി സൌഹൃദത്തിൽ ആയി രംഗരാജു. ഒരിക്കൽ രംഗരാജുവിന്റെ നാടകം കളിച്ചു കൊണ്ടിരുന്നപ്പോൾ, നാടകക്കൊട്ടകയിലെ പണപ്പെട്ടി അപഹരിക്കപ്പെടുകയും തുടർന്നുണ്ടായ കോലാഹലത്തിൽ അടിപിടിയും ബഹളവും ഉണ്ടാവുകയും ചെയ്തു. നാടകം കാണാൻ എത്തിയിരുന്ന സുന്ദരം ആയിരുന്നു തന്റെ കാറിൽ കേറ്റി ഗജലക്ഷ്മിയെയും പിതാവിനെയും ലീലയെയും രക്ഷപ്പെടുത്തിയതു്. ആ നാളുകളിൽ പിതാവിന്റെ മേൽനോട്ടത്തിൽ സംഘനൃത്തങ്ങളിൽ പങ്കെടുത്തിരുന്നു ഗജലക്ഷ്മി. മോഡേണ് തിയെറ്റെഴ്സ്ന്റെ ചിത്രങ്ങൾ ചിലതിലും നൃത്തം ചെയ്തിരുന്നു ഗജലക്ഷ്മി. അങ്ങനെയാണു് 1950 ലെ "ദിഗംബര സാമിയാർ" എന്ന മോഡേണ് തിയെറ്റെഴ്സ് ചിത്രത്തിൽ പാടാൻ സംഗീത സംവിധായകൻ ജി രാമനാഥൻ അവസരം നൽകിയതു്. ആദ്യ തമിഴ് ചിത്രത്തിൽ ഗജലക്ഷ്മി പാടിയ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ശോഭനമായ ഒരു ഭാവി സിനിമാലോകത്തു് തെളിഞ്ഞു വന്നില്ല ഗജലക്ഷ്മിക്കു്.
പിന്നണി ഗായികയായി പേരെടുക്കാൻ യോഗം ഇല്ലാത്ത ഗജലക്ഷ്മി പേരെടുത്തു - ഭക്തി ഗാനങ്ങൾ പാടുന്നതിൽ. തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ "അരുള്പാ " (പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാമലിംഗ സ്വാമികൾ - വള്ളലാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭക്തകവിയുടെ രചനകൾ ) പാടി പ്രസിദ്ധി നേടിയ ഗജലക്ഷ്മി "അരുള്പാ ശെൽവി " എന്നു് അറിയപ്പെട്ടുവന്നു. ദാമ്പത്യ ജീവിതവും ഗജലക്ഷ്മിക്ക് സുഖവും സമാധാനവും നൽകിയില്ല. ആസ്തമ രോഗവും അലട്ടിയിരുന്ന ഗജലക്ഷ്മി "അരുള്പാ ശെൽവി " യായി ജീവിതം തുടർന്നിരുന്നതായി അറിയാൻ കഴിഞ്ഞു.
ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ഗായിക - കമല. ഈ ഗായിക മലയാള സിനിമയിൽ പാടീട്ടുണ്ട്, അഭിനയിച്ചിട്ടുണ്ട് !! ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളിൽ ഇതുവരെ പരാമർശിച്ചു കാണാത്ത ചില കൗതുക വസ്തുതകൾ - മലയാള ചലച്ചിത്ര സംഗീതം - 50 വർഷം "ചിത്രഗാന സ്മരണിക " എന്ന ഗ്രന്ഥത്തിൽ ഈ ഗായികയുടെ ആദ്യ ഗാനമായി പരാമർശിച്ചിരിക്കുന്നതു് - 1967 ലെ "കുഞ്ഞാലി മരയ്ക്കാർ " എന്ന ചിത്രത്തിലെ "ആറ്റിനക്കരെ ..... " (യേശുദാസ്, വസന്ത , കമല ) എന്ന ഗാനം ആണു്. എന്നാൽ ഇതേ പുസ്തകത്തിൽ 1959 ൽ റിലീസ് ആയ "നാടോടികൾ" എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ "കാറണി രാവിൽ എൻ കസ്തൂരിമാനെ .... " എന്ന ഗാനം പുനിത യുമായി ചേർന്നു് ഇതേ കമല പാടിയതായും കാണുന്നു.!! വേറെ ഒരു കമലയെക്കുറിച്ച് പുസ്തകത്തിലെ ഗായികമാരുടെ ലിസ്റ്റിൽ പേരു് ഇല്ലാത്തതിനാൽ ആണ് ഈ നിഗമനം. വളരെ അലസമായും അശ്രദ്ധയോടെയുമാണു് ആധികാരികം എന്നു് വിശ്വസിക്കപ്പെടുന്ന മിക്ക ചലച്ചിത്ര ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുള്ളതു്. "നാടോടികൾ " ന്റെ പാട്ട് പുസ്തകത്തിൽ പിന്നണി ഗായകരുടെ ലിസ്റ്റിൽ കമലയുടെ പേരുണ്ട്. നാടോടികൾ ചിത്രീകരിച്ചതു് വാഹിനി സ്റ്റുഡിയോവിലും വിജയാ സ്റ്റുഡിയോവിലും വെച്ച് ആയിരുന്നു. HMV ജോലിക്കാരൻ ആയിരുന്ന കമലയുടെ പിതാവു് തങ്കരാജു, റികാർഡിംഗ് ജോലിക്കായി വാഹിനി സ്റ്റുഡിയോ സന്ദർശിക്കുക പതിവായിരുന്നു. ഇങ്ങനെയുള്ള സന്ദർശനങ്ങൾ സംഗീത സംവിധായകരുമായുള്ള അടുപ്പത്തിനു് വഴിയൊരുക്കി. ദക്ഷിണാമൂർത്തി സ്വാമി "നാടോടികൾ" ൽ പാടാൻ അവസരവും നൽകി. കമല ആദ്യമായി മലയാളത്തിൽ പാടിയതു് "നാടോടികൾ " ൽ തന്നെയെന്നുതന്നെ അനുമാനിക്കാം.
കമല
കമല ആദ്യമായി മലയാളത്തിൽ പാടിയത് "നാടോടികൾ " ൽ തന്നെയെന്നു തന്നെ എന്ന് അനുമാനിക്കാം .
"പിഞ്ചു ഹൃദയം " (1966) എന്ന ചിത്രത്തിൽ കമല അഭിനയിക്കുകയും ചെയ്തു !! അതിഥി താരം ആയി. M L വസന്തകുമാരിയും പി ലീലയും ചേർന്ന് പാടിയ "ഗാനവും ലയവും നീയല്ലോ ..... " എന്നാ ഗാനരംഗ ത്തു അഭിനയിച്ചത് കമലയും ലളിതാ നീലകണ്ഠനും !! ഈ ലളിതാ നീലക ണ് റ ൻ ആരെന്നറിയാമോ ? തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ , "ഇളയ ദളപതി " വിജയ് യുടെ അമ്മ ശോഭയുടെ മാതാവ് . വിജയ് യുടെ അമ്മൂമ്മ മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് - ഒരു മുഖം കാണിക്കൽ മാത്രം ആയിരുന്നു എങ്കിലും !! ചിത്രത്തിൽ ഒരു കച്ചേരി രംഗമാണ് . ശാസ്ത്രീയ സംഗീത ആലാപനം ആയതിനാൽ സംഗീതത്തിൽ ജ്ഞാനം ഉള്ള ഗായികമാർ ആയിരിക്കണമല്ലോ - പാടുന്നതിനോടൊപ്പം അതിനു ചേരുന്ന രീതിയിൽ താളം പിടിച്ചു വേണമല്ലോ ഗായികമാർ രംഗത്ത് . (കമലയുടെ ഒരു അഭിമുഖത്തിൽ നിന്നുള്ള വിവരം )
ലളിത നീലകണ്ഠൻ 2012 ഫെബ്രുവരി യിൽ അന്തരിച്ചു . ഒരു ശാസ്ത്രീയ സംഗീത വിദുഷി ആയിരുന്നു ലളിത നീലകണ്ഠൻ .
ലളിത നീലകണ്ഠൻ
മലയാളത്തിൽ കമല പാടിയ മറ്റു ചില ഗാനങ്ങൾ -
"മാനത്തേക്ക്......" സീറോ ബാബു , കമല " കറുത്ത രാത്രികൾ "
“കുടു കുടു കുതിര ...." പി ലീല, കമല " ലവ് ഇൻ കേരള "
ഒരു കോറസ് ഗായിക ആയിട്ടാണു് കമല അറിയപ്പെട്ടിരുന്നതു്. ബാല്യത്തിൽത്തന്നെ സിനിമാ സംഗീതവുമായി ബന്ധം. പിതാവ് തങ്കരാജ് HMV കമ്പനിയിൽ ജോലിക്കാരൻ ആയിരുന്നു. പ്രശസ്ത സംഗീത വിദ്വാൻ രാജ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. HMV കമല എന്ന പേരിലും കമല അറിയപ്പെട്ടിരുന്നു എങ്കിലും കമല ആ കമ്പനിയുമായി പാടി റികാർഡു ചെയ്യാനുള്ള കോണ്ട്രാക്റ്റ് ഇല്ലായിരുന്നു. കമലയുടെ ബാല്യം HMV കമ്പനിയെ ചുറ്റിപ്പറ്റി ആയിരുന്നു. ഇന്നു് സൌത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു് ആയിരുന്നു HMV കമ്പനി. പിതാവു് തങ്കരാജിന്റെ കൂടെ റിക്കാർഡിംഗ് സമയത്തെല്ലാം അവിടെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു ബാലികയായിരുന്ന കമല. HMV കമ്പനിയിൽ റിക്കാർഡിംഗ് സംബന്ധമായി വന്നു കൊണ്ടിരുന്ന സംഗീത സംവിധായകരുമായുള്ള പരിചയമാണു് പിന്നണി ഗാനാലാപനത്തിനു് അവസരം ഒരുക്കിയത്. AVM കമ്പനിയിൽ കോറസ് ഗായികയായി ജോലിയിൽ ഏർപ്പെട്ടു കമല. AVM കമ്പനിയുടെ 78 rpm റികാർഡുകൾ കൊളംബിയ (columbia ) ലേബലിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത്. പിന്നീട് കൊളംബിയ കമ്പനി HMV യിൽ ലയിച്ചു. അങ്ങനെ കമല HMV കമല ആയി.
ആദ്യമായി കമല പാടിയത് "സൊർഗവാസൽ " (1954) എന്ന തമിഴ് ചിത്രത്തിൽ സംഘഗാനത്തിൽ. സംഗീതം - എം എസ് വിശ്വനാഥൻ -രാമമൂർത്തി ജോടികൾ.1954 ൽ തന്നെ "അമ്മൈയപ്പൻ " എന്നതമിഴ് ചിത്രത്തിൽ "അമ്മൈയപ്പ അരുൾ പുരിവായ് ... "എന്ന ഗാനം ശീർഗാഴി ഗോവിന്ദരാജനും ലളിത നീലകണ്ഠനുമായി ചേർന്നു പാടി.
"മങ്കയർ തിലകം" (1955) എന്ന ചിത്രത്തിൽ തെലുങ്ക് സംഗീത സംവിധായകൻ എസ് ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ കമല പാടിയ സോളോ "കണ്ടു കൊണ്ടേൻ നാൻ കണ്ടു കൊണ്ടേൻ .... " ഗായികയുടെ ഒരു തിരിച്ചറിയൽ ഗാനം ആയി മാറി. അക്കാലത്തു് "കണ്ടു കൊണ്ടേൻ " കമല എന്നു് ഗായിക അറിയപ്പെട്ടിരുന്നത്രേ !! ബാലതാരം വാസുവിനുവേണ്ടി ആയിരുന്നു പിന്നണി പാടിയത്.
"ഗുണ സുന്ദരി " എന്ന തമിഴ് ചിത്രത്തിൽ ഘണ്ഠശാലയുടെ സംഗീതത്തിൽ പാടിയ "വാടാ എൻ ആശൈ കണ്ണാല നെ ...." എന്ന ഗാനം അക്കാലത്തെ ഒരു ഹിറ്റ്.
"യാർ പയ്യൻ " എന്ന തമിഴ് ചിത്രത്തിൽ തങ്കപ്പനുമായി ചേർന്ന് പാടിയ "അഴാക്ക് ഒരണാ കടപ്പാ എലന്തപ്പഴം ....", കമല പാടിയ മറ്റൊരു ഹിറ്റ്.
1960ൽ റിലീസ് ആയ "കൈരാശി "എന്ന തമിഴ് ചിത്രത്തിന്റെ നിർമ്മാതാവു് വാസു മേനോൻ. ചിത്രത്തിൽ ഒരു ഗാനം പാടാൻ അവസരം നൽകി വാസുമേനോൻ. പുനിതയുമായി ചേർന്നു പാടിയ "കൊണ്ടാട്ടം ചിന്ന പൊണ്ണൂ കൊണ്ടാട്ടം .... " എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു. സംഗീതം - ഗോവർധനം .
ചില ഗാനങ്ങളുടെ ആകർഷണം അതിലെ"ഹമ്മിംഗ് ", കോറസ് ഗായകരുടെ ആലാപനം, ഇതൊക്കെ ആയിരിക്കും. തമിഴിലെ "സിന്ധു നദിയിൻ...." (കൈ കൊടുത്ത ദൈവം ), "തങ്കച്ചി ചിന്ന പൊണ്ണൂ... " (കറുപ്പ് പണം ), "ആയിരം പെണ് മൈ മലരട്ടുമേ...." ( വാഴ്ക്കൈ പടഗ് ) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. ഈ ഗാനങ്ങളിൽ കമലയുടെ ശബ്ദം ഉണ്ട്, കമലയുടെ "ഹമ്മിംഗ്" ഉണ്ട് എന്നു് ഗാനം ആസ്വദിക്കുന്നവർ അറിയുന്നില്ല. സംഗീത സംവിധായകർ റ്റി ആർ പാപ്പയും വേദയും സംഗീതം പകർന്ന ഒട്ടുമിക്ക സിംഹള ചിത്രങ്ങളിലും കമല പിന്നണി പാടീട്ടുണ്ടു്.
കണ്ണദാസൻ എഴുതിയ നാടകങ്ങളുടെ വേദികളിൽ കമല നാടകഗാനങ്ങളും പാടീട്ടുണ്ട്. കമല പാടിയിരുന്ന നാടകക്കമ്പനികളുടെ നാടകങ്ങൾക്കു് സംഗീത സംവിധാനം നിർവ്വഹിച്ചിരുന്ന ഇളയരാജയെ, ധൻരാജ് മാസ്റ്ററെ പരിചയപ്പെടുത്തിക്കൊടുത്തതു് കമലയാണത്രെ (കമലയുടെ ഒരു അഭിമുഖം ) ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങിയവരുടെ ഗുരുവാണു് ധനരാജ് മാസ്റ്റർ.
വാടാ എൻ ആശൈ - ഘണ്ഠശാല , തൻജ്ജൈ രാമയ്യ ദാസ്
കണ്ടുകൊണ്ടേൻ - മങ്കയാർ തിളക്കം
ഇന്ദിരാ ഗാന്ധി കോയമ്പത്തൂരിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന അവസരത്തിൽ വേദിയിൽ വെച്ചു് പ്രാർത്ഥന ഗാനം ആലപിച്ചതു് കമല ആയിരുന്നു.
ചുരുക്കം ചില സോളോ ഗാനങ്ങളും യുഗ്മഗാനങ്ങളും പാടീട്ടുണ്ടെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരു "കോറസ്" ഗായികയായി തന്റെ സംഗീതസേവനം അനുഷ്ഠിക്കാൻ ആയിരുന്നു കമലയുടെ യോഗം. തെലുങ്കു് സംഗീത സംവിധായകനായിരുന്ന എം സത്യം, കമല എന്ന ഗായികയുടെ ജീവിതപങ്കാളി ആയി. സത്യത്തിന്റെ "രണ്ടാം താരം " ആയി കമല. നേരത്തേ വിവാഹിതൻ ആയിരുന്ന സത്യം ഗായികയുമായുണ്ടായ അടുപ്പത്തെത്തുടർന്നു് വിവാഹം കഴിക്കുകയായിരുന്നു. "സ്നേഹസീമ "-1954, "അച്ഛൻ " - 1954, "സന്ദേഹി " (1954), "ആശാ ചക്രം " (1973) തുടങ്ങിയ മലയാള ചിത്രങ്ങളിൽ പിന്നണി പാടീട്ടുണ്ട് ഗായകനും കൂടിയായ എം സത്യം.
ഭാഗ്യം കടാക്ഷിക്കാതെ പോയ പ്രതിഭാശാലികൾ ആണു് ഗജലക്ഷ്മിയും കമലയും.
റിയാലിറ്റി ഷോകൾക്കു വേണ്ടിയും മറ്റും "ടാലന്റ് ഹണ്ട് " നടത്തുന്ന സംഗീത ക്കൂട്ടായ്മകളും റ്റി വി ചാനലുകളും ഭൂതകാലത്തെ ഈ പ്രതിഭകളെ, ശ്രദ്ധിക്കപ്പെടാതെ പോയ ഈ സംഗീത പ്രതിഭകളെയും തങ്ങളുടെ ഉന്നം ആക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു - വിധികർത്താക്കളുടെ രൂപത്തിൽ ! ഇവരുടെ ദുരവസ്ഥ ഒന്നു ചിന്തിച്ചു നോക്കുക. സിനിമ സംഗീത ചരിത്ര പുസ്തകങ്ങളിൽ പോലും ഇവർക്കു് അർഹിക്കുന്ന സ്ഥാനം ഇല്ല എന്നതാണ് സത്യം.
വാൽക്കഷ്ണം :
ഒന്നോ രണ്ടോ, അല്ലെങ്കിൽ വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ മാത്രം പാടി സിനിമ സംഗീതരംഗത്തു നിന്നും വിടവാങ്ങിയ പ്രതിഭകൾ എല്ലാ ഭാഷകളിലും ഉണ്ടു്. രംഗത്തുനിന്നും ഇവർ ഒഴിഞ്ഞു മാറിപ്പോകാൻ പല കാരണങ്ങൾ !! ചിലരുടെ കാര്യത്തിൽ സിനിമയിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയുടെയും മറ്റും കഥകൾ വളരെ വേദനാജനകം !! "തൊഴുത്തിൽ കുത്തു" കളും കുറവല്ല.
മലയാള സിനിമയിലെ ചില ഗാനങ്ങളെ പരാമർശിച്ചുകൊണ്ട് നമുക്കു നിർത്താം. മേല്പറഞ്ഞതുപോലെ ചുരുക്കം ചില ഗാനങ്ങൾ പാടി രംഗത്തുനിന്നും പിന്മാറിയ സംഗീത പ്രതിഭകൾ. രംഗത്തുനിന്നും താൽക്കാലികമായോ, എന്നന്നേക്കുമായോ ഇവർ പിന്മാറാൻ ഉണ്ടായ കാരണങ്ങൾ കണ്ടെത്താനും, ഇവർക്കു് അർഹിക്കുന്ന സഹായവും സ്ഥാനവും നൽകുവാനും സിനിമാലോകം ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നു പിൻ തിരിഞ്ഞു നോക്കുക...
"നീ എന്റെ പ്രാർത്ഥന കേട്ടു ..... " മേരി ഷൈല "കാറ്റു വിതച്ചവൻ "
"വിണ്ണാളും ലോകപിതാവേ ,..." എം എസ് പത്മ " ജന്മഭൂമി "
"സ്വപ്നങ്ങൾ അലങ്കരിക്കും ...." ജയശ്രീ "ചുമടു താങ്ങി "
"രാധികാ കൃഷ്ണാ.......... " മണ്ണൂർ രാജകുമാരൻ ഉണ്ണി “മോഹിനിയാട്ടം”
"മണിമുകിലെ മണിമുകിലെ... "എ കെ സുകുമാരൻ (ജാനകിയോടൊപ്പം) "കടത്തുകാരൻ "
ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ് ലഭിക്കും ഒന്നു് ഓർത്തുനോക്കിയാൽ. നിങ്ങളുടെ ഇഷ്ടഗാനങ്ങൾ പാടിയ ഗായികാ ഗായകന്മാരും ഉണ്ടാകും ലിസ്റ്റിൽ !!!
ബി വിജയകുമാർ
|