ഒരു പഴയ കഥ. വർഷം 1947. എ വി എം കമ്പനിയുടെ സ്ഥാപകനും സിനിമാ നിർമ്മാതാവും സംവിധായകനും ആയിരുന്ന യശഃശരീരനായ എ വി മെയ്യപ്പചെട്ടിയാർ ആണു് ഈ കോപ്പി റൈറ്റ് പുരാവൃത്തത്തിലെ നായകൻ. "നാം ഇരുവർ" എന്ന തമിഴ് ചിത്രത്തിൽ സുബ്രമണ്യഭാരതിയരുടെ ദേശഭക്തിഗാനങ്ങളും ഭാവഗീതങ്ങളും ഉൾപ്പെടുത്താൻ ചെട്ടിയാർ ആഗ്രഹിച്ചു. ഭാരതിയാരുടെ രചനകളുടെ പകർപ്പവകാശം "സൂരജ്മൽ കമ്പനി " എന്ന ഒരു സ്ഥാപനത്തിനായിരുന്നു. ആ കമ്പനിയിൽ നിന്നും പതിനായിരം രൂപയ്ക്ക് ചെട്ടിയാർ ഭാരതിയാർ രചനകളുടെ പകർപ്പവകാശം വാങ്ങിച്ചു (1947 ൽ സ്വർണ്ണത്തിനു് ഒരു പവനു് വില സുമാർ 70 രൂപ.) "നാം ഇരുവർ" ൽ ഭാരതിയാരുടെ "കൊട്ട് മുരശേ ....." എന്ന ഗാനവും "ആടുവോമേ പള്ളുപടുവോമേ... " തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ചില പ്രേമഗാനങ്ങളും ഉൾപ്പെടുത്തി. "ആടുവോമേ .... " എന്ന ഗാനം സ്വാതന്ത്ര്യ ലബ്ധിയെ വിളിച്ചറിയിച്ചു - 1947 ഓഗസ്റ്റ് 15 നു മുമ്പേ തന്നെ. ഗാനം പാടിയതു് ഡി കെ പട്ടമ്മാൾ. ചിത്രം 1947 ജനുവരിയിൽ റിലീസ് ആയി. സ്വാതന്ത്ര്യ കൈമാറ്റത്തിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്ന സമയം. ചിത്രത്തിൽ ഉൾപ്പെടുത്തിയ ഭാരതിയാർ ഗാനങ്ങളെല്ലാം ജനങ്ങൾ ഹൃദിസ്ഥമാക്കി പാടി നടന്നു. അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന ഒ പി രാമസ്വാമി റെഡ്യാർ ഒരു ആവശ്യം ഉന്നയിച്ചു മെയ്യപ്പ ചെട്ടിയാരോടു് - ഭാരതിയാർ ഗാനങ്ങളെ ഒരു സ്വകാര്യ അവകാശം ആക്കി വെക്കാതെ ജനകീയം, സാർവ്വജനികം ആക്കാൻ. തികഞ്ഞ ദേശസ്നേഹിയും ഭാരതിയാർ ഗാനങ്ങളുടെ ആരാധകനും ആയിരുന്ന ചെട്ടിയാർ അതു് അക്ഷരം പ്രതി അനുസരിച്ചു. ഭാരതിയാർ ഗാനങ്ങൾ സാർവ്വജനിക അവകാശം ആയി (Universal Rights ). പ്രമുഖ ഗ്രാമഫോണ് കമ്പനികളെല്ലാം ഭാരതിയാർ ഗാനങ്ങളെ 78 rpm റിക്കാർഡുകൾ ആക്കി പുറത്തിറക്കി. ഡി കെ പട്ടമ്മാൾ, എം എൽ വസന്തകുമാരി, എം എസ് സുബ്ബലക്ഷ്മി, എം എം ദണ്ഡപാണി ദേശികർ, തുടങ്ങിയ പ്രശസ്ത സംഗീത പ്രതിഭകൾ 78 rpm റിക്കാർഡുകളിലായി ഭാരതിയാർ പാട്ടുകൾ പാടി. AVM എന്ന കമ്പനിയും ചെട്ടിയാരും എന്നെന്നും സ്മരിക്കപ്പെടും, കോപ്പി റൈറ്റ് സംബന്ധിച്ച കഥകളിൽ - നിസ്വാർഥമായ ഒരു സമഗ്രസംഭാവനയുടെ പേരിൽ. സംഗീതത്തിനും, സാഹിത്യത്തിനും നൽകിയ 'കോപ്പി റൈറ്റ്" ദാനത്തിന്റെ പേരിൽ !!!
പുരന്ദരദാസ കൃതികൾ - ഇന്നു് നമുക്ക് ലഭ്യമായ ഈ മഹൽ സംഗീത കൃതികളുടെ പുറകിൽ ഒരു മഹൽ ത്യാഗത്തിന്റെ കഥയുണ്ട്. നിസ്വാർഥമായ ഒരു സംഗീതോപാസനയുടെ കഥ. ഈ എപ്പിസോഡിലെ നായിക "മദ്രാസ്" ലളിതാങ്കി- ഈ പേരു് ഇന്നത്തെ തലമുറയ്ക്കു് പരിചിതം അല്ലായിരിക്കാം. എന്നാൽ ഈ മഹതിയുടെ മകളും കൊച്ചുമകളും പരിചിതം അല്ലാത്തവർ ഇല്ല തന്നെ. മകൾ - എം എൽ വസന്തകുമാരി - കർണാടക സംഗീത വിദുഷി , പിന്നണി ഗായിക. കൊച്ചുമകൾ - വസന്തകുമാരിയുടെ മകൾ ശ്രീവിദ്യ - പ്രശസ്ത ദക്ഷിണേന്ത്യൻ അഭിനേത്രി. ഇനി ആ മഹൽത്യാഗത്തിന്റെ കഥ.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസർ കർണ്ണാടക സംഗീതത്തിലെ ഒരു യോഗിവര്യൻ ആയിരുന്നു. ത്യാഗരാജസ്വാമികൾ, ശ്യാമ ശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ എന്നീ സംഗീത ത്രിമൂർത്തികളെപ്പോലെ നിരവധി കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. 1930 കളുടെ ഉത്തരാർധത്തിൽ "ദാസ്" പരമ്പരയിൽപ്പെട്ട ഒരു യോഗിയിൽ നിന്നും പുരന്ദരദാസരുടെ കീർത്തനം കേൾക്കാൻ ഇടയായ ലളിതാങ്കി വളരെ ആകൃഷ്ടയായി ഭക്ത കവിയുടെ രചനകളിൽ. പുരന്ദര ദാസരുടെ കൃതികൾ വാമൊഴിയായും എഴുത്തോലകളിലും ആയി പരന്നു കിടക്കുകയായിരുന്നു. ഈ രചനകൾ സമാഹരിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു ലളിതാങ്കി. സംഗീതജ്ഞനും കൂടിയായിരുന്ന ഭർത്താവ് കൂത്തന്നൂർ അയ്യാസ്വാമി അയ്യരുമായി ചേർന്നു് സഞ്ചരിച്ചു് പുരന്ദരദാസ രചനകൾ സമാഹരിച്ചു ലളിതാങ്കി.
1941 ഒക്ടോബർ 11 നു് പ്രസിദ്ധ വീണ വിദുഷി "വീണ" ധനമ്മാളുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ "ജഗന്നാഥ ഭക്ത സഭ "യുടെ വേദിയിൽ വെച്ചു് പുസ്തകം - “ശ്രീ പുരന്ദര മണിമാല” - പ്രസിദ്ധീകരിച്ചു. ഈ പുസ്തക പ്രകാശനത്തിനായി ലളിതാങ്കിയുടെ സമ്പാദ്യം മാത്രമല്ല, ഭർത്താവു് അയ്യാസ്വാമിയുടെ കൂത്തന്നൂരിലുള്ള ഭവനവും വിറ്റത്രേ !! പുസ്തകത്തിന്റെ കോപ്പി റൈറ്റ് അവകാശവാദവുമായി ലളിതാങ്കിയോ, മകൾ എം എൽ വസന്തകുമാരിയോ കോലാഹലം ഉണ്ടാക്കിയതായി അറിയില്ല !!
ഇനി സമീപകാലത്തെ "സംഗീത അവകാശ കോലാഹല "ത്തിലേക്കു്. കഴിഞ്ഞ കുറച്ചു നാളുകളായി ഒരു വിവാദം പ്രക്ഷുബ്ദമാക്കിക്കൊണ്ടിരിക്കുന്നു സിനിമാ രംഗത്തേയും സംഗീത രംഗത്തേയും "ഇസ്ര ” എന്നചുരുക്ക, ഓമനപ്പേരാൽ അറിയപ്പെടുന്ന ഒരു സംഘടനയുടെ പ്രവർത്തനങ്ങളാണു് ഇതിന്റെ പ്രഭവ ഉറവിടം. ഇന്ത്യൻ സിങ്ങേഴ്സ് റൈറ്റ്സ് അസോസിയേഷൻ (ISRA) എന്ന സംഘടനയുടെ അടിസ്ഥാനം - 1957 ലെ "ഇന്ത്യൻ കോപ്പി റൈറ്റ്സ് ആക്ട് ".
വാണിജ്യ ലക്ഷ്യത്തോടെ പാട്ടുകൾ ഉപയോഗിക്കുന്നവരിൽ നിന്നും റോയൽറ്റി പിരിക്കാനാണ് ISRA യുടെ തീരുമാനം. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ പിന്നണി ഗായികാ ഗായകന്മാരെല്ലാം ഉണ്ട് മുൻനിരയിൽ പ്രക്ഷോഭം നയിക്കാൻ !! കഴിഞ്ഞ 50 വർഷത്തെ പാട്ടുകൾ ആണത്രേ ഈ അവകാശ വാദത്തിൽ വരുന്നതു്. 1963 മുതലുള്ള 10 ലക്ഷത്തോളം വരുന്ന പാട്ടുകളുടെ പട്ടിക തയ്യാറാക്കി വരികയാണത്രേ !! ഒരേ നിരക്കാണത്രേ റോയൽറ്റി - പാട്ടൊന്നിനു് 10 രൂപ. TV, റേഡിയോ, പൊതു കച്ചവട വേദികൾ - ഇവിടങ്ങളിൽ പാട്ട് ഒന്നു് പ്ലേ ചെയ്യാൻ പാട്ടോന്നിനു് 10 രൂപ. ഗായികാഗായകന്മാർ ആരായാലും റോയൽറ്റി നിരക്കു് ഒന്നു തന്നെ.
എന്നാൽ ഗാനങ്ങൾക്കു് റോയൽറ്റി ലഭിക്കണമെന്ന ഗായകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണു് FEFKA (FILM EMPLOYEES FEDERATION OF KERALA ) മ്യൂസിക് ഡയറക്ടേഴ്സ് യുണിയന്റെ നിലപാടു്. അവരുടെ വാദം - ഗാനങ്ങളുടെ യഥാർത്ഥ അവകാശികൾ സംഗീത സംവിധായകരും ഗാനരചയിതാക്കളും ചിത്രത്തിന്റെ നിർമ്മാതാക്കളും ആണു്. സംവിധായകൻ കഥാസാഹചര്യം പറയുമ്പോൾ അതിന്റെ വൈകാരികത പൂർണമായും ഉൾക്കൊണ്ടു് ഗാനരൂപം നൽകുന്നതു് ഗാന രചയിതാവും സംഗീതസംവിധായകനും ചേർന്നുള്ള കൂട്ടു സംരംഭമാണു്. ഗാനത്തിന്റെ ഭാവത്തിനൊത്ത ഈണം, രാഗ ഭാവം - ഇതെല്ലാം ആണ് ഒരു ഗാനത്തെ ശ്രവ്യ മധുരം ആക്കുന്നതു്. അവരെ പാടെ മറന്നു കൊണ്ടാണു് ഗായകരുടെ സംഘടന റോയൽറ്റി ആവശ്യം ഉന്നയിക്കുന്നതെന്നു് മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രാഹുൽ രാജ്, സെക്രട്ടറി അജിത് സുകുമാർ എന്നിവർ വിശദീകരിക്കുന്നു. നാടു് ആദരിക്കുന്ന ഒട്ടേറെ സംഗീതസംവിധായകരും ഗാനരചയിതാക്കളും ഉള്ള നാടാണിതു്. പഴയ കാലത്തെ ശ്രുതി മധുര ഗാനങ്ങൾ നിത്യജീവിതത്തിന്റെ, ദിനചര്യയുടെ ഭാഗം ആക്കിയ ഒരു മജോറിറ്റി ഉണ്ടിവിടെ. അവരുടെ സംഗീത സ്നേഹം ആണു് ഈ ഗായകരുടെ പ്രശസ്തിക്കും പ്രൗഢിക്കും സമ്പത്തിനും ആധാരം. തുടർന്നുകൊണ്ടിരിക്കുന്ന ഈ വാദ പ്രതിവാദങ്ങളും നിയമക്കുരുക്കുകളും അവർക്കു് സമാധാനത്തോടെ പാട്ടു കേൾക്കാനുള്ള അവസരത്തെത്തന്നെ ബാധിക്കുമോ?
ഗായകരുടെ അവകാശവാദം - തങ്ങളാണു് പാട്ട് പാടി ഹിറ്റ് ആക്കുന്നതെന്നു് !! തീർത്തും അങ്ങനെ ആണോ? ഈണങ്ങൾ ചമച്ച സംഗീത സംവിധായകർക്കു് പാട്ടിൽ ഉള്ള പങ്ക് ? ചില ശ്രുതിമധുര ഈണങ്ങൾ ഏതൊരു പിന്നണി ഗായകനോ ഗായികയോ പാടിയാലും ഹിറ്റ് ആകും. ഒരു ശരാശരി ഗായകൻ പോലും മതി. അതിനു് ഉദാഹരണമല്ലേ റിയാലിറ്റി ഷോകളിൽ കുട്ടികൾ പാടുന്ന പാട്ടുകൾ. ആ പാട്ടുകൾ പാടിയ പിന്നണി ഗായകർതന്നെ അവരുടെ ആലാപനത്തെ മികച്ചതായി സർട്ടിഫിക്കറ്റ് നൽകുന്നതു് !!. സിനിമാ സംഗീതത്തിൽത്തന്നെ ഉണ്ട് ഇതിനെ ബലപ്പെടുത്തുന്ന സംഭവങ്ങൾ. 1950 കളുടെ അവസാന വർഷങ്ങളിൽ വ്യക്തമല്ലാത്ത ചില കാരണങ്ങളാൽ ലത മങ്കേഷ്കർ സംഗീത സംവിധായകൻ സി രാമചന്ദ്രയുടെ ഈണങ്ങൾ പാടുന്നതിൽനിന്നും വിട്ടു നിന്നു. ശാന്താരാമിന്റെ"നവരംഗ് " (1959) എന്ന ഹിന്ദി ചിത്രത്തിന്റെ ഈണങ്ങൾ സി രാമചന്ദ്ര ചമച്ചതു് ഇഷ്ട ഗായിക ലത മങ്കേഷ്കറെ മനസ്സിൽ കണ്ടു കൊണ്ടു് - എന്നാൽ ആ സമയത്താണു് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു വന്നു്, ഗായിക സംഗീത സംവിധായകന്റെ ഈണങ്ങൾപാടുന്നതിൽ നിന്നും മാറി നിന്നതു്. ആശ ഭോസ്ലെയെക്കൊണ്ടു് പാട്ടുകൾ പാടിച്ചു സി രാമചന്ദ്ര. "ആധ ഹേ ചന്ദ്രമ ...... ". (മഹേന്ദ്ര കപൂർ, ആശ), " തും മേരെ മൈൻ തേരി .... " ( ആശ) , "ആരെ ജാരെ നട്ട്ഖട്ട് ...." (ആശ, കോറസ്) തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റ് !! ലത പാടാൻ വേണ്ടി ഒരുക്കിയ ഈണങ്ങൾ ആശ പാടി. പാട്ടുകൾ സൂപ്പർ ഹിറ്റ്. ഹിന്ദി സിനിമാരംഗത്തു് പരസ്യമായ രഹസ്യം ഈ കഥ. 1948 ൽ റിലീസ് ആയ "അനോഖാ പ്യാർ " എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. ചിത്രം റിലീസ് ആയതിനു ശേഷം ഹിറ്റ് ആയ പാട്ടുകളുടെ ജനപ്രീതിയുടെ നിലവാരം അനുസരിച്ചായിരുന്നു പാട്ടുകളുടെ 78 rpm റിക്കാർഡുകൾ നിർമ്മിച്ചിരുന്നതു് - കൂടുതൽ ജനപ്രീതിനേടിയ പാട്ടുകളുടെ റിക്കാർഡുകൾ എണ്ണത്തിൽ കൂടുതൽ ഇറക്കുക എന്ന വിപണനതന്ത്രം അവലംബിച്ചു പോന്നിരുന്നു. അനിൽ ബിശ്വാസ് ഈണം നൽകിയ പാട്ടുകൾ - സ്ത്രീ ശബ്ദത്തിൽ ചിലതു് പാടിയത് മീന കപൂർ. ഗായിക പാടിയ "യാദ് രഖന ചാന്ദ് താരോ ...." ഏറ്റവും ജനപ്രീതി നേടിയ ഗാനം. ഫിലിം ട്രാക്കിൽ ശബ്ദം മീന കപൂർ. 78 rpm നു വേണ്ടിയുള്ള റിക്കാർഡിങ്ങിന്റെ സമയത്തു് മീന കപൂർ അസുഖം ബാധിച്ചു കിടപ്പിൽ. പകരക്കാരിയായി 78 rpm നു വേണ്ടി പാടിയതു് മറ്റാരുമല്ല - ലത മങ്കേഷ്കർ. ലത അന്നു് ഒരു തുടക്കക്കാരി മാത്രം. സംഗീത സംവിധായകനു് തന്റെ ഈണത്തിലുള്ള വിശ്വാസം. ലത എന്ന പുതുമുഖ / തുടക്കക്കാരിയായിരുന്ന ഗായികയുടെ ശബ്ദത്തിലുള്ള വിശ്വാസം, ഗാനങ്ങൾ ഇന്നും ജനപ്രിയം. ശ്രദ്ധിക്കുക - യു ട്യുബിൽ നിങ്ങൾ കാണുന്ന ഈ ഗാന ദൃശ്യത്തിലെ ശബ്ദം - മീന കപൂർ. എന്നാൽ HMV കമ്പനി പുറത്തിറക്കിയ കാസെറ്റുകൾ /സി ഡി - ലതയുടെ ശബ്ദം !!
M K ത്യാഗരാജ ഭാഗവതരുടെ പാട്ടുകൾ കേൾക്കാൻ തുടരെത്തുടരെ സിനിമ കണ്ടു കൊണ്ടിരുന്നു തമിഴ് മക്കൾ. കേരളത്തിലും ഭാഗവതരുടെ ആരാധകർ. "ഗായകതാരം" ഭാഗവതർ അഭിനയിച്ച "ചിന്താമണി " (1937) യിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. ഈചിത്രത്തിലെ "രാധേ ഉനക്ക് കോപം ...." തുടങ്ങിയ ഗാനദൃശ്യങ്ങളിൽ ശബ്ദം ഭാഗവതരുടേതു തന്നെ. എന്നാൽ 78 rpm റിക്കാർഡുകളിൽ ശബ്ദം തുറയൂർ രാജഗോപല ശർമ്മയുടേതു് !! സരസ്വതി സ്റ്റോർഴ്സ് ആയിരുന്നു റിക്കാർഡുകൾ പുറത്തിറക്കിയത്. സരസ്വതി സ്റ്റോർഴ്സുമായി ത്യാഗരാജഭാഗവതർക്കു് പാടുവാനുള്ള ഉടമ്പടി ഇല്ലാതിരുന്നതുകൊണ്ടായിരുന്നത്രേ ഭാഗവതരുടെ ശബ്ദത്തോടു് സാമ്യമുണ്ടായിരുന്ന രാജഗോപാല ശർമ്മ റിക്കാർഡുകളിൽ പാടിയതു്. പാപനാശം ശിവൻ ആയിരുന്നു ഗാന രചയിതാവും സംഗീത സംവിധായകനും. ഗാനസാഹിത്യത്തിന്റെ മേന്മയും ഈണങ്ങളുടെ മാധുര്യവും. ഗായകന്റെ പ്രാധാന്യം ഇവിടെ അത്ര പ്രസക്തം അല്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്.
മലയാളത്തിലെ ഇഷ്ടഗാനങ്ങൾ തന്നെ ഓർത്തെടുക്കുക. പഴയകാലത്തെ ചില ഗാനങ്ങളെങ്കിലും ഇന്നത്തെ തലമുറയും നെഞ്ചിലേറ്റി നടക്കുന്നുണ്ടു്. ആ ഗാനങ്ങൾ പാടിയ ഗായകരോ അവരുടെ പേരുകളോ അറിയാതെയാണു് ഇന്നത്തെ ചെറുപ്പക്കാർ ഗാനങ്ങൾ മൂളി നടക്കുന്നതു്. അതു് പാടിയവർ അവരുടെ ഇഷ്ടഗായകർ ആയിട്ടല്ല. അതാണു് ഈണങ്ങളുടെ മഹത്വം !! ഗാനസാഹിത്യം ചമച്ച ഗാനരചയിതാവിന്റേയും ഈണങ്ങൾ മെനഞ്ഞ സംഗീത സംവിധായകന്റെയും പ്രതിഭാ വൈഭവം !! ഈ ഈണങ്ങൾ ഏതൊരു ഗായകൻ പാടിയാലും ജനപ്രീതി നേടുന്നതിൽ അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. എന്നാൽ ഇന്ന ഗായകൻ പാടിയാലേ ഇത് ഹിറ്റ് ആകുകയുള്ളൂ എന്നില്ല. ISRA യുടെ വാദമുഖമോ - ഹിറ്റ് ആയ ഒരു ഗാനത്തിന്റെ വിജയത്തിനു പിന്നിൽ ഗായകൻ !! അതിനാൽ റോയൽറ്റി ഗായകനു് !! "സംഗീതത്തിൽ സ്വാർത്ഥത " ഗുണപാഠം - നല്ല ഒരു ഈണം - അതു് പാടി ഹിറ്റ് ആക്കാൻ "ഗന്ധർവ്വ" ന്റെ കണ്ഠനാളമോ, "വാനമ്പാടി " യുടെ ആലാപന വൈദഗ്ദ്ധ്യമോ ആവശ്യമില്ല. ഗന്ധർവ്വന്മാരുടെയും വനമ്പാടികളുടെയും സംഗീത സപര്യക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം. പാടി ഹിറ്റ് ആയ (ആക്കിയ - പ്രയോഗം അനർഹം അല്ലേ ?) ഗാനങ്ങൾ - അതിന്റെ വിജയത്തിനു പിന്നിൽ നിങ്ങളുടെ ആലാപനം മാത്രം ആണോ?
റോയൽറ്റി വിവാദം ആരംഭം 1940 കളുടെ അവസാന വർഷങ്ങളിൽ. പിന്നണി ആലാപന സമ്പ്രദായം പ്രചാരത്തിൽ മുന്നേറിക്കൊണ്ടിരുന്ന സമയം. 78 rpm റിക്കാർഡുകളിൽ പിന്നണി ഗായകരുടെ പേരുകൾ ആലേഖനം ചെയ്യുന്നതിൽ ഗ്രമോഫോണ് കമ്പനികളും സിനിമാനിർമ്മാതാക്കളും വിമുഖത കാണിച്ചിരുന്നു. ഗായകതാരങ്ങളുടെ മേൽക്കോയ്മ ശക്തം. തങ്ങളുടെ ഇഷ്ടതാരങ്ങൾ കടം വാങ്ങിയ ശബ്ദത്തിലാണു് പാടുന്നതെന്നു് ആരാധകർ അറിയാതിരിക്കാനുള്ള ഒരു വിപണന തന്ത്രം ആയിരുന്നിരിക്കാം ഇതു്. "ബീനാ മധുർ മധുർ കഛുബോ ൽ ...... " - 1943 ലെ "രാമരാജ്യ " എന്ന ഹിന്ദി ചിത്രത്തിലെ ഈ ഗാനത്തിന്റെ 78 rpm ൽ ഗായികയുടെ പേരു് ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു - "ചിത്രലേഖ " യുടെ പാട്ട്. ചിത്രലേഖ പാട്ടുപാടുന്ന കഥാപാത്രം ആണു്. ഗാനം പിന്നണിയിൽ പാടിയതോ പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായിക - സരസ്വതി റാണെ. ലതാ മങ്കേഷ്കർ "മഹൽ" (1949) എന്ന ചിത്രത്തിൽ പാടിയ "ആയേഗ ആയേഗ ആയേഗ ആനേവാല.... "എന്ന ഗാനത്തിന്റെ റിക്കാർഡിൽ ഗായികയുടെ പേരല്ല, ചിത്രത്തിൽ ഈ ഗാനം പാടുന്ന, മധുബാല അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരു് - കാമിനി - എന്നാണു് കൊടുത്തതു്.
ഇതു് തികച്ചും അന്യായം തന്നെ. ഇതുപോലെ ചിത്രങ്ങളുടെ ടൈറ്റിൽ കാർഡുകളിലും പിന്നണിഗായകരുടെ പേരുകൾ കാണിച്ചിരുന്നില്ല. ഗാനങ്ങളുടെ അവകാശവാദം തുടങ്ങിയതു് ഇങ്ങനെയായിരുന്നു. മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, മുകേഷ് തുടങ്ങിയ പിന്നണിഗായകരുടെ പ്രയത്നഫലമായിട്ടാണു് പിന്നണിഗായകരുടെ പേരുകൾ ഗ്രമോഫോണ് റിക്കാർഡുകളിൽ ആലേഖനം ചെയ്യാനും ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ കാണിക്കാനും തുടങ്ങിയതു്. ഈ അവകാശ സമരത്തിനും അവകാശ വാദത്തിനും ന്യായമുണ്ട്. എന്നാൽ ഇന്നത്തെ ഈ അവകാശ വാദം - ഗാനത്തിന്റെ പൂർണ്ണാവകാശം തങ്ങൾക്കാണെന്ന, അവകാശധനം തങ്ങൾക്കു ചേരേണ്ടതാണെന്ന വാദം സ്വാർത്ഥതയല്ലേ?
ചിത്രത്തിന്റെ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഗാനരചയിതാവു് - ഇവർക്കും അവകാശം ഇല്ലേ? ഈണത്തിന്റെ പ്രാധാന്യവും ഗാനസാഹിത്യത്തിന്റെ മേന്മയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. സിനിമാപ്പാട്ടിൽ താല്പര്യം ഇല്ലാത്ത വ്യക്തികൾ പോലും വയലാറിന്റെയും, ഒ എൻ വി യുടെയും, ഭാസ്കരൻ മാസ്റ്റരുടേയും ഭാവപൂർണ്ണമായ രചനകൾ ഇഷ്ട്ടപ്പെടുന്നു. ഈണത്തിനല്ല, ഗാനസാഹിത്യത്തിനാണു് ഇവിടെ മുൻതൂക്കം. കണ്ണദാസന്റെ രചനകൾ നല്ലൊരു ഭാഗം ശ്രോതാക്കൾ ഇഷ്ട്ടപ്പെടുന്നതു് ഗാന സാഹിത്യത്തിനായാണു് - ഈണം ഇവിടെ പിറകിലാണു്. ഗാനം പാടി റിക്കാർഡു ചെയ്യുമ്പോൾ പ്രതിഫലം പറ്റുന്നു പിന്നണി ഗായകർ. സംഗീത സംവിധായകരും ഗാനരചയിതാവും തഥൈവ. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും പ്രതിഫലം പറ്റിക്കഴിഞ്ഞു നിങ്ങൾ. എന്നാൽ നിർമ്മാതാവോ? ചിത്രം പരാജയപ്പെട്ടു"കുത്തു പാള " എടുക്കേണ്ടിവന്ന നിർമ്മാതാക്കളുണ്ട് !!. ഇന്നു് നിർധനരായി "കഞ്ഞി കുടിക്കാൻ" നിവൃത്തി ഇല്ലാത്തവരും ഉണ്ടെന്നതു് ഒരു നഗ്ന സത്യം. പാട്ടിനെ "കച്ചവടം" ആക്കുകയല്ലേ ഈ പാട്ടിന്റെ അവകാശധന വിവാദം കൊണ്ടു്. ഈ തരുണത്തിൽ അങ്ങനെ നിർധനാവസ്തയിൽ കഴിയുന്ന നിർമ്മാതാക്കളെയും പരിഗണിച്ചെങ്കിൽ എത്ര നന്നായിരുന്നു !!
ISRA യുടെ പിടുത്തം മുറുകിയാൽ ഉണ്ടായേക്കാവുന്ന ചില അവസ്ഥകൾ - വിനോദയാത്ര, ദൂരയാത്ര ബസ്സുകൾ - ഇത്തരത്തിലുള്ള വാഹനങ്ങളിൽ പാട്ടു കേൾക്കാനുള്ള അവസരം ഇല്ലാതാകും. 1963 നു മുമ്പുള്ള പാട്ടുകൾ മാത്രമേ റോയൽറ്റി ഇല്ലാതെ ഇങ്ങനെ ബസ്സുകളിൽ പ്ലേ ചെയ്യാൻ പറ്റുകയുള്ളു. റോയൽറ്റി നൽകി 1963 നു ശേഷമുള്ള പാട്ടുകൾ ബസ്സുടമകൾ കേൾപ്പിക്കുമോ എന്നതു് കണ്ടറിയണം. പൊതു കച്ചവട സ്ഥലങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലേയും സ്ഥിതി ഇതു തന്നെ. ദൂരയാത്രക്കിടയിലും ഷോപ്പിംഗ് വേളകളിലും പാട്ടു കേൾക്കാനുള്ള അവസരങ്ങൾ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും എന്നു ഫലം.
ഇനി ഗാനത്തിന്റെ റിക്കാർഡിങ്ങിന്റെ ഒരു ഏകദേശ രൂപം - പഴയ കാലത്തിന്റെയും വർത്തമാന കാലത്തിലെയും.
പിന്നണി ആലാപന സമ്പ്രദായം നിലവിൽ വരുന്നതിനുമുമ്പ് അഭിനേതാക്കൾ തന്നെ പാടി അഭിനയിച്ചിരുന്നു, പാട്ടുകൾ രംഗത്തിനോടൊപ്പം ഫിലിമിൽ തന്നെ റിക്കാർഡിംഗ്. മലയാള സിനിമയിൽ പിന്നണി സമ്പ്രദായത്തിനു മുമ്പ് വന്നതു് ആകെ നാലു് ചിത്രങ്ങൾ - ബാലൻ, ജ്ഞാനാംബിക, പ്രഹ്ലാദ.
പിന്നണി സമ്പ്രദായം വന്നതിൽപ്പിന്നെയും രണ്ടു റിക്കാർഡിംഗ് വേണ്ടിയിരുന്നു - ഫിലിം ട്രാക്കിൽ ഒരു റിക്കാർഡിംഗ്, പിന്നെ ഗ്രമോഫോണ് റികാർഡുകൾക്കായി HMV പോലെയുള്ള കമ്പനികളുടെ സ്റ്റുഡിയോവിൽ റികാർഡുകൾക്കായി വേറെ റികാർഡിംഗ് ! ഓർക്കസ്ട്ര, റിക്കാർഡിംഗ് എഞ്ചിനീയർമാർ, സംഗീത സംവിധായകൻ - ഇവരുടെയെല്ലാം സാന്നിദ്ധ്യത്തിൽ ഗായികാ ഗായകന്മാർ പല പ്രാവശ്യം പാടി ആയിരുന്നു ഒരു ഗാനം പൂർണ്ണതയോടെ റികാർഡു ചെയ്തിരുന്നതു്. സംഗീത സംവിധായകനു് തൃപ്തിപ്പെട്ടാലേ ഗാനം "ഓക്കേ " ആവുകയുള്ളൂ. ഗാനത്തിന്റെ പൂർണ്ണതയിൽ സംഗീത സംവിധായകനുള്ള പങ്കു് ഇതിൽ നിന്നും വ്യക്തം.
ഇനി ഇന്നത്തെ റിക്കാർഡിംഗ് ചിത്രം - ഓരോ വാദ്യോപകരണം വായിക്കുന്നവനും അവരുടെ സൗകര്യം പോലെ വന്നു് സംഗീത സംവിധായകൻ രേഖപ്പെടുത്തിയ
"നൊട്ടേഷൻ " നോക്കി വായിച്ചു പോകുന്നു. ഗായകനോ ഗായികയോ അവരുടെ സൗകര്യം പോലെ വന്നു പാടി പോകുന്നു. പിന്നെ ഇതെല്ലാം ഏകോപിച്ചു - CUT AND PASTE - ചെയ്തു ഗാനം പൂർണ്ണതയോടെ റിക്കാർഡ് ചെയ്യുന്നതു് സംഗീത സംവിധായകന്റെ സാന്നിധ്യത്തിൽ റിക്കാർഡിംഗ് എഞ്ചിനീയർമാരും !!! എന്നിട്ടും അവകാശ വാദമോ, തങ്ങളാണു് പാട്ട് പാടി ഹിറ്റ് ഹിറ്റ് ആക്കുന്നതെന്ന ഗായകരുടെ വാദവും. ശ്രുതി ചേർക്കുന്നതും ഗാനം ശ്രവണയോഗ്യം ആക്കുന്നതും എല്ലാം റിക്കാർഡു ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരുടെ മിടുക്കും സംഗീത സംവിധായകരുടെ സമർപ്പണമനോഭാവവും !!
ഗായികാ ഗായകന്മാർ ഒന്നു ചിന്തിക്കുക. ഒന്നു തിരിഞ്ഞു നോക്കുക. സംഗീതം ജീവിതം - എന്നു് വേദികളിൽ പ്രസംഗിക്കുന്ന "ഗന്ധർവ്വ" ഗായകരും, "വാനമ്പാടി" കളും സംഗീതത്തെ തീർത്തും ഒരു കച്ചവടമായി കാണാതിരിക്കുക. അല്ല, ഇനി തീർത്തും കച്ചവടമാക്കിയേ അടങ്ങൂ എന്നിരിക്കട്ടെ - ആ കച്ചവടത്തിലെങ്കിലും മറ്റു പങ്കാളികളുടെ - സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും മറക്കാതിരിക്കുക. പാട്ടിലെ "അവകാശ ധനം" - റോയൽറ്റിക്കു് നിങ്ങളെപ്പോലെയോ, നിങ്ങളെക്കാൾ ഏറെയോ അവർ അർഹത ഉള്ളവർ ആണെന്നു് മറക്കാതിരിക്കുക.
ഏറ്റവും പ്രധാനം - നിങ്ങളുടെ ഈ ആവശ്യമോ, അനാവശ്യമോ (നിങ്ങളുടെ ആവശ്യം ഭൂരിഭാഗം വരുന്ന സാധാരണക്കാരായ സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം "അനാവശ്യം" മാത്രമല്ല - "അടി കിട്ടേണ്ട കേസ് ". അവരുടെ ഇഷ്ടഗായകരായതുകൊണ്ടു് നിങ്ങൾ അടി കിട്ടാതെ രക്ഷപ്പെടുന്നു !!! ) കാരണം സിനിമാശാലകളിൽ, പൊതുസ്ഥലങ്ങളിൽ, ദൂരയാത്രാ വാഹനങ്ങളിൽ - അവർക്കു് പാട്ട് കേൾക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസരം ഉണ്ടാക്കാതെ ശ്രദ്ധിക്കുക.
കോപി റൈറ്റ് ആക്ട്ട് - പഴയ സംഭവം. 1911 ലെ ബ്രിട്ടീഷ് ആക്ട്ടിന്റെ ഒരു എക്സ്റ്റൻഷൻ ആയിരുന്നു 1914 ലെ ഇന്ത്യൻ കോപി റൈറ്റ് ആക്ട്ട്. 1957 ൽ അതു് പൂർണ്ണരൂപത്തിൽ ഇന്ത്യൻ കോപിറൈറ്റ് ആക്ട്ട് ആയി നിലവിൽ വന്നു. 1958, 1983, 1984, 1992, 1994, 1999 എന്നീ വർഷങ്ങളിൽ വകഭേദങ്ങൾ വന്നു. ആക്ട്ടിന്റെ പഴക്കം - പഴയ കാലത്തു് മലയാള സിനിമയെ സംബന്ധിച്ചു വന്ന പ്രമാദമായ ഒരു കോപ്പിറൈറ്റ് കേസ് - മാർത്താണ്ഡവർമ്മ - നിശ്ശബ്ദ ചിത്രത്തിന്റേതു് ആയിരുന്നു. സി വി രാമൻ പിള്ളയുടെ നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച കേസു്. അതു് ന്യായമായ ഒരു കേസ്. കമലാലയം ബുക്ക് ഡിപ്പോയുമായി ഉണ്ടായ പകർപ്പവകാശത്തർക്കം.
എന്നാൽ സിനിമാ സംഗീതത്തിൽ കോപ്പി റൈറ്റ് - ഇവിടെ "അവകാശ ധനം' ആയിട്ടാണു് മാധ്യമങ്ങൾ പരാമർശിക്കുന്നതു്. സംഗീതം ദൈവീകമാണു്, എന്നൊക്കെയാണു് പ്രഗൽഭ ഗായകരുടെ "വായ്ത്താരി". എന്നാൽ ചെയ്തിയോ? മലയാള സിനിമയിലും മറ്റു കലാവേദികളിലും വിദ്യാലയങ്ങളിലും ദശകങ്ങൾ ആയി പാടി വരുന്ന ഒരു ഗാനം ഉണ്ടല്ലോ- "അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി.... " ചിലയിടത്തു് ഈ ഗാനത്തിന്റെ രചയിതാവു് - പരമ്പരാഗതം - എന്നാണു് വിവരിച്ചു കാണുന്നതു്. ഈ പരമ്പരാഗത കവി ആരെന്നറിയാമോ? പന്തളം കെ. പി. രാമൻ പിള്ള. 1951 ൽ NSS ന്റെ ഉല്പന്നപ്പിരിവിനു വേണ്ടി രചിച്ച ഗാനം. അതു രചിച്ച അന്നു മുതലേ സാർവ്വജനികം ആയി (Universal Rights ) പ്രചരിപ്പിച്ചു വന്നു എന്നാണു് അറിയുന്നതു്. "അവകാശ ധന " ത്തിന്റെ കാര്യം പോട്ടെ. ഈ ഗാനത്തിന്റെ അവകാശ വാദവുമായി ഒരു കാലത്തും ഗാനരചയിതാവിന്റെ അനന്തരാവകാശികൾ ആരും വന്നതായും അറിയില്ല, വാർത്തകൾ ഇല്ല !!
ഇനി ലോകമെങ്ങും പാടി വരുന്ന ഒരു ഹൈന്ദവ ഭക്തി ഗാനം - ഒരു ആരതി - ഓം ജയ ജഗദീഷ് ഹരേ, സ്വാമി ജയ് ജഗദീഷ് ഹരേ .... " ചില ഹിന്ദി സിനിമകളിൽ ഈ ഭക്തി ഗാനം ഉൾപ്പെടുത്തിയിട്ടുമുണ്ട്. പാട്ടുപുസ്തകങ്ങളിൽ - പരമ്പരാഗതം - എന്നാണു് കാണുന്നതു്. ഈ ഗാനത്തിന്റെ ഉറവിടം കണ്ടെത്താൻ വളരെയധികം അന്വേഷിച്ചു. 1837 ൽ പഞ്ചാബിലെ ലുധിയാനക്കടുത്തുള്ള ഫുല്ലൗർ എന്ന ഗ്രാമത്തിൽ ജനിച്ച ‘പണ്ഡിറ്റ് ശ്രദ്ധാരാം ശർമ്മ’ രചിച്ച ഭക്തി ഗാനം ആണിതു്. ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയ സിനിമാ നിർമ്മാതാക്കളോ, ഗാനത്തിനു് ഈണം പകർന്ന സംഗീത സംവിധായകനോ, പാടിയ ഗായകാരോ ഈ മഹൽ പ്രതിഭയെക്കുറിച്ചു് ചിന്തിച്ചിട്ടുണ്ടോ എന്നു് അറിയില്ല. കോപ്പിറൈറ്റ് നു് അതീതമായ കാലത്തു് രചിക്കപ്പെട്ട ഈ ഗാനത്തിനു് "വ്യാജ അവകാശികൾ " വന്നില്ലല്ലോ എന്നു് സമാധാനിക്കാം. ഇന്നു് സംഗീതത്തിലും അനുകരണവും "മോഷണവും" അസാധാരണം അല്ലല്ലോ !!
ഒരു സംഗീത പ്രേമിയുടെ, സംഗീത നിരൂപകന്റെ വികാരപ്രകടനങ്ങളായോ അതീവ വൈകാരികത നിറഞ്ഞ "ജല്പനങ്ങൾ " ആയോ ആർക്കെങ്കിലും ഈ വെളിപ്പെടുത്തലുകൾ തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക. സംഗീതത്തെ വെറും ഒരു "വാണിജ്യ ഉല്പന്നം" ആയി കാണാൻ കഴിയാത്ത ഒരു എളിയ സംഗീതോപാസകന്റെ അഭിപ്രായങ്ങളായി ഇതിനെ കാണുക. ഈ അഭിപ്രായങ്ങളെ പൂർണ്ണമായോ ഭാഗികമായോ പുറന്തള്ളുന്നതിനു മുമ്പ് ഇതിൽ പരാമർശിച്ചിട്ടുള്ള വസ്തുതകളെ ഒന്നു വിശകലനം ചെയ്യുക. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അല്പമെങ്കിലും കഴമ്പുള്ളതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ ..... കൃതജ്ഞത. സംഗീതത്തെ ഒരു വാണിജ്യ ഉല്പന്നം ആയി കാണാത്ത MSI യിൽ കൂടി എന്റെ അഭിപ്രായങ്ങൾ പറയാൻ കഴിഞ്ഞതിൽ MSI യോടും നന്ദി (വാണിജ്യ ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാരികകളോ മാസികകളോ ഈ അഭിപ്രായ പ്രകടനം പ്രസിദ്ധീകരിക്കുമെന്ന വിശ്വാസം പൂർണമായും എനിക്കില്ല താനും ).
പാട്ടു് കേൾക്കാൻ - ആഗ്രഹിക്കുന്ന സാധാരണക്കാരനെ പ്രത്യേകിച്ചും ഈ കോപ്പിറൈറ്റ് സമരം ബാധിക്കാതിരിക്കട്ടെ !! നിർബാധം പാട്ടു കേൾക്കാനുള്ള അവസരം ഷോപ്പിംഗ് മാളുകളിലും ബസ്സുകളിലും നിലനിൽക്കുമാറാകട്ടെ !!!
വാൽക്കഷ്ണം :
കൂടുതൽ വിശദീകരണം ഇല്ലാതെ ചില വിവരങ്ങൾ. ഈ വിവരങ്ങളുടെ പ്രസക്തി ലേഖനത്തിലുണ്ടു്.
"കാറ്റു വിതച്ചവൻ " - 1973 ലെ ചിത്രം. ചിത്രം വന്നതും പോയതും ആരും അറിഞ്ഞില്ല. നിർമ്മാതാവു് - റവ. സുവി. നിർമ്മാതാവിനു് സാമ്പത്തികനഷ്ടം - ഭീമമായ നഷ്ടം ഉണ്ടാക്കിയ ചിത്രം ആണെന്നു് തോന്നുന്നു. ചിത്രത്തിൽ മേരി ഷൈല പാടിയ ഒരു ഗാനം - "നീയെന്റെ പ്രാർത്ഥന കേട്ടു .... " ഗാനം സൂപ്പർ ഹിറ്റ്. സംഗീതം - പീറ്റർ റുബൻ. ഗാനത്തിന്റെ അവകാശികളിൽ ആർക്കാണു് കൂടുതൽ അർഹത ?
"ചിലന്തിവല " - 1982 ലെ ചിത്രം. ശരാശരി ഓടിയ ചിത്രം ആണെന്നുപോലും തോന്നുന്നില്ല. സംഗീതം - ഗുണ സിംഗ്. നിർമ്മാണം - എ. രഘുനാഥ്. ചിത്രത്തിൽ പി ജയചന്ദ്രൻ പാടിയ ഒരു ക്ലാസിക്കൽ ഗാനം സൂപ്പർ ഹിറ്റ് - "കാഞ്ചന നൂപുരം കിലുങ്ങുന്നു മെല്ലെ ....." ഈ ചിത്രം ഏതായാലും വലിയ സമ്പത്തൊന്നും നിർമ്മാതാവിനു് നൽകിയിട്ടുണ്ടാവുമെന്നു് തോന്നുന്നില്ല. എന്നാൽ അല്പം നഷ്ടം വരുത്തിയിരിക്കാനാണു് സാദ്ധ്യത !!! നിർമ്മാതാവു് പടം പിടിച്ചു. പാട്ടെഴുതിയവർക്കും സംഗീതം പകർന്നവർക്കും പാടിയവർക്കും അന്നേ പ്രതിഫലം നൽകി.
ഇങ്ങനെയുള്ള പരാജയ / ശരാശരി ചിത്രങ്ങളിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ "അവകാശ ധന" ത്തിന്റെ യഥാർത്ഥ അവകാശികൾ ആരാണു്? ആരാണു്?
അല്പം വേദനയോടെ ഒരു കാര്യം കൂടി - കഴിഞ്ഞ ദിവസം അന്തരിച്ച അതിപ്രശസ്തൻ, മലയാള സിനിമാസംഗീതത്തിലെ കുലപതികളിൽ ഒരാളായി സംഗീതലോകം ബഹുമാനിക്കുന്ന രാഘവൻ മാസ്റ്റർ - മാസ്റ്ററുടെ അവസാന യാത്രയിൽ, അവിടെ സന്നിഹിതരായി അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ ഈണങ്ങൾ പാടി പ്രശസ്തരായ എത്ര ഗായികാഗായകന്മാർ വന്നു ? നന്ദികേടിന്റെ ഈ എപ്പിസോഡ് ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടിരിക്കുമല്ലോ? മലയാളത്തിലെ ആപ്ത വാക്യം - “തല മറന്നു്
എണ്ണ തേയ്ക്കാതിരിക്കുക !!” ഇനിയും ഉണ്ടു് ആപ്ത വാക്യങ്ങൾ - "വന്ന വഴി മറക്കല്ലേ !” സിനിമാലോകത്തെ ഇത്തരത്തിലുള്ള നന്ദികേടുകളുടെ കഥകൾ ഇനിയൊരിക്കൽ പറയാം. രാഘവൻ മാസ്റ്ററുടെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, കേട്ടു വളർന്ന സംഗീത ആരാധകർ മാസ്റ്ററോടു് ക്ഷമ ചോദിക്കുന്നു ഈ നന്ദികേടിനു്. അവിടുത്തെ പാവനസ്മരണയ്ക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം.
ബി വിജയകുമാർ
|